മതപരമായ അറിവ് എല്ലാവർക്കും ഒരുപോലെ ലഭിക്കുന്ന ഒന്നല്ല. അത് കരസ്ഥമാക്കാൻ നിയതമായ നിയമങ്ങളുണ്ട്. ആരിലാണോ ആ നിബന്ധനകൾ പൂർണമായത് അവരിലേക്ക് മാത്രമേ അത് എത്തുകയുള്ളൂ.
ആരിൽ നിന്നാണോ ഇൽമു സ്വീകരിക്കുന്നത് അയാളെക്കുറിച്ച് സ്വീകർത്താവിനു ഉത്തമബോധ്യവും വിശ്വാസവും ബഹുമാനവും ആദരവും ഉണ്ടാകേണ്ടതുണ്ട്. പാല് അഴുക്കുചാലിലൂടെയാണ് വരുന്നതെങ്കിൽ അതെങ്ങിനെ ഉപയോഗയോഗ്യമാകും? ചില ആളുകളുടെ നിലപാടുകൾ അങ്ങിനെയാണ്. "ഞാൻ അയാളിൽ നിന്ന് ദീൻ സ്വീകരിക്കുകയും കേൾക്കുകയും ചെയ്യും, പക്ഷെ, അയാളുടെ പെരുമാറ്റ ദൂഷ്യത്തിന്റെ ദുർഗന്ധത്തിൽ മൂക്കു പൊത്തുന്നു " ഒരിക്കലും, ഇത് സലഫിയ്യത്ത് അവകാശപ്പെടുന്ന ഒരാളുടെ മനസ്ഥിതിയല്ല, അങ്ങിനെയാവാൻ പാടില്ല.! ആരെയെങ്കിലും ബോധ്യപ്പെടുത്താൻ ആരും മെനക്കെടേണ്ടതില്ല. തനിക്കു ശറഇയ്യായ ഇൽമ് പകർന്നു നൽകുന്ന ദാതാവ് ദുസ്വഭാവിയും, ഏഷണിക്കാരനും പരദൂഷണം പറയുന്നവനുമാണെന്നാണ് ഒരാളുടെ ധാരണയെങ്കിൽ അവൻ, പിന്നെ ഇൽമു കിട്ടാൻ വേണ്ടി അയാളുടെ മുമ്പിൽ ചമ്രം പടിഞ്ഞിരുന്നു സമയം കളയാതെ കച്ചവടത്തിലേക്ക് തന്നെ തിരിച്ചു പോകാം. അധ്യാപകനോട് ഉള്ളിൽ പക വെച്ച് കൊണ്ട് കുട്ടികൾ ക്ലാസിൽ ഇരിക്കുന്ന പതിവ് ദുനിയാവിന്റെ അറിവിന് വേണ്ടി സാധാരണ സ്കൂളുകളിൽ കാണാറുള്ളതാണ്. ഈ നിലവാരത്തിലേക്ക് സലഫിയ്യത്ത് അവകാശപ്പെടുന്നവൻ എത്തരുത്. ഇമാം ശാഫിഈ, ഇമാം മാലിക്- രഹിമഹുമുല്ലാഹ് - തുടങ്ങിയവരുടെ ജീവിതം വിജ്ഞാന സമ്പാതനതിന്റെ മഹിത മാതൃകകളാണ്. ഇമാം ഷാഫിഇ, ഇൽമു ലഭിക്കാൻ കാരണമായ പറഞ്ഞ ആറു കാര്യങ്ങളിൽ ഒന്നാണ് ഗുരുവുമായുള്ള സഹവാസം. മൂക്ക് പൊത്തി ഇരിക്കുന്ന ശിഷ്യന് എങ്ങിനെയാണ് ഗുരുവുമായി സഹവസിക്കാൻ കഴിയുക? കണ്ണിൽ പൊടിയിടാൻ വേണ്ടി എന്തിനു ഇങ്ങിനെ വേഷം കെട്ടി നടക്കണം? സ്വന്തം ഉസ്താദിനെക്കുറിച്ചു തന്നെ അപവാദങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നവനു ഇൽമിന് അയാളുടെ മുമ്പിൽ ഇരിക്കുന്നുവെന്ന് പറയുന്നത് തന്നെ വിരോധാഭാസമല്ലേ? അത്തരക്കാർക്കു ഇൽമിന്റെ ബർകത്തു ലഭിക്കുമോ? ഉലമാക്കളുടെ മാംസം വിഷമയമാണ്. ഇൽമിന്റെ വില അറിയാത്തവന് ഉലമാക്കളുടെ നിലവാരം അറിയാൻ കഴിയില്ല. ഇൽമിന്റെ അഹ് ലുകാരെ അറിയുകയും അവരോടുള്ള ഹഖു് വക വെച്ച് കൊടുക്കുകയും ചെയ്യാത്തക്കാവന്, ഇൽമു ലഭിക്കാനുള്ള തൗഫീഖു ലഭിക്കുകയോ, ലഭിച്ച ഇൽമിൽ ബർകത് ഉണ്ടാവുകയോ ചെയ്യില്ല. - ബഷീർ പുത്തൂർ
0 Comments
പ്രദർശനപരത ഒരു വിപത്താണ്. ഇത് ഒരു സാമൂഹിക രോഗമാണെങ്കിൽ, ആ രോഗം മത പ്രബോധകരുടെ ഇടയിലേക്കും അതിഗുരുതരമായ വിധത്തിൽ പടർന്നിട്ടുണ്ട് എന്ന വസ്തുത അന്ഗീകരിച്ചേ മതിയാകൂ. ഒരു മതം, വിശിഷ്യ ഇസ്ലാം മതം, അതിന്റെ അസ്ഥിവാരം നിലനിൽക്കുന്നത് അതി വിശിഷ്ടമായ മൂല്യങ്ങളിലാണ്. ഇഖ്‌ലാസ്, തഖ്‌വ, അമാനത്ത്, സ്വിദ്ഖു് തുടങ്ങി നിലവിലുള്ള ഏതെങ്കിലും സംവിധാനങ്ങൾ കൊണ്ട് അളന്നു തിട്ടപ്പെടുത്താവുന്നതോ, നിജപ്പെടുത്താവുന്നതോ അല്ലാത്ത ഉത്തമ ഗുണങ്ങൾ അതിൽ പ്രധാനമായവയാണ്. എന്നാൽ ഒരാളുടെ ബാഹ്യമായ രീതികളും ശരീരഭാഷയും അടിസ്ഥാനമാക്കുമ്പോൾ അത്തരം മൂല്യങ്ങളുടെ തോതിനെ വിലയിരുത്താൻ സാധിക്കും എന്നതാണ് വസ്തുത.
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി നമസ്കാരം നിർവ്വഹിക്കുന്നവരെ മതത്തെ കളവാക്കുന്നവർ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഖുർആനിലൂടെ അത്തരക്കാരെ അള്ളാഹു കണക്കറ്റു ശാസിക്കുന്നതായി കാണാം. ഇത് ഒരു നമസ്കാരത്തിന്റെ കാര്യത്തിൽ മാത്രം പരിമിതമല്ല. മറിച്ചു പാരത്രിക മോക്ഷം പ്രതീക്ഷിച്ചു കൊണ്ട് ചെയ്യേണ്ട കർമങ്ങൾ, അതല്ലാത്ത മറ്റു ലക്ഷ്യങ്ങളിലേക്ക് വഴി മാറുമ്പോൾ സംഭവിക്കുന്ന സ്വാഭാവിക പരിണിതിയാണിത്. ഈദൃശ കർമങ്ങളെ ചെറിയ ശിർക്കിലാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വർഗീഗരിച്ചതു എന്ന് കാണാം. ഞാനിക്കാര്യം ഇവിടെ പരാമർശിക്കാൻ കാരണം, ഇന്ന് ഇസ്ലാമിക മത പ്രചാരണ രംഗത്ത് ഉള്ള ആളുകളിൽ ഈ പ്രകടനപരത വല്ലാതെയുണ്ട് എന്ന ബോധ്യമാണ്. കാൽ നൂറ്റാണ്ട് മുമ്പ് കേരളത്തിലെ സാമൂഹികാന്തരീഷം ഇത്ര മലിനമായിരുന്നില്ല. അതായത്, ഇസ്ലാം മതത്തെക്കുറിച്ച് പ്രാമാണികമായി സംസാരിക്കുന്നവരിൽ സത്യസന്ധതയും ഇഖ്ലാസും ഒരു പരിധി വരെ അനുഭവ വേദ്യമായിരുന്നു. ഇന്ന് മറ്റ് മേഖലകളിൽ സംഭവിച്ച മൂല്യച്യുതി മത രംഗത്തും അനിതരസാധാരണമായ വിധത്തിൽ സംഭവിച്ചു എന്നതാണ് അനിഷേധ്യമായ വസ്തുത. സമ്മേളനങ്ങൾക്കും സംഘടനകൾക്കും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. എല്ലാ ഈർക്കിലി സംഘടനകൾക്കും മോശമല്ലാത്ത ആൾക്കൂട്ടവും ആസ്തിയുമുണ്ട്. പരസ്പരം പോരടിക്കുകയും പോർവിളിക്കുകയും ചെയ്തു ഓരോ വിഭാഗവും തങ്ങളുടെ പക്ഷമാണ് ശെരി എന്ന് ബോധ്യപ്പെടുത്താൻ മത്സരിക്കുന്ന കാഴ്ച പുതിയതല്ല. പ്രമാണങ്ങളിലേക്ക് സത്യസന്ധമായ ഒരു തിരിച്ചു പോക്കിന് അത് അവകാശപ്പെടുന്നവർ തന്നെ ഒരുക്കമല്ല. ഇത് നിസ്സാരമായി വിലയിരുത്തേണ്ട ഒരു ദുരന്തമല്ല.പരസ്പരം തർക്കമുള്ള മതപരമായ വിഷയങ്ങളിൽ, അതിന്റെ അഹ് ലുകാരായ ആലിമുകളിലേക്ക് ആണ് മടങ്ങേണ്ടത്. ഇക്കാര്യം ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ബോധ്യപ്പെടുന്ന കാര്യമാണ്. അള്ളാഹു പറയുന്നു. فاسألوا أهل الذكر إن كنتم لا تعلمون നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ, അറിവുള്ളവരോട് ചോദിക്കൂ. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറയുന്നു. شفاء العي السؤال അറിവ് കേടിന്റെ ചികിത്സ ചോദിക്കലാണ്. കേരളത്തിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ അവർ അറിവുള്ള ആളുകളിലേക്ക് മടക്കിയില്ല എന്ന അധർമത്തിന്റെ ദുരന്തഫലം അവരിന്നു അഭിമുഖീകരിക്കുന്നു. പറയുന്ന കാര്യങ്ങളിൽ സ്വിദ്ഖും, ഇഖ് ലാസും അമാനത്തും കേവല ബാഹ്യമായ ജാടകൾക്കപ്പുറം ഒരു വിശ്വാസ സംഹിതയുടെ ഭാഗമെന്ന നിലയിൽ നില നിന്നിരുന്നുവെങ്കിൽ കാര്യങ്ങൾ ഈ രൂപത്തിൽ കൈവിട്ടുപോകുമായിരുന്നില്ല. ഭൂരിഭാഗം ആളുകൾ എവിടെ നിൽക്കുന്നു എന്നത് ഒരു കാര്യം സ്വീകാര്യവും വസ്തുനിഷ്ഠവും ആണെന്നതിന് നിദാനമേയല്ല. കാരണം പ്രവാചകന്മാരുടെ സന്ദേശങ്ങളെ അവരുടെ ജനതയിൽ മഹാ ഭൂരിപക്ഷവും സ്വീകരിച്ചിരുന്നില്ല. അതിനർത്ഥം അത് വാസ്തവിരുദ്ധമാണ് എന്നല്ല. സത്യം എപ്പോഴും അങ്ങിനെത്തന്നെയാണ്. അതിനെ നസ്വ്ർ ചെയ്യുന്നവർ അംഗുലീപരിമിതമായിരിക്കും. അള്ളാഹു പലപ്പോഴായി ഖുർആനിൽ ഭൂരിപക്ഷത്തെ വിമർശിക്കുന്നതായി കാണാം. മുസ്‌ലിം മത സംഘടനകൾ സ്ഥാപനവൽക്കരിക്കപ്പെട്ടതിന്റെ നേർക്കാഴ്ചയാണ് കേരളത്തിന്റെ ആനുകാലിക ചരിത്രം രേഖപ്പെടുത്തുന്നത്. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ചര്യയും സ്വഹാബത്തിന്റെ മൻഹജും പരിത്യജിച്ചു ബുദ്ധിയുടെ പിന്നാലെ പോയ ആളുകൾക്ക് ഇതിൽപരം മറ്റെന്തു പ്രതീക്ഷിക്കാൻ?ശിർക്കും കുഫ്റും ബിദ്അത്തും കൊടി കുത്തി വളരുന്ന ഒരു നാട്ടിൽ ഖുർആനും സുന്നത്തും അനുസരിച്ച് സലഫുകളുടെ മാർഗം പിന്തുടരുന്ന ഒരു യുവത വളർന്നു വരേണ്ടതുണ്ട്. മുടിയും പൊടിയും ഇപ്പോൾ പാത്രവുമായി ഒരു സമൂഹത്തിന്റെ വിശ്വാസ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്ന പാതിരിമാരുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി വിശ്വാസ വിമലീകരണത്തിന് നാന്ദി കുറിക്കേണ്ട ആളുകൾ ചില മെഗാ എക്സിബിഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പബ്ലിസിറ്റി സ്റ്റെണ്ട് നടത്തുമ്പോൾ സഹതാപവും അതിലേറെ സങ്കടവുമാണ് കാര്യബോധമുള്ളവർക്ക് അനുഭവപ്പെടുക. ഈ ആളെക്കൂട്ടി മഹാമഹങ്ങൾ വല്ല സേവനവും പ്രദാനം ചെയ്യുന്നുവെങ്കിൽ, അത് അമുസ്ലിംകൾ പോലും അംഗീകരിക്കുന്ന തർക്കമില്ലാത്ത തൗഹീദുറുബൂബിയ്യത്തിൽ നിന്നപ്പുറം അതിനൊരു ഫലം പ്രതീക്ഷിക്കേണ്ടതില്ല. എന്നല്ല, അതിലെ സുപ്രധാനമെന്നു അതിന്റെ അണിയറ ശിൽപികൾ പോലും അവകാശപ്പെടുന്ന അജണ്ടകൾ കേരള സാമൂഹ്യ പരിപ്രേക്ഷ്യത്തിലെ ആർക്കും വേണ്ടാത്ത ചവറുകളല്ലാതെ, ഇസ്ലാമിക നവോദ്ധാന രംഗത്ത് അതിന്റെ ആളുകൾ പ്രാധാന്യപൂർവ്വം കെട്ടുപൊട്ടിക്കേണ്ട ഒരു സംഭവമൊന്നുമല്ല. ഇക്കാര്യം അതിന്റെ പിന്നണിപ്രവർത്തകർക്ക് നിശ്ചയമില്ലാതിരിക്കാൻ തരമില്ല. പക്ഷെ പൊതു ജനത്തിന്റെ കയ്യടി കിട്ടണമെങ്കിൽ ഇമ്മാതിരി ചെപ്പടി വിദ്യകൾ കാണിക്കണം. മാനവികത എന്ന് പറഞ്ഞാൽ തൗഹീദുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധനമാണെന്ന് ആർക്കാണറിയാത്തത് ? പൊതുജന ബാഹുല്യം കൊണ്ട് ചരിത്രം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞു അള്ളാഹുവിന്റെ പ്രതിഫലമാണ് ഇവർ ആഗ്രഹിക്കുന്നത് എങ്കിൽ അതിനു ചെയ്യേണ്ട പണി ഇതല്ലായെന്നും ഇവരിൽ പലർക്കുമറിയാം. നാടോടുമ്പോൾ നടുവേ ഓടുക എന്ന് പറഞ്ഞ പോലെ പരമാവധി ജനശ്രദ്ധ നേടി മഹാ സംഭവങ്ങൾ സൃഷ്ടിക്കുക. അതൊരു പക്ഷെ ലക്‌ഷ്യം കണ്ടേക്കാം. പക്ഷെ ഇതിനല്ലല്ലൊ അള്ളാഹു പ്രവാചകന്മാരെ നിയോഗിച്ചതും ഖുർആൻ അവതരിപ്പിച്ചതും. !!? - ബഷീർ പുത്തൂർ ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാഹ് പറയുന്നു. " സലഫിയ്യത്ത് എല്ലാ തരത്തിലുള്ള കക്ഷിത്വത്തിനോടും തികഞ്ഞ പോരാട്ടത്തിലാണ്. അതിന്റെ കാരണം വളരെ വ്യക്തമാണ്. സലഫീ ദഅവത്ത് പാപമുക്തനായ റസൂൽ സല്ലള്ളാഹു അലൈഹി വ സല്ലമയിലെക്കാണ് ചേരുന്നത്. ആരാണോ അവരുടെ ദഅവത്തിൽ നിന്ന് പുറത്തു പോയത്, നാമവനെ സലഫി എന്ന് വിളിക്കില്ല. എന്നാൽ മറ്റു കക്ഷികളെല്ലാം പാപമുക്തരല്ലാത്ത ആളുകളിലേക്കാണ് ചേരുന്നത്. ഖുർആനും സുന്നത്തും പ്രമാണമായ, സലഫിയ്യത്ത് ആരെങ്കിലും അവകാശപ്പെടുന്നുവെങ്കിൽ, സലഫുകളുടെ മാർഗം സ്വീകരിക്കൽ അനിവാര്യമാണ്. അല്ലാത്ത പക്ഷം, യഥാർത്ഥ വിളിപ്പേരിൽ നിന്ന് അവന്റെ പേര് കൊണ്ട് യാതൊരു ഗുണവുമുണ്ടാവില്ല" ഫതാവൽ ഉലമാഇൽ അകാബിർ 97-98 - ബഷീർ പുത്തൂർ قال العلامة المحدث محمد ناصر الدين الألباني- رحمه الله تعالي - {الدعوة السلفية هي تحارب الحزبية بكل أشكالها وأنواعها ، والسبب واضح جدا ، الدعوة السلفية تنتمي إلي شخص معصوم وهو رسول الله - صلي الله عليه وسلم - فمن خرج عن دعوة هؤلاء لا نسميه بأنه سلفي . أما الأحزاب الأخري فينتمون إلي أشخاص غير معصومين . من ادعي السلفية والتي هي الكتاب والسنة ، فعليه أن يسير مسيرة السلف ، وإلا الاسم لا يغني عن حقيقة المسمي } من كلام المحدث الألباني فتاوي العلماء الأكابر (٩٧-٩٨)
|
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2022
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|