സമയവാറായി, ഞാൻ പോണ് ... നബി ﷺ പറയുന്നു: അല്ലാഹു ഒരു അടിയന് നന്മ ഉദ്ദേശിച്ചാൽ മധു പകർന്ന് അവനെ മധുരിക്കുന്നവനാക്കും. അപ്പോൾ ചോദിക്കപ്പെട്ടു: മധുരിക്കുന്നവനാക്കുക എന്നാൽ എന്താണ്? അവിടുന്ന് പറഞ്ഞു: മരണത്തിനു മുമ്പ് ഒരു സുകൃതം ചെയ്യാൻ അവന്റെ മുന്നിൽ അവസരം തുറക്കും. പിന്നീട് അതിലായിരിക്കും അവന്റെ ആത്മാവ് പിടിക്കുക. (ഉദ്ധരണം: അൽബാനി | അൽജാമിഉ സ്വഗീർ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال رسول الله ﷺ: إذا أرادَ اللهُ بعبدٍ خيرًا عَسلَهُ، قِيلَ: وما عَسلَهُ؟ قال: يَفتحُ لهُ عملًا صالِحًا قبلَ مَوتِه، ثمَّ يَقبِضُهُ عليهِ
(الألباني في صحيح الجامع الصغير وزيادته)
0 Comments
പോണ്ടേ.. നമുക്കും?
യഹ്യാ ബിൻ ഔൻ പറയുന്നു: ഇബ്നുൽ ഖസ്സ്വാർ രോഗിയായിരിക്കെ സഹ്നൂനിന്റെ കൂടെ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു. സഹ്നൂൻ ചോദിച്ചു: എന്താണ് ഈ വെപ്രാളമൊക്കെ? ഇബ്നുൽ ഖസ്സ്വാർ പറഞ്ഞു: മരണം, അല്ലാഹുവിലേക്കുള്ള യാത്ര.. സഹ്നൂൻ ചോദിച്ചു: താങ്കൾ വിശ്വാസപൂർവ്വം സത്യപ്പെടുത്തുന്നില്ലേ:- – നബിമാർ, പുനരുത്ഥാനം, വിചാരണ, സ്വർഗ്ഗം, നരകം.. – ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠർ അബൂ ബക്റും പിന്നെ ഉമറും ആണെന്ന്, – ഖുർആൻ അല്ലാഹുവിന്റെ വചനമാണ്, സൃഷ്ടിയ ല്ലെന്ന്, – അന്ത്യനാളിൽ അല്ലാഹുവിനെ കാണുമെന്ന്, – അവൻ അർശിനുപരിയിൽ ഇസ്തിവാഅ് ചെയ്തി രിക്കുന്നുവെന്ന്, – ഭരണാധികാരികൾ അക്രമം കാണിച്ചാലും ആയുധ മേന്തി കലാപമുണ്ടാക്കാൻ പാടില്ലെന്ന്.. അദ്ദേഹം പറഞ്ഞു: തീർച്ചയായും, അല്ലാഹു സത്യം! സഹ്നൂൻ പറഞ്ഞു: എന്നാൽ താങ്കൾ ഇഷ്ടാനുസാരം, സമാധാനമായി, മരിച്ചോളൂ, മരിച്ചോളൂ.. ഉദ്ധരണം: ദഹബി | സിയറു അഅ്ലമിന്നുബലാ - അബൂ ത്വാരിഖ് സുബൈര്‍ വെള്ളിയാഴ്ച (1-04-2022) സൂര്യനസ്തമിച്ച ശേഷം റമളാൻ മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തപ്പെടുകയും, അത് മുസ്ലിം ഭരണാധികാരികൾ അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തതിനാൽ സൌദി അറേബ്യ മുതൽ ഇന്തോനേഷ്യ വരെയുള്ള മുസ്ലിം രാജ്യങ്ങൾ ശനിയാഴ്ച (2-04-2022) റമളാൻ നോമ്പ് ആരംഭിക്കുകയാണ്.
ഇബാളി, സമസ്ത, കേ.ന.മു, പ്രാദേശിക വിഭാഗീയവാദികൾ, കണക്കുകാഴ്ചക്കാർ ഒക്കെയും പാവപ്പെട്ട മുസ്ലിംകളുടെ ഒരു നോമ്പ് നഷ്ടപ്പെടുത്തി റമളാൻ ഞായറാഴ്ചത്തേക്ക് നീട്ടിവെച്ചിരിക്കുന്നു. പ്രിയ മുസ്ലിംകളേ, റമളാൻ നോമ്പ് റമളാൻ ഒന്നിനു തന്നെ ആരംഭിക്കുക. രണ്ടിലേക്ക് നീട്ടിവെക്കാതിരിക്കുക — അബൂ ത്വാരിഖ് സുബൈർ അന്തശ്ചോദനയാൽ പ്രസവിച്ചയുടനെ കുഞ്ഞിനെ പെട്ടിയിലാക്കി നൈൽ നദിയിൽ ഒഴുക്കി മൂസാ നബിയുടെ പെറ്റുമ്മ.
ആ സമയത്തെ അവരുടെ മാനസികാവസ്ഥ അറിയാൻ ഖുർആനിലെ ഖസ്വസ്വ് 10-ാം സൂക്തം വായിച്ചു നോക്കിയാൽ മതി. "അങ്ങനെ, മൂസായുടെ മാതാവിന്റെ മനസ്സ് ശൂന്യമായിത്തീര്‍ന്നു..." [ഖുർആൻ | ഖസ്വസ്വ് 10] "മനസ്സ് ശൂന്യമായിത്തീരുക" എന്നത് ഒരു അവസ്ഥയാണ്, സവിശേഷമായോരു ജീവിതഘട്ടത്തെ പ്രതീകവത്ക്കരിക്കുന്ന മാനസികാവസ്ഥ. ജീവിതഘട്ടങ്ങൾ ഓരോന്നായി നാം കേറിയിറങ്ങുക തന്നെ വേണം. അനുഭവിച്ചോ.. അല്ലെങ്കിൽ നിങ്ങളും വരിയിലാണെന്ന് വെച്ചോ.. അത്രയേ പറയാനുള്ളു. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഫുളൈൽ ബിൻ ഇയാദ് -رَحِمَهُ اللهُ- പറയുന്നു:
സ്വന്തം നിലയും വിലയും അറിയുക എന്നതാണ് അദബിന്റെ തലക്കെട്ട്. [ഹിൽയഃ 10-168] ഇബ്നുൽ മുബാറക് -رَحِمَهُ اللهُ- യോട് ഒരാൾ ആവശ്യപ്പെട്ടു: എനിക്ക് ഒരു സദുപദേശം (വസ്വിയ്യത്) നൽകാമോ? അദ്ദേഹം പറഞ്ഞു: നീ നിന്റെ നിലയും വിലയുമറിയുക. [അൽ ജർഹു വത്തഅ്ദീൽ 1-280] അർത്ഥപൂർണ്ണമായ ഈ രണ്ടു വാക്യങ്ങളും ഉദ്ധരിച്ചത് ശൈഖ് അബുൽ ഫദ്ൽ മുഹമ്മദ് സ്സ്വുവൈഇയാണ്. ഞാൻ ചോദിച്ചു: എങ്ങനെയാണ് ഒരു മനുഷ്യൻ തന്റെ നിലയും വിലയും മനസ്സിലാക്കുക? ഈ ആശയത്തിന് വല്ല വിശദീകരണവുമുണ്ടോ? ഉത്തരം: - നിനക്ക് ഭവിക്കുന്നത് നന്മയോ തിന്മയോ ആവട്ടെ, ഇവിടെ പുലരുന്ന എല്ലാം അല്ലാഹുവിന്റെ മുൻനിർണ്ണയമനുസരിച്ചാണെന്ന വിധിവിശ്വാസം നീ സ്വീകരിക്കുക. - അദ്ധ്വാനം, ഉൽപാദനപരമായ പ്രയത്നം, വൈദഗ്ധ്യം പോലുള്ള അനിവാര്യവും നിയമാനുസൃതവുമായ നിമിത്തങ്ങളും കാരണങ്ങളും അനുവർത്തിക്കുന്നതിൽ ഉപേക്ഷവരുത്തുക എന്നത് അഖീദഃയിലുള്ള വീഴ്ചയാണെന്ന് നീ വിശ്വസിക്കുക. - നിയമാനുസൃതമായ നിമിത്തങ്ങളെയും കാരണങ്ങളെയും സർവ്വാശ്രയമായി കാണുക എന്നത് അല്ലാഹുവിൽ പങ്കുചേർക്കലാണെന്ന് നീ വിശ്വസിക്കുക. അപ്പോൾ നിനക്ക് നിന്റെ നിലയും വിലയും അറിയാൻ കഴിയും. ഒരു മുസ്ലിം നിയമാനുസൃതമായ നിമിത്തങ്ങളും കാരണങ്ങളും അനുവർത്തിക്കുന്നത് അല്ലാഹുവിന്റെ പ്രീതി നേടാനാണ്. മീതയുള്ള കൈയിന് കീഴിലുള്ള കൈയിനെക്കാൾ നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- കൽപിച്ച ഒരു മികവില്ലേ? ആ മേന്മ കരസ്ഥമാക്കാനാണ്. ഇബ്നുൽ ഖയ്യിം -رَحِمَهُ اللهُ- പറയുന്നു: "അല്ലാഹു നിശ്ചയിച്ച നിമിത്തങ്ങൾ അനുവർത്തിക്കുന്നതിലൂടെയല്ലാതെ തൗഹീദിൻറെ യാഥാർത്ഥ്യം പൂർണ്ണമാവില്ല. അവയെ അസാധുവാക്കുക എന്നത് തവക്കുലിനു തന്നെ ഭംഗം വരുത്തുകയേയുള്ളു". അതു കൊണ്ടാണ് അല്ലാഹു ഇപ്രകാരം നമ്മെ അഭിസംബോധന ചെയ്തത്: "വിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ ജാഗ്രത കൈക്കൊള്ളുവീൻ". അപ്പോൾ സ്വന്തം നിലയും വിലയുമറിയാൻ കഴിയുക, ആത്മത്തെ ഒട്ടും വിലകുറച്ചു കാണാതെ അതിന്റെ ഘനം ശരിയാം വിധം കണക്കാക്കുമ്പോൾ മാത്രമാണ്. അതേ പോലെ അതിനു താങ്ങാനാവാത്തത് അതിനെ വഹിപ്പിക്കാതിരിക്കലും നിർബ്ബന്ധമാണ്. ഇങ്ങനെയാണ് അബൂദർ -رَضِيَ اللهُ عَنْهُ- നിവേദനം ചെയ്യുന്ന ഹദീസിലുള്ളത്. അദ്ദേഹം പറയുന്നു, നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- എന്നോട് പറഞ്ഞു: "അബൂ ദർ, താങ്കളെ ഒരു ദുർബ്ബലനായിട്ടാണ് എനിക്ക് കാണാൻ കഴിയുന്നത്. ഞാൻ എനിക്ക് ഇഷ്ടപ്പെടുന്നതെന്തോ അതു തന്നെയാണ് താങ്കൾക്കും ഇഷ്ടപ്പെടുന്നത്. താങ്കൾ രണ്ടുപേരുടെ നേതൃത്വം പോലും ഏറ്റെടുക്കരുത്. ഒരു അനാഥയുടെയും ധനം കൈകാര്യം ചെയ്യാൻ ഏൽക്കുകയുമരുത്". ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം: ഒരിക്കൽ അബൂ ദർ -رَضِيَ اللهُ عَنْهُ- ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് എന്നെ ഒരു സ്ഥാനപതിയായി നിയമിക്കുന്നില്ലേ? അപ്പോൾ തന്റെ കൈകൊണ്ട് എന്റെ ചുമലിൽ തട്ടിയിട്ട് പറഞ്ഞു: "അബൂ ദർ, താങ്കൾ ദുർബ്ബലനാണ്. നിശ്ചയമായും അത് ഒരു അമാനത്താണ്. അന്ത്യനാളിൽ അപമാനത്തിനും ഖേദത്തിനും ഹേതുവാണത് - അർഹത പ്രകാരം ഏറ്റെടുക്കുകയും തന്റെ കടമകൾ കൃത്യമായി നിവേറ്റുകയും ചെയ്തവനൊഴികെ". നിൽക്കൂ, ഒരു നിമിഷം! അബൂ ദർ -رَضِيَ اللهُ عَنْهُ- ന്റെ മഹത്വം, ത്യാഗം, നിസ്വാർത്ഥത, മതപരമായ അറിവ്, മൂപ്പുമുറ, സത്യസന്ധത എന്നിവയെ കുറിച്ച് ഒരു മുസ്ലിമും സംശയിക്കുകയില്ല. തന്നിഷ്ടം പറയാത്ത നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അബ്ദുല്ലാഹ് ബിൻ അംറ് -رَضِيَ اللهُ عَنْهُ- നിവേദനം. നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- പറയുന്നത് ഞാൻ കേട്ടു: "ഭൂമി വഹിച്ചവരിൽ, ആകാശം വിരിച്ചവരിൽ അബൂ ദർറിനെക്കാൾ ശുദ്ധ സാത്വികനായ ഒരു മനുഷ്യൻ വേറെയില്ല". തനിക്ക് ശർഅ് കൽപിച്ച ഈ ഉന്നതസ്ഥാനത്തിനു പുറമെ, സത്യസന്ധത, മതപരമായ പരിജ്ഞാനം, മൂപ്പുമുറ, ജനതതികളുടെ ഗുരുഭൂതനായ അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് -صَلَى اللهُ عَلَيْهِ وَسَلَّمَ-യോടൊപ്പമുള്ള ദീർഘസഹവാസം മുതലായ യോഗ്യതകൾ ഉള്ളപ്പോൾ തന്നെ അദ്ദേഹം നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- പറഞ്ഞതു പോലെയാണ്: "താങ്കൾ ദുർബ്ബലനാണ്". അതിനാൽ ഒരു മുസ്ലിം സ്വന്തം നിലയും വിലയും അറിഞ്ഞിരിക്കണം. ഒട്ടും അഹങ്കാരമോ വിലോപമോ വരുത്താതെ അത് കണക്കാക്കണം. സ്വന്തം നിലയും വിലയും അറിഞ്ഞവന് അല്ലാഹു റഹ്മത് ചൊരിയട്ടെ. -ശൈഖ് മുഹമ്മദ് അൽഅൻജരി മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഈഗോ പിടിപെട്ട ഒരു രോഗിക്ക് ഉച്ചരിക്കാൻ കഴിയാത്ത വാക്കുകൾ
1- എനിക്കു തെറ്റി.. 2- എനിക്കറിയില്ലാ.. 3- അവൻ എന്നെക്കാൾ നല്ലവനാ.. 4- നന്മയോർത്ത്, ചെയ്തുകൊടുത്തവനോട് നന്ദിയുടെ ഒരു വാക്ക് ഉമർ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ ദുതരേ, ഒരാൾ നന്ദി കാണിക്കുന്നത് ഞാൻ കണ്ടു. താങ്കൾ അദ്ദേഹത്തിന് രണ്ടു ദീനാർ നൽകിയെന്ന് അദ്ദേഹം പറഞ്ഞല്ലോ. അവിടുന്ന് പ്രതിവചിച്ചു: എന്നാൽ ഒരാൾക്കു ഞാൻ പത്ത് മുതൽ നൂറുവരെ ദീനാർ നൽകി. അയാൾ നന്ദി കാണിച്ചില്ല, അത് ഓർത്തതുമില്ല. ശൈഖ് മുഹമ്മദ് അൽ അഞ്ചരീ മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് സുബ്ഹ് നമസ്കാരത്തിൽ ഓതിയത് സൂറത്തുൽ ഇൻശിഖാഖ്. 19-ാം സൂക്തത്തിൽ എത്തിയപ്പോൾ പെട്ടെന്നൊന്ന് നിന്നുപോയി. അത് ഹൃദയത്തിൽ എന്തോ കോറിയിട്ടു:
(നിങ്ങൾ ഘട്ടങ്ങൾ ഓരോന്നായി കേറിപ്പോവുക തന്നെ ചെയ്യും) നമസ്കാരം കഴിഞ്ഞു. ദിക്റുകൾ ചൊല്ലിക്കൊണ്ടിരിക്കുമ്പോഴും. മനസ്സിൽ അതു തന്നെ. (നിങ്ങൾ ഘട്ടങ്ങൾ ഓരോന്നായി കേറിപ്പോവുക തന്നെ ചെയ്യും) വർഷങ്ങൾക്കു മുമ്പ് വായിച്ചു മറന്നത് പ്രജ്ഞയിൽ തെളിഞ്ഞുവന്നു. ഇബ്നു അബ്ബാസ് –رضي الله عنه– ൻെറ വ്യാഖ്യാനം. (മാറിവരുന്ന ജീവിതാവസ്ഥകൾ ഓരോന്നായി നിങ്ങൾ തരണം ചെയ്യേണ്ടിവരും.) വരും, വരും, വരും... താണ്ടിക്കടന്ന ജീവിതാവസ്ഥകൾ! ആടിയുലഞ്ഞ മനുഷ്യബന്ധങ്ങൾ!! ഇപ്പോൾ കേറിനിൽക്കുന്ന ജീവിതഘട്ടം!!! നടുക്കം, തിക്തം, ഘോരം... ദിക്റുകളിൽനിന്ന് ദുആയിലേക്ക് മാറി. (അല്ലാഹുവേ! നിന്നോടു ഞാൻ കാവൽ തേടുന്നു: • കെട്ട അയൽവാസിയിൽനിന്ന്, • അകാലത്തിലേ നരപ്പിച്ചുകളയുന്ന പാതിയിൽനിന്ന്, • എന്നോട് ഏമാനനായി വർത്തിക്കുന്ന പുത്രനിൽനിന്ന്, • എനിക്കു ദണ്ഡനമായി ഭവിക്കുന്ന ധനത്തിൽ നിന്ന്, • സൂത്രശാലിയായ സുഹൃത്തിൽനിന്ന് - അവന്റെ കണ്ണ് എന്നെ വീക്ഷിക്കുകയും ഹൃദയം എന്നെ നിരീക്ഷിക്കുകയും ചെയ്തു കൊണ്ടേയിരിക്കും. ഒരു നന്മ കണ്ടാൽ അവനത്ത് കുഴിച്ചുമൂടും. തിന്മ കണ്ടാൽ അവനത് അടിച്ചുപരത്തും. [അൽബാനി | സ്വഹീഹ: 3137] കേറിനിൽക്കുന്നത് വല്ലാത്തൊരു ഘട്ടത്തിൽ തന്നെ. നെടുവീർപ്പോടെ ഞാൻ അത് ഓർത്തെടുത്തു. അടുത്തെന്നോ ഞാനത് മൊഴിമാറ്റം നടത്തിട്ടുണ്ടല്ലോ. ഉമർ ബിൻ സ്വാലിഹിനോട് ഇമാം അഹ് മദ് –رحمه الله– പറയുന്നു: (അബൂ ഹഫ്സ്, ശ്രദ്ധിക്കുക ! മനുഷ്യർക്ക് ഒരു കാലം വരാനിരിക്കുന്നു, അന്ന് അവർക്കിടയിൽ ജീവിക്കുന്ന മുഅ്മിനിൻെറ അവസ്ഥ ചീഞ്ഞുനാറുന്ന ശവശരീരം പോലെയായിരിക്കും. കാപട്യക്കാരുടെ നേരെയല്ലാതെ വിരലുകൾ ചൂണ്ടാത്ത കാലം. — ഇബ്നു മുഫ് ലിഹ് | ആദാബു ശ്ശറഇയ്യ: ശവശരീരം –جيفة– ജീവനില്ലാത്തത്, അനങ്ങാനാവാത്തത്, ആർക്കും വേണ്ടാത്തത്, പുറത്ത് തള്ളിയത്, കാണാൻ ഇഷ്ടപ്പെടാത്തത്, നാറ്റം കൊണ്ട് മൂക്കു പൊത്തുന്നത്. അതാണ് ജീവിതാവസ്ഥകളിൽ ഈ ഘട്ടത്തിൻെറ സവിശേഷത. കേറും, അതിൽ എല്ലാവരും കേറുക തന്നെ ചെയ്യും. നിങ്ങളും വരിയിലാണ്. അൽപം കാത്തിരിക്കുക. — അബൂ ത്വാരീഖ് സുബൈർ മുഹമ്മദ് മാന്യരെ,
السلام عليكم ورحمة الله وبركاته അറഫാ ദിവസത്തെ നോമ്പുകൊണ്ട് കഴിഞ്ഞ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾ പൊറുക്കപ്പെടും. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുൽഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും പറമ്പിലും മഹല്ലിലും നാട്ടിലും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും. ഹജ്ജിൻെറ കർമ്മങ്ങൾ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുൽഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുൽഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നിൽക്കുന്നത്. മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ. ബലിപെരുന്നാൾ വിഷയത്തിൽ മറ്റു നാട്ടുകാരെല്ലാം മക്കക്കാരെ പിന്തുടരുകയാണ് വേണ്ടതെന്ന് ഇമാം അഹ് മദ്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ പോലുള്ളവര്‍ പറഞ്ഞതിൻെറ സാംഗത്യവും അതു തന്നെയാണ്. അഥവാ ദുൽഹിജ്ജ മാസം എന്ന് തുടങ്ങുന്നു, അറഫയും ബലി പെരുന്നാളും ഏതു ദിവസമാണ് എന്ന കാര്യത്തിൽ മറ്റു നാട്ടുകാരെല്ലാം യഥാസമയം അവർക്ക് ആ വിവരം ലഭിക്കുന്ന പക്ഷം മക്കക്കാരെ പിന്തുടരണം. അല്ലാതെ ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണം എന്നല്ല. അങ്ങനെ പറയാന്‍ തെളിവൊന്നുമില്ല. പരിഗണനീയരായ പണ്ഡിതന്മാരാരും അങ്ങനെ പറഞ്ഞിട്ടുമില്ല. അത് പ്രായോഗികവുമല്ല. ഈ വർഷം ജൂലായ് 19 തിങ്കളാഴ്ചയാണ് ലോകത്തെങ്ങുമുള്ള മുസ്ലിംകൾ അറഫാ നോമ്പ് പിടിക്കേണ്ടത്. കേരളത്തിൽ ചില സംഘടനാ പക്ഷപാതികൾ ജൂലായ് 20 ചൊവ്വാഴ്ചയാണ് അറഫാ ദിനം എന്ന് പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. അത് തെറ്റാണ്. അന്ധമായ അനുകരണമോ, സംഘടനാപരമായ പക്ഷപാതമോ അല്ലാതെ മറ്റൊരടിസ്ഥാനവും അതിനില്ല. ജൂലായ് 9 വെള്ളിയാഴ്ച സൂര്യനസ്തമിച്ച ശേഷം ദുൽഹിജ്ജ മാസപ്പിറവി കാണാൻ കഴിഞ്ഞില്ല. അതിനാൽ ജൂലായ് 10 ശനിയാഴ്ച ദുൽഖഅദ 30 ആയി കണക്കാക്കുകയും ജൂലായ് 11ഞായറാഴ്ച ദുൽഹിജ്ജ ഒന്നായി മക്കയിലെ ഭരണാധികാരികൾ അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. തടദിസ്ഥാനത്തില്‍ ജൂലായ് 19 തിങ്കളാഴ്ചയാണ് ഈ വർഷത്തെ അറഫാ ദിനമായി നിശ്ചയിച്ചിട്ടുള്ളത്. തൊട്ടടുത്ത ദിവസം അഥവാ ജൂലായ് 20 ചൊവ്വാഴ്ച മുസ്ലിം ലോകം ബലിപെരുന്നാൾ ആഘോഷിക്കുകയുമാണ്. അക്കാര്യം യഥാസമയത്ത് അറിഞ്ഞിട്ടും അത് അംഗീകരിക്കാതെ, കേരളത്തിലുള്ള ചിലര്‍ അവരുടെ പറമ്പില്‍ തന്നെ മാസപ്പിറവി കാണണമെന്നും അവരുടെ കമ്മിറ്റിക്കാണ് മാസപ്പിറവിയും പെരുന്നാളും തീരുമാനിക്കാൻ അവകാശമെന്നും വാശിപിടിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു അബദ്ധം സംഭവിക്കുന്നത്. ഈ വങ്കത്തം മറച്ചു പിടിക്കാന്‍ വേണ്ടി അവർ ഉന്നയിക്കുന്ന ഒരു ദുർന്യായമാണ് മക്കയുടെ എതിര് ദിശയിൽ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവർക്ക് എങ്ങനെയാണ് ഹാജിമാർ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കാന്‍ കഴിയുക എന്നുള്ളത്. ശുദ്ധമായ ഒരു അസംബന്ധം മാത്രമാണിത്. രണ്ടു കാര്യങ്ങള്‍ ഓർക്കുക: 1. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്ന് അഹ് ലുസ്സുന്നത്തിൽപെട്ട ആരും പറയുന്നില്ല. അതിനു പ്രമാണ രേഖകളുടെ പിൻബലമില്ല, പരിഗണനീയമായ പണ്ഡിതാഭിപ്രായങ്ങള് പോലുമില്ല. അത് ഒട്ടും പ്രായോഗികവുമല്ല. മറിച്ച്, അറഫാ ദിവസം ഒന്നേയുള്ളു. അത് ദുൽഹിജ്ജ ഒമ്പതിനാണ്. ദുൽഹിജ്ജ ഒമ്പത് ഓരോ പറമ്പും പ്രദേശവും മാറുന്നതിനുസരിച്ച് മാറ്റേണ്ട ഒന്നല്ല. ഇങ്ങനെയാണ് മഹാന്മാരായ ഇമാമുകളും മുഹഖിഖുകളായ ഉലമാക്കളും പറഞ്ഞിട്ടുള്ളത്. 2. മക്ക മനുഷ്യാധിവാസ കേന്ദ്രങ്ങളുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ നിന്ന് കിഴക്കോട്ട് 12 മണിക്കൂറും, പടിഞ്ഞാറോട്ട് 12 മണിക്കൂറും ചേരുന്നതാണ് ഭൂമിയിലെ ഒരു ദിവസം. അതു കൊണ്ട് തന്നെ, ലോകത്തിൻെറ ഏത് കോണിൽ വസിക്കുന്നവനും അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാന്‍ കഴിയും. മാസപ്പിറവി പ്രാദേശികമായി തന്നെ കാണണമെന്നും, തദടിസ്ഥാനത്തില്‍ പ്രാദേശികമായി ദുൽഹിജ്ജ 9 എന്നാണോ വരുന്നത് അന്നാണ് അറഫാ നോമ്പ് പിടിക്കേണ്ടതെന്ന് ജൽപിക്കുകയും ചെയ്യുന്നവർ അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാനുള്ള തൌഫീഖ് സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രമാണ രേഖകളാണ്, യുക്തിയല്ല മതകാര്യങ്ങൾക്ക് അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഒരാളും ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്നോ, എങ്ങനെയാണ് അതിനു സാധിക്കുകയെന്നോ ഉള്ള സംശയം ഉന്നയിക്കാനിടയില്ല. മറിച്ച്, യുക്തി പ്രമാണ രേഖകൾക്കും അതീതമാണെന്ന് കരുതുന്ന ചില അൽപബുദ്ധികളാണ് ഈ അസംബന്ധം എഴുന്നള്ളിക്കാറുള്ളത്. മാസപ്പിറവി ലോകത്ത് എവിടെ കണ്ടാലും പരിഗണിക്കേണ്ടതാണ്. പ്രാദേശികമായ കാഴ്ച നിർബ്ബന്ധമില്ലാത്തതാണ്. പ്രമാണബദ്ധവും പ്രായോഗികവുമായ ഈ നിലപാടിനെ ഖണ്ഡിക്കാന്‍ കഴിയാതെ വരുമ്പോൾ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് മറുപടി പറഞ്ഞ് ആത്മസംതൃപ്തി നേടാന്‍ ചില അൽപന്മാരുടെ കുബുദ്ധിയിൽ ഉദിക്കുന്ന കാര്യമാണ് 'മക്കയുടെ ഏതിര് ദിശയിൽ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവർ ഹാജിമാർ അറഫയിൽ നിൽക്കുന്ന "സമയത്ത് തന്നെ" എങ്ങനെ അറഫാ നോമ്പ് പിടിക്കും' എന്നുള്ള ചോദ്യം. ഇന്ന് പുതിയ ചില അപസ്വരങ്ങൾ കൂടി കേൾക്കാൻ സാധിക്കുന്നുണ്ട്. പെരുന്നാൾ ആഘോഷിക്കേണ്ടത് ഭൂരിപക്ഷത്തിൻറെ കൂടെയാണ്. അതിനാൽ ഈ വർഷം ബുധനാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കേണ്ടത് എന്ന് ഇവിടെ കേരളത്തിൽ ചിലർ വാദിക്കുന്നു. അതിനു വേണ്ടി അവർ ഒരു ഹദീസിനെ ദുർവ്യാഖ്യാനിക്കുക കൂടി ചെയ്യുന്നു. നോമ്പും പെരുന്നാളും (الناس، عظم الناس) ൻെറ കൂടെയായിരിക്കണം എന്നു നിർദ്ദേശിക്കുന്ന ഹദീസുകളാണവ. ഹദീസുകളിൽ വന്നിട്ടുള്ള (الناس، عظم الناس، الجماعة) എന്നതിൻെറ വിവക്ഷ മുസ്ലിം ഭരണാധികാരിയും അദ്ദേഹത്തിനു ബൈഅത്ത് ചെയ്തിട്ടുള്ള പ്രജകളുമാണ്. അല്ലാതെ തലയില്ലാത്ത തെങ്ങിൽ കേറാനുള്ള ഉപദേശമല്ല അതിലുള്ളത്. അത്തരം ഹദീസുകൾ ഖുലഫാക്കളും സ്വഹാബത്തും എങ്ങനെ മനസ്സിലാക്കി എന്നു നോക്കണം. ഭരണാധികാരിയും പ്രജകളുമാണ് അതിൻെറ വിവക്ഷയെന്നത് സലഫുകളുടെ നടപടികളിൽനിന്നും പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളിൽനിന്നും അനായാസം ഗ്രഹിക്കാവുന്നതാണ്. സങ്കടകരമെന്നു പറയട്ടെ, കേരളത്തിൽ കാര്യങ്ങൾ ശരിയായ വിധത്തിൽ ചിന്തിക്കാനും സത്യമായ മാർഗ്ഗം ഉപദേശിക്കാനും ആരുമില്ലാതായിരിക്കുകയാണ്. والله المستعان ഈ വർഷം, ജൂലായ് 19 തിങ്കളാഴ്ചയാണ് അറഫാ ദിനം. അന്ന് തന്നെ അറഫാ നോമ്പ് പിടിക്കലാണ് സുന്നത്ത്. പെരുന്നാൾ ആഘോഷിക്കേണ്ടത് മുസ്ലിം ലോകത്തോടൊപ്പം ചൊവ്വാഴ്ചയും. ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കാൻ സാഹചര്യം ലഭിക്കാത്തവർ, ഏതു നാട്ടിലാണോ അവരുള്ളത് ആ നാട്ടിലെ മുസ്ലിംകളോടൊപ്പം പെരുന്നാൾ ആഘോഷിക്കട്ടെ. അങ്ങനെ ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കേണ്ടി വന്നാല്‍ ഹദീസുർ റഹ്ത്വിൻറെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ശൂന്യദിനമായി കണക്കാക്കാവുന്നതുമാണ്. والله أعلم - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് മാന്യരേ, السلام عليكم ورحمة الله وبركاته റമളാൻ കഴിഞ്ഞു, ഖുർആൻ പഠനവും പാരായണവും, തൌബയും ഇസ്തിഗ്ഫാറും, രാത്രി നമസ്കാരവും സദഖഃയും... അങ്ങനെയുള്ള പുണ്യകർമ്മങ്ങളുടെ മുപ്പത് രാപ്പകലുകൾ കൂടി മറഞ്ഞുപോയി. ഒപ്പം ആയുസ്സിൽ ഒരു റമളാൻ കൂടി രേഖപ്പെടുത്തപ്പെട്ടു. അൽഹംദു ലില്ലാഹ്! നമ്മുടെ നിയ്യത്തുകളും കർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. പിറകോട്ട് നോക്കുമ്പോൾ പ്രതീക്ഷകളുണ്ട്. പക്ഷെ, മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാൻ കുറവുകളുടെ കൂമ്പാരങ്ങളുമുണ്ട്. വ്യക്തിപരമായ പരിമിതികൾ കാരണമോ, കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലമോ റമളാനിൽ പതിവായി ചെയ്തിരുന്ന കാര്യങ്ങൾ പലതും ചെയ്യാനായില്ല. അല്ലാഹുവേ, ഞങ്ങൾ പാപികളാണ്, ഒട്ടനവധി കുറ്റങ്ങളും കുറവുകളുമുള്ള പാപികൾ. നിൻറെ റഹ്മത്തിലും മഗ്ഫിറത്തിലുമാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ. ഈദുഗാഹുകളിലോ പള്ളികളിലോ പെരുന്നാൾ നമസ്കാരം നടത്താൻ അനുവാദമില്ല. മുഖ്യമന്ത്രിയും ഖാളിമാരും സംഘടനാ നേതാക്കളും കമ്മിറ്റിക്കാരും ഒരുമിച്ച് നൽകുന്ന ഫത്വഃ വ്യക്തികൾ വീടുകളിൽ പെരുന്നാൾ നമസ്കരിക്കട്ടെ എന്നാണ്. ഈ രീതി ഇസ്ലാമിൽ സ്ഥിരപ്പെട്ടതല്ല. അതു കൊണ്ട് നിവൃത്തിയില്ല എന്ന് പറയാതെ വയ്യ. ദീനിൽ നൂതനമായ കാര്യങ്ങളുണ്ടാക്കി അത്തരം അപനിർമ്മിതികളുമായി അല്ലാഹുവിനെ കണ്ടുമുട്ടാൽ കഴിയില്ല. അപ്പോൾ ഈ ഫത്വഃ നൽകിയ ആരും നമ്മെ രക്ഷിക്കാൻ വരികയില്ലല്ലോ. മുസ്ലിംകൾ ഭരണാധികാരികളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നതും ഭരണാധികാരികൾ മുസ്ലിംകളോട് കനിയേണ്ടിയിരുന്നതുമായ കാര്യം ഓരോ പട്ടണത്തിലും ഓരോ മുസ്വല്ല, ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടെങ്കിലും, അനുവദിക്കുക എന്നതായിരുന്നു. അനിവാര്യ സാഹചര്യങ്ങളിൽ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പലതിനും അനുവാദം നൽകുന്നുണ്ടല്ലോ. അക്കൂട്ടത്തിൽ മുസ്ലിംകൾക്ക് അവരുടെ സാമൂഹ്യ ബാധ്യത (فرض كفاية) നിറവേറ്റാൻ അവസരം നൽകാമായിരുന്നു. ഞാൻ വ്യക്തിപരമായി പല വാതിലുകളും മുട്ടിനോക്കി. പക്ഷെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. والله المستعان സകാതുൽ ഫിത്ർ കൊടുത്തു തീർക്കുക, പ്രഭാത ഭക്ഷണം കഴിക്കുക, കുളിക്കുക, സുഗന്ധം ഉപയോഗിക്കുക, തക്ബീർ ചൊല്ലുക, അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുക, അനുമോദനങ്ങൾ കൈമാറുക, റമളാനിൽ നാം ചെയ്ത കർമ്മങ്ങൾ സ്വീകരിക്കാൻ അല്ലാഹുവിനോട് കേഴുക... ഇതൊന്നും വിട്ടുകളയരുത്. മഹാമാരിയെ പ്രതിരോധിക്കാൻ ഭൌതികമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. പക്ഷെ, വിശ്വാസികൾ അതു മാത്രം ചെയ്താൽ പോരാ. അല്ലാഹു പറയുന്നു: وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ[هود 3] നിങ്ങള്‍ റബ്ബിനോട് പാപമോചനത്തിനായി കേഴൂ. എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങൂ. എങ്കില്‍ നിശ്ചിതമായ അവധി (മരണം) വരെ അവൻ നിങ്ങൾക്ക് നല്ല വിധത്തിൽ സൌഖ്യമേകും. ഉദാരമനസ്ക്കരായ എല്ലാവർക്കും അവരുടെ ഔദാര്യത്തിനുള്ള പ്രതിഫലം നൽകുകയും ചെയ്യും. മറിച്ച് തിരിഞ്ഞുകളയാനാണു ഭാവമെങ്കിൽ ഭയാനകമായ ഒരു ദിനത്തിലെ ശിക്ഷയെ ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നു. (ഹൂദ് 3) തൌബഃയും ഇസ്തിഗ്ഫാറുമല്ലാതെ മറ്റൊരു പോംവഴിയില്ല. മഹാമാരിക്ക് എന്നല്ല, ഒന്നിനും. تقبل الله طاعتكم، عيدكم مبارك، عساكم من عواده والمقبولين فيه - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
ഉമർ ബിൻ സ്വാലിഹിനോട് ഇമാം അഹ് മദ് –رحمه الله– പറയുന്നു:
അബൂ ഹഫ്സ്വേ ! ജനങ്ങളുടെമേൽ ഒരു കാലം വരാനിരിക്കുന്നു, അന്ന് അവർക്കിടയിൽ ഒരു മുഅ്മിൻ ചീഞ്ഞുനാറുന്ന ശവശരീരം പോലെയായിരിക്കും . വിരലുകൾക്കെല്ലാം അന്ന് ചൂണ്ടിക്കാണിക്കാനുണ്ടാവുക കാപട്യക്കാരനെ മാത്രമായിരിക്കും. (ഇബ്നു മുഫ് ലിഹ് | ആദാബു ശ്ശറഇയ്യ:) - അബൂ ത്വാരിഖ് സുബൈര്‍ അല്ലാഹുവിൻറെ ദീൻ, ദീനുൽ ഇസ്ലാമിൻറെ നാലാമത്തെ സ്തംഭമായ റമളാനിലെ നോമ്പ്, റമളാൻ മാസം നിർണ്ണയിക്കേണ്ടത് എങ്ങനെ? ഇതൊന്നും തന്നെ
• രാഷ്ട്രീയക്കാർ അവരുടെ നിക്ഷിപ്ത താൽപര്യം സംരക്ഷിക്കാനുപയോഗിക്കേണ്ട വിഷയങ്ങളല്ല. • സംഘടനക്കാർ അവരുടെ സങ്കുചിതമായ പക്ഷപാതം കാണിക്കേണ്ട മേഖലയല്ല. • ഖാളിമാർ അവരുടെ മൂപ്പിളമ തർക്കത്തിന് ഉപയോഗിക്കേണ്ട കാര്യമല്ല. • ഗ്രൂപ്പ് കളിക്കാർക്കും റുവൈബിളമാർക്കും കൊട്ടിപ്പാടാനുള്ള തപ്പല്ല. മേൽ പറഞ്ഞത് നിങ്ങളുടെ മനഃസാക്ഷി തന്നെ നിങ്ങളോട് ഒരിക്കലെങ്കിലും സ്വകാര്യമായി പറഞ്ഞിട്ടുണ്ടായിരിക്കും. സത്യത്തിൻറെ ആ ഉൾവിളിയെ നിങ്ങൾ നിഷേധിക്കരുതായിരുന്നു. സത്യം നിങ്ങൾ ചുട്ടു ചാമ്പലാക്കിയെങ്കിൽ തന്നെ, ആ ചാരത്തിലെവിടെയോ ഒരു ചെറു കനൽ അവശേഷിക്കുന്നുണ്ടാവാം. എങ്കിൽ താഴെ പറയുന്ന കാര്യങ്ങളെ കുറിച്ച് ഒന്ന് പര്യാലോചിക്കൂ, സഹോദരാ! റമളാൻ നിർണ്ണയിക്കേണ്ടത് മാസപ്പിറവിയുടെ കാഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ്. ഗണിതശാസ്ത്രമല്ല, ഗോളശാസ്ത്രമല്ല, കലണ്ടറല്ല, രാഷ്ട്രീയമായ നീക്കുപോക്കുകളല്ല മാസം നിർണ്ണയിക്കാൻ അടിസ്ഥാനമാക്കേണ്ടത്. നബി ﷺ പറയുന്നു (മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് പിടിക്കുക, മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുക – ബുഖാരി) ഒരു മുസ്ലിമായ വ്യക്തി മാസപ്പിറവി കണ്ടാൽ അത് ഒരു മുസ്ലിം ഭരണാധികാരിയുടെ മുന്നിൽ സാക്ഷ്യപ്പെടുത്തണം. ഭരണാധികാരി ആ സാക്ഷ്യം അംഗീകരിച്ച് പ്രഖ്യാപിച്ചാൽ ആ വിവരം ലഭിക്കുന്നവർ, പ്രാദേശികമായ അതിർ വരമ്പുകളില്ലാതെ എല്ലാവരും, അത് അംഗീകരിച്ച് നോമ്പ് തുടങ്ങണം. നബി ﷺ പറയുന്നു. (നോമ്പ് നിങ്ങൾ നോമ്പ് പിടിക്കുന്ന ദിവസമാണ് – തിർമുദി, അബൂദാവൂദ്) പരാമൃഷ്ട സന്ദർഭത്തിലെ നിങ്ങൾ, ജനം, പ്രജ എന്നൊക്കെയുള്ള പരാമർശത്തിൻറെ വിവക്ഷ ഭരണാധികാരിയും പ്രജകളുമാണ്. ഒരു മുസ്ലിം ഭരണാധികാരിയുടെ നിയന്ത്രണത്തിലല്ലാത്ത കക്ഷികളും വിഭാഗങ്ങളും ഇതിൻറെ പരിധിയിൽ പെടില്ല. തലയില്ലാത്ത തെങ്ങിൽ കേറുന്നത് നന്നല്ല എന്ന് പറയേണ്ടതുണ്ടോ?! വർഷാവർഷങ്ങളിൽ മാസപ്പിറവി സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുന്നു. ഓരോ വർഷവും ആശയക്കുഴപ്പങ്ങളുടെ പുതിയ പുതിയ പതിപ്പുകൾ അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അഹ്ലുസ്സുന്നഃ ഫിത്നകളുടെയും ആശയക്കുഴപ്പങ്ങളുടെയും കൊടുങ്കാറ്റുകളിൽ ആടാതെ, ഉലയാതെ, വ്യക്തതയോടെ ഒരു പർവ്വതം കണക്കെ ഉറച്ചു നിൽക്കുന്നു. മാസം കണ്ടുവോ? കണ്ടു. ശാസനാധികാരമുള്ള ഒരു മുസ്ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചുവോ? അതെ, പ്രഖ്യാപിച്ചു. മുസ്ലിം ഭരണാധികാരികളിൽ ഒരാളുടെ (സൌദി ഭരണാധികാരി) പ്രഖ്യാപനം വന്നു. നോമ്പ് പിടിക്കാൻ തക്ക സമയത്ത് ആ വിവരം കിട്ടിയോ കിട്ടി, ഏതാണ്ട് രാത്രി ഒമ്പത് മണിക്കു തന്നെ വിവരം കിട്ടി. എന്നാൽ നോമ്പ് തുടങ്ങാം. സംശയങ്ങളും പുകമറകളുമില്ല. എല്ലാം വ്യക്തം. കാപ്പാട്ടെ കാഴ്ചയോ? കാണാം, കാണാതിരിക്കാം. ശരിക്കും കണ്ടതോ അതോ കള്ളക്കാഴ്ചയോ തീർച്ചപ്പെടുത്താനാവില്ല. ഒരു മുസ്ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചോ? ഇവിടെ ശാസനാധികാരമുള്ള ഒരു മുസ്ലിം ഭരണാധികാരിയില്ലല്ലോ. ഖാളിമാരും കമ്മിറ്റിക്കാരും ഗ്രൂപ്പുകാരും ഒക്കെ പ്രഖ്യാപിച്ചല്ലോ? അവർ പ്രഖ്യാപിക്കാം, പ്രഖ്യാപിക്കാതിരിക്കാം. അതിനെന്തു വില?! അവരിൽ ആർക്കും ശാസനാധികാരമില്ലല്ലോ. അതിനാൽ അവരിൽ ഒരാൾ പ്രഖ്യാപിച്ചാൽ അത് മറ്റൊരാൾ സ്വീകരിക്കുകയുമില്ല. ഐക്യത്തിനു പകരം അവർ ഭിന്നിപ്പിനും കക്ഷിത്വത്തിനുമാണ് കാരണമാകുന്നതും. അവരെയെല്ലാം വെടിയുക. ശാസനാധികാരമുള്ള ഒരു മുസ്ലിം ഭരണാധികാരിയുടെ പ്രഖ്യാപനം ചെവിക്കൊള്ളുക. അല്ലാഹു അൽജമാഅഃയുടെ കൂടെയാണ്. അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
അനസ് رضي الله عنه നിവേദനം. അദ്ദേഹം പറയുന്നു: ഗ്രാമീണനായ ഒരു അറബി നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, എനിക്കൊരു നല്ല കാര്യം പഠിപ്പിച്ച് തരൂ. അപ്പോൾ നബി ﷺ അദ്ദേഹത്തിൻെറ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: നീ സുബ്ഹാനല്ലാഹ്, അൽഹംദു ലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുക. അനസ് رضي الله عنه പറയുന്നു: തൻെറ കൈ കൊണ്ട് കണക്കു പിടിച്ച് അദ്ദേഹം അൽപം നടന്നു നീങ്ങി. പിന്നീട് ഒന്നാലോചിച്ച ശേഷം തിരിച്ചു വന്നു. അപ്പോൾ നബി ﷺ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അതിനെ കുറിച്ച് ആലോചിച്ച് പാവം തിരിച്ചു വന്നിരിക്കുന്നു. അങ്ങനെ അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻെറ ദൂതരേ, സുബ്ഹാനല്ലാഹ്, അൽഹംദു ലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ ഇത് അല്ലാഹുവിന്നുള്ളതാണല്ലോ. എനിക്കെന്താണുള്ളത്? അപ്പോൾ അദ്ദേഹത്തോട് നബി ﷺ പറഞ്ഞു: ഹേ, മനുഷ്യാ! നിങ്ങൾ സുബ്ഹാനല്ലാഹ് എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ അൽഹംദു ലില്ലാഹ് എന്നു പറഞ്ഞാൾ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. നിങ്ങൾ അല്ലാഹു അക്ബർ എന്നു പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും, നീ പറഞ്ഞത് സത്യം. അല്ലാഹുവേ, നീ എന്നോട് പൊറുക്കണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അങ്ങനെ ചെയ്തിരിക്കുന്നു. അല്ലാഹുവേ നീ എന്നോട് കരുണ ചെയ്യണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അത് ചെയ്തിരിക്കുന്നു. അല്ലാഹുവേ, എനിക്കാവശ്യമായ വിഭവങ്ങൾ നീ എനിക്കു നൽകണേ എന്നു നിങ്ങൾ പറയുമ്പോൾ അല്ലാഹു പറയും, ഞാൻ അത് ചെയ്തിരിക്കുന്നു. അനസ് رضي الله عنه പറയുന്നു: അപ്പോൾ തൻെറ ഏഴു കൈവിരലുകൾ മടക്കി കണക്കും പിടിച്ച് അദ്ദേഹം പിരിഞ്ഞുപോയി. (ബൈഹഖി ശുഅബിൽ ഉദ്ധരിച്ചത്, അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്) - അബൂ ത്വാരിഖ് സുബൈര്‍ قَالَ الْبَيْهَقِيُّ رَحِمَهُ اللهُ تَعَالَى فِي شُعَبِ الْإِيمَانِ أَخْبَرَنَا أَبُو الْحُسَيْنِ بْنُ بِشْرَان، أنا أَبُو جَعْفَرٍ مُحَمَّدُ بْنُ عَمْرٍو الرَّزَّازُ، ثنا الْحَسَنُ بْنُ ثَوَابٍ أَبُو عَلِيٍّ، حَدَّثَنِي عَمَّارُ بْنُ عُثْمَانَ الْحَلَبِيُّ أَبُو عُثْمَانَ، وَكَانَ أَحْمَدُ بْنُ حَنْبَلٍ يُوَثِّقُهُ وَتَأَسَّفَ عَلَى أَنَّهُ لَمْ يَكْتُبْ عَنْهُ شَيْئًا، حَدَّثَنِي جَعْفَرُ بْنُ سُلَيْمَانَ الضُّبَعِيُّ، عَنْ ثَابِتٍ، عَنْ أَنَسٍ، قَالَ جَاءَ أَعْرَابِيٌّ إِلَى النَّبِيِّ ﷺ فَقَالَ: يَا رَسُولَ اللَّهِ، عَلِّمْنِي خَيْرًا، فَأَخَذَ النَّبِيُّ ﷺ بِيَدِهِ، فَقَالَ: قُلْ سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللَّهُ أَكْبَرُ قَالَ: فَعَقَدَ الأَعْرَابِيُّ عَلَى يَدِهِ وَمَضَى فَتَفَكَّرَ، ثُمَّ رَجَعَ فَتَبَسَّمَ النَّبِيُّ ﷺ قَالَ: تَفَكَّرَ الْبَائِسُ فَجَاءَ، فَقَالَ: يَا رَسُولَ اللَّهِ، سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللَّهُ أَكْبَرُ هَذَا لِلَّهِ فَمَا لِي؟ فَقَالَ لَهُ النَّبِيُّ ﷺ : يَا أَعْرَابِيُّ، إِذَا قُلْتَ: سُبْحَانَ اللَّهِ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: الْحَمْدُ لِلَّهِ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: لا إِلَهَ إِلا اللَّهُ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: اللَّهُ أَكْبَرُ، قَالَ اللَّهُ: صَدَقْتَ، وَإِذَا قُلْتَ: اللَّهُمَّ اغْفِرْ لِي، قَالَ اللَّهُ: قَدْ فَعَلْتُ، وَإِذَا قُلْتَ: اللَّهُمَّ ارْحَمْنِي، قَالَ اللَّهُ: فَعَلْتُ، وَإِذَا قُلْتَ: اللَّهُمَّ ارْزُقْنِي، قَالَ اللَّهُ: قَدْ فَعَلْتُ قَالَ: فَعَقَدَ الأَعْرَابِيُّ عَلَى سَبْعٍ فِي يَدِهِ ثُمَّ وَلَّى [البيهقي في شعب الإيمان، وأورده الألباني في سلسلة الأحاديث الصحيحة] عن خالد بن دريك قال خرج ابن محيريز (التابعي) إلى بزاز يشتري منه ثوبا والبزاز لا يعرفه قال: وعنده رجل يعرفه فقال : بكم هذا الثوب؟ قال الرجل : بكذا وكذا فقال الرجل الذي يعرفة: أحسن إلى ابن محيريزا فقال ابن محيريز: إنمَا جِئت أشتري بمالي ولم أجئ أشتري بديني فقام ولم يشتر ഖാലിദ് ബിൻ ദുറൈക് പറയുന്നു: പ്രശസ്ത താബിഈവര്യനായ ഇബ്നു മുഹൈരീസ്, തന്നെ പരിചയമില്ലാത്ത ഒരു വസ്ത്രവ്യാപാരിയുടെ അടുക്കൽ വസ്ത്രം വാങ്ങാൻ പോയി. അപ്പോൾ അദ്ദേഹത്തിന്റെയടുക്കൽ ഇബ്നു മുഹൈരീസിനെ അറിയുന്ന മറ്റൊരാളുണ്ടായിരുന്നു. ഇബ്നു മുഹൈരീസ്: ഈ വസ്ത്രത്തിന്റെ വിലയെന്താണ്? വ്യാപാരി: ഇത്രയാണ് അതിന്റെ വില. ഇബ്നു മുഹൈരീസിനെ പരിചയമുള്ള വ്യക്തി: ഇബ്നു മുഹൈരീസാണ്, വിലയിൽ ഇളവു നൽകൂ. ഇബ്നു മുഹൈരീസ്: ഞാൻ വന്നത് കാശ് കൊടുത്ത് വാങ്ങാനാണ്, ദീൻ കൊടുത്ത് വാങ്ങാനല്ല. അതും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റുപോയി. അവിടെ നിന്ന് ഒന്നും വാങ്ങിയതുമില്ല. ഇത് സലഫുകളുടെ മാതൃക! സലഫികൾ പിന്തുടരേണ്ട രീതി! قيل للفضيل بن عياض: من السفلة؟ قال: الذي يأكل بدينه وقال رحمه الله: لأن أطلب الدنيا بطبل ومزمار أحب إلي من أن أطلبها بالفقه. ഫുളൈൽ ബിൻ ഇയാളിനോട് ചോദിക്കുകയുണ്ടായി: ആരാണ് നീചന്മാരായ സഫലികൾ? ഫുളൈൽ: ദീൻ കൊണ്ട് ചെലവ് കഴിയുന്നവർ. അദ്ദേഹം പറയുന്നു: ചെണ്ട കൊട്ടിയും കുഴലൂതിയും ദുനിയാവ് നേടലാണ് മതപരമായ അറിവ് കൊണ്ട് ദുനിയാവ് നേടുന്നതിനെക്കാൾ എനിക്കിഷ്ടം. സഫലികൾ അങ്ങനെയാണ്. ദീൻ കൊണ്ട് ചെലവ് കഴിയുന്ന നീചന്മാർ. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على من لا نبي بعده، محمد وآله وصحبه ومن والاه، أما بعد നമ്മുടെ അടുത്തുള്ള ഏതാണ്ട് എല്ലാ മസ്ജിദുകളിലും അഞ്ചു നേരത്തെ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും ജമാഅത്തുകളും ജുമുഅയും നിർവ്വഹിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥതയാണല്ലോ ഇപ്പോഴുള്ളത്. എങ്കിലും ചില നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട് താനും. ശാരീരിക അകലം, മാസ്ക്, സാനിറ്റൈസിംഗ്, പങ്കെടുക്കാവുന്നരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടിട്ടില്ല. എല്ലാവർക്കും ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കാവുന്ന വിധം സ്ഥിതിഗതികൾ സ്വാഭാവിക നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതിനാൽ ഇപ്പോഴും വിട്ടുവീഴ്ച (رُخًصَة) ഉള്ളതായി തന്നെ വേണം മനസ്സിലാക്കാൻ. ഈ സാഹചര്യത്തിൽ സാധിക്കുന്നവർ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുകയാണ് വേണ്ടത്. കൂടുതൽ ജാഗ്രത പുലർത്തേണ്ട വിഭാഗത്തിൽ പെട്ടവരോ മറ്റു നിലയിൽ മാറിനിൽക്കാൻ ഉപദേശിക്കപ്പെട്ടവരോ തനിക്കോ മറ്റുള്ളവർക്കോ അപകടം ഭയപ്പെടുന്നവരോ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കരുത്.
ജീവിതം സ്വാഭാവിക നിലയിലേക്ക് തിരിച്ചു വരികയാണ്. അതിനനുസൃതമായി ജുമുഅ ജമാഅത്തുകളും പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ടല്ലോ. ശാരീരിക അകലം പാലിച്ചു കൊണ്ട് സ്വഫ് നിൽക്കുക എന്നത് സാധാരണ നിലയിൽ ജമാഅത്തിനു ഭംഗം വരുത്തുന്ന കാര്യമാണ്. പക്ഷെ, ഈ സവിശേഷ സാഹചര്യത്തിൽ രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന നിയമം പാലിക്കേണ്ടതുള്ളതിനാലും നമസ്കരിക്കാൻ വരുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമായ ഒരു നടപടി എന്ന നിലയിലും അത് പാലിക്കാൻ നാം നിർബ്ബന്ധിതരാണ്. ആയതിനാൽ ആ കുറവ് അല്ലാഹു പൊറുത്തു തരുമെന്ന് പ്രത്യാശിക്കുക നാം. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|