അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്‍ഹജും മസ്അലയും" എന്ന കൊച്ചു കൃതി.
ദശാബ്ദങ്ങളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്‌പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത് എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്‌ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്‌താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ നവവിക്ക് സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു. ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല. - ബശീർ പുത്തൂർ
0 Comments
ഇമാം അൽബാനി رحمه الله പറയുന്നു: പള്ളികളിൽ ഭക്ഷണം വിളമ്പലും, അതൊരു സ്ഥിരം പരിപാടിയാക്കലും പാടില്ലാത്തതാണ്. കാരണം സ്വഹീഹായ ഹദീസിൽ വന്നതുപോലെ, "നിശ്ചയമായും പള്ളികൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയല്ല". എന്നാൽ ഒരു അടിയന്തിര സമയത്ത്, അന്നപാനീയങ്ങൾക്ക് വകയില്ലാത്ത വലിയൊരു സംഘം ദരിദ്രരായ ആളുകൾ ഒന്നിച്ചൊരു നാട്ടിൽ വന്നിറങ്ങുകയും, ഏതെങ്കിലും കാരണവശാൽ അവരെ മുഴുവൻ ഉൾകൊള്ളാവുന്ന മറ്റൊരു വീടോ ഒഴിഞ്ഞ സ്ഥലമോ ഒന്നും കണ്ടെത്താൻ കഴിയാതെ വരികയും, ഇങ്ങനെയൊരു പ്രത്യേക സാഹചര്യം കാരണം പള്ളിയിൽ കയറിയിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്താൽ തെറ്റില്ല. എന്നാൽ പള്ളി ഒരു ഹോട്ടൽ പോലെയാക്കൽ, അതും ചില മാസം മുഴുവനായും അങ്ങനെ, ഉദാഹരണമായി റമദാൻ മാസം ഇന്ന് ചില പള്ളികളിൽ അവർ ചെയ്യുന്നത് പോലെ; ഒന്നാമതായി അതിന് സലഫുകളുടെ മാതൃകയില്ല. പിന്നെയത് നബി ﷺ യുടെ ഈ വചനം ഉൾക്കൊള്ളുന്ന അടിസ്ഥാന തത്വത്തിനും എതിരാണ്: "നിശ്ചയമായും പള്ളികൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയല്ല". - അബൂ തൈമിയ്യ ഹനീഫ് الإفطارُ الجَماعي في المَسجِد
قال الإمام الألباني رحمه الله: اتِّخاذُ الطَّعامِ في المسجدِ وجَعلُ ذلك عادةً هذا لا يجوز!! لأنَّ المَساجِدَ لم تُبنَ لهذا، كما جاء في الحديث الصحيح، لكن إذا دَفَّت دَافَّةٌ ونَزَلَت جَماعَةٌ كثيرةٌ، وهم فقراءُ وبحاجةٍ إلى طَعامٍ وشَرابٍ، ولا يُمكِنُ إنزالُهُم لسببٍ أو آخر في دارٍ، لضيقِ الدُّورِ، أو في العَراءِ؛ فيدخلون المَسجِدَ ويأكلون لهذا الأمر العارض! أمَّا أن يُصيَّرَ المَسجِدُ كمطعمٍ، ولو في بعضِ الأشهُرِ كرمضانَ -مثلًا- وكما يفعلون في بعض المساجد؛ فهذا مِمَّا لم يَكُن عليه عَمَلُ السَّلَفِ أولًا، ثُمَّ هو يُنافي مَبدَأ قَولِ النَّبيِّ ﷺ (إنَّ المَساجِدَ لَم تُبنَ لِهَذا) [سلسلة الهدى والنور: الشريط: (1071)] عَن ابنِ عَبَّاسٍ - رضي الله عنهما - قَالَ: «فَرَضَ رَسُولُ اللهِ - صلى الله عليه وسلم - زَكَاةَ الفِطرِ طُهرَةً لِلصَّائِمِ مِنَ اللَّغوِ وَالرَّفَثِ، وَطُعمَةً لِلمَسَاكِينِ، مَنْ أدَّاهَا قَبلَ الصَّلَاةِ فَهِيَ زَكَاةٌ مَقبُولَةٌ، وَمَن أدَّاهَا بَعدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ" ([1]) أخرجه أبو داود (1609)، وابن ماجه (1827)، وحسنه الألباني في صحيح سنن أبي داود ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന്. അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം നോമ്പുകാരന് അനാവശ്യവും മ്ലേച്ചവുമായ സംസാരത്തിൽ നിന്ന് വിശുദ്ധിയും അഗതിക്ക് അന്നവുമായി ഫിത്വ്‌ർ സകാത് നിർബന്ധമാക്കി. ആരാണോ (പെരുന്നാൾ) നമസ്കാരത്തിന് മുമ്പ് നൽകിയത് അപ്പോഴത് സ്വീകാര്യമായ സകാത്തായി. ആരെങ്കിലും നമസ്കാരത്തിന് ശേഷമാണ് നൽകുന്നതെങ്കിൽ അത് ദാനധർമ്മങ്ങളിൽ ഒന്നു മാത്രമായി. (അബു ദാവൂദ് ,അൽബാനി: ഹസൻ ) കൊടുക്കേണ്ട സമയം പെരുന്നാളിന്റെ ഹിലാൽ കണ്ടതു മുതൽ നമസ്കാരത്തിന്റെ മുമ്പായി നൽകുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ റമളാൻ മാസത്തിന്റെ അവസാനം പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം ബാക്കിയുള്ളപ്പോൾ മുതൽ നൽകൽ അനുവദനീയമാണ്. ആർക്കാണ് നിർബന്ധം? പെരുന്നാൾ ദിവസവും അതിന്റെ രാത്രിയും കഴിക്കാനുള്ള ഭക്ഷണം കൈവശമുള്ള ചെറുതും വലുതുമായ ഓരോ പുരുഷനും സ്ത്രീക്കും സകാതുൽ ഫിത്വ്‌ർ നൽകൽ നിർബന്ധമാണ്. കുട്ടികൾ, അടിമകൾ തുടങ്ങി പ്രായമായവർ തുടങ്ങിയവരുടെ സകാത് നൽകേണ്ടത് അവരുടെ സംരക്ഷണം ഏറ്റെടുത്ത കൈകാര്യകർത്താക്കളാണ്. ഗർഭത്തിലുള്ള കുട്ടികൾക്കായി നൽകൽ സുന്നത്താണ്. എന്താണ് നൽകേണ്ടത്? ഓരോ നാട്ടിലെയും പ്രധാനഭക്ഷണമായി ഉപയോഗിക്കുകയും സൂക്ഷിച്ചു വെക്കാൻ ഉതകുന്നതുമായ ഭക്ഷ്യ വിഭവങ്ങളിൽ നിന്നാണ് ഫിത്വ്‌ർ സകാത് നൽകേണ്ടത്. കാരക്ക, ചോളം, ബാർലി, പരിപ്പ്, അരി, പാൽക്കട്ടി, മുന്തിരി തുടങ്ങി മുഖ്യ ഭക്ഷണമായി ഉപയോഗിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്നുള്ളവയാണ് ഇതിന് നിശ്ചയിച്ചിട്ടുള്ളത്. عنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: (فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ، عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالْأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنْ الْمُسْلِمِينَ) متفق عليه ഇബ്നു ഉമർ رضي الله عنهما നിവേദനം. അദ്ദേഹം പറയുന്നു: " നബി ﷺ ബാർലിയിൽ നിന്നും കാരക്കയിൽ നിന്നും ഒരു സ്വാഉ വീതം മുസ്‌ലിംകളിലെ അടിമക്കും സ്വതന്ത്രനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും സകാതുൽ ഫിത്വ്‌ർ നിർബന്ധമാക്കി." (മുത്തഫഖുൻ അലൈഹി)
എത്ര കൊടുക്കണം? സകാതുൽ ഫിത്വ്‌ർ അളന്നാണ് നൽകേണ്ടത്. അല്ലാതെ തൂക്കം നോക്കിയല്ല. സാധാരണ ഗതിയിൽ പലരും പല രൂപത്തിലും തൂക്കത്തിലും നൽകുന്ന പ്രവണത ഒരിക്കലും ശരിയല്ല. കാരണം നബി ﷺ ഫിത്വ്‌ർ സകാത് അളന്ന് നൽകാനാണ് സ്വഹാബത്തിനോട് കൽപിച്ചിട്ടുള്ളത്. സ്വഹാബത്തിന്റെ മൊത്തത്തിലുള്ള നടപടിക്രമം അവ അളന്നു നൽകിയെന്നുമാണ്. മനുഷ്യന് ഭക്ഷ്യയോഗ്യമായ ആഹാരപദാർത്ഥങ്ങളല്ലാതെ മറ്റൊന്നും സകാതുൽ ഫിത്വ്‌ർ ആയി സലഫുകൾ നൽകിയതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. പൈസ കൊടുത്താൽ മതിയാകുമോ? മതപരമായ മറ്റേതൊരു വിഷയത്തിലുമെന്ന പോലെ സകാതുൽ ഫിത്വ്‌റിന്റ വിഷയത്തിലും നാം നബി ചര്യ പിന്തുടരാൻ ബാധ്യസ്ഥരാണ്. നബി ﷺ റമളാനുമായി ബന്ധപ്പെട്ട് നിർബന്ധമായി നൽകാൻ കൽപിച്ചത് ഭക്ഷ്യ വിഭവമാണ്. ഒരുപാട് ഹദീസുകളിൽ അക്കാര്യം സംശയരഹിതമായി സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. മാത്രവുമല്ല, സ്വഹാബികളുടെ നടപടിക്രമത്തിൽ ഒരിക്കൽ പോലും ഭക്ഷ്യ വിഭവങ്ങൾക്ക് പകരമായി ദീനാറോ ദിർഹമോ നൽകിയതായി കാണാൻ കഴിയില്ല. അക്കാലത്ത് സ്വർണ്ണ നാണയങ്ങളിലും വെള്ളിനാണയങ്ങളിലും വ്യവഹാരങ്ങൾ നടന്നിരുന്നുവെന്നതിൽ തർക്കമില്ലല്ലോ. എന്നിട്ടും സ്വഹാബികളാരും ഭക്ഷണമായിട്ടല്ലാതെ സകാതുൽ ഫിത്വ്‌ർ നൽകിയില്ല എങ്കിൽ അതാണ് നമുക്ക് ദീനിൽ മാതൃക. സകാതുൽ ഫിത്വ്‌റിന്റെ തോത് ഒരു "സ്വാഉ" ആണെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. അത് പണ്ട് കാലത്ത് നിലവിലുണ്ടായിരുന്ന ഒരു അളവാണ്. നബി ﷺ സ്വാഇന് ബർകത്തുണ്ടെന്നു അറിയിക്കുകയും സ്വാഇൽ ബർക്കത്തിന് വേണ്ടി ദുആ ചെയ്യുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ പല കാരണങ്ങളാലും തൂക്കം, നബി ﷺ നിർദ്ദേശിച്ച സ്വാഇന് പകരമാവില്ല. കാരണം, തൂക്കം എന്നത് അളവ് നിർണ്ണയിക്കുന്ന ഒരിനവും സ്വാഉ മറ്റൊരിനവുമാണ്. രണ്ടും അതിന്റെ തോതുകളിൽ വ്യത്യസ്തത പുലർത്തുന്നു. ഇന്ന് സാർവ്വത്രികമായി മുസ്ലിംകൾ വിസ്മരിക്കുകയും അവഗണിച്ച് അഗണ്യ കോടിയിൽ തള്ളുകയും ചെയ്ത കാര്യങ്ങളാണ് ഇതെല്ലാം. നബിചര്യ സൂക്ഷ്മമായി പിന്തുടരുന്ന ഒരാളെ സംബന്ധിച്ചേടത്തോളം എന്താണോ നമ്മോടു കൽപിച്ചത് അത് ചോദ്യം ചെയ്യാതെ സ്വീകരിക്കേണ്ടതുണ്ട്. പല സ്ഥലങ്ങളിലും ആളുകളിൽ നിന്ന് കമ്മറ്റികൾ പൈസയായി സ്വരൂപിക്കുകയും ധാന്യങ്ങൾ വാങ്ങി വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയുണ്ട്. ചിലയിടങ്ങളിലെല്ലാം പൈസയായിത്തന്നെ ശേഖരിക്കുകയും പൈസയായിത്തന്നെ വിതരണം ചെയ്യുകയും ചെയ്യുന്നതായി കണ്ടു വരുന്നു. ഇതെല്ലാം നബി ﷺ കൽപിക്കുകയും കാണിച്ചു തരികയും ചെയ്ത മാതൃകക്ക് എതിരാണ്. പൈസയായി നൽകുന്നതിൽ പലരും പല ന്യായങ്ങളും ഉന്നയിക്കാറുണ്ട്. ഇവ പ്രഥമ ദൃഷ്ട്യാ ന്യായമാണെന്ന് തോന്നുമെങ്കിലും നബിചര്യക്ക് എതിരായതിനാൽ നമുക്ക് സ്വീകരിക്കാൻ നിർവ്വാഹമില്ല. ഉള്ഹിയ്യത്തിനും അഖീഖക്കും മൃഗത്തെ ബലിയായി നൽകാനാണ് കൽപന. സകാത്തുൽ ഫിത്വ്‌ർ ഭക്ഷണമായും. ഇവയൊന്നും നിശ്ചിത രീതിയും കൽപ്പനയും മറി കടന്ന് മറ്റു രൂപങ്ങളിലേക്ക് പരിവർത്തിപ്പിക്കുന്നത് നബിചര്യക്ക് എതിര് പ്രവർത്തിക്കലാണ്. സുന്നത്ത് പിൻപറ്റാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ എല്ലാ നന്മയും സലഫുകളെ പിന്തുടരുന്നതിലാണ്. എല്ലാ തിന്മയും പിൽകാലക്കാരെ അനുകരിക്കുന്നതിലാണ്. - ബശീർ പുത്തൂർ അബൂ ത്വാലിബ് رحمه الله പറയുന്നു: അഹ്'മദ് ഇബ്നു ഹൻബൽ , എന്നോട് പറഞ്ഞു: അതിന്റെ പൈസ കൊടുക്കാൻ പാടില്ല.
അദ്ദേഹത്തോട് പറയപ്പെട്ടു: ഉമർ ഇബ്നു അബ്ദിൽ അസീസ് പൈസ സ്വീകരിച്ചിരുന്നുവെന്ന് ഒരു കൂട്ടർ പറയുന്നുണ്ടല്ലോ? അദ്ദേഹം പ്രതിവചിച്ചു: അവർ അല്ലാഹുവിന്റെ റസൂലിന്റെ വാക്ക് ഉപേക്ഷിക്കുന്നു എന്നിട്ട് ആ ആള് പറഞ്ഞിരിക്കുന്നു' എന്നു പറയുകയാണ്. ഇബ്നു ഉമർ رضي الله عنهما പറയുന്നു: 'അല്ലാഹുവിന്റെ റസൂൽ നിർബന്ധമാക്കിയിരിക്കുന്നു...' എന്ന്. അല്ലാഹു പറയുന്നു: "നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുവീൻ, റസൂലിനെ അനുസരിക്കുവീൻ" എന്ന്. സുന്നത്തുകളെ തള്ളിക്കളഞ്ഞുകൊണ്ട് ഇക്കൂട്ടർ പറയുന്നു: 'അയാൾ പറഞ്ഞിരിക്കുന്നു. മറ്റെയാൾ പറഞ്ഞിരിക്കുന്നു' എന്ന്!! (ഇബ്നു ഖുദാമ മുഗ്'നിയിൽ ഉദ്ധരിച്ചത്) - അബൂ തൈമിയ്യ ഹനീഫ് ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله
നമ്മുടെ നാട്ടിൽ ഫിത്ർ സകാത്ത് പണമായിട്ടാണ് നൽകുന്നത്, പാവങ്ങൾക്ക് ധാന്യമോ മറ്റോ ആവശ്യമില്ല എന്നാണ് അതിന് അവർ പറയുന്ന ന്യായം. ഞങ്ങൾ ചെയ്യേണ്ടത് എന്താണ്? ഉത്തരം: ഇക്കാര്യത്തിൽ പാവങ്ങളല്ല തീരുമാനമെടുക്കേണ്ടത്. ഇത് ഒരു ആരാധനയാണ്. എപ്രകാരമാണോ അല്ലാഹുവിന്റെ റസൂലിൽ നിന്നുള്ള മാതൃക അപ്രകാരമാണ് നിറവേറ്റേണ്ടത്. ഭക്ഷണം വേണ്ട എന്നു പറയുന്നവൻ ആവശ്യക്കാരനല്ല എന്നാണർത്ഥം; ഭക്ഷണം ആവശ്യമുള്ളവരുണ്ട് അവർക്ക് കൊടുക്കുകയാണ് വേണ്ടത്. - അബൂ തൈമിയ്യ ഹനീഫ് اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العفْوَ فاعْفُ عنِّي اللَّهُمَّ إِنَّكَ عَفُوٌ അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് മാപ്പു നൽകുന്നവനാണ്. تُحِبُّ العفْو മാപ്പു നൽകുന്നതിനെ നീ ഇഷ്ടപ്പെടുന്നു فاعْفُ عنِّي അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് മാപ്പാക്കണേ! (അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് മാപ്പു നൽകുന്നവനാണ്. മാപ്പു നൽകുന്നതിനെ നീ ഇഷ്ടപ്പെടുന്നു. അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് മാപ്പാക്കണേ!) (اللهم) എന്ന വാക്കിന്റെ അർത്ഥം (يا اللّٰه) അല്ലാഹുവേ! എന്നാണ്.വിളിക്കാൻ നാമങ്ങൾക്കു മുൻപിൽ ഉപയോഗിക്കുന്ന (يا) എന്ന അക്ഷരത്തെ മാറ്റി പകരം നാമം അവസാനിക്കുന്നിടത്ത് വെച്ച (م) എന്ന അക്ഷരം അതേ ആശയത്തെ പ്രതിനിധീകരിക്കുന്നു.അല്ലാഹുവിന്റെ മഹത്തായ നാമത്തെ മുന്തിക്കുന്നു. അതുകൊണ്ട് തുടങ്ങുന്നു. അതിലൂടെ നന്മയും ബറകതും തേടുന്നു എന്ന ലക്ഷ്യം കൂടി അതിലുണ്ട്. اللهم എന്ന വാക്കിലെ (م) ഒരുമിച്ചു ചേർക്കുക (جمع) എന്ന ആശയത്തെ അറിയിക്കുന്നു. അല്ലാഹുവിന്റെ മുഴുവൻ നാമങ്ങളെയും ഗുണവിശേഷങ്ങളെയും അത് ഒരുമിച്ചുചേർക്കുന്നു. മാത്രമല്ല (م) സൂചിപ്പിക്കുന്ന ഒരുമിച്ചുചേർക്കൽ (جمع) തേടുന്നവൻ തന്റെ ഹൃദയത്തെ അല്ലാഹുവിന്റെ മുന്നിൽ സമ്മേളിപ്പിച്ചു നിർത്തി, മറ്റാരെയും പങ്കുചേർക്കാതെ മറ്റൊന്നിലേക്കും ചിതറാതെ അവനിലേക്കു മാത്രം തിരിച്ചിരിക്കുന്നു എന്നതും അറിയിക്കുന്നു. അല്ലാഹുവിന്റെ അതിസുന്ദരമായ ഒരു നാമവും (عَفُوٌّ), അത്യുന്നതമായ ഒരു ഗുണവിശേഷവും (تُحِبُّ العفْوَ) മുൻ നിർത്തി അവനോട് തവസ്സുൽ ചെയ്യലാണ് ഈ ദുആയിലെ മുഖ്യമായ പാഠങ്ങളിൽ മറ്റൊന്ന്. അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ അവന്റെ സൃഷ്ടികളിലൊന്നിനെയും കൊണ്ട് തവസ്സുലാക്കൽ അനുവദനീയമല്ല. മറിച്ച് അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും മുൻ നിർത്തി തവസ്സുലാക്കേണ്ടതാണ്. അത് ഉത്തരം ലഭിക്കാൻ ഏറെ തരപ്പെട്ടതുമാണ്. عَفُوٌّ എന്നത് അല്ലാഹുവിന്റെ നാമമാണ് عَفْو എന്ന ദാതുവിൽ നിന്നുള്ള فَعُول രൂപമാണത്. അത് مُبَالَغَة യെ അഥവാ ആ നാമത്തിൽ ഉൾചേർന്നിരിക്കുന്ന ആശയത്തിന്റെ അതിശയോക്തിയെ അറിയിക്കുന്നു. عفا എന്നാണ് അതിന്റെ ക്രിയാ രൂപം. അതിന്റെ അടിസ്ഥാന അർത്ഥം المحو والطمس തേച്ചു മായ്ച്ച് ഇല്ലാതാക്കി എന്നാണ്. മരുഭൂമിയിലെ കാലടികളെ കാറ്റു വന്നു മായ്ച്ച് അടയാളങ്ങൾ നീക്കിക്കളയുന്നതിന് ഈ പദമാണ് ഉപയോഗിക്കുക. പാപങ്ങളുടെ അടയാളങ്ങളെ മായ്ച്ച് ധാരാളമായി മാപ്പു നൽകി ശിക്ഷിക്കാതെ വിടുന്നവനാണ് عَفُوّ ആയ റബ്ബ്. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ പെട്ടതാണ് അവൻ عفو നെ ഇഷ്ടപ്പെടുന്നു എന്നത്. തന്റെ കുറ്റങ്ങളും കുറവുകളും ഏറ്റുപറഞ്ഞ്, പശ്ചാത്തപിക്കുന്ന മനസ്സും വാക്കും പ്രവർത്തിയുമായി അവന്റെ സാമീപ്യം തേടിവരുന്ന അടിയനെ അങ്ങേയറ്റം സന്തോഷത്തോടെ സ്വീകരിക്കുന്നവനാണ് റഹ്'മാനായ റബ്ബ്. അടിമകൾ പരസ്പരം عفو ചെയ്തുകൊടുക്കാൻ ഇഷ്ടപ്പെടുന്നവനുമാണവൻ. അവന്റെ അതിമനോഹരമായ നാമവും അത് ഉൾകൊള്ളുന്ന അത്യുന്നതമായ ഈ ഗുണവും മുൻ നിർത്തി അവനോട് ചോദിക്കുന്നത് നമ്മുടെ തെറ്റുകുറ്റങ്ങളെല്ലാം പൊറുത്ത് മാപ്പു നൽകി, അവയുണ്ടാക്കിയ അടയാളങ്ങളെല്ലാം തേച്ചു മായ്ച്ച് പൊറുത്തു തരണമെന്നാണ്. നോമ്പും സുദീർഘമായ നമസ്കാരവും ഖുർആൻ പാരായണവും ദിക്റുകളും ദുആകളും സ്വദഖയും തുടങ്ങി ഒട്ടനേകം പുണ്യകർമങ്ങളനുഷ്ഠിച്ച് ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി, ലൈലതുൽ ഖദർ വരെയുള്ള അതിമഹത്തായ പുണ്യത്തിന് സാക്ഷിയാകാൻ അല്ലാഹു അവസരം നൽകിയ സന്ദർഭത്തിൽ 'എന്താണ് ഞാൻ ചൊല്ലേണ്ടത്?' എന്ന ചോദ്യത്തിന് ഉത്തരമായാണ് ഈ വാക്കുകൾ ഉരുവിടാൻ നമ്മുടെ ഉമ്മാക്ക് അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ചുകൊടുക്കുന്നത്. അതിൽ വലിയൊരു ഗുണപാഠം കൂടിയുണ്ട്. അഹന്തയുടെയും താൻപോരിമയുടെയും അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന വാക്കുകളാണ് നബി പഠിപ്പിച്ചത്. ഇത്രയൊക്കെ ചെയ്തു എന്ന വലിപ്പത്തരമല്ല, വന്നുപോയ വീഴ്ചകളെക്കുറിച്ച് ഓർമിക്കാനാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യമില്ലായിരുന്നെങ്കിൽ നന്മയുടെ വഴിയിലെത്താനാവില്ലെന്ന ബോധ്യവും, തന്റെ മേൽ അർപ്പിതമായ ബാധ്യതകൾ നിറവേറ്റുന്നതിൽ വരുത്തിയ വീഴ്ചകളെക്കുറിച്ച് ആകുലതയും, തന്നിൽ നിന്നു സംഭവിച്ച അബദ്ധങ്ങളെ ഓർത്തുള്ള ആശങ്കയും ഒരു ദാസനെ അവന്റെ അഹന്തയുടെ മുനയൊടിച്ച്, ഉബൂദിയ്യത്ത് സാക്ഷാൽകാരിക്കാൻ സഹായിക്കും. അത് വല്ലാത്ത ഒരു സുരക്ഷാ കവചമാണ്. إياك نعبد വിന്റെ കൂടെ وإياك نستعين എന്നു പറയുന്നതു പോലെ തന്നെയാണതും. ഇബ്രാഹീം നബി ﷺ യുടെ ദുആയിൽ ഉൾചേർന്നിരിക്കുന്ന ചൈതന്യവും ഇതേ ആശയത്തിന്റെ സാരാംശമാണ്. ربنا تقبل منا إنك أنت السميع العليم ... وتب علينا إنك أنت التواب الرحي നമ്മുടെ റബ്ബേ, നമ്മിൽ നിന്ന് സ്വീകരിക്കണേ, നിശ്ചയമായും നീയാണ് എല്ലാം കേൾക്കുന്നവൻ, എല്ലാം അറിയുന്നവൻ... ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണേ, നിശ്ചയമായും നീയാണ് അങ്ങേയറ്റം പശ്ചാത്താപം സ്വീകരിക്കുന്നവൻ, അതിവിശാലമായ കാരുണ്യമുള്ളവൻ. നീട്ടിവലിച്ച് കുറേ വാചകക്കസർത്തുകളില്ല. പകരം സംക്ഷിപ്തവും എന്നാൽ ആശയസമ്പുഷ്ടവുമായ ലളിതമായ വാക്കുകൾ. അതാണ് സുന്നത്തിന്റെ പ്രത്യേകതയും. اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العفْوَ فاعْفُ عنِّي "അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് മാപ്പു നൽകുന്നവനാണ്. മാപ്പു നൽകുന്നതിനെ നീ ഇഷ്ടപ്പെടുന്നു. അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് മാപ്പാക്കണേ!"
- അബു തൈമിയ്യ ഹനീഫ് ബാവ. ذَهَبَ الظَّمَأُ، وابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللّٰهُ (رواه أبو داود عن ابن عمر وحسنه الألباني) "ദാഹപരവേശം പോയി, നാഡികൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി". ആരാധനകൾക്കുള്ള ആവേശമാണീ വാക്കുകൾ.ആരാധനയുടെ യഥാർത്ഥ ആസ്വാദനം അനുഭവിച്ചറിഞ്ഞതിന്റെ ആവിഷ്കരണം.അല്ലാഹുവിന്റെ വാഗ്ദാനത്തിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രകാശനം. ''ദാഹപരവേശം പോയി" എത്ര നശ്വരമാണ് നാം അനുഭവിക്കേണ്ടിവന്ന ത്യാഗങ്ങളും പ്രയാസങ്ങളും.അതൊക്ക ഇതാ ഇവിടെ തീർന്നു. "നാഡികൾ നനഞ്ഞു" ശരീരം അതിന്റെ കുളിരറിഞ്ഞു, സന്തോഷമനുഭവിച്ചു. നബി ﷺ പറയുന്നു: للصائم فرحتان يفرحهما ؛ إذا أفطر فرح، وإذا لقي ربه فرح بصومه (رواه البخاري ومسلم عن أبي هريرة "നോമ്പുകാരന് അനുഭവിക്കാൻ രണ്ടു സന്തോഷങ്ങളുണ്ട്. നോമ്പു തുറക്കുമ്പോൾ അവൻ സന്തോഷിക്കുന്നു. തന്റെ റബ്ബിനെ കണ്ടുമുട്ടമ്പോൾ നോമ്പിനാൽ അവൻ സന്തോഷിക്കുന്നു". (ബുഖാരിയും മുസ്ലിമും അബൂ ഹുറെയ്റയിൽ നിന്നു നിവേദനം ചെയ്തത്) പകൽ മുഴുവൻ അനുഭവിച്ച ദാഹവും വിശപ്പും ആത്മനിയന്ത്രണവും ത്യാഗവുമൊന്നും ഒന്നുമല്ലാതാക്കിത്തീർക്കുന്നതാണ് അടുത്ത വാചകത്തിലടങ്ങിയിരിക്കുന്ന ആഹ്ലാദഭരിതമായ പ്രതീക്ഷ: "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി". "ദാഹം തീർന്നു .... പ്രതിഫലം ഉറപ്പായി". അനുഭവിച്ചത് എത്ര നശ്വരം! ലഭിക്കാനുള്ളത് അനശ്വരവും അനന്തവുമായ കണക്കില്ലാത്ത പ്രതിഫലം!! എത്ര ആനന്ദകരമാണീ വാക്കുകൾ. നബി ﷺ പറയുന്നു: كل عمل ابن آدم يضاعف الحسنة عشر أمثالها إلى سبعمائة ضعف، قال الله عز وجل : إلا الصوم، فإنه لي، وأنا أجزي به، يدع شهوته، وطعامه من أجلي.. (رواه البخاري ومسلم عن أبي هريرة "ആദം സന്തതിയുടെ എല്ലാ സൽപ്രവർത്തിക്കും ഇരട്ടിയായി പ്രതിഫലം നൽകപ്പെടും.ഒരു നന്മക്ക് പത്തു മുതൽ എഴുന്നൂറിരട്ടിവരെ. അല്ലാഹു عز وجل പറയുന്നു: നൊമ്പൊഴികെ അത് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്, അവൻ തന്റെ ഇച്ഛകളും ഭക്ഷണവും വെടിയുന്നത് എനിക്കുവേണ്ടിയാണ്..." (ബുഖാരിയും മുസ്ലിമും അബൂ ഹുറെയ്റയിൽ നിന്നു നിവേദനം ചെയ്തത്) താൻ ആഗ്രഹിക്കുന്ന ഒരു ലക്ഷ്യം പ്രാപിക്കാൻ അതിലേക്ക് നയിക്കുന്ന മാർഗം എത്ര ദുർഘടമായിരുന്നാലും അവയെല്ലാം സഹിക്കാൻ മനുഷ്യൻ തയ്യാറാകുന്നു. ലക്ഷ്യം പ്രാപിക്കുന്ന ആ അനർഘനിമിഷത്തിലെ സന്തോഷം അവനനുഭവിച്ച എല്ലാ പ്രയാസത്തെയും വിസ്മൃതിയിലാഴ്ത്തുന്നു. പ്രസവസമയത്ത് ഒരു മാതാവ് അനുഭവിക്കുന്ന സന്തോഷം ഒരു ഉദാഹരണമാണ്. "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി" തന്റെ ദാഹവും വിശപ്പുമെല്ലാം അതിന്റെ മുന്നിൽ എത്ര നിസ്സാരം. മാത്രമല്ല, പ്രതിഫലം ലഭിക്കുന്ന സന്ദർഭത്തിൽ ചെന്നണഞ്ഞ ലക്ഷ്യത്തിലേക്കുള്ള വഴിയിലെ പ്രയാസങ്ങളെക്കുറിച്ച് ഓർക്കുന്നത് ആ നിമിഷത്തിലെ ആസ്വാദനത്തിന്റെ മാധുര്യം ഏറെ വർദ്ധിപ്പിക്കുന്നതാണ്. "ദാഹം തീർന്നു... പ്രതിഫലം ഉറപ്പായി". സ്വർഗ്ഗത്തിലണയുന്ന നേരത്ത് സത്യവിശ്വാസികൾ പറയുന്നതുപോലെ; وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ(فاطر ٣٤) ''അവർ പറയും: ഞങ്ങളിൽ നിന്നു സകല ദുഃഖവും നീക്കിത്തന്നവനായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതി.തീർച്ചയായും നമ്മുടെ റബ്ബ് അങ്ങേയറ്റം പൊറുക്കുന്നവനും ഏറെ നന്ദിയുള്ളവനുമാകുന്നു". (ഫാത്വിർ 34) പ്രതിഫലം അനുഭവവേദ്യമാകുമ്പോൾ ത്യാഗവും പ്രയാസവും ഒന്നുമല്ലാതാകും.ശിക്ഷ അനുഭവിക്കുന്ന നേരം അതുവരെയുണ്ടായിരുന്ന സകല സുഖസുഷുപ്തിയുടെയും ആസ്വാദനങ്ങളുടെയും സ്ഥിതി അങ്ങനെ തന്നെയാണ്.നിമിഷനേരം കൊണ്ട് എല്ലാം മറന്നുപോകും. عن أنس بن مالك قال: قال رسول الله ﷺ: "يؤتى بأنعم أهل الدنيا من أهل النار يوم القيامة، فيصبغ في النار صبغة، ثم يقال: يا ابن آدم هل رأيت خيرا قط؟ هل مر بك نعيم قط؟ فيقول: لا، والله يا رب ويؤتى بأشد الناس بؤسا في الدنيا، من أهل الجنة، فيصبغ صبغة في الجنة، فيقال له: يا ابن آدم هل رأيت بؤسا قط؟ هل مر بك شدَّةٌ قَطُّ؟ فيَقولُ: لا، واللَّهِ يا رَبِّ ما مَرَّ بي بُؤْسٌ قَطُّ، ولا رَأَيْتُ شِدَّةً قَطُّ".(رواه مسلم) അനസ് ബിൻ മാലിക് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: "ദുനിയാവിൽ ഏറ്റവും സുഖലോലുപനായിരുന്ന നരകാവകാശികളിലൊരുത്തനെ അന്ത്യനാളിൽ കൊണ്ടുവരപ്പെടും.നരകത്തിലൊന്ന് മുക്കിയെടുത്തിട്ട് അവനോട് ചോദിക്കും: ആദമിന്റെ പുത്രാ, നീ വല്ല സുഖവും അനുഭവിച്ചിരുന്നുവോ? നിന്റെ ജീവിതത്തിൽ വല്ല സന്തോഷവും കടന്നുപോയിരുന്നുവോ? അപ്പോൾ അവൻ പറയും: അല്ലാഹുവാണ, ഒരിക്കലുമില്ല റബ്ബേ.ദുനിയാവിൽ ഏറ്റവും ദുരിതമനുഭവിച്ചിരുന്ന സ്വർഗ്ഗാവകാശികളിൽ പ്പെട്ട ഒരാളെ കൊണ്ടുവരപ്പെടും.സ്വർഗ്ഗത്തിലൊന്നു മുക്കിയെടുത്തിട്ട് അവനോട് ചോദിക്കും: ആദമിന്റെ പുത്രാ, നീ വല്ല ദുരിതവും അനുഭവിച്ചിരുന്നുവോ? നിന്റെ ജീവിതത്തിൽ വല്ല പ്രയാസവും കടന്നുപോയിരുന്നുവോ? അപ്പോൾ അവൻ പറയും: അല്ലാഹുവാണ്, ഒരിക്കലുമില്ല റബ്ബേ.ഒരു ദുരിതവും എന്റെ ജീവിതത്തിൽ കടന്നുപോയിട്ടില്ല, ഒരു പ്രയാസവും ഞാൻ അനുഭവിച്ചിട്ടില്ല". (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) റയ്യാൻ എന്ന കവാടത്തിലൂടെ സ്വർഗ്ഗത്തിലേക്കു കടന്നുപോകുന്നതോർക്കുമ്പോൾ തന്നെ നോമ്പുകാരന് അവൻ അനുഭവിച്ച വിശപ്പും ദാഹവും ത്യാഗവുമെല്ലാം മധുരം നിറഞ്ഞ ആസ്വാദനമായിത്തീരുന്നു. ദാഹപരവേശം അൽപ നേരത്തേക്കു മാത്രം. അത് ഇതാ തീർന്നിരിക്കുന്നു. അല്ലാഹു അനുവദിച്ച നേരത്ത് അവന്റെ റസൂലിന്റെ മഹത്തായ മാതൃക പിന്തുടർന്ന് നോമ്പു തുറന്നു കഴിഞ്ഞപ്പോൾ നാഡികൾക്ക് നനവും ശരീരത്തിന് ആശ്വാസവുമായി. പ്രതിഫലം മാത്രമാണ് ഇനി ബാക്കിയുള്ളത് എന്നെന്നേക്കും ബാക്കിയാകുന്നതും.പക്ഷേ, ഓരോ വ്യക്തിയുടെയും കാര്യം അല്ലാഹുവിന്റെ കൈയ്യിലാണ്.അതു കൊണ്ടാണ് അവന്റെ ഉദ്ദേശത്തിലേക്ക് ബന്ധിപ്പിച്ചു പറയുന്നത്. "അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി". والله أعلم، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمي - അബൂ തൈമിയ്യ ഹനീഫ് ബാവ
അബൂദര്‍ റളിയല്ലാഹു അന്‍ഹു വില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഇമാം (തറാവീഹ്) നമസ്കാരത്തില്‍ നിന്ന് വിരമിക്കുന്നത് വരെ ഇമാമിന്‍റെ കൂടെ നമസ്കരിക്കുന്ന ഒരാള്‍ക്ക് രാത്രി മുഴുവന്‍ നമസ്കരിച്ച (പ്രതിഫലം) രേഖപ്പെടുത്തും. 📚സ്വഹീഹുല്‍ ജാമിഅ’ 1615 വിവ: അബൂ മൂസ അനസ് عَنْ أَبِي ذَرٍّ رضي الله عنه : قال : قال رسول الله ﷺ : إِنَّ الرَّجُلَ إِذَا صَلَّى مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ
വെള്ളിയാഴ്ച (1-04-2022) സൂര്യനസ്തമിച്ച ശേഷം റമളാൻ മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തപ്പെടുകയും, അത് മുസ്‌ലിം ഭരണാധികാരികൾ അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തതിനാൽ സൌദി അറേബ്യ മുതൽ ഇന്തോനേഷ്യ വരെയുള്ള മുസ്‌ലിം രാജ്യങ്ങൾ ശനിയാഴ്ച (2-04-2022) റമളാൻ നോമ്പ് ആരംഭിക്കുകയാണ്.
ഇബാളി, സമസ്ത, കേ.ന.മു, പ്രാദേശിക വിഭാഗീയവാദികൾ, കണക്കുകാഴ്ചക്കാർ ഒക്കെയും പാവപ്പെട്ട മുസ്‌ലിംകളുടെ ഒരു നോമ്പ് നഷ്ടപ്പെടുത്തി റമളാൻ ഞായറാഴ്ചത്തേക്ക് നീട്ടിവെച്ചിരിക്കുന്നു. പ്രിയ മുസ്‌ലിംകളേ, റമളാൻ നോമ്പ് റമളാൻ ഒന്നിനു തന്നെ ആരംഭിക്കുക. രണ്ടിലേക്ക് നീട്ടിവെക്കാതിരിക്കുക — അബൂ ത്വാരിഖ് സുബൈർ മാന്യരേ, السلام عليكم ورحمة الله وبركاته റമളാൻ കഴിഞ്ഞു, ഖുർആൻ പഠനവും പാരായണവും, തൌബയും ഇസ്തിഗ്‌ഫാറും, രാത്രി നമസ്കാരവും സദഖഃയും... അങ്ങനെയുള്ള പുണ്യകർമ്മങ്ങളുടെ മുപ്പത് രാപ്പകലുകൾ കൂടി മറഞ്ഞുപോയി. ഒപ്പം ആയുസ്സിൽ ഒരു റമളാൻ കൂടി രേഖപ്പെടുത്തപ്പെട്ടു. അൽഹംദു ലില്ലാഹ്! നമ്മുടെ നിയ്യത്തുകളും കർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. പിറകോട്ട് നോക്കുമ്പോൾ പ്രതീക്ഷകളുണ്ട്. പക്ഷെ, മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാൻ കുറവുകളുടെ കൂമ്പാരങ്ങളുമുണ്ട്. വ്യക്തിപരമായ പരിമിതികൾ കാരണമോ, കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലമോ റമളാനിൽ പതിവായി ചെയ്തിരുന്ന കാര്യങ്ങൾ പലതും ചെയ്യാനായില്ല. അല്ലാഹുവേ, ഞങ്ങൾ പാപികളാണ്, ഒട്ടനവധി കുറ്റങ്ങളും കുറവുകളുമുള്ള പാപികൾ. നിൻറെ റഹ്‌മത്തിലും മഗ്‌ഫിറത്തിലുമാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ. ഈദുഗാഹുകളിലോ പള്ളികളിലോ പെരുന്നാൾ നമസ്കാരം നടത്താൻ അനുവാദമില്ല. മുഖ്യമന്ത്രിയും ഖാളിമാരും സംഘടനാ നേതാക്കളും കമ്മിറ്റിക്കാരും ഒരുമിച്ച് നൽകുന്ന ഫത്‌വഃ വ്യക്തികൾ വീടുകളിൽ പെരുന്നാൾ നമസ്കരിക്കട്ടെ എന്നാണ്. ഈ രീതി ഇസ്‌ലാമിൽ സ്ഥിരപ്പെട്ടതല്ല. അതു കൊണ്ട് നിവൃത്തിയില്ല എന്ന് പറയാതെ വയ്യ. ദീനിൽ നൂതനമായ കാര്യങ്ങളുണ്ടാക്കി അത്തരം അപനിർമ്മിതികളുമായി അല്ലാഹുവിനെ കണ്ടുമുട്ടാൽ കഴിയില്ല. അപ്പോൾ ഈ ഫത്‌വഃ നൽകിയ ആരും നമ്മെ രക്ഷിക്കാൻ വരികയില്ലല്ലോ. മുസ്‌ലിംകൾ ഭരണാധികാരികളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നതും ഭരണാധികാരികൾ മുസ്‌ലിംകളോട് കനിയേണ്ടിയിരുന്നതുമായ കാര്യം ഓരോ പട്ടണത്തിലും ഓരോ മുസ്വല്ല, ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടെങ്കിലും, അനുവദിക്കുക എന്നതായിരുന്നു. അനിവാര്യ സാഹചര്യങ്ങളിൽ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പലതിനും അനുവാദം നൽകുന്നുണ്ടല്ലോ. അക്കൂട്ടത്തിൽ മുസ്‌ലിംകൾക്ക് അവരുടെ സാമൂഹ്യ ബാധ്യത (فرض كفاية) നിറവേറ്റാൻ അവസരം നൽകാമായിരുന്നു. ഞാൻ വ്യക്തിപരമായി പല വാതിലുകളും മുട്ടിനോക്കി. പക്ഷെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. والله المستعان സകാതുൽ ഫിത്ർ കൊടുത്തു തീർക്കുക, പ്രഭാത ഭക്ഷണം കഴിക്കുക, കുളിക്കുക, സുഗന്ധം ഉപയോഗിക്കുക, തക്ബീർ ചൊല്ലുക, അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുക, അനുമോദനങ്ങൾ കൈമാറുക, റമളാനിൽ നാം ചെയ്ത കർമ്മങ്ങൾ സ്വീകരിക്കാൻ അല്ലാഹുവിനോട് കേഴുക... ഇതൊന്നും വിട്ടുകളയരുത്. മഹാമാരിയെ പ്രതിരോധിക്കാൻ ഭൌതികമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. പക്ഷെ, വിശ്വാസികൾ അതു മാത്രം ചെയ്താൽ പോരാ. അല്ലാഹു പറയുന്നു: وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ[هود 3] നിങ്ങള്‍ റബ്ബിനോട് പാപമോചനത്തിനായി കേഴൂ. എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങൂ. എങ്കില്‍ നിശ്ചിതമായ അവധി (മരണം) വരെ അവൻ നിങ്ങൾക്ക് നല്ല വിധത്തിൽ സൌഖ്യമേകും. ഉദാരമനസ്ക്കരായ എല്ലാവർക്കും അവരുടെ ഔദാര്യത്തിനുള്ള പ്രതിഫലം നൽകുകയും ചെയ്യും. മറിച്ച് തിരിഞ്ഞുകളയാനാണു ഭാവമെങ്കിൽ ഭയാനകമായ ഒരു ദിനത്തിലെ ശിക്ഷയെ ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നു. (ഹൂദ് 3) തൌബഃയും ഇസ്തിഗ്‌ഫാറുമല്ലാതെ മറ്റൊരു പോംവഴിയില്ല. മഹാമാരിക്ക് എന്നല്ല, ഒന്നിനും. تقبل الله طاعتكم، عيدكم مبارك، عساكم من عواده والمقبولين فيه - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
അല്ലാഹുവിൻറെ ദീൻ, ദീനുൽ ഇസ്‌ലാമിൻറെ നാലാമത്തെ സ്തംഭമായ റമളാനിലെ നോമ്പ്, റമളാൻ മാസം നിർണ്ണയിക്കേണ്ടത് എങ്ങനെ? ഇതൊന്നും തന്നെ
• രാഷ്ട്രീയക്കാർ അവരുടെ നിക്ഷിപ്ത താൽപര്യം സംരക്ഷിക്കാനുപയോഗിക്കേണ്ട വിഷയങ്ങളല്ല. • സംഘടനക്കാർ അവരുടെ സങ്കുചിതമായ പക്ഷപാതം കാണിക്കേണ്ട മേഖലയല്ല. • ഖാളിമാർ അവരുടെ മൂപ്പിളമ തർക്കത്തിന് ഉപയോഗിക്കേണ്ട കാര്യമല്ല. • ഗ്രൂപ്പ് കളിക്കാർക്കും റുവൈബിളമാർക്കും കൊട്ടിപ്പാടാനുള്ള തപ്പല്ല. മേൽ പറഞ്ഞത് നിങ്ങളുടെ മനഃസാക്ഷി തന്നെ നിങ്ങളോട് ഒരിക്കലെങ്കിലും സ്വകാര്യമായി പറഞ്ഞിട്ടുണ്ടായിരിക്കും. സത്യത്തിൻറെ ആ ഉൾവിളിയെ നിങ്ങൾ നിഷേധിക്കരുതായിരുന്നു. സത്യം നിങ്ങൾ ചുട്ടു ചാമ്പലാക്കിയെങ്കിൽ തന്നെ, ആ ചാരത്തിലെവിടെയോ ഒരു ചെറു കനൽ അവശേഷിക്കുന്നുണ്ടാവാം. എങ്കിൽ താഴെ പറയുന്ന കാര്യങ്ങളെ കുറിച്ച് ഒന്ന് പര്യാലോചിക്കൂ, സഹോദരാ! റമളാൻ നിർണ്ണയിക്കേണ്ടത് മാസപ്പിറവിയുടെ കാഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ്. ഗണിതശാസ്ത്രമല്ല, ഗോളശാസ്ത്രമല്ല, കലണ്ടറല്ല, രാഷ്ട്രീയമായ നീക്കുപോക്കുകളല്ല മാസം നിർണ്ണയിക്കാൻ അടിസ്ഥാനമാക്കേണ്ടത്. നബി ﷺ പറയുന്നു (മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് പിടിക്കുക, മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുക – ബുഖാരി) ഒരു മുസ്‌ലിമായ വ്യക്തി മാസപ്പിറവി കണ്ടാൽ അത് ഒരു മുസ്‌ലിം ഭരണാധികാരിയുടെ മുന്നിൽ സാക്ഷ്യപ്പെടുത്തണം. ഭരണാധികാരി ആ സാക്ഷ്യം അംഗീകരിച്ച് പ്രഖ്യാപിച്ചാൽ ആ വിവരം ലഭിക്കുന്നവർ, പ്രാദേശികമായ അതിർ വരമ്പുകളില്ലാതെ എല്ലാവരും, അത് അംഗീകരിച്ച് നോമ്പ് തുടങ്ങണം. നബി ﷺ പറയുന്നു. (നോമ്പ് നിങ്ങൾ നോമ്പ് പിടിക്കുന്ന ദിവസമാണ് – തിർമുദി, അബൂദാവൂദ്) പരാമൃഷ്ട സന്ദർഭത്തിലെ നിങ്ങൾ, ജനം, പ്രജ എന്നൊക്കെയുള്ള പരാമർശത്തിൻറെ വിവക്ഷ ഭരണാധികാരിയും പ്രജകളുമാണ്. ഒരു മുസ്‌ലിം ഭരണാധികാരിയുടെ നിയന്ത്രണത്തിലല്ലാത്ത കക്ഷികളും വിഭാഗങ്ങളും ഇതിൻറെ പരിധിയിൽ പെടില്ല. തലയില്ലാത്ത തെങ്ങിൽ കേറുന്നത് നന്നല്ല എന്ന് പറയേണ്ടതുണ്ടോ?! വർഷാവർഷങ്ങളിൽ മാസപ്പിറവി സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുന്നു. ഓരോ വർഷവും ആശയക്കുഴപ്പങ്ങളുടെ പുതിയ പുതിയ പതിപ്പുകൾ അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അഹ്‌ലുസ്സുന്നഃ ഫിത്നകളുടെയും ആശയക്കുഴപ്പങ്ങളുടെയും കൊടുങ്കാറ്റുകളിൽ ആടാതെ, ഉലയാതെ, വ്യക്തതയോടെ ഒരു പർവ്വതം കണക്കെ ഉറച്ചു നിൽക്കുന്നു. മാസം കണ്ടുവോ? കണ്ടു. ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചുവോ? അതെ, പ്രഖ്യാപിച്ചു. മുസ്‌ലിം ഭരണാധികാരികളിൽ ഒരാളുടെ (സൌദി ഭരണാധികാരി) പ്രഖ്യാപനം വന്നു. നോമ്പ് പിടിക്കാൻ തക്ക സമയത്ത് ആ വിവരം കിട്ടിയോ കിട്ടി, ഏതാണ്ട് രാത്രി ഒമ്പത് മണിക്കു തന്നെ വിവരം കിട്ടി. എന്നാൽ നോമ്പ് തുടങ്ങാം. സംശയങ്ങളും പുകമറകളുമില്ല. എല്ലാം വ്യക്തം. കാപ്പാട്ടെ കാഴ്ചയോ? കാണാം, കാണാതിരിക്കാം. ശരിക്കും കണ്ടതോ അതോ കള്ളക്കാഴ്ചയോ തീർച്ചപ്പെടുത്താനാവില്ല. ഒരു മുസ്‌ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചോ? ഇവിടെ ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരിയില്ലല്ലോ. ഖാളിമാരും കമ്മിറ്റിക്കാരും ഗ്രൂപ്പുകാരും ഒക്കെ പ്രഖ്യാപിച്ചല്ലോ? അവർ പ്രഖ്യാപിക്കാം, പ്രഖ്യാപിക്കാതിരിക്കാം. അതിനെന്തു വില?! അവരിൽ ആർക്കും ശാസനാധികാരമില്ലല്ലോ. അതിനാൽ അവരിൽ ഒരാൾ പ്രഖ്യാപിച്ചാൽ അത് മറ്റൊരാൾ സ്വീകരിക്കുകയുമില്ല. ഐക്യത്തിനു പകരം അവർ ഭിന്നിപ്പിനും കക്ഷിത്വത്തിനുമാണ് കാരണമാകുന്നതും. അവരെയെല്ലാം വെടിയുക. ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരിയുടെ പ്രഖ്യാപനം ചെവിക്കൊള്ളുക. അല്ലാഹു അൽജമാഅഃയുടെ കൂടെയാണ്. അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عَنْ عَائِشَةَ، أَنَّهَا سَأَلَتْ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَتْ: إِنْ وَافَقَنِي لَيْلَةُ الْقَدْرِ فَمَاذَا أَقُولُ؟ فَقَالَ: قُولِي اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّي (رواه أحمد والترمذي وابن ماجه وصححه الألباني) "അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് പൊറുത്തു മാപ്പു തരുന്നവനാണ്. മാപ്പു നൽകുന്നത് ഇഷ്ടമുള്ളവനാണ്. അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് പൊറുത്ത് മാപ്പാക്കണേ!" അല്ലാഹുവേ! (يا الله) എന്നാണ് (اللهم) എന്നതിന്റെ അർത്ഥം. വിളിക്കാൻ നാമങ്ങൾക്കു മുൻപിൽ ഉപയോഗിക്കുന്ന (يا) എന്ന അക്ഷരത്തെ മാറ്റി പകരം നാമം അവസാനിക്കുന്നിടത്ത് വെച്ച (م) എന്ന അക്ഷരം അതേ ആശയത്തെ പ്രതിനിധീകരിക്കുന്നു. അല്ലാഹുവിന്റെ മഹത്തായ നാമത്തെ മുന്തിക്കുകയും അതുകൊണ്ട് തുടങ്ങി ആ നന്മയും ബറകതും സ്വായത്തമാക്കുക എന്ന ലക്ഷ്യം കൂടി അതിലുണ്ട്. മാത്രമല്ല 'മീം' ഒരുമിച്ചുകൂട്ടുന്നതിനെ (جمع) സൂചിപ്പിക്കുന്നതാണ്. തേടുന്നവൻ തന്റെ ഹൃദയത്തെ അല്ലാഹുവിന്റെ മുന്നിൽ സമ്മേളിപ്പിച്ച് നിർത്തി അവനിലേക്കു മാത്രം തിരിഞ്ഞിരിക്കുന്നു എന്ന് അത് അറിയിക്കുന്നു. അല്ലാഹുവിന്റെ അതിസുന്ദരമായ ഒരു നാമവും (عَفُوٌّ) അത്യുന്നതമായ ഒരു ഗുണവിശേഷവും (تُحِبُّ الْعَفْوَ) മുൻ നിർത്തി അവനോട് തവസ്സുൽ ചെയ്യലാണ് ഈ ദുആയിലെ മുഖ്യമായ ഒരു പാഠം. അല്ലാഹുവിനോട് അവന്റെ സൃഷ്ടികളിലൊരാളെയും തവസ്സുലാക്കൽ അനുവദനീയമല്ല. മറിച്ച് അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും മുൻ നിർത്തി തവസ്സുലാക്കേണ്ടതാണ്. عَفُوٌّ എന്നത് അല്ലാഹുവിന്റെ നാമമാണ് عَفْو എന്ന ദാതുവിൽ നിന്നുള്ള فَعُول രൂപമാണത്. അത് مُبالَغة യെ അഥവാ ആ നാമത്തിൽ ഉൾചേർന്നിരിക്കുന്ന ആശയത്തിന്റെ അതിശയോക്തിയെ അറിയിക്കുന്നു. عفا എന്നാണ് അതിന്റെ ക്രിയാ രൂപം. അതിന്റെ അടിസ്ഥാന അർത്ഥം المحو والطمس തേച്ചു മായ്ച്ച് ഇല്ലാതാക്കി എന്നാണ്. മരുഭൂമിയിലെ കാലടികളെ കാറ്റു വന്നു മായ്ച്ച് അടയാളങ്ങൾ നീക്കിക്കളയുന്നതിന് ഈ പദമാണ് ഉപയോഗിക്കുക. പാപങ്ങളുടെ അടയാളങ്ങളെ മായ്ച്ച് ധാരാളമായി മാപ്പു നൽകി ശിക്ഷിക്കാതെ വിടുന്നവനാണ് عَفُوّ ആയ റബ്ബ്. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ പെട്ടതാണ് അവൻ عفو നെ ഇഷ്ടപ്പെടുന്നു എന്നത്. അവന്റെ അതിമനോഹരമായ നാമവും അത് ഉൾകൊള്ളുന്ന അത്യുന്നതമായ ഈ ഗുണവും മുൻ നിർത്തി അവനോട് ചോദിക്കുന്നത് നമ്മുടെ തെറ്റുകുറ്റങ്ങളെല്ലാം പൊറുത്ത് മാപ്പു നൽകി, അവയുണ്ടാക്കിയ അടയാളങ്ങളെല്ലാം തേച്ചു മായ്ച്ച് ശിക്ഷിക്കാതെ വിടണമെന്നാണ്. നോമ്പും സുദീർഘമായ നമസ്കാരവും ഖുർആൻ പാരായണവും ദിക്റുകളും ദുആകളും സ്വദഖയും തുടങ്ങി ഒട്ടനേകം പുണ്യകർമങ്ങളനുഷ്ഠിച്ച് ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി, ലൈലതുൽ ഖദർ വരെയുള്ള അതിമഹത്തായ പുണ്യത്തിന് സാക്ഷിയാകാൻ അല്ലാഹു അവസരം നൽകിയ സന്ദർഭത്തിലാണ് ഇങ്ങനെ ദുആ ചെയ്യാൻ നമ്മുടെ ഉമ്മാക്ക് അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പഠിപ്പിച്ചുകൊടുത്തത്. അഹന്തയുടെയും താൻപോരിമയുടെയും അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന വാക്കുകളാണ് ഈ ദുആയിലുള്ളത്. ഇത്രയൊക്കെ ചെയ്തു എന്ന വലിപ്പത്തരമല്ല, വന്നുപോയ വീഴ്ചകളെക്കുറിച്ച് ഓർമിക്കാനാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. അത് വല്ലാത്ത ഒരു സുരക്ഷാ കവചമാണ്. إياك نعبد വിന്റെ കൂടെ وإياك نستعين എന്നു പറയാൻ കൽപ്പിച്ച പോലെയാണത്. അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യമില്ലായിരുന്നെങ്കിൽ നന്മയുടെ വഴിയിലെത്താനാവില്ലെന്ന ബോധ്യവും, തന്റെമേൽ അർപ്പിതമായ ബാധ്യതകൾ നിറവേറ്റുന്നതിൽ വരുത്തിയ വീഴ്ചകളെക്കുറിച്ച ആകുലതയും, തന്നിൽ നിന്നു സംഭവിച്ച അബദ്ധങ്ങളെ ഓർത്തുള്ള ആശങ്കയും ഒരു ദാസനെ അവന്റെ അഹന്തയുടെ മുനയൊടിച്ച്, ഉബൂദിയ്യത്ത് സാക്ഷാൽകാരിക്കാൻ സഹായിക്കും. - അബൂ തൈമിയ്യ ഹനീഫ് ബാവ ഇപ്പോൾ നാം റമളാൻ അന്ത്യപാദത്തിൽ. ഇത് ഇരുപത്തൊന്നാം രാവ്. ലൈലത്തുൽ ഖദ്ർ ആവാൻ സാധ്യത. ആയിരം മാസങ്ങളെക്കാൾ ഗുണകരം. തിരിച്ചറിയാൻ അടയാളങ്ങൾ പലത്. ഒത്തു വന്നാൽ പ്രത്യേകമായി എന്തു ചെയ്യാം? നമ്മുടെ ഉമ്മ ആയിശ -رضي الله عنها- നബി -صلى الله عليه وسلم- യോട് ചോദിച്ചു. اللهم إنك عفوٌّ تحب العفو فاعف عني എന്ന് ദുആ ചെയ്യാം. പോരാന്ന് തോന്നുന്നുവെങ്കിൽ മനസിൽ അത്യുക്തിയും കൃത്രിമത്വവും ഉണ്ടെന്ന് കരുതണം. മതത്തിൽ അതിര് വിടരുതാരും. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
ഇബ്നു ഉഥൈമീൻ മാത്രമല്ല മറ്റു പലരും ഈ അഭിപ്രായക്കാരുണ്ട്, എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ തന്നെ മറിച്ച് അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരുമുണ്ട്.
അങ്ങനെ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായാൽ നമ്മൾ അതിൽ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നതോ, ഭൂരിപക്ഷത്തിനനുസരിച്ചോ ഒന്നുമല്ല നിലപാടെടുക്കേണ്ടത്. പണ്ഡിതന്മാർ നിരത്തിയ പ്രമാണങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. അല്ലാഹുവിന്റെ കിതാബിലേക്കും റസൂലുല്ലയുടെ സുന്നത്തിലേക്കും മടക്കുന്നതിൽ ശരിയായത് ആരുടേതോ അതാണ് പിന്തുടരേണ്ടത്. അത് ഒരുപക്ഷേ ന്യൂനപക്ഷമാകാം പക്ഷേ അവരായിരിക്കും അപ്പോൾ സത്യത്തിന്റെ പക്ഷം. പണ്ഡിതന്മാരുടെ വാക്കുകളെ പ്രമാണമാക്കുകയല്ല; മറിച്ച് പണ്ഡിതന്മാരുടെ വാക്കുകളിൽ പ്രമാണത്തെ തിരയുകയാണ് നമ്മുടെ കർത്തവ്യം. പണ്ഡിതവചനങ്ങളിൽ നമ്മളാഗ്രഹിക്കുന്ന ഇളവുകൾ ലക്ഷ്യം പരതി, യോജിച്ചതു മാത്രം തെരഞ്ഞു നടക്കുന്നവൻ അറിയാതെ മതവിരോധത്തിലെത്തുമെന്നാണ് ഇമാം ഇബ്നുൽ ഖയ്യിമും മറ്റു പലരും പറഞ്ഞിട്ടുള്ളത്. മേൽ വിഷയത്തിലും ഇതു തന്നെയാണ് സ്ഥിതി. അല്ലാമാ ഇബ്നു ഉഥൈമീൻ പറഞ്ഞ അഭിപ്രായമല്ല, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, അല്ലാമാ സ്വിദ്ദീഖ് ഹസൻ ഖാൻ, അല്ലാമാ അൽബാനി തുടങ്ങിയവർ നിരത്തിയ പ്രമാണങ്ങളാണ് ബലപ്പെട്ടവ. വിശദമായി അവയുടെ ബലാബലം മനസ്സിലാക്കാൻ അബൂത്വാരിഖിന്റെ വിവരണം അവലംബിക്കുക. അല്ലാഹു നമ്മെ ഹിദായത്തിലാക്കട്ടെ. - അബു തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|