നബി ദിനാഘോഷത്തെക്കുറിച്ച് ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ رحمه الله പറയുന്നു: "സാഹചര്യം ഉണ്ടാവുകയും തടസ്സം ഇല്ലാതിരിക്കുകയും ചെയ്തിട്ടും സലഫുകൾ അത് ( നബി ദിനാഘോഷം ചെയ്തിട്ടില്ല. തനിച്ചതോ പ്രാമുഖ്യമുള്ളതോ ആയ നന്മയായിരുന്നുവെങ്കിൽ സലഫുകൾ നമ്മെക്കാൾ അതിന് അവകാശപ്പെട്ടവരായിരുന്നു. കാരണം അവർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോട് നമ്മെക്കാൾ കടുത്ത സ്നേഹമുള്ളവരും ആദരവുള്ളവരും നന്മയിൽ അങ്ങേയറ്റം ആഗ്രഹമുള്ളവരുമായിരുന്നു. തീർച്ചയായും അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെയും ആദരവിന്റേയും പൂർണ്ണത, അദ്ദേഹത്തെ അനുസരിക്കുന്നതിലും അദ്ദേഹത്തിന്റെ സുന്നത് പിൻപറ്റുന്നതിലും അദ്ദേഹത്തിന്റെ കൽപന പിന്തുടരുന്നതിലും, പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തിന്റെ സുന്നത് ജീവിപ്പിക്കുന്നതിലും അദ്ദേഹം കൊണ്ടു വന്നത് പ്രചരിപ്പിക്കുന്നതിലും, അതിന് വേണ്ടി കൈ കൊണ്ടും നാവ് കൊണ്ടും ഹൃദയം കൊണ്ടും ജിഹാദ് ചെയ്യുന്നതിലുമാണ്. ഇതാണ് ആദ്യമായി മുൻകടന്നവരായ മുഹാജിറുകളുടെയും അൻസ്വാരികളുടെയും നന്മയിൽ അവരെ പിന്തുടർന്നവരുടെയും മാർഗ്ഗം" (ഇഖ്തിദാഉസ്സ്വിറാത്തിൽ മുസ്തഖീം 295) - ബഷീർ പുത്തൂർ [في حكم الإحتفال بالمولد النبوي]
قال شيخ الإسلام ابن تيمية رحمه الله: لم يفعله السلف الصالح مع قيام المقتضي وعدم المانع منه ، ولو كان هذا خيرا محضا أو راجحا لكان السلف رضي الله عنهم أحق به منا ؛ فإنهم كانوا أشد محبة لرسول الله صلى الله عليه وسلم وتعظيما له منا ، وهم على الخير أحرص ، وإنما كمال محبته وتعظيمه في متابعته وطاعته واتباع أمره وإحياء سنته باطنا وظاهرا ، ونشر ما بعث به ، والجهاد على ذلك بالقلب واليد واللسان ، فإن هذه هي طريقة السابقين الأولين من المهاجرين والأنصار والذين اتبعوهم بإحسان. (اقتضاء الصراط المستقيم لمخالفة أصحاب الجحيم ص ٢٩٥)
0 Comments
ഇപ്പോൾ നാം റമളാൻ അന്ത്യപാദത്തിൽ. ഇത് ഇരുപത്തൊന്നാം രാവ്. ലൈലത്തുൽ ഖദ്ർ ആവാൻ സാധ്യത. ആയിരം മാസങ്ങളെക്കാൾ ഗുണകരം. തിരിച്ചറിയാൻ അടയാളങ്ങൾ പലത്. ഒത്തു വന്നാൽ പ്രത്യേകമായി എന്തു ചെയ്യാം? നമ്മുടെ ഉമ്മ ആയിശ -رضي الله عنها- നബി -صلى الله عليه وسلم- യോട് ചോദിച്ചു. اللهم إنك عفوٌّ تحب العفو فاعف عني എന്ന് ദുആ ചെയ്യാം. പോരാന്ന് തോന്നുന്നുവെങ്കിൽ മനസിൽ അത്യുക്തിയും കൃത്രിമത്വവും ഉണ്ടെന്ന് കരുതണം. മതത്തിൽ അതിര് വിടരുതാരും. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
- അബൂ തൈമിയ്യ സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയിൽ നിന്ന്: ഒരാൾ റുകൂഉകളും സുജൂദുകളും അധികരിപ്പിച്ചു കൊണ്ട് ഫജ്റിനു ശേഷം രണ്ടു റക്അത്തിലധികം നമസ്കരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അയാളെ വിലക്കി. അപ്പോളയാൾ ചോദിച്ചു: " അല്ലയോ അബൂ മുഹമ്മദ്, നമസ്കരിച്ചതിന്റെ പേരിൽ അള്ളാഹു എന്നെ ശിക്ഷിക്കുമോ?" അദ്ദേഹം ( സഈദ് ബിൻ അൽ മുസയ്യബ് ) പറഞ്ഞു : "ഇല്ല, പക്ഷെ, സുന്നത്തിനു എതിര് പ്രവർത്തിച്ചതിന്റെ പേരിൽ അവൻ നിന്നെ ശിക്ഷിക്കും." (ബൈഹഖീ) ഇതിനു അനുബന്ധമായി ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു: "സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയുടെ മനോഹരമായ ഒരു മറുപടിയാണ് ഇത്. ദിക്ർ, നമസ്കാരം എന്നൊക്കെ പറഞ്ഞു കൊണ്ട് ധാരാളം ബിദ്അത്തുകളെ നല്ലതാണെന്ന് കരുതുന്ന ബിദ്അത്തിന്റെ ആളുകൾക്ക് എതിരെയുള്ള ശക്തമായ ഒരായുധമാണ് ഇത്. എന്നിട്ട്, ഇത്തരം കാര്യങ്ങളെ എതിർക്കുന്ന സുന്നത്തിന്റെ ആളുകളെ അവർ നമസ്കാരത്തെയും ദിക്റിനേയും എതിർക്കുന്നവർ എന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. വാസ്തവത്തിൽ അവർ നമസ്കാരത്തിലും ദിക്റിലുമൊക്കെയുള്ള സുന്നത്തിനു വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ് എതിർക്കുന്നത്. (ഇർവാഉൽ ഗലീൽ 2/236) — ബഷീർ പുത്തൂർ ബിദ്അത്തുകൾ ഒഴിവാക്കി സുന്നത്തിനെ മുറുകെ പിടിച്ചാൽ സമയവും ലാഭിക്കാം, ജീവനും രക്ഷിക്കാം; ഇരു ലോകങ്ങളിലും. قال رسول الله صلى الله عليه وسلم، يقول: إن طول صلاة الرجل، وقصر خطبته، مئنة من فقهه، فإطيلوا الصلاة، وقصروا الخطبة، وإن من البيان السحر (رواه مسلم) "തീര്‍ച്ചയായും ഒരാളുടെ നമസ്കാരത്തിൻ്റെ ദൈർഘ്യവും ഖുതുബയുടെ ചുരുക്കവും അവൻ്റെ അറിവിന്റെ അടയാളത്തിൽ പെട്ടതാണ്." (മുസ്'ലിം)
സുന്നത്തിലേക്ക് മടങ്ങുന്നത് എത്ര നല്ല കാര്യം. ആ നിയ്യത്തിലായിരുന്നെങ്കിൽ ഈ സമയം ചുരുക്കലുകൾ!! - അബൂ തൈമിയ്യ ഹനീഫ് പൊതുജനം സുന്നത്തുകളോട് വൈരുദ്ധ്യം പുലർത്തുന്നതിൽ അത്ഭുതമില്ല. കാരണം, അവർ സുന്നത്തിൽ നിന്നും എത്രയോ അകലെയാണ്. പക്ഷെ, ശെരിക്കും വിചിത്രമായ കാര്യം സുന്നത്ത് അവകാശപ്പെടുന്നവരും, അതിനുവേണ്ടി പ്രതിരോധം തീർക്കുന്നവരും അതിനുവേണ്ടി അങ്ങേയറ്റം പോരാടുന്നവരും അതിനോട് വൈരുദ്ധ്യം പുലർത്തുന്നതിലാണ്. സിൽസിലതുൽ ഹുദാ വന്നൂർ - (630) ശൈഖ് നാസിറുദ്ദീൻ അൽബാനി - ബഷീർ പുത്തൂർ لا غرابة أن يخالف السنة جماهير الناس لأنهم بعيدون كل البعد عن السنة لكن الغرابة حقاً أن يقع في مخالفة السنة من ينتمي إليها ويدافع عنها ويذب كل الذب في سبيل الدفاع عنها (الشيخ ناصر الدين الألباني - الهدى والنور ٦٣٠) നമസ്കാര ശേഷമുള്ള കൂട്ട പ്രാർത്ഥന ബിദ്'അത്താണ് (കൂട്ട തക്'ബീറോ ?!)
എന്തുകൊണ്ട് ? നബി صلى الله عليه وسلم അഞ്ചുനേരത്തെ നമസ്കാര ശേഷം ഉച്ചത്തിൽ, ഈണത്തിൽ, നമ്മളിന്ന് പല പള്ളികളിലും കാണുന്ന പോലെ, ദുആ ചെയ്യുകയും സ്വഹാബത്ത് അതിന് ആമീൻ പറയുകയം ചെയ്തതായി സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല. കൂട്ട തക്'ബീറിന്റെ സ്ഥിതിയോ ? നബി صلى الله عليه وسلم അഞ്ചുനേരത്തെ നമസ്കാര ശേഷം ഉച്ചത്തിൽ, ഈണത്തിൽ, നമ്മളിന്ന് പല പള്ളികളിലും കാണുന്ന പോലെ, തക'ബീറ് ചൊല്ലുകയും സ്വഹാബത്ത് അതേറ്റുചൊല്ലുകയും ചെസ്തതായി സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ടോ ?!! ദുൽ ഹിജ്ജ പത്തിലും ചെറിയപെരുന്നാൾ രാവിലും, പള്ളിമിനാരങ്ങളിൽ, ലൌഡ് സ്പീക്കറുകൾ വഴി, നമസ്കാരങ്ങൾക്കു ശേഷം കൂട്ടമായി നടത്തുന്ന തക്'ബീറിന്റെ വിധിയെപ്പറ്റി അല്ലാമാ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه ചോദിക്കപ്പെട്ടു, അപ്പോൾ മഹാനായ അദ്ദേഹം മറുപടി പറഞ്ഞു: ദുൽ ഹിജ്ജ പത്തിലെ തക്'ബീർ നമസ്കാരങ്ങൾക്കുശേഷമെന്ന് ബന്ധിക്കപ്പെട്ടതല്ല. അപ്രകാരം തന്നെ ചെറിയപെരുന്നാൾ രാവിലും, നമസ്കാരങ്ങൾക്കുശേഷമെന്ന് ബന്ധിക്കപ്പെട്ടതല്ല. അവർ അത് നമസ്കാരങ്ങൾക്കുശേഷവുമായി പ്രത്യേകം ബന്ധിപ്പിക്കുന്നത് വിമർശന വിധേയമാണ് . പിന്നെ അവർ അതിനെ കൂട്ടമായിട്ടാക്കിയതും വിമർശന വിധേയമാണ് . കാരണം അത് സലഫുകളുടെ രീതിക്കെതിരാണ് . അവർ അത് പള്ളിമിനാരങ്ങളിലൂടെ ഉയർത്തുന്നതും വിമർശന വിധേയമാണ് . ഈ മൂന്നു കാര്യങ്ങൾ ഇവയൊക്കെയും വിമർശന വിധേയമാണ് . നമസ്കാരങ്ങൾക്കു ശേഷം ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്, അറിയപ്പെട്ടതും സ്ഥിരമായിട്ടുള്ളതുമായ ദിക്'റുകൾ ചൊല്ലുക, പിന്നെ അതിൽ നിന്ന് വിരമിച്ചാൽ തക്'ബീറ് ചൊല്ലുക എന്നതുമാണ് . അപ്രകാരം തന്നെ അത് എല്ലാവരും കൂട്ടമായി ചെയ്യാതിരിക്കലാണ് ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്. മറിച്ച് എല്ലാവരും ഒറ്റക്കൊറ്റക്ക് ചൊല്ലുക, അതാണ് ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്. അനസ് ബിനു മാലികിൽ നിന്നുള്ള ഹദീസിൽ വന്നതുപോലെ; അവർ ഹജ്ജിന്റെ വേളയിൽ നബി صلى الله عليه وسلم യോടൊപ്പമായിരുന്നു , അവരിൽ തഹ്'ലീൽ ( لا إِلٰهَ إلا الله ) ചൊല്ലുന്നവർ ഉണ്ടായിരുന്നു, അവരിൽ തക്'ബീർ ചൊല്ലുന്നവർ ഉണ്ടായിരുന്നു, അവർ എല്ലാവരും ഒരേ അവസ്ഥയിലായിരുന്നില്ല. (ഫതാവാ അർകാനിൽ ഇസ്'ലാം) - അബു തൈമിയ്യ ഹനീഫ് "അത്ഭുതകരമായ കാര്യം, ഒരു വിഭാഗം ആളുകള്‍ അവരുടെ ന്യുന ബുദ്ധി കൊണ്ടും, ദുഷിച്ച ധാരണകള്‍ കൊണ്ടും ശറഇനെ സഹായിക്കാമെന്ന് കരുതി, വാസ്തവത്തില്‍, നിരീശ്വര നിര്‍മതനമാരായ ശത്രുക്കള്‍ക്ക് കടന്നു വരാനുള്ള സുരക്ഷിത പാതയൊരുക്കുകയാണ് അവര്‍ ചെയ്തത്. ഫലത്തില്‍, അവര്‍ ഇസ്ലാമിനെ സഹായിക്കുകയോ ശത്രുക്കളെ നിഗ്രഹിക്കുകയോ ചെയ്തില്ല " - ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയ രഹ്മതുല്ലാഹി അലൈഹി. - ബഷീർ പുത്തൂർ والعجب من قوم أرادوا نصر الشرع بعقولهم الناقصة، وأقيستهم الفاسدة، فكان ما فعلوه ممرا جرأ الملحدين أعداء الدين عليه، فلا الإسلام نصروا ، والا الأعداء كسروا
مجموع الفتاوى 253/254-9 ബിദ്അത്തുകൾ മതത്തിലേക്ക് കടന്നു വരുന്നതിനെക്കുറിച്ചും, അതിന്റെ അപകടത്തെക്കുറിച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഒരു ബിദ്അത്തു പോലും തല പൊക്കിയിട്ടില്ലാത്ത കാലത്ത് തന്നെ സ്വഹാബത്തിനെ ഉൽബോധിപ്പിച്ചു.
പക്ഷെ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വിയോഗത്തോടെ, പല രൂപത്തിലും ഭാവത്തിലുമുള്ള ബിദ്അത്തുകൾ മതത്തിലേക്ക് ഒന്നൊന്നായി കടന്നു വന്നു. അള്ളാഹുവിന്റെ റസൂലിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച അവിടുത്തെ സ്വഹാബത്തു, എല്ലാ തരത്തിലുള്ള ബിദ്അത്തുകളെയും സുന്നത്ത് കൊണ്ടെതിർത്തു പരാജയപ്പെടുത്തി. അക്കൂട്ടത്തിൽ സഹാബത്തിന്റെ കാലശേഷം വന്നു ചേർന്ന ഒരു ബിദ്അത്താണ് നബിയുടെ ജന്മദിനാഘോഷം. നബിസ്വല്ലള്ളാഹു അലൈഹി വ സല്ലം മാതൃക കാണിക്കുകയോ സ്വഹാബത്തു പിന്തുടരുകയോ ചെയ്യാത്ത ഈ ആഘോഷം ലോകത്തിന്റെ പല ഭാഗത്തും പടർന്നു പിടിക്കുകയും മുസ്ലിം ഉമ്മത്തിൽ, വിശിഷ്ടമായ ഒരു ഇബാദത്തായി ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. والله المستعان ബിദ്അത്തിനെക്കുറിച്ച് പറയുമ്പോൾ ചില കാര്യങ്ങൾ ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ബിദ്അത്തുകൾക്ക് വലിപ്പച്ചെറുപ്പം ഇല്ലാത്തത് പോലെ തന്നെ നല്ല ബിദ്അത്തു, ചീത്ത ബിദ്അത്തു എന്ന വേർതിരിവുമില്ല. എല്ലാ ബിദ്അത്തും വഴികേടാണ് എന്നത് പോലെ തന്നെ എല്ലാ വഴികേടുകളും നരകത്തിലെക്കുമാണ്. പക്ഷെ, നബി ദിനാഘോഷം എന്ന ബിദ്അത്തിനെ ശക്തിയുക്തം എതിർക്കുന്നവർ തന്നെ കാണാതെ പോകുന്ന മറ്റനേകം ബിദ്അതുകൾ ഉണ്ട്. തങ്ങളുടെ എതിർപക്ഷം ചെയ്യുന്നു എന്ന കാരണത്താൽ ബിദ്അത്തു എന്ന് പറയുകയും പ്രമാണങ്ങളുടെ പിന്തുണയില്ലാത്ത കാര്യങ്ങൾ സ്വന്തം പാർട്ടി ചെയ്‌താൽ കണ്ണടക്കുകയും ചെയ്യുന്നതെങ്ങിനെ? സാധാരണയായി, നിർബന്ധ നമസ്കാര ശേഷം കൈകളുയർത്തി പ്രാർത്ഥിക്കുകയും തുടർന്ന് മുഖം തടവുകയും ചെയ്യുന്ന ഒരു സമ്പ്രദായം കണ്ടു വരുന്നു. എവിടെയാണ് അതിനു തെളിവുള്ളത് ? നബിയോ സ്വഹാബത്തോ അങ്ങിനെ ചെയ്‌തതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. അത് പോലെ, ഖുർആൻ പാരായണം ചെയ്ത ശേഷം صدق الله العظيم എന്ന് പറയുന്നതിന് എന്താണ് പ്രമാണം? രാവിലെ അദ്യയനം തുടങ്ങുന്നതിനു മുമ്പ് സൂറത്തുൽ ഫാതിഹ കൊണ്ട് തുടങ്ങുകയും ഏതെങ്കിലും ഒരു "പാട്ട്" കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യാത്ത ഒരു മദ്രസ ചൂണ്ടിക്കാണിക്കാൻ നവോഥാനപ്രസ്ഥാനങ്ങൾക്ക് കഴിയുമോ ? മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ, സാധാരണ ചൊല്ലി വരാറുള്ള اللهم ثبته عند السؤال എന്ന് തുടങ്ങുന്ന തഥ്‌ബീതിന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ വരെ എത്തുന്ന സനദ് കാണിക്കാമോ ? കേ എം മൗലവി സാഹിബിനു അപ്പുറം ആ ദുആക്കു ഒരു സനദ് ഉള്ളതായി ഈയുള്ളവൻ കേട്ടിട്ടില്ല. ഇതൊക്കെ, ബിദ്അത്തുകൾക്കെതിരെ " പോരാട്ടം" നടത്തിക്കൊണ്ടിരിക്കുന്ന നവോഥാനപ്രസ്ഥാനങ്ങൾ നിർബാധം, ചോദ്യം ചെയ്യാതെ കൊണ്ടാടുന്ന ബിദ്അത്തുകളിൽ ചിലത് മാത്രം. അപ്പോൾ, പാർട്ടി തിട്ടൂരങ്ങളെക്കാൾ റസൂലിന്റെ സുന്നത്തിനു പ്രാധാന്യം നൽകാനും അവ ജീവിപ്പിക്കാനും എന്ന് സാധിക്കുന്നുവോ അന്ന് മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യം മൂല്യവത്താവുകയുള്ളൂ - ബഷീർ പുത്തൂർ ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളുടെ ആധാരമായ തൗഹീദ്, തൗഹീദുൽ ഉലൂഹിയ്യ, തൗഹീദു-റുബൂബിയ്യ, തൗഹീദുൽ അസ്മാഇ വസ്സ്വിഫാത്ത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഖുർആനിന്റെ നസ്സ്വുകളിൽ നിന്ന് അഹ്-ലുസ്സുന്നയുടെ ഉലമാക്കൾ ഏകകണ്ഠമായി നിർദ്ധാരണം ചെയ്തെടുത്തതാണ് ഈ വിഭജനം. സലഫുകൾ പിന്തുടർന്ന ഈ വിഭജനത്തിനു വിരുദ്ധമായി ആധുനികരായ ചില തൽപരകക്ഷികൾ തൗഹീദിനു, പ്രമാണത്തിന്റെ പിൻബലമോ, സലഫുകളുടെ മാതൃകയോ ഇല്ലാത്ത " തൗഹീദുൽ ഹാകിമിയ്യ " എന്ന ഒരു നൂതന വിഭജനം സ്വയം ഉണ്ടാക്കുകയും നാലാമത്തെ വിഭാഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇസ്ലാമിന് കേവല രാഷ്ട്രീയ വ്യാഖ്യാനം നൽകാൻ ശ്രമിച്ച ഇന്ത്യൻ രാഷ്ട്രീയക്കാരനായ, ജമായത്തെ ഇസ്‌ലാമിയുടെ നേതാവ് മൌദൂദിയോ, ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമീന്റെ ദാർശനികാചാര്യനായിരുന്ന സയ്യിദ് ഖുത്വുബോ ആണ് "തൗഹീദുൽ ഹാകിമിയ്യയുടെ" ഉപജ്ഞാതാക്കൾ. ജനങ്ങൾക്ക് ദീൻ വിശദീകരിച്ചു കൊടുത്ത നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ, നബിയിൽ നിന്ന് നേരിട്ട് ദീൻ പഠിക്കുകയും മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്ത സ്വഹാബത്തോ, അഹ്-ലുസ്സുന്നത്തിന്റെ സച്ചരിതരായ അഇമ്മത്തോ വിശദീകരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാത്ത ഈ പുതിയ വിഭജനം, വാസ്‌തവത്തിൽ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് നേരെയുള്ള കടുത്ത കയ്യേറ്റമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ, ഇവർ പ്രചരിപ്പിച്ച ഈ തെറ്റായ വ്യാഖ്യാനത്തെ അഹ്-ലുസ്സുന്നതിന്റെ ഉലമാക്കൾ ശക്തിയുക്തം എതിർക്കുകയും അതി നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് തൗഹീദുൽ ഹാകിമിയ്യ ? പ്രമാണ വാക്യങ്ങൾക്ക് സലഫുകൾ നൽകിയ വിശദീകരണത്തിന് അതീതമോ വിരുദ്ധമോ ആയ ഒരു വ്യാഖ്യാനം നൂതനമായി നൽകാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല. കാരണം പ്രമാണങ്ങൾ ഏറ്റവും സൂഷ്മമായി മനസ്സിലാക്കിയവരാണ് സലഫുകൾ. അവർ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യാത്ത ഒരു കാര്യം ഇസ്‌ലാമിൽ പിൽക്കാലക്കാർക്കു മനസ്സിലാക്കാൻ ഇല്ല. പ്രമാണങ്ങളുടെ വെളിച്ചത്തിൽ തൗഹീദിനെ മൂന്നു വിഭാഗമായാണ് സലഫുകൾ വിഭജിച്ചത്. അല്ലാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടു തൗഹീദിനു നാലാമതൊരു വിഭജനം ആവശ്യമായിരുന്നുവെങ്കിൽ, അത് സലഫുകൾ നിർവ്വഹിക്കുമായിരുന്നു. " ഹാകിമിയ്യ എന്ന പേരിലുള്ള ഈ നാലാം വിഭജനം എന്തെന്ന് അറിയാതെ മുസ്ലിംകൾ നൂറ്റാണ്ടുകൾ പിന്നിടുകയും, അത് മുസ്ലിംകൾക്ക് വിശദീകരിച്ചു തരാൻ മൗദൂദി നിയുക്തനാവുകയും ചെയ്തു എന്നു പറഞ്ഞാൽ, പ്രമാണങ്ങൾക്കും സാമാന്യ ബുദ്ധിക്കും വായിക്കാൻ കഴിയാത്ത പ്രഹേളികയായി അവശേഷിക്കുകയെയുള്ളൂ. നായ തൊട്ട കലം പോലെ വേറിട്ട് നിൽക്കുന്ന, ഈ വിഭജനത്തെ, ജമായത്തെ ഇസ്ലാമിയും, ഇഖ് വാനുൽ മുസ്ലിമൂനും മുസ്‌ലിം ബഹു ജനങ്ങൾക്കിടയിൽ മത്സരിച്ചു പ്രചരിപ്പിച്ചുവെന്നത് ഒരു വസ്തുതയാണ്. തങ്ങളുടെ കുടില ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി, ഇസ്‌ലാമിക പ്രമാണങ്ങളെ ദാക്ഷിണ്യമന്യേ ദുർവ്യാഖ്യാനിച്ച ഇവർ, സാക്ഷാൽ ഖവാരിജുകളുടെ ആശയങ്ങൾ അനന്തരമെടുത്തവരാണ്. ഇബാദത്തിന്റെ അവകാശത്തിലും, സൃഷ്ടി കർതൃത്വ-സംഹാരത്തിലും, പ്രപഞ്ച സംവിധാനത്തിലും, പരിപാലനത്തിലും എല്ലാം അള്ളാഹു ഏകനാണ്. എക്കാലത്തുമുണ്ടായിരുന്ന ആളുകൾ നിഷേധിച്ചിരുന്നത് പ്രധാനമായും അള്ളാഹുവിന്റെ ഉലൂഹിയ്യത്ത് അഥവാ ആരാധനയിലുള്ള ഏകത്വത്തെയായിരുന്നു. ഈ പ്രപഞ്ചം, അതിലെ സൂഷ്മവും സ്ഥുലവും, ചേതനവും, അചേതനവുമായ കോടാനുകോടി സൃഷ്ടികളെ ഉടമപ്പെടുത്തുന്നവൻ അള്ളാഹുവാണ്. അവയുടെയെല്ലാം പരമാധികാരം അവനു മാത്രം പരിമിതമാണ്. മറ്റൊരു വ്യക്തിക്കോ ശക്തിക്കോ അത് അവകാശപ്പെടാൻ കഴിയില്ല. യഥാർത്ഥത്തിൽ ഈ പരമാധികാരമാണ് ഹാകിമിയ്യ. ഇത് ഏതെങ്കിലും ഒരു ഭൂപ്രദേശത്തെ രാഷ്ട്രീയാധികാരത്തിൽ പരിമിതമല്ല. അള്ളാഹുവിന്റെ ഈ പരമാധികാരത്തെ കേവല രാഷ്ട്രീയമാധികാരമായി ദുർവ്യാഖ്യാനിക്കുകയും, സ്വന്തമായ നിയമനിർമ്മാണം നടത്തുക വഴി മുസ്‌ലിം ഭരണാധികാരികളെല്ലാം, അള്ളാഹുവിന്റെ പരമാധികാരത്തിൽ ശിർക്ക് ചെയ്യുന്നുവെന്ന് വരുത്തി മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ ജനങ്ങളെ ഇളക്കി വിടുകയാണ് അവർ ചെയ്തത്. യഥാർത്ഥത്തിൽ, അല്ലാഹുവിന്റെ എല്ലാ അധികാരങ്ങളും, വിധികളും ഒരു പോലെ മാനിക്കേണ്ടതും, വഴിപ്പെടേണ്ടതുമാണ്. അവനെ മാത്രം ഇബാദത്തു ചെയ്യുകയും, അവനിൽ ഒരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുകയെന്നത് അള്ളാഹുവിന്റെ കൽപനകളിൽ ഏറ്റവും ശക്തവും അവന്റെ വിധികളിൽ ഏറ്റവും അലംഘനീയവുമാണ്. പ്രവാചക നിയോഗങ്ങൾക്കും, ജിഹാദിനും, കുടുംബ-ബന്ധ വിഛെദനത്തിനും ഹേതുവായ, തൗഹീദുൽ ഉലൂഹിയ്യ അഥവാ അള്ളാഹുവിന്റെ ആരാധനാപരമായ ഏകത്വം അതി ശോചനീയമായ വിധത്തിൽ അവഗണിക്കുകയും, തൗഹീദുൽ ഉലൂഹിയ്യയുടെ തന്നെ ഭാഗമായ അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട ഭാഗത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നത് സദുദ്ദേശപരമായാൽ പോലും, മുൻമാതൃകയോ, പ്രാമാണികാടിത്തറയോ ഇല്ലാത്തതിന്റെ പേരിൽ നിരാകരിക്കപ്പെടുകയും അതിന്റെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ദുനിയാവിലെ ഏതെങ്കിലും ഒരു ഭൂപ്രദേശത്തിന്റെ അധികാരം തനിക്കാണെന്നോ, തന്റെ അധികാര പരിധിയിൽ താൻ നടത്തുന്ന വിധി, ദൈവികമോ, ദൈവിക വിധിക്ക് തുല്യമോ ആണെന്ന് ഏതെങ്കിലും ഭരണാധികാരി വിചാരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട തൗഹീദിൽ പങ്കു ചേർക്കലാണ്. എന്നാൽ, തന്റെ ഇഛക്ക് വഴങ്ങിയിട്ടോ, മറ്റാരുടെയെങ്കിലും താൽപര്യം പരിഗണിച്ചോ, താൽക്കാലിക ലാഭം പ്രതീക്ഷിച്ചോ അള്ളാഹുവിന്റെ വിധിക്ക് എതിരായി വിധി നടത്തുകയോ, നിയമ നിർമാണം നിർവ്വഹിക്കുകയോ ചെയ്‌താൽ, അയാളെക്കുറിച്ച് ശിർക്ക് ചെയ്തുവെന്ന് പറയാൻ പ്രാമാണികമായി കഴിയില്ല, അയാൾ ചെയ്തത്, അനീതിയും അതിക്രമവുമാണെങ്കിൽ പോലും. ! ഇവിടെയാണ് ജമായത്തെ ഇസ്ലാമിക്കും സഹയാത്രികർക്കും അബദ്ധം സംഭവിച്ചത്. പ്രമാണങ്ങൾ, സലഫുകൾ എങ്ങിനെ മനസ്സിലാക്കി എന്ന് പരിശോധിക്കുന്നതിന് പകരം, ആത്മീയാചാര്യനായ മൌദൂദി എങ്ങിനെ മനസ്സിലാക്കിയെന്നാണ് അവർ അന്വേഷിച്ചത്. അക്കാരണത്താൽ തന്നെ, മൗദൂദിയുടെ പിഴച്ച ആശയം ജനങ്ങളിൽ വ്യാപിച്ചു, കുറഞ്ഞ തോതിലാണെങ്കിലും. അള്ളാഹു വിലക്കിയ മദ്യപാനം, ഒരാൾ ഹലാലാണെന്ന് വിചാരിച്ചാൽ അവൻ കാഫിറായി. ഒരു തുള്ളി പോലും അവൻ കുടിച്ചിട്ടില്ലെങ്കിലും. കാരണം, അല്ലാഹുവിന്റെ വിധിയെ അവൻ നിരാകരിക്കുകയും, അള്ളാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുകയും ചെയ്തുവന്നതിന്റെ പേരിൽ. നേരെ മറിച്ച്, മുഴുക്കുടിയനായ ഒരാൾ മദ്യം ഹലാലാണെന്ന് വിശ്വസിക്കാത്ത കാലത്തോളം അവൻ കാഫിറാവുകയുമില്ല. അള്ളാഹുവിന്റെ വിധിക്കെതിരിൽ വിധിക്കുകയോ, അള്ളാഹുവിന്റെ വിധി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന ഭരണാധികാരിയുടെ അവസ്ഥയും ഇത് തന്നെയാണ്. അള്ളാഹു മനുഷ്യ വംശത്തോട് അനുഷ്ഠിക്കാൻ കൽപിച്ച മുഴുവൻ കാര്യങ്ങളും, മുഴുവൻ വിരോധങ്ങളും അവന്റെ നിയമങ്ങളും മറികടക്കുകയോ, അവഗണിക്കുകയോ ചെയ്യുന്നവരുടെയെല്ലാം വിധി ഇങ്ങിനെത്തന്നെ. പ്രമാണങ്ങളെ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാതിരിക്കുമ്പോൾ അബദ്ധം സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ, അബദ്ധങ്ങൾ സത്യമാണെന്ന് തെറ്റിദ്ധരിക്കുകയും അത് സത്യമാണെന്ന് മറ്റുള്ളവരിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അതിനേക്കാൾ വലിയ ദ്രോഹവും അക്രമവുമാണ്. തക്ഫീരികള്‍ ഭരണാധികാരികളെ തക്ഫീര്‍ ചെയ്യാന്‍ സ്വീകരിക്കുന്ന അവലംബം ഏതാണ്?
ജവാബ് : തൌഹീദുല്‍ ഹാകിമിയ്യ എന്നത് നുതനമായ ഒരു സാങ്കേതിക ശബ്ദമാണ്. തൌഹീദില്‍ അടിസ്താനപരമായിട്ടുള്ളത്, റബ്ബാനികളായ ഉലമാക്കള്‍ അതിനു നല്‍കിയ വിഭജനമാണ്. അതാണ് യഥാര്‍ത്ഥ അവലംബം. അതില്‍ തൌഹീദുല്‍ ഉലുഹിയ ആണ് അതി പ്രധാനം. ശാരീരികമോ സാമ്പത്തികമോ ആയ എല്ലാ ഇബാദതുകളും അവനു മാത്രമാക്കലാണ് അത്. ജീവിപ്പിക്കുന്നവനും, മരിപ്പിക്കുന്നവനും, മുഴുവന്‍ വസ്തുക്കളുടെയും നിയന്താവും, അന്നതാതാവും, സൃഷ്ടികളുടെ മുഴുവന്‍ കൈകാര്യ കര്‍ത്താവും ഏകനായ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കലാണ് തൌഹീദ് രുബുബിയ്യ. കാരണം അവനാണ് അവരുടെ റബ്ബും മാലിക്കും, ഖാലികും. 'ഹാകിമിയ്യ' രുബുബിയ്യയുടെ ഭാഗമാണ്. മുന്നാമാതെത് തൌഹീദുല്‍ അസ്മാഇ വ സ്സ്വിഫാത് ആണ്. മറ്റൊന്നിനോട് സാദ്രിശ്യപ്പെടുതുകയോ, ഉപമിക്കുകയോ, മരവിപ്പിക്കുകയോ, കോട്ടിമാട്ടുകയോ, വ്യാഖ്യാനിക്കുകയോ ചെയ്യാത്ത തരത്തില്‍, അവന്‍റെ മഹത്വത്തിന് ചേര്‍ന്ന രൂപത്തിലുള്ള ഉന്നതമായ വിശേഷണങ്ങളും, മനോഹരമായ നാമങ്ങളും അല്ലാഹുവിന്നു ഉണ്ടെന്ന ഉറച്ച വിശ്വാസമാണ് അത്. എന്നാല്‍ ഈ മഹത്തായ അസ്വിലിനെക്കുറിച്ചും, ഇബാദതിനെക്കുറിച്ചും, മനസിലാക്കിയിട്ടില്ലാത്തവര്‍ പ്രാധാന്യം കൊടുക്കുന്ന തൌഹീദുല്‍ ഹാകിമിയ്യയെക്കുറിച്ച് പറയാനുള്ളത്, അത് തൌഹീദ് രുബുബിയ്യയ്യില്‍ പെട്ടതാണ് എന്നാണു. ഇതില്‍ നിന്ന് മനസ്സിലാവുന്ന കാര്യങ്ങള്‍ " തൌഹീദുല്‍ ഹാകിമിയ്യ " എന്നാ വിഭജനം ബിധ്അതാണ്, അടിസ്ഥാന രഹിതമാണ്. തൌഹീദിന്നു പ്രാമാണികരായ ഉലമാക്കള്‍ നല്‍കിയ വിഭജനത്തെ വിശദീകരിക്കല്‍. തൌഹീദുല്‍ ഹാകിമിയ്യ തൌഹീദ് രുബുബിയ്യയുടെ ഭാഗം. - ബഷീർ പുത്തൂർ ഖുര്‍ആന്‍ പാരായണ ശേഷം صدق الله العظيم എന്ന് ചൊല്ലുന്നതിനു സുന്നത്തില്‍ തെളിവില്ല.
സാധാരണ, ഖുര്‍ആന്‍ പാരായണം ചെയ്തു കഴിഞ്ഞാല്‍ പലരും صدق الله العظيم എന്ന് ചൊല്ലുക പതിവാണ്. ഇത് شرع ഇല്‍ അനുവതിക്കപ്പെട്ട കാര്യമാണോ എന്ന് ഇത് ചൊല്ലുന്നവര്‍ ആലോചിക്കാറില്ല. ബിദ്അത്തിനെ ശക്തിയുക്തം എതിര്‍ക്കുന്നവരും, സുന്നത് പിന്തുടരുന്നതില്‍ കണിശത പുലര്‍ത്തണം എന്ന് പറയുന്നവരുമൊക്കെ ചെയ്തു പോരുന്ന ഒരു ബിദ്അത്ത് അത്രേ ഇത്. യഥാര്‍ത്ഥത്തില്‍ ഒരു കാര്യം ഇബാദത് ആവണമെങ്കില്‍ അതിനു രണ്ടു നിബന്ധനകള്‍ ഉണ്ട്. ഒന്ന് - الإخلاص لله تعالى അതായത് അല്ലാഹുവിന്‍റെ وجه ആഗ്രഹിച്ചു കൊണ്ട് മാത്രമാവുക - അപ്പോള്‍ അല്ലാഹുവിന്‍റെ وجه ആഗ്രഹിച്ചു കൊണ്ടല്ലാതെ ചെയ്യപ്പെടുന്ന ഒരു അമലും ഇബാദതായി പരിഗണിക്കുകയില്ല. രണ്ടു - متابعة رسول الله صلى الله عليه وسلم അതായത് റസുലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യ പിന്തുടരുക. - അപ്പോള്‍ ഏതൊരു അമലും എത്ര ഇഖലാസോട് കുടിയാണെങ്കിലും متابعة ഇല്ലെങ്കില്‍ അത് സുന്നത്തിന്‍റെ വൃത്തത്തില്‍ നിന്ന് പുറത്തു പോവുകയും ബിദ്അത്തിന്‍റെ കളത്തിലേക്ക് കടക്കുകയും ചെയ്യും. ഇത് അടിസ്ഥാനപരമായി ഓരോരുത്തരും മനസ്സിലാക്കിയിരിക്കേണ്ട വസ്തുതയാണ്. ഈ أصل അറിയാത്തത് കൊണ്ടോ, വേണ്ട വിധം മനസ്സിലാക്കാത്തത് കൊണ്ടോ, ആണ് പലരും അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നത്. നബിദിനാഘോഷം ബിദ്അത് ആണ് എന്ന് മനസ്സിലാക്കിയവര്‍ صدق الله العظيم എന്ന് ചെല്ലുന്നത് എന്ത് കൊണ്ടാണ്? നബി സല്ലല്ലാഹു അലൈഹി വസല്ലം എപ്പോഴെങ്കിലും ഖുര്‍ആന്‍ പാരായണ ശേഷം صدق الله العظيم എന്ന് ചൊല്ലിയതായി സഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നബിദിനാഘോഷം എന്ത് കൊണ്ട് ബിദ്അത് ആയിതീരുമോ അക്കാരണം കൊണ്ട് തന്നെ ഖുര്‍ആന്‍ പാരായണം ചെയ്തു കഴിഞ്ഞതിനു ശേഷം صدق الله العظيم എന്ന് ചൊല്ലുന്നതും ബിദ്അത് ആയിത്തീരും. അതുപോലെ മുസ്ലിംകളില്‍ വളരെക്കുടുതല്‍ ആളുകള്‍ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് ശേഷം കൈകള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ഥിക്കുകയും മുഖം തടവുകയും ചെയ്യുകയെന്നത്. സാധാരണ പള്ളികളില്‍ നിര്‍ബന്ധ നമസ്കാരം കഴിഞ്ഞാല്‍ വ്യാപകമായി കാണുന്ന ഒരു കാഴ്ചയാണിത്. പ്രാര്‍ത്ഥന സുന്നത്തില്‍ സ്ഥിരപ്പെട്ട കാര്യമാണ്. ചില പ്രാര്‍ത്ഥനകളില്‍ നബി തിരുമേനി കൈകള്‍ ഉയര്‍ത്തിയതായി വന്നിട്ടുമുണ്ട്. പക്ഷെ, നിര്‍ബന്ധ നമസ്കാര ശേഷം എപ്പോഴെങ്കിലും നബി സല്ലല്ലാഹു അലൈഹി വസല്ലമയോ സഹാബികളോ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചിരുന്നു എന്നോ അനന്തരം മുഖം തടവിയെന്നോ ഹദീസുകളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ തെളിവില്ലാത്തതി൯റ പേരില്‍ നിരന്തരം എതിര്‍ത്ത് കൊണ്ടിരിക്കുന്ന നമസ്കാര ശേഷമുള്ള കുട്ടു പ്രാര്‍ത്ഥനയുടെ ഇനതിലല്ലേ ഇത് ഉള്‍പെടുക.? അപ്പോള്‍ ഏതൊരു അമലാകട്ടെ, അതിനു അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫഫലവും ലഭിക്കണമെങ്കില്‍ അതിനു മുകളില്‍ പറഞ്ഞ നിബന്ധന പുര്‍തിയായിരിക്കണം. അതില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതെ പോയാല്‍ ആ അമല്‍ പ്രതിഫലാര്‍ഹാമായ ഇബാദത്തില്‍ ഉള്പെടുകയില്ല. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2022
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|