ബുദ്ധിശാലി നിറംമാറുന്നവനെ സത്യപ്പെടുത്തുകയില്ല; സ്ഥിരതയില്ലാത്തവനെ സഹോദരനായി കാണുകയുമില്ല.
(ابن حبان | روضة العقلاء) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് നബി صلى الله عليه وسلم യുടെ ഒട്ടകം അള്ബാ..! മറ്റൊരു മൃഗത്തിനും അതിനെ മറികടക്കാൻ കഴിയുമായിരുന്നില്ല. ഒരു ഗ്രാമീണൻ തൻ്റെ വാഹനവുമായി അതിനെ മറികടന്നു. അനുയായികൾക്ക് അത് വിഷമമായി. നബി صلى الله عليه وسلم പറഞ്ഞു: إن حقا على الله أن لا يرفع شيئا من الدنيا إلا وضعه ഭൂലോകത്ത് ഏതൊന്നിനെ അല്ലാഹു ഉയർത്തിയാലും നിർബന്ധമായും അതിനെ അവൻ ഒന്ന് താഴ്ത്താതിരിക്കില്ല -അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിന്നുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധന21/8/2020 അഹ്മദ് ബിൻ ഹൻബൽ رحمه الله യോട് ചോദിച്ചു: ഒരു വ്യക്തി നോമ്പുപിടിക്കുന്നു, നമസ്കരിക്കുന്നു, ഇഅ്തികാഫിരിക്കുന്നു... അതാണോ താങ്കൾ കൂടുതൽ ഇഷ്ടപ്പെടുന്നത്, അതോ ബിദ്അത്തുകാരെ തുറന്നു കാണിക്കുന്നതോ? അദ്ദേഹം പറഞ്ഞു: ഒരാൾ എഴുന്നേറ്റുനിന്നു, നമസ്കരിച്ചു, ഇഅ്തികാഫിരുന്നു... എങ്കിൽ അത് അദ്ദേഹത്തിന് സ്വന്തമായുള്ളതാണ്. ബിദ്അത്തുകാരെ തുറന്നുകാണിച്ചാൽ അത് മുസ്ലിംകൾക്കുള്ളതാണ്. അതാണ് ഉത്തമം. (ഇബ്നു തൈമിയ്യ ഫതാവായിൽ ഉദ്ധരിച്ചത്) ജനം അനിശ്ചിതത്വത്തിലും ആശയക്കുഴപ്പങ്ങളിലും അകപ്പെടുമ്പോൾ ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിന്നുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ്. (ഇബ്നു തൈമിയ്യ, അർറദ്ദു അലസ്സുബൂകി) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഈ ശിൽപം എത്ര മനോഹരം
അല്ലാഹുവേ, നിന്റെ സൃഷ്ടിവൈഭവത്തിന്റെ നിദർശനം. മാനവൻ! ഉണ്മയും ചേതനയും ബുദ്ധിയും വിവേകവുമുള്ള ആദിമൻ. ദേഹവും ദേഹിയും മനസ്സും മനഃസാക്ഷിയുള്ള പ്രതിഭാധനൻ. കലയുടെ, സൗന്ദര്യത്തിന്റെ ആസ്വാദനത്തിന്റെ നെടുനായകൻ. വിനയൻ! എളിമയുടെ, ആത്മാർത്ഥതയുടെ, വിശുദ്ധിയുടെ നിറകുടം. കരുണയുടെ, സാഹോദര്യത്തിന്റെ, സഹാനുഭൂതിയുടെ പാരാവാരം. ദയയുടെ, ആർദ്രതയുടെ, ദീനാനുകമ്പയുടെ അനർഘപ്രവാഹം. നീതിയുടെ, നിഷ്പക്ഷതയുടെ, നിസ്വാർത്ഥതയുടെ മൂർത്തീഭാവം. മർത്യനാണു മനുഷ്യൻ, വന്നവഴിയെ തിരിച്ചു പോവേണ്ടവൻ. നിസ്സഹായനാണു മനുഷ്യൻ, ഒരുഗ്രാം കോവിഡിനോടു തോറ്റവൻ. പരിമിതികളുടെ, പ്രതിസന്ധികളുടെ മുമ്പിൽ മുട്ടു മടക്കേണ്ടവൻ. അവശതയും ആശ്രിതത്വവും കൊണ്ട് സർവദാ മേലോട്ടു നോക്കേണ്ടവർ. തനിക്കു താൻ പോന്നവൻ എന്നു തോന്നുമ്പോൾ എല്ലാം തീരുന്നവൻ. പിന്നെയവൻ നരാധമൻ, ഹിംസ്രജന്തു, അരുതെന്നു പറയേണ്ട കാട്ടാളൻ. തനിക്കു താൻ പോന്നവനാണെന്നു തോന്നി തുടങ്ങിയാൽ സന്ദേഹമേ വേണ്ട, മനുഷ്യൻ പരിധിയില്ലാത്ത ധിക്കാരിയായി. അങ്ങനെ വേണ്ട മനുഷ്യാ നിന്റെ റബ്ബിലേക്കു തന്നെയാണു മടക്കം. അറപ്പുളവാക്കുന്ന ഇന്ദ്രിയത്തിൽ നിന്ന് സങ്കലനം നടന്ന സിക്താണ്ഡത്തിൽനിന്ന് എളിവനായി തുടങ്ങി കരുത്തനായി വളർന്ന് അവശനായി തിരിച്ചു പോകാനുള്ള മനുഷ്യാ അരുത് മനുഷ്യാ, അരുത് ! അഹങ്കാരമരുത് ! — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى » അപ്രതീക്ഷിതമായ അപകട മരണങ്ങൾ വർദ്ധിക്കുന്നു » മരണ രീതി നോക്കി ഒരാളുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കാനാവില്ല. » അപമൃത്യുവിന് അനുകൂലവും പ്രതികൂലവുമായ പരിഗണനകളുണ്ട് » സൂക്ഷ്മാലുക്കൾക്ക് മരണത്തോടനുബന്ധിച്ചുള്ള പീഡകളും ദുരിതങ്ങളും ലഘൂകരിക്കപ്പെടുന്നു » അല്ലാത്തവർക്ക് പശ്ചാത്തപിക്കാനും മരണത്തിനു തയ്യാറാകാനുമുള്ള അവസരം നഷ്ടപ്പെടുന്നു » മരണം അനിവാര്യമാണ്, വിശ്വാസിക്കത് ഐഹികജീവിത്തിന്റെ കാലുഷ്യങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നുമുള്ള ഒരു മോചനം കൂടിയാണ്. » അപമൃതവിനെ കുറിച്ച് ഇബ്നു മസ്ഊദ്, ആയിശഃ പറയുന്നത്: അധർമ്മകാരിക്ക് ഖേദവും വിശ്വാസിക്ക് ആശ്വാസവും എന്നാണ് » ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്യുന്നു: അപമൃത്യു ഖേദകരമായ ഒരു പിടികൂടൽ തന്നെയാണ്. اللهم إني أعوذ بك من زوال نعمتك وتحول عافيتك وفجأة نقمتك وجميع سخطك അല്ലാഹുവേ, നിന്നോട് ഞാൻ കാവൽ തേടുന്നു, നിന്റെ അനുഗ്രഹം ഇല്ലാതാകുന്നതിൽനിന്ന്, നിന്റെ സൗഖ്യം മാറിപ്പോകുന്നതിൽനിന്ന്, ആകസ്മികമായ നിന്റെ നിഗ്രഹപാതത്തിൽ നിന്ന്, നിന്റെ എല്ലാവിധ കോപങ്ങളിൽനിന്നും. (മുസ്ലിം) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഉപരിയിലുള്ളവൻ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെ കുറിച്ച് നിർഭയരാണോ നിങ്ങൾ? ഭൂമി അപ്പോൾ ദ്രവീകരിച്ച് ഇളകിമറിയും. (മുൽക് 16) ഭൂമിയുടെ ഭയാനകമായ മൂന്നു ഗ്രാസങ്ങൾ; ഒന്ന് പൗരസ്ത്യ ദേശത്ത്, മറ്റൊന്ന്, പടിഞ്ഞാറൻ അർദ്ധഗോളത്തിൽ, മൂന്നാമത്തേത് അറേബ്യൻ ഉപഭൂഖണ്ഡത്തില്‍. (ഉദ്ധരണം: മുസ്ലിം സ്വഹീഹിൽ) താഴ്ഭാഗത്തിലൂടെ ഞാന്‍ ആഴ്ത്തപ്പെടുന്നതിൽനിന്നും നിന്റെ മഹത്വം മുന്‍നിര്‍ത്തി നിന്നോട് കാവല്‍ ചോദിക്കുന്നു. (ഉദ്ധരണം: അബൂദാവൂദ് സുനനിൽ) മേൽ വചനത്തെ മുൻഗാമികൾ വ്യാഖ്യാനിച്ചത്, ഭൂമി വിഴുങ്ങിക്കളയുക എന്നാണ്. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് അല്ലാഹുവിന്റെ മുന്നിൽ നിങ്ങൾ ലജ്ജ കാണിക്കൂ.. അൽഹംദു ലില്ലാഹ്, ഞങ്ങൾ ലജ്ജ കാണിക്കാറുണ്ടല്ലോ! അതല്ല കാര്യം, അല്ലാഹുവിന്റെ മുന്നിൽ കാണിക്കേണ്ട യഥാർത്ഥമായ ലജ്ജ: » നിന്റെ തലയും അതിൽ കേറിയതും സൂക്ഷിക്കുക » നിന്റെ വയറും അത് അകത്താക്കിയതും സൂക്ഷിക്കുക » മരണത്തെയും ജീർണ്ണിച്ചു പോകുന്നതിനെയും കുറിച്ച് ഓർക്കുക » പരലോകം ലക്ഷ്യം വെച്ച്, ദുനിയാവിന്റെ അലങ്കാരങ്ങൾ ഉപേക്ഷിക്കുക. അങ്ങനെ ചെയ്തവൻ അല്ലാഹുവിന്റെ മുമ്പിൽ ശരിക്കും ലജ്ജ കാണിച്ചു. (തിർമുദി സുനനിൽ, ഇബ്നു മസ്ഊദിൽ നിന്ന്. അൽബാനി: ഹസൻ ലിഗൈരിഹി) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഇബ്നു മസ്ഊദ് رضي الله عنه പറയുന്നു : لا تسأل أحدا عن وده إياك، ولكن انظر ما في نفسك له، فإن في نفسه مثل ذلك، فإن الأرواح جنود مجندة، فما تعارف منها ائتلف، وما تناكر منها اختلف ആരോടും അദ്ദേഹത്തിന് നിന്നോടുള്ള സ്നേഹത്തെ കുറിച്ച് ആരായേണ്ടതില്ല; പകരം, അദ്ദേഹത്തോട് നിന്റെ മനസ്സിലുള്ളതെന്ത് എന്നു നോക്കിയാൽ മതി. അതിനു തുല്യമായത് അവന്റെ മനസ്സിൽ നിന്നോടും ഉണ്ടായിരിക്കും. കാരണം, ആത്മാക്കൾ പുതുതായി നിയമിക്കപ്പെട്ട പട്ടാളക്കാരാണ്. പരസ്പരം മനസ്സിലാക്കിയവ ഐക്യത്തോടെ മുന്നേറും. പരസ്പര മമതയില്ലാത്തവ അന്യോന്യം കലഹിച്ചുകൊണ്ടിരിക്കും. (ഇബ്നു അബ്ദിൽ ബർ തംഹീദിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് • മദീനയിലെ ഇമാം, മാലിക് رحمه الله ആണ് ഭുവനപ്രശസ്തമായ അല്‍ മുവത്ത്വഅ് രചിച്ചത്. • മദീനയില്‍ വെച്ചുതന്നെ ഇബ്നു അബീ ദിഅ്ബ് അതിനെക്കാള്‍ വലിയ മറ്റൊരു മുവത്ത്വഅ് രചിച്ചു. • “നിങ്ങളുടെ കൃതികൊണ്ട് ഇനിയെന്തു കാര്യം?” ഇമാം മാലിക്കിനോട് ആരോ ചോദിച്ചു. • "അല്ലാഹുവിന്ന് വേണ്ടിയുള്ളത് അവശേഷിക്കും" അദ്ദേഹം പ്രതിവചിച്ചു. • അബുദിഅ്ബും അദ്ദേഹത്തിന്റെ മുവത്ത്വയും എവിടെ?!! (ഇമാം സുയൂത്വിയുടെ തദ്രീബുർറാവി കാണുക) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നത് അല്ലാഹുവിന്റെ ഏകത്വം ഉദ്ഘോഷിക്കാനുള്ള സത്യസാക്ഷ്യത്തിന്റെ വചനം. ദൃഢബോധ്യത്തോടെ ഇത് പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ഒരാൾ സത്യവിശ്വാസിയാകുന്നത്. അല്ലാഹു അല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല എന്നാണ് അതിന്റെ അർത്ഥം. സാക്ഷ്യവചനം كلمة الشهادة എന്നു പറയാൻ രണ്ട് കാര്യം: (ഒന്ന്) ഇതിന്റെ സാക്ഷികളുടെ വലിപ്പം തന്നെ. ഇത് സാക്ഷ്യപ്പെടുത്തിയത് അല്ലാഹു; പിന്നെ മലക്കുകളും നീതിയുടെ നിർവ്വാഹകരായ പണ്ഡിതന്മാരും. (രണ്ട്) സാക്ഷ്യപ്പെടുത്തപ്പെട്ട ഉള്ളടക്കത്തിന്റെ മഹത്വം. ഏകനായ അല്ലാഹു മാത്രമാണ് മുഴുലോകങ്ങളുടെയും ലോകരുടെയും സ്രഷ്ടാവും ഉടമസ്ഥനും നിയന്താവും ആയിട്ടുള്ളവൻ. അതിനാൽ ന്യായമായും ആരാധിക്കപ്പെടേണ്ടത് അവനെ മാത്രം , അവനു പുറമെ ആരാധിക്കപ്പെടുന്നവയെല്ലാം വ്യാജന്മാർ. മറ്റുള്ളവരെ ആരാധിക്കുന്നത് കടുത്ത അന്യായവും അപരാധവുമാണ്. സമസ്ത ലോകങ്ങളിലും വാഴ്ത്തപ്പെട്ട, ദിഗന്തങ്ങളിൽ മുഴങ്ങിക്കേട്ട, ചിരന്തനമായി നിലനിന്നുപോന്ന, അഖില പ്രവാചകന്മാരും പ്രബോധനം ചെയ്തതിൽ സർവ്വോൽകൃഷ്ടമായ വചനം. അല്ലാഹുവിനെ സ്മരിക്കാൻ, അവനോട് പ്രാർത്ഥിക്കാൻ ഇതിനെക്കാൾ ശ്രഷ്ഠമായ മറ്റൊന്നു വേറെയില്ല. ഈ സാക്ഷ്യവചനത്തിന് രണ്ടു ഭാഗങ്ങളുണ്ട് . 1. 'ലാ ഇലാഹ' – ആരാധിക്കപ്പെടേണ്ടവനായി ആരുമില്ലെന്ന സമ്പൂർണ്ണ നിരാസത്തിന്റെ ഭാഗം. 2. 'ഇല്ലല്ലാഹ് '– അല്ലാഹു ഒഴികെ, ന്യായമായി ആരാധിക്കപ്പെടേണ്ടവൻ അവൻ മാത്രമെന്ന സ്ഥിരീകരണത്തിന്റെ ഭാഗം. ആദ്യഭാഗം മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള മുഴുദൈവങ്ങളെയും കുടിയിറക്കി ഹൃദയം ശുദ്ധീകരിക്കുന്നു. രണ്ടാമത്തെ ഭാഗം വ്യാജദൈവങ്ങളിൽനിന്നെല്ലാം തീർത്തും മുക്തമായ ആ ഹൃദയവിശുദ്ധിയിൽ അല്ലാഹുവിനെ മാത്രം സ്ഥാപിക്കുന്നു. ആ സംസ്ഥാപനം യഥാവിധമാണെങ്കിൽ ഇനി ഒരു വ്യാജദൈവത്തിനും അവിടേക്ക് പ്രവേശിക്കാനാവില്ല. അവിടം വാഴാൻ ഏകനായ അല്ലാഹു മാത്രം. അവനു പങ്കുകാരില്ല. എല്ലാം അവന്റേത് മാത്രം. അവന്നുള്ള വണക്കം സമ്പൂർണ്ണമാകുമ്പോഴാണ് ആ ഹൃദയം അതിന്റെ മഹത്വം കൈവരിക്കുന്നത്. ആരാധന മുഴുവനായും അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അത് നിറവേറ്റൽ അടിയാന്മാരുടെ കടമയും. അല്ലാഹുവിനെ ആരാധിക്കാൻ മടികാണിക്കുന്ന ഒരു അഹങ്കാരി, അല്ലാഹുവിനു മാത്രം അർഹതപ്പെട്ടതും അടിയാന്മാരുടെ മേൽ ബാധ്യതപ്പെട്ടതുമായ മൗലിക കർത്തവ്യം നിറവേറ്റാത്ത അവിശ്വാസിയായിത്തീരുന്നു. ആരാധനയിൽ നിന്ന് എന്തെങ്കിലുമൊന്ന് മറ്റാർക്കെങ്കിലും വീതിച്ചുകൊടുക്കുന്നവൻ മുശ്രിക്ക്. വീതംവെക്കുന്ന ഒന്നും അല്ലാഹുവിന്ന് ആവശ്യമില്ല. അവൻ ധന്യനാണ്. പങ്കുവെക്കുന്ന മുശ്രിക്കിനെയും അവൻ സമർപ്പിക്കുന്ന വിഹിതത്തെയും ഒരു പോലെ അല്ലാഹു പരിവർജ്ജിക്കുന്നു. മുഴുവനായി, യാതൊരു കലർപ്പുമില്ലാതെ, അവനു മാത്രം സമർപ്പിക്കുന്നതേ അവൻ സ്വീകരിക്കുകയുള്ളൂ. ഈ വചനം ഒരു മനോഗതമായി കൊണ്ടു നടന്നാൽ പോരാ, ഉഛൈസ്തരം ഉദ്ഘോഷിച്ചാൽ പോരാ, അതു പ്രകാരം അല്ലാഹുവിനെ ആരാധിച്ചാൽ പോരാ, മറ്റാരെയും ആരാധിക്കാതിരുന്നാലും പോരാ, അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്ന കള്ളദൈവങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തുക കൂടി വേണം. ത്വാഗൂത്തുകളുടെ കാര്യത്തിൽ നിലപാടില്ലാത്ത ഷണ്ഡന്മാരായ മൗനികൾക്കുള്ളതല്ല ഈ വചനം. ഇതു സത്യാസത്യത്തിന്റെ വിവേചനമാണ്, സ്വർഗ്ഗനരകങ്ങൾക്കിടയിലെ വിഭജനരേഖയാണ്. സാക്ഷ്യവചനമാണ് സ്വർഗ്ഗത്തിന്റെ താക്കോൽ. അതിന് ഏഴ് പല്ലുകളുണ്ട്. അതിലൊന്നിനെങ്കിലും വല്ല ന്യൂനതയും സംഭവിച്ചാൽ സ്വർഗ്ഗം തുറക്കാനാവില്ല. ഈ വചനത്തെ കുറിച്ച് അജ്ഞത പൂർണ്ണമായും ഇല്ലാതാക്കുന്ന അറിവ്, സർവ്വ സന്ദേഹങ്ങളും അകറ്റുന്ന ദൃഢബോധ്യം, എല്ലാവിധ പങ്കാളിത്തവും നിരാകരിച്ചുള്ള എകത്വം, കള്ളത്തരങ്ങളെല്ലാം തള്ളുന്ന സത്യത, ലവലേശം വെറുപ്പ് അവശേഷിപ്പിക്കാത്ത പരമമായ സ്നേഹം, യാതൊരു ഉപേക്ഷയുമില്ലാതെയുള്ള കീഴ്പ്പെടൽ, തിരസ്കാരമൊട്ടുമില്ലാത്ത സ്വീകാരം, അല്ലാഹുവിന് പുറമെ, ആരാധിക്കപ്പെടുന്ന മുഴുവൻ ത്വാഗൂത്തുകളിലുമുള്ള അവിശ്വാസം ഇവയാണ് സാക്ഷ്യവചനത്തിന്റെ നിബന്ധനകൾ. സത്യസാക്ഷ്യത്തെ റദ്ദ്ചെയ്യുന്ന കാര്യങ്ങൾ പലതാണ്. ചിലതു മാത്രം പറയാം. ആരാധനയിൽ പങ്കുചേർക്കുക, അല്ലാഹുവിന് മധ്യവർത്തികളെ നിശ്ചയിക്കുക, മുശ്രിക്കുകൾ അവിശ്വാസികളല്ലെന്നോ അവരുടെ പക്ഷം ശരിയാണെന്നോ വെക്കുകയോ അതിൽ സംശയിക്കുകയോ ചെയ്യുക, മുഹമ്മദ് നബി صلى الله عليه وسلم കാണിച്ച സാന്മാർഗ്ഗിക ദർശനങ്ങളെക്കാൾ പൂർണ്ണവും ഉത്തമവും മറ്റുള്ളവയാണെന്ന് വിശ്വസിക്കുക, അവിടുന്ന് കാണിച്ച് തന്ന ഏതെങ്കിലും ഒരു കാര്യത്തെ വെറുക്കുക, അവിടുന്ന് കൊണ്ടുവന്ന ദീനിനെ പരിഹസിക്കുക, സിഹ്ർ ചെയ്യുകയോ ചെയ്യിപ്പിക്കുകയോ അതിൽ തൃപ്തിപ്പെടുകയോ ചെയ്യുക, സത്യവിശ്വാസത്തിനെതിരിൽ അവിശ്വാസത്തോടൊപ്പം ചേർന്ന് പോരാടുക, ചിലർക്ക് മുഹമ്മദ് നബി صلى الله عليه وسلم-യുടെ ശരീഅത്ത് ബാധകമല്ലെന്ന് വിശ്വസിക്കുക, ദീനിൽനിന്ന് പൂർണ്ണമായി വിമുഖത കാണിക്കുക. സത്യസാക്ഷ്യം അംഗീകരിക്കാതെയോ അത് റദ്ദ് ചെയ്തവനായോ മരിക്കുന്നവൻ നരകത്തിൽ ശാശ്വതനാണ്. ശിർക്ക് ചെയ്യാതെ സത്യസാക്ഷ്യത്തോടെ ഒരാൾ മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിലുമാണ്; മറ്റു പാപങ്ങൾ അല്ലാഹുവിന്റെ വേണ്ടുകയാൽ പൊറുക്കപ്പെടാം. പാപമോചനം ലഭിക്കാത്ത വല്ലതുമുണ്ടെങ്കിൽ തന്നെ അതിനുള്ള ശിക്ഷ കഴിഞ്ഞ് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യും, — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് അൽഹംദു ലില്ലാഹ്.. ഹംദിന്റെ വാക്കുകൾ! 'ഹംദി'ന്റെ ഭാഷാർത്ഥം സ്തുതി, സ്തോത്രം, വാഴ്ത്തൽ, കീർത്തനം എന്നൊക്കയാണ്. അതിനോട് ചേർത്തിരിക്കുന്ന 'അൽ' വർഗ്ഗസാകല്യത്തെ ദ്യോതിപ്പിക്കുന്നു. അപ്പോൾ, അൽഹംദു ലില്ലാഹ് എന്നതിന്റെ സാമാന്യ അർത്ഥം: സർവ്വ സ്തുതിയും അല്ലാഹുവിന്ന്.
ഹംദ് നാവു കൊണ്ട് ചൊല്ലുകയാണ് വേണ്ടത്. അൽഹംദു ലില്ലാഹ് - എല്ലാ സ്തുതിയും അല്ലാഹുവിന്ന് - എന്ന് ഒരു അടിയാൻ പറയുമ്പോൾ നാവുകൊണ്ട് അല്ലാഹുവിനെ പുകഴ്ത്തുന്നു; അവന്റെ അപദാനങ്ങൾ വാഴ്ത്തുന്നു. രണ്ടു കാര്യങ്ങൾ മുൻനിർത്തിയാണ് അല്ലാഹുവിന് ഹംദ് ചൊല്ലുന്നത് : 1. അവന്റെ പൂർണതയെ മുൻനിർത്തി: അല്ലാഹുവിന്റെ പൂർണത ഭാവനകൾക്ക് അതീതമാണ്. അവാച്യമാണ്. അവനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിപൂർണ്ണവും അന്യൂനവും അനന്യവും അതിമനോഹരവുമാണ്. അവന്റെ സത്തയുടെ, നാമങ്ങളുടെ, ഗുണവിശേഷങ്ങളുടെ, മഹാകൃത്യങ്ങളുടെ, അധികാരാവകാശങ്ങളുടെ... തുടങ്ങി മുഴുപ്രശ്നങ്ങളുടെയും മഹത്വവും മനോഹാരിതയും പൂർണതയും വര്‍ണ്ണനാതീതമാണ്. അവന് ഏകനും അതുല്യനും അദ്വിതീയനുമാണ്. അവന് ഉണ്ടായവനല്ല, ആദിയിലേ ഉള്ളവനാണ്. അവന് ജാതനല്ല, ജനകനുമല്ല. അവനു ഭാര്യമാരില്ല, സന്താനങ്ങളില്ല. അവന് കിടയറ്റവനാണ്. അവനു പങ്കുകാരില്ല, സഹായികളില്ല, സ്വാധീനിക്കാവുന്ന ശിപാര്‍ശകരില്ല. അവന്റെ കാര്യങ്ങള്‍ അവനു മാത്രം അവകാശപ്പെട്ടതാണ്. അതില്‍ ഒന്നും മറ്റൊരാള്‍ക്കും ഉണ്ടാവുകയില്ല. മറ്റുളളവരുടെ കാര്യങ്ങള്‍ ഒന്നും അവന് ചേരുകയുമില്ല. ദൃഷ്ടികൾക്കോ ഭാവനകൾക്കോ അവനെ പ്രാപിക്കാനാവില്ല. അവന് സൃഷ്ടികള്‍ക്ക് അതീതനാണ്, അര്‍ശിനും ഉപരിയിലാണ്. അവന് ഹൃദയാന്തരങ്ങളെയും ദൃഷ്ടികളെയും പിടികൂടുന്നു. അവനെ കുറിച്ച് നാം സ്വയം വര്‍ണ്ണിക്കുന്നത് കൃത്യവിലോപമാണ്. അവന് തന്നെ അവനെ കുറിച്ചു ദൂതന്മാർ മുഖേന വര്‍ണ്ണിച്ചു തന്നത് അതേപടി സ്വീകരിക്കുക, ആവര്‍ത്തിക്കുക. അതാണ് വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും മാര്‍ഗ്ഗം. അതു മാത്രമാണ് സുരക്ഷിതമായ വഴി. അവന്റെ അപദാനങ്ങള്‍ നമുക്ക് തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ, നീ നിന്നെ സ്വയം വാഴ്ത്തിയത് എപ്രകാരമാണോ അങ്ങനെയാണു നീ; നിന്റെ കാര്യങ്ങളും! നിന്നെ അറിയുന്ന ഒരു അടിയാന് എങ്ങനെ നിന്നെ വാഴ്ത്താതിരിക്കാന്‍ കഴിയും? നിനക്കുളള സ്തുതി ചേതനയില്‍ നിറയുന്നു. ആത്മബോധത്തിൽനിന്ന് നാവിലേക്ക് സംക്രമിക്കുന്നു. സ്തുതിയിൽ നിമഗ്നമായി ഞാൻ ഉരുവിടുന്നു: അല്‍ഹംദു ലില്ലാഹ്.. 2. അവന്റെ അനുഗ്രഹങ്ങളെ മുന്‍നിര്‍ത്തി: അല്ലാഹു റഹ്മാനാണ്, കാരുണ്യത്തിന്റെ സ്രോതസ്സാണ്. മുഴുവൻ കാരുണ്യങ്ങളും അവന്റേതാണ്. പരമവും അപരിമേയവുമായ കാരുണ്യം! അത് അവന്റെ കോപത്തെ പോലും കവച്ചുവെച്ചിരിക്കുന്നു. അവന് ഇഹത്തിലും പരത്തിലും റഹ്മാനാണ്. അല്ലാഹു റഹീമാണ്. സൃഷ്ടികൾക്കു കാരുണ്യം ചൊരിയുന്നവന്‍, അവന് കാരുണ്യത്തെ നൂറായി ഭാഗിച്ചു. ഒരു ഭാഗം സൃഷ്ടികള്‍ക്കിടയില്‍ വീതിച്ചു. അതുമുലമാണ് അവര്‍ പരസ്പരം കാരുണ്യത്തോടെ വര്‍ത്തിക്കുന്നത്. മനുഷ്യര്‍ മാത്രമല്ല മുഴുവന്‍ ജീവജാലങ്ങളും. മൃഗങ്ങള്‍ കിടാങ്ങളോട്, പക്ഷികള്‍ കുഞ്ഞുങ്ങളോട്. അങ്ങനെ എല്ലാവരും. അവന്റെ കാരുണ്യം എല്ലാറ്റിനെയും ചൂഴ്ന്നു നില്ക്കുന്നു. അവന് ഇഹത്തിലും പരത്തിലും റഹീമാണ്. കരുണ ചെയ്യുക എന്നതിന്റെ താല്പര്യം നല്ല ഉദ്ദേശ്യങ്ങള്‍ സഫലീകരിച്ചു തരിക, ഭയപ്പെടുന്ന കാര്യങ്ങളില്‍നിന്ന് കാവല്‍ നല്‍കുക, സംഭവിച്ചു പോയ വീഴ്ചകള്‍ പൊറുത്തുതരിക എന്നതാണ്. റഹ്മാനും റഹീമുമായ അല്ലാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങള്‍ അപാരവും അംസംഖ്യവുമാണ്. അവന്റെ ഔദാര്യങ്ങൾ അളവറ്റതാണ്! നമുക്കത് എണ്ണി തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവേ! ഞാന്‍ തന്നെയും, എന്റേതും എനിക്കുള്ളതും എന്റെ ചുറ്റുപാടുകളും, എല്ലാമെല്ലാം നിന്റെ അനുഗ്രഹം മാത്രം. നിന്റെ ആശിസ്സുകളില്ലാതെ ഒരു നിമിഷാര്‍ദ്ധം എനിക്ക് നിലനില്ക്കാനാവില്ല. നിന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഉള്ളിൽ നിറയുന്ന സ്തുതി നാവിലൂടെ പുറത്ത് വരുന്നു: അല്‍ഹംദു ലില്ലാഹ്.. • • • • • മനസ്സു നിറയാതെ, നാവു കൊണ്ട് സ്തുതിയെന്നു പറഞ്ഞാല്‍ ഹംദ് ആവില്ല. അത് അര്‍ത്ഥശുന്യമായ പുകഴ്ത്തല്‍ മാത്രമായിത്തീരും, അല്ലാഹുവിന്റെ പൂര്‍ണ്ണതയെയും അനുഗ്രഹങ്ങളെയും കുറിച്ചുള്ള ശരിയായ ബോധ്യത്തില്‍, അവനോടുള്ള അപരിമേയമായ സ്നേഹവും ഭയപ്പാടും പ്രതിക്ഷയും മനസ്സിൽ നിറയണം. അങ്ങനെ ഹൃദയം അവനെ വാഴ്ത്തണം. അത് നാവിലേക്കെത്തി പുറത്തേക്ക് ഉതിര്‍ന്നു വീഴണം. അപ്രകാരം നാവില്‍നിന്ന് വീഴുന്ന മുത്തുകളാണ് ഹംദ്. സ്തുതിയും നന്ദിയും തമ്മില്‍ ഒരു താരതമ്യം: സ്തുതിയുടെ ബന്ധം വിപുലവും ഉപാധി ഏകവുമാണെങ്കില്‍, നന്ദിയുടെ ഉപാധികള്‍ വിപുലവും ബന്ധം പരിമിതവുമായിരിക്കും. അല്ലാഹുവിന്റെ പൂര്‍ണ്ണതകളുടെയും അനുഗ്രഹങ്ങളുടെയും അതിവിപുലമായ ആശയ സഞ്ചയവുമായിട്ടാണ് സ്തുതിയുടെ ബന്ധം. എന്നാല്‍ സ്തുതി പ്രകടിപ്പിക്കാനുള്ള ഉപാധി ഏകമാണ്; അതാണ് നാവ്. നന്ദി പ്രകാശിപ്പിക്കാന്‍ ഒന്നിലധികം ഉപാധികളുണ്ട്. മനസ്സ്, നാവ്, ശരീരാവയവങ്ങള്‍ മൂന്നും നന്ദി പ്രകടിപ്പിക്കാനുളള ഉപാധികളാണ്. എന്നാല്‍ നന്ദിയുടെ ബന്ധം അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് മാത്രമാണ്. • • • • • തസ്ബിഹ് നിരാസമാണ്. വിവരദോഷികളായ ആക്രമികള്‍ അല്ലാഹുവിനെ കുറിച്ച് നടത്തുന്ന തെറ്റായ ആരോപണങ്ങളുടെ നിരാസം. തഹ്മീദ് സ്ഥിരീകരണമാണ്. അല്ലാഹുവിനെ കുറിച്ചുള്ള അവന്റെ സ്വന്തം വര്‍ണ്ണന, സത്യസന്ധരായ ദൂതന്മാര് അറിയിച്ചു തന്ന ആ വര്‍ണ്ണനകളുടെ സ്ഥിരികരണം. തസ്ബിഹ് പൂര്‍ണ്ണമാകുന്നത് തഹ്മീദോടു കുടിയാണ്. അതുകൊണ്ടാണ് ദിക്റുകളില്‍ അവ ഒരുമിച്ച് വരുന്നത്. അല്ലാഹുവിനെ കുറിച്ച് അക്രമികൾ നടത്തുന്ന തെറ്റായ വര്‍ണ്ണനകളും ആരോപണങ്ങളും ഞാന്‍ നിരാകരിക്കുന്നു. അവനെ കുറിച്ച ദൂതന്മാര് മുഖേന അവൻ അറിയിച്ചു തന്ന വര്‍ണ്ണനകള്‍ ഞാന്‍ വാഴ്ത്തുന്നു. സുബ്ഹാനല്ലാഹി വബിഹംദിഹീ... — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഹദീസ് പഠിക്കുമ്പോൾ മനുഷ്യൻ... ഈ പ്രപഞ്ചത്തിലെ മഹാവിസ്മയങ്ങളിൽ ഒന്ന്. സർഗ്ഗശേഷിയും പ്രതിഭാധനത്വവും കൊണ്ട് അനുഗൃഹീതൻ. സ്വതന്ത്രമായി ആവിഷ്കരിക്കാനും സ്വയം നിർമ്മിക്കാനും കഴിവുള്ളവൻ. വിപുലമായ സാധ്യതകളുള്ള സവിശേഷമായ അസ്തിത്വത്തിന്റെ ഉടമ. അനശ്വരതക്കു വേണ്ടിയുള്ള അടങ്ങാത്ത ദാഹം. ആത്മപ്രകാശനത്തിന്റെ വഴികൾ തേടിയുള്ള യാത്രകൾ. കല, സാഹിത്യം, സംഗീതം, ശാസ്ത്രം, ഗണിതം, തത്വചിന്ത, നിരൂപണം, ലാവണ്യം, ആസ്വാദനം... എല്ലാം ഈ യാത്രകളിൽ കണ്ട വഴിയടയാളങ്ങൾ. അവയൊന്നും ദാഹം തീർക്കാൻ മാത്രം ഉതകുന്നില്ല. മൃഗതൃഷ്ണ പോലെ മോഹിപ്പിച്ച് നിരാശപ്പെടുത്തുക മാത്രം. ലക്ഷ്യത്തിന് രണ്ടു പടി ഇപ്പുറം നിന്നു പോകുന്ന പോലെ ചുണ്ടിനും കപ്പിനും ഇടയിൽ ഇനിയുമെത്ര ദൂരം!!! ഞാൻ ആത്മാവിൽ അനുഭവിക്കുന്നത് വാദിഈ മുമ്പേ പറഞ്ഞു. അല്ലാഹുവിന്റെ കരുണാ കടാക്ഷം അദ്ദേഹത്തിനുമേൽ വർഷിക്കട്ടെ. അസ്സ്വഹീഹുൽ മുസ്നദ് 1/9 നമുക്ക് വായിക്കാം: وإني إذا فتحت صحيح البخاري وقلت: قال الإمام البخاري رحمه الله: حدثنا عبد الله بن يوسف قال: حدثنا مالك أو فتحت صحیح مسلم وقلت: قال الإمام مسلم رحمه الله: حدثنا يحي بن يحي قال: قرأت على مالك أنسى جميع مشاغل الدنيا ومشاكلها [الشيخ مقبل الوادعي في الصحيح المسند 9/1] «സ്വഹീഹുൽ ബുഖാരി തുറന്നുവെച്ച് ഞാൻ വായിച്ചു തുടങ്ങിയാൽ “ഇമാം ബുഖാരി പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് അബ്ദുല്ലാഹ് ബിൻ യൂസുഫ്. അദ്ദേഹം പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് മാലിക്... " അല്ലെങ്കിൽ, സ്വഹീഹു മുസ്ലിം തുറന്നുവെച്ച് ഞാൻ വായിച്ചു തുടങ്ങിയാൽ “ഇമാം മുസ്ലിം പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് യഹ്യാ ബിൻ യഹ്യാ. അദ്ദേഹം പറയുന്നു: ഇതു നാം മാലിക് മുമ്പാകെ വായിച്ച് സ്ഥിരപ്പെടുത്തിയത്... " ദുനിയാവിന്റെ എല്ലാ വ്യവഹാരങ്ങളും വ്യാകുലതകളും ഞാൻ മറക്കും. » ഇമാം ബുഖാരിയുടെ കൂടെ ഒരു യാത്ര, മഹാന്മാരായ ഗുരുവര്യന്മാരെയെല്ലാം സന്ദർശിക്കാനുള്ള സുവർണ്ണാവസരം, സമയ രഥത്തിൽ പിറകോട്ടുള്ള യാനം, അറിവിന്റെ തീരത്തിരുന്ന് നബി صلى الله عليه وسلم-യെയും അനുചരന്മാരെയും കേൾക്കാനുള്ള മഹാഭാഗ്യം, ദുനിയാവിന്റെ അതിരുകൾ ഭേദിച്ച് അനശ്വരതയിൽ എവിടെയോ ആത്മീയതയുടെ ഓരമണയുന്ന അനുഭവം. ഇതാണ് വഴി, തനതായ വഴി, ലക്ഷ്യത്തിലെത്തുന്ന വഴി. മറ്റുള്ളവയെല്ലാം മായ. ഞാൻ ആസ്വദിക്കാൻ ശ്രമിച്ച പ്രതിഭാവിലാസങ്ങളും ആത്മപ്രകാശനങ്ങളും സർഗ്ഗക്രിയകളും എല്ലാം എല്ലാം ഇടുങ്ങിവരുന്നു, ഇരുട്ട് മൂടുന്നു, പ്രതിസന്ധികളിൽ മുട്ടി മുടങ്ങി നിൽക്കുന്നു. ഇതു മാത്രം മറിച്ചാണ്. അത് എന്നെ തുറന്നു വിടുന്നു, വിശാലതകളുടെ അനന്ത വിഹായുസ്സിലേക്ക്, അനുഭൂതികളുടെ അവാച്യമായ തലങ്ങളിലേക്ക്. അനുഭവിച്ചവനല്ലേ അറിയൂ. അനുകരിക്കുന്നവൻ അഭിനയിക്കുകയാവും. കേട്ടുകേൾവിക്കാർ അന്തംവിടുകയും ചെയ്യും. اللهم الرفيق الأعلى — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى ഇബ്നു മസ്ഊദ് - رضي الله عنه - പറയുന്നു: • ഭൗതിക നേട്ടങ്ങൾ അല്ലാഹു ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടപ്പെടാത്തവർക്കും നൽകും. • ഒരു അടിയനെ അല്ലാഹു സ്നേഹിച്ചാൽ അവന് ഈമാൻ നൽകും. ആരെങ്കിലും ഭീരുവായാൽ: » രാത്രി ആരാധനയിൽ മുഴുകാൻ സഹനശേഷിയില്ലാതെ » ശത്രുവിനോട് പടപൊരുതാൻ കഴിയാതെ » പിശുക്ക് കൊണ്ട് സ്വത്ത് ചെലവഴിക്കാനാവാതെ എങ്കിൽ, അവൻ ഈ കീർത്തനങ്ങൾ ധാരാളമായി ഉരുവിടട്ടെ: ✓ സുബ്ഹാനല്ലാഹ് - سبحان الله (തസ്ബീഹ്) ✓ അൽഹംദു ലില്ലാഹ് - الحمد لله (തഹ്മീദ്) ✓ ലാഇലാഹ ഇല്ലല്ലാഹ് - لا إله إلا الله (തഹ്ലീൽ) ✓ അല്ലാഹു അക്ബർ - الله اكبر (തക്ബീർ). ഉദ്ധരണം: ബുഖാരി, അദബുൽ മുഫ്റദ് | ഇബ്നു അബീശൈബഃ മുസ്വന്നഫ് അൽബാനി: സ്വഹാബിയുടെ വാക്കുകൾ, നബിവചനത്തിന്റെ സ്ഥാനം, സ്വഹീഹ് — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى 34578 -
عَنْ عَبْدِ اللَّهِ، قَالَ: إِنَّ اللَّهَ يُعْطِي الدُّنْيَا مَنْ يُحِبُّ وَمَنْ لَا يُحِبُّ , وَلَا يُعْطِي الْإِيمَانَ إِلَّا مَنْ يُحِبُّ , فَإِذَا أَحَبَّ اللَّهُ عَبْدًا أَعْطَاهُ الْإِيمَانَ , فَمَنْ جَبُنَ مِنْكُمْ عَنِ اللَّيْلِ أَنْ يُكَابِدَهُ وَالْعَدُوِّ أَنْ يُجَاهِدَهُ وَضَنَّ بِالْمَالِ أَنْ يُنْفِقَهُ فَلْيُكْثِرْ مِنْ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ مصنف ابن أبي شيبة (110/7) الألباني : صحيح موقوف في حكم المرفوع തസ്ബീഹിന്റെ വിവക്ഷ, ഞാൻ അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു എന്നതാണ്. അവന്റെ വിശുദ്ധിയുടെ അടിസ്ഥാനം, അവനുമായി ബന്ധപ്പെട്ട് എല്ലാം അവനു മാത്രമുള്ളതാണ് എന്നത്. അതിൽ ഒട്ടും കളങ്കമോ കലർപ്പോ ഇല്ല. അവനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അവന്റെ സത്താപരമായ കാര്യങ്ങൾ, ഉൽകൃഷ്ടമായ നാമങ്ങൾ, ഉന്നതമായ ഗുണവിശേഷങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ, അനന്യമായ അധികാരാവകാശങ്ങൾ പോലുള്ളവയാണ്. അവന്റെ കാര്യങ്ങൾ അവനു മാത്രം അവകാശപ്പെട്ടതാണ്. അതിൽ പെട്ട ഒന്നും മറ്റൊരാൾക്കും ഉണ്ടാവുകയില്ല. മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും അവനു ചേരുകയുമില്ല.
ഉദാഹരണമായി അവന്റെ സത്ത അവനു മാത്രം അവകാശപ്പെട്ടതാണ്. അത് പരിപൂർണ്ണവും അന്യൂനവും അതിമനോഹരവുമാണ്. അതേ പോലുള്ള സത്ത മറ്റൊരാൾക്കും ഇല്ല. മറ്റുള്ളവരുടെ സത്ത അവനു ചേരുകയുമില്ല. സത്താപരമായി, കലർപ്പും കളങ്കവുമേശാത്ത വിശുദ്ധനും പർണ്ണനുമാണ് അല്ലാഹു. അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും അവനു മാത്രം അവകാശപ്പെട്ടതാണ്. അവ പരിപൂർണ്ണവും കുറ്റമറ്റതും മനോഹരവുമാണ്. മറ്റൊരാൾക്കും അതുപോലുള്ള നാമ ഗുണവിശേഷങ്ങളില്ല. മറ്റുള്ളവരുടെ നാമങ്ങളോ ഗുണവിശേഷങ്ങളോ അവനു ചേരുകയുമില്ല. നാമ ഗുണവിശേഷങ്ങളിൽ അവൻ പൂർണ്ണനും വിശുദ്ധനുമാണ്. അവയിൽ യാതൊരു കളങ്കവും കലർപ്പുമില്ല എന്ന് സാരം. അവന്റെ പ്രവർത്തനങ്ങൾ അവനുമാത്രം അവകാശപ്പെട്ടതാണ്. അവന്റെ ചെയ്തികൾ പൂർണ്ണവും സുന്ദരവും ഭദ്രവുമായിരിക്കും. മറ്റാർക്കും അതു പോലെ പ്രവർത്തിക്കാനാവില്ല. മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ അവനു ചേരുകയുമില്ല. അവന്റെ പ്രവർത്തനങ്ങൾ അവനു മാത്രം അവകാശപ്പെട്ടതാണ്. അവ ഒരു തരത്തിലുള്ള കലർപ്പും കളങ്കവും ചേർന്നിട്ടില്ലാത്ത വിശുദ്ധവും കുറ്റമറ്റതുമായ പ്രവർത്തനങ്ങളാണ്. അവന്റെ അധികാരാവകാശങ്ങളുടെ കാര്യമാവട്ടെ അവനുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളാവട്ടെ അവയുടെയെല്ലാം സ്ഥിതിയും ഇങ്ങനെ തന്നെ. അവനെ സമാനമായി മറ്റൊരുവനോ, അവന്റെ കാര്യങ്ങളിൽ പങ്കുള്ളവനോ, അവനു സഹായി ആയി വർത്തിക്കുന്നവനോ, അവന്റെയടുക്കൽ അനുവാദമില്ലാതെ ശിപാർശ പറയാൻ സാധീനമുള്ളവനോ ആയി ഒരാളുമില്ല. അല്ലാഹുവിന്റെ കാര്യം അത്രമേൽ വിശുദ്ധമാണ്. കലർപ്പില്ലാത്തതാണ്. ഈ വിശുദ്ധിയാവട്ടെ അവന്റെ ഏകത്വത്തിന്റെ അനിവാര്യതയും താൽപര്യവുമാണ്. എന്നാൽ, അറിവില്ലാത്തവരും അക്രമികളുമായ ജനങ്ങൾ അവന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്ന രൂപത്തിൽ വ്യാജമായ ദുരാരോപണങ്ങൾ കെട്ടിച്ചക്കുന്നു. അവനു പുത്രന്മാരെയും പുത്രിമാരെയും നിശ്ചയിക്കുന്നു. അവന്റെയടുക്കൽ സ്വാധീനമുള്ള ശിപാർശക്കാരെ സ്ഥാപിക്കുന്നു. അവന്റെ ഉൽകൃഷ്ടമായ നാമങ്ങൾ സൃഷ്ടികൾക്ക് നൽകുന്നു, സ്വയം മെനഞ്ഞുണ്ടാക്കിയതോ സൃഷ്ടികൾക്ക് ഉപയോഗിക്കുന്നതോ ആയ നാമങ്ങൾ അവനു ചാർത്തുന്നു. അവന്റെ അതുല്യമായ ഗുണവിശേഷങ്ങൾ സൃഷ്ടികൾക്ക് പതിച്ചു കൊടുക്കുന്നു. സൃഷ്ടികളുടെ ഗുണവിശേഷങ്ങൾ അവനിൽ ആരോപിക്കുന്നു. അവന്റെ ചെയ്തികൾ സൃഷ്ടികളുടെ പേരിൽ വക ചേർക്കുന്നു. സൃഷ്ടികളുടേത് അവനിൽ ആരോപിക്കുന്നു. അവന്റെ അധികാരാവകാശങ്ങൾ സൃഷ്ടികൾക്ക് വകവെച്ചുകൊടുക്കുന്നു. സൃഷ്ടികളുടെ അപൂർണ്ണമായ അധികാരവകാശങ്ങൾ അവനോട് ചേർക്കുന്നു. ഇങ്ങനെ എന്തെല്ലാം ദുരാരോപണങ്ങൾ! മനുഷ്യൻ എത്ര വലിയ അക്രമി! വിവരദോഷി!! നന്ദികെട്ടവൻ!!! 'സുബ്ഹാനല്ലാഹ്' എന്ന് ഉരുവിടുന്ന ഒരു വിശ്വാസി പ്രഖ്യാപിക്കുന്നത്: ✓ താൻ നന്ദികെട്ടവനോ, അക്രമിയായ വിവരദോഷിയോ അല്ല ✓ അല്ലാഹുവിന്റെ വിശുദ്ധിയെയും ഏകത്വത്തെയും കളങ്കപ്പെടുത്താൻ താൻ ഒരുക്കമല്ല ✓ അവന്റെ ഏകത്വത്തിന്റെ താൽപര്യമായ ഈ വിശുദ്ധിയെ ഞാൻ സദാ വാഴ്ത്തുന്നു ✓ വിവരദോഷികളായ അക്രമികളുടെ എല്ലാ വിധ ദുരാരോപണങ്ങളെയും നിരാകരിക്കുന്നു ✓ ദുരാരോപണങ്ങളിൽ നിന്നെല്ലാം അവന്റെ ഏകത്വവും വിശുദ്ധിയും ഉയർത്തിപ്പിടിക്കുന്നു. ഇതാണ് തസ്ബീഹ്. ഇതാണ് 'സുബ്ഹാനല്ലാഹ്' എന്നതിന്റെ നിഹിതാർത്ഥങ്ങൾ. അല്ലാഹുവിനെ അറിയൂ, അറിഞ്ഞു കൊണ്ട് ആരാധിക്കൂ. അതായിരിക്കും സാർത്ഥകമായ ആരാധന. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|