|
Your browser does not support viewing this document. Click here to download the document. ഈമാനിന്റെ സപ്തസ്തംഭങ്ങളിലൊന്നാണ് അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം. സംഭവിക്കുന്നവയെല്ലാം അവൻ മുൻകൂട്ടി നിർണ്ണയിച്ചവ മാത്രമാണെന്ന ദൃഢബോധ്യം. അല്ലാഹു പറയുന്നു: وَخَلَقَ كُلَّ شَیۡءٍ فَقَدَّرَهُۥ تَقۡدِیرًا - [الفرقان ٢] “അവൻ എല്ലാറ്റിനെയും സൃഷ്ടിക്കുകയും, അതിനെ അവൻ മുൻനിർണ്ണയ പ്രകാരം കണക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു.” [ഫുർഖാൻ 2] مَاۤ أَصَابَ مِن مُّصِیبَةٍ فِی ٱلۡأَرۡضِ وَلَا فِیۤ أَنفُسِكُمۡ إِلَّا فِی كِتَـٰبٍ مِّن قَبۡلِ أَن نَّبۡرَ أَهَاۤ إِنَّ ذَ ٰلِكَ عَلَى ٱللَّهِ یَسِیرٌ ٢٢ لِّكَیۡلَا تَأۡسَوۡا۟ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُوا۟ بِمَاۤ ءَاتَىٰكُمۡۗ وَٱللَّهُ لَا یُحِبُّ كُلَّ مُخۡتَالٍ فَخُورٍ ٢٣ [الحديد] “ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ ബാധിച്ച യാതൊന്നും, അതിനെ നാം സൃഷ്ടിയായി പുലർത്തുന്നതിനു മുമ്പ് ഒരു രേഖയിൽ ഉൾ-പ്പെടുത്താതെ വിട്ടിട്ടില്ല. തീർച്ചയായും അത് അല്ലാഹുവിനെ സംബന്ധി-ച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. നിങ്ങൾക്കു നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കാനും, നിങ്ങൾക്കവൻ നൽകിയതിന്റെ പേരിൽ ഉന്മാദം കാണിക്കാതിരിക്കാനും വേണ്ടി തന്നെയാണത്. അല്ലാഹു ഒരു അഹങ്കാരിയെയും ദുരഭിമാനി-യെയും ഇഷ്ടപ്പെടുന്നില്ല.” [ഹദീദ് 22, 23] عَنِ الْوَلِيدِ بْنِ عُبَادَةَ، أَنَّ أَبَاهُ عُبَادَةَ بْنَ الصَّامِتِ لَمَّا احْتُضِرَ سَأَلَهُ ابْنُهُ عَبْدُ الرَّحْمَنِ وَقَالَ: يَا أَبَهْ، أَوْصِنِي قَالَ: أَجْلِسُونِي يَا بَنِيَّ فَأَجْلَسُوهُ. قَالَ: يَا بُنَيَّ اتَّقِ اللَّهَ، وَلَنْ تَتَّقِ اللَّهَ تَعَالَى حَتَّى تُؤْمِنَ بِاللَّهِ تَعَالَى، وَلَنْ تُؤْمِنَ بِاللَّهِ حَتَّى تُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ، وَتَعْلَمَ أَنَّ مَا أَصَابَكَ لَمْ يَكُنْ يُخْطِئُكَ. سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «الْقَدَرُ عَلَى هَذَا، مَنْ مَاتَ عَلَى غَيْرِ هَذَا أَدْخَلَهُ اللَّهُ تَعَالَى النَّارَ [رواه ابن أبي عاصم في السنة وصححه الألباني] വലീദ് ബിൻ ഉബാദഃ رحمه الله നിവേദനം: തന്റെ പിതാവ് ഉബാദഃ ബിൻ സ്വാമിത് رضي الله عنه വിന്ന് മരണമാസന്നമായ സന്ദർഭത്തിൽ അദ്ദേഹ-ത്തിന്റെ മകൻ അബ്ദുറഹ്‌മാൻ ചോദിച്ചു: "എന്റെ പിതാവേ എനിക്കൊരു വസ്വിയ്യത്തു നൽകിയാലും." അദ്ദേഹം പറഞ്ഞു: "എന്റെ മക്കളേ, എന്നെ ഒന്ന് ഇരുത്തിയാലും." അപ്പോൾ അവർ അദ്ദേഹത്തെ ഇരുത്തി. അദ്ദേഹം പറഞ്ഞു: "എന്റെ പൊന്നു മകനേ, നീ അല്ലാഹുവിനെ സൂക്ഷി-ക്കുക. അല്ലാഹുവിൽ വിശ്വസിക്കാതെ നീ അല്ലാഹുവിനെ സൂക്ഷിച്ചവനാ-കില്ല. ഖദറിൽ — അതിലെ നന്മയിലും തിന്മയിലും — വിശ്വസിക്കാതെ, നിനക്കു വന്നുഭവിച്ചത് നിന്നെവിട്ടു മാറിപ്പോകേണ്ടതല്ല എന്ന ജ്ഞാനമു-ൾക്കൊള്ളാതെ, നീ അല്ലാഹുവിൽ വിശ്വസിച്ചവനാകില്ല. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “ഇതിന്മേലാണ് ഖദറിലുള്ള വിശ്വാസം നിലകൊള്ളുന്നത്. ഈ വിശ്വാസത്തിലല്ലാതെ ഒരാൾ മരിച്ചാൽ അവനെ അല്ലാഹു നരകത്തിൽ പ്രവേശിപ്പിക്കും." [ഇബ്‌നു അബീ ആസ്വിം സുന്നഃ യിൽ ഉദ്ധരിച്ചത്] عَنْ مَسْرُوقٍ، قَالَ: قَالَ عَبْدُ اللَّهِ لَأَنْ أَعُضَّ عَلَى جَمْرَةٍ حَتَّى تَبْرُدَ أَحَبُّ إِلَيَّ مِنْ أَنْ أَقُولَ لِشَيْءٍ قَدْ قَضَاهُ اللَّهُ: لَيْتَهُ لَمْ يَكُنْ [الزهد لأبي داود] മസ്റൂഖ് رحمه الله നിവേദനം. അബ്ദുല്ല ബിൻ മസ്ഊദ് رضي الله عنه പറയുന്നു: “അല്ലാഹു തീരുമാനിച്ച ഒരു കാര്യത്തെ സംബന്ധിച്ച് “അത് അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ” എന്ന് ഞാൻ പറയുന്നതിനെക്കാൾ, ഒരു തീക്കനൽ അത് തണുക്കുവോളം കടിച്ചുപിടിക്കുന്നതാണ് എനിക്കിഷ്ടം.” [അബൂ ദാവൂദ് സുഹ്ദിൽ ഉദ്ധരിച്ചത്] നമസ്കാരത്തിൽ നബി ﷺ ചൊല്ലിയിരുന്ന ദീർഘമായ ദുആ-യുടെ ഭാഗമാണ്: وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ [رواه النسائي عن عمار بن ياسر وصححه الألباني] “അല്ലാഹുവേ, നിന്റെ തീരുമാനം വന്നുകഴിഞ്ഞാൽ സംതൃപ്തിയടയാനുള്ള തൗഫീഖ് നിന്നോട് ഞാൻ ചോദിക്കുന്നു.”
[നസാഈ സുനനിൽ അമ്മാർ ബിൻ യാസിർ رضي الله عنهما യിൽനിന്ന് നിവേദനം ചെയ്തത്] — അബൂ തൈമിയ്യ ഹനീഫ് ബാവ 7 ശഅബാൻ 1446 / 6 ഫെബ്രുവരി 2025
0 Comments
عَنْ ابْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَالَ قَالَتْ أُمُّ حَبِيبَةً زَوْجُ النّبيّ ﷺ : اللَّهُمَّ أمتعني بزوجي رسول الله، وبأبي أبي سفيان، وبأخي معاوية، قالت: فقال النبي ﷺ : قد سألت الله لآجال مضروبة، وأيام معدودة، وأرزاق مقسومة، لن يعجل شيئا قبل حله، أو يؤخر شيئا عن حله، ولو كنت سألت الله أن يعيذك من عذاب في النار أو عذاب في القبر كان خيرا وأفضل [مسلم في صحيحه] ഇബ്നു മസ്ഊദ് നിവേദനം:
നബി ﷺ യുടെ പത്നി ഉമ്മു ഹബീബ് പറഞ്ഞു: അല്ലാഹുവേ, എന്റെ ഭർത്താവായ നബി ﷺയെ കൊണ്ട്, എന്റെ പിതാവായ അബൂ സുഫ്യാനെ കൊണ്ട്, എന്റെ സഹോദരനായ മുആവിയയെ കൊണ്ട് എനിക്ക് നീ സുഖം നൽകണേ! അവർ പറയുന്നു: അപ്പോൾ നബി ﷺ പറഞ്ഞു: നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞ അവധിയെയും, എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളെ യും, വീതിച്ചു കഴിഞ്ഞ വിഭവങ്ങളെയും കുറിച്ചാണ് നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുന്നത്. അത് ഒന്നിനെയും സമ യമെത്തും മുമ്പ് തിടുക്കപ്പെടുത്തുക യോ, സമയമായാൽ പിന്തിക്കുകയോ ചെയ്യില്ല. നരകശിക്ഷയിൽനിന്നോ ഖബ്ർ ശക്ഷയിൽനിന്നോ അല്ലാഹുവിനോട് നിങ്ങൾ കാവൽ ചോദിച്ചിരുന്നുവെങ്കിൽ അത് എത്രയോ ശ്രേഷ്ഠവും ഗുണകരവുമായിരുന്നു! (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) ഗുണപാഠങ്ങൾ
- അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ് ഇബ്നു അബ്ബാസ് رضي الله عنها പറയുന്നു: "എല്ലാം മുൻനിർണ്ണയം ചെയ്യപ്പെട്ടതാണ്; നിന്റെ കവിളിൽ നീ കൈവെക്കുന്നതു പോലും." ബുഖാരി | ഖൽഖു അഫ്ആലിൽ ഇബാദ് - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് قَالَ ابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا كُلُّ شَيْءٍ بِقَدَرٍ حَتَّى وَضْعِكَ يَدَكَ عَلَى خَدِّكَ الْبُخَارِيُّ فِي خَلْقِ أَفْعَالِ الْعِبَادِ വിധിവിശ്വാസത്തോളം വരില്ല, ഉഹ്ദുമല പോലും...
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ മുഴുവൻ മനുഷ്യരും അല്ലാഹുവിനെ കുറിച്ച് അന്യായമായി, ദുർവിചാരങ്ങളും അധമചിന്തകളും വെച്ചുപുലർത്തുന്നവരാണ്. താൻ സത്യത്തിന്റെ തടവറയിലാണ്, ഭാഗ്യം കെട്ടവനാണ്, അല്ലാഹു വിധിച്ചതിലധികം കിട്ടാൻ യോഗ്യനാണ്... ഇങ്ങനെയൊക്കെയാണ് ഭൂരിഭാഗം മനുഷ്യരും വിശ്വസിക്കുന്നത്. അവന്റെ മാനസികാവസ്ഥ വിളിച്ചോതുന്നത് അല്ലാഹു അവനോട് എന്തോ അന്യായം കാണിക്കുകയും അവന് അർഹിക്കുന്നത് പോലും മുടക്കുകയും ചെയ്തിരിക്കുന്നു എന്നാണ്. ഇക്കാര്യം അവന്റെ നാവ് നിഷേധിക്കുമെങ്കിലും മനസ്സ് സാക്ഷ്യ പ്പെടുത്തുന്നു; തുറന്നുപറയാൻ ധൈര്യപ്പെടുന്നില്ലെന്നു മാത്രം. മനുഷ്യാ, നീ മനസ്സിന്റെ സ്വകാര്യ അറകളിലും അടരുകളിലും ആഴ്ന്നിറങ്ങി ഒരു ആത്മപരിശോധന നടത്തു. വെടിമരുന്നിൽ തീ ഒളിഞ്ഞിരിക്കുന്ന പോലെ ഈ ദുഷിച്ച ചിന്ത തന്നിലും ഒളിഞ്ഞിരിക്കുന്നത് കാണാം. താനുദ്ദേശിക്കുന്നവരെയൊക്കെ ഉരസി നോക്കൂ. അവരുടെയൊക്കെ ആത്മങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വിനാശകാരിയായ ഈ തീജ്വാല അപ്പോൾ നിനക്ക് ബോധ്യമാകും. ആരെ നീ പരിശോധിച്ച് നോക്കിയാലും അവൻ വിധിയെ കുറിച്ച് പഴിയും ആക്ഷേപവും ചൊരിയുന്നതു കാണാം. സംഭവിച്ച തൊന്നുമല്ല വേണ്ടിയിരുന്നത്. മറിച്ച് ഇങ്ങനെയായിരുന്നു നടക്കേണ്ടിയിരുന്നത്... അവന്റെ ഒരു മാതിരി നിർദ്ദേശങ്ങളുടെ പെയ്ത്തു കണ്ട് നീ അന്ധാളിച്ചുപോകും. ഇങ്ങനെ കുറച്ചോ കൂടുതലോ പറയാത്തവരായി ആരുമുണ്ടാവില്ല. ഇനി നീ നിന്നെ തന്നെ ഒരു ആത്മപരിശോധനക്ക് വിധേയമാക്കുക. താൻ അതിൽ നിന്ന് മുക്തനാണോ? രക്ഷപ്പെട്ടുവെങ്കിൽ മാരകമായ ഒരു പാതകത്തിൽ നിന്നാണ് താങ്കൾ രക്ഷനേടിയത്. എന്നാൽ നീ രക്ഷപ്പെട്ടു എന്ന് താങ്കളെ കുറിച്ച് ഞാൻ കരുതുന്നുമില്ല. സ്വന്തത്തോട് ഗുണകാംക്ഷയുള്ള ഒരു ബുദ്ധിശാലി ഈ മാനസികാവസ്ഥ ഗൗരവപൂർവ്വം കണക്കിലെടുക്കട്ടെ. റബ്ബിനെ കുറിച്ച് അധമവിചാരങ്ങൾ വെച്ചുപുലർത്തിയതിന് യഥാവിധി പശ്ചാത്തപിക്കട്ടെ. പാപമോചനത്തിനായി മുഴുസമയവും അവനോട് യാചിക്കട്ടെ. തന്റെ ആത്മം എല്ലാ തിന്മകളുടെയും സങ്കേതമാണ്. സർവ്വ ഹീനതകളുടെയും പ്രഭവസ്ഥാനമാണ്. എന്നിരിക്കെ, അഭിജ്ഞനും അധികാരസ്ഥനുമായ, നീതിമാന്മാരിൽ നീതിമാനായ, കാരുണ്യവാന്മാരിൽ കരുണാമയനായ അല്ലാഹുവിനെ കുറിച്ച് ദുർവിചാരങ്ങൾ വെച്ചുപുലർത്തുന്നതിനെക്കാൾ തന്റെ ആത്മത്തെ കുറിച്ചല്ലേ അവൻ മോശമായി ചിന്തിക്കേണ്ടത് ?! (ഇബ്നുൽ ഖയ്യിമിന്റെ സാദുൽ മആദിനെ ഉപജീവിച്ച് തയ്യാറാക്കിയത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഖദ്റ് രണ്ട് തരത്തിലാണ്.
ഒന്ന് : അള്ളാഹുവിന്റെ ശറഇയ്യായ ഉദ്ദേശവുമായി ബന്ധപ്പെട്ടുള്ളവ (الإرادة الشرعية) രണ്ട്: അള്ളാഹുവിന്റെ പ്രാപഞ്ചികമായ കാര്യങ്ങളിലുള്ള ഉദ്ദേശവുമായി ബന്ധപ്പെട്ടുള്ളവ (الإرادة الكونية) ഇതിൽ ഒന്നാമത് പറഞ്ഞ ശറഇയ്യായ ഉദ്ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അള്ളാഹു ഉദ്ദേശിക്കുകയും അതോടൊപ്പം ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങളാണ്. അടിമകളോട് അള്ളാഹു അനുഷ്ഠിക്കാൻ കൽപിക്കുകയും പ്രോത്സാഹിപ്പിക്കുകയും പിന്തുടരാൻ പ്രേരണ നൽകുകയും ചെയ്‌ത മുഴുവൻ കാര്യങ്ങളും ഈയിനത്തിലാണ് ഉൾപ്പെടുക. ഇവ സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. ഇതിലാണ് മനുഷ്യർക്ക് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള വിവേചനാധികാരമുള്ളത്. അതായത് അള്ളാഹു മനുഷ്യരോട് അനുഷ്ഠിക്കാൻ കൽപിച്ച മതപരമായ ആജ്ഞാ നിർദേശങ്ങൾ അവർ സ്വീകരിച്ചിരിക്കണം. അല്ലെങ്കിൽ പരലോകത്തു അതിനുള്ള ശിക്ഷ ലഭിക്കും. എന്നാൽ അവ അവഗണിക്കുകയും സ്വീകരിക്കാതെ ധിക്കാരം കാണിക്കുകയും ചെയ്യാനുള്ള അവസരം മനുഷ്യനുണ്ട്. രണ്ടാമത്തെ ഇനം, അള്ളാഹുവിന്റെ പ്രാപഞ്ചിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഉദ്ദേശമാണ്. ഇത് പ്രപഞ്ചത്തിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും ഇതിന്റെ പരിധിയിൽ വരുന്നു. ഇവ നിർബന്ധമായും സംഭവിക്കുന്നവയാണ്. ജനനം, മരണം രോഗം പ്രകൃതി ദുരന്തങ്ങൾ തുടങ്ങി, അക്രമം, അനീതി, കളവ് കൊല, വ്യഭിചാരം, ശിർക്ക് കുഫ്‌റ് വരെ മുഴുവൻ കാര്യങ്ങളും അള്ളാഹുവിന്റെ പ്രാപഞ്ചികമായ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. അവയിൽ അള്ളാഹുവിന്റെ ഇഷ്ടവും തൃപ്തിയുമുള്ളവയാണെങ്കിൽ ഒന്നാമത്തെ ഇനത്തിലേക്ക് പോയിച്ചേരുമെന്നതാണ് ഇത് രണ്ടും തമ്മിലുള്ള അടിസ്ഥാനപരമായ വിത്യാസം. ഇവ രണ്ടിനവും അള്ളാഹുവിന്റെ അറിവിന്റെയും ഉദ്ദേശത്തിന്റെയും രേഖപ്പെടുത്തലിന്റെയും ഉണ്ടാവണമെന്ന് അവൻ ഉദ്ദേശിക്കുന്ന സമയത്ത് ഉണ്ടാക്കുക എന്നീ നാല് കാര്യങ്ങളിൽ ഉൾച്ചേർന്നവയാണ്. - ബശീർ പുത്തൂർ അള്ളാഹുവിലുള്ള വിശ്വാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അവന്റെ വിധിയിലുള്ള വിശ്വാസം. അത് നാല് അടിസ്ഥാന കാര്യങ്ങളിലുള്ള വിശ്വാസത്തിലാണ് നിലനിൽക്കുന്നത്.
- അതിൽ ഒന്നാമത്തേത്; അറിവ് (العلم) ആണ്. അതായത് അള്ളാഹുവിന് അവനെക്കുറിച്ചും അവന്റെ മുഴുവൻ സൃഷ്ട്ടികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സംബൂർണ്ണവും വിശദവും അതിസൂക്ഷ്മവുമായ അറിവ് അനാദിയിൽ ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ഉണ്ട് എന്നുള്ള വിശ്വാസമാണ്. - രണ്ടാമത്തേത് : രേഖപ്പെടുത്തൽ (الكتابة) അതായത് അവന്റെ ഇൽമിലുള്ള മുഴുവൻ കാര്യങ്ങളും ലൗഹുൽ മഹ് ഫൂദിൽ അള്ളാഹു നേരത്തെ തന്നെ എഴുതി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന വിശ്വാസമാണ്. - മൂന്നാമത്തേത് : ഉദ്ദേശം (المشيئة) അതായത് ലോകത്ത് സംഭവിക്കുന്ന മുഴുവൻ കാര്യങ്ങളും അള്ളാഹുവിന്റെ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വിശ്വസിക്കലാണ്. - നാലാമത്തേത് : സൃഷ്ട്ടി (الخلق والإيجاد) അതായത്, അള്ളാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്ത കാര്യങ്ങൾ അവന്റെ ഉദ്ദേശത്തിന് വിധേയമായി അവൻ ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും അവൻ ഉദ്ദേശിച്ച വിധത്തിലും അവൻ ഉണ്ടാക്കുന്നു (സൃഷ്ട്ടിക്കുന്നു) എന്ന് വിശ്വസിക്കലുമാണ്. അള്ളാഹു ആദ്യമായി സൃഷ്ട്ടിച്ചത് പേനയാണ്. വിധിയുമായി ബന്ധപ്പെട്ട ഈ നാല് അടിസ്ഥാന വിശ്വാസത്തിൽ സംശയരഹിതമായി വിശ്വസിക്കാത്ത ഒരാളുടെ ഈമാനും പൂർണ്ണമാവുകയില്ല. - ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed