Your browser does not support viewing this document. Click here to download the document. عن مُحَمَّد بْن الحسين النِّيسَابُورِيّ، قَالَ قلت لإبراهيم بْن ثابت وقت مفارقته: أوصني فَقَالَ: دع ما تندم عَلَيْهِ (تاريخ بغداد) بسم الله الرحمن الرحيم മുഹമ്മദ് ബിൻ അൽ ഹുസൈൻ നൈസാപൂരീ رحمه الله പറയുന്നു: ഇബ്രാഹിം ബിൻ ഥാബിത് رحمه الله യെ വേർപിരിയുന്ന നേരത്ത് അദ്ദേഹത്തോട് ഞാൻ പറഞ്ഞു: എനിക്കൊരു വസ്വിയ്യത്ത് നൽകിയാലും. അദ്ദേഹം പ്രതിവചിച്ചു: “നീ ഖേദിക്കാൻ ഇടവരുന്നതെന്തോ അത് ഉപേക്ഷിക്കുക.” മഹത്തായൊരു കൊച്ചു വാക്ക്. അങ്ങനെയായിരുന്നു മുൻഗാമികളുടെ വാക്കുകൾ. കുറച്ച്, എന്നാൽ കുറെയേറെ ഗുണങ്ങൾ. അവരുടെ വഴിയിൽ നിന്ന് അകന്നവരുടേതോ, വെറും പൊള്ളയായ വാചോടാപം.
സത്യംകൊണ്ട് പരസ്പരമുള്ള വസ്വിയ്യത്ത് തീരാനഷ്ടത്തിൽ നിന്ന് കരകയറി വിജയം വരിക്കുന്ന സത്യവിശ്വാസികളുടെ സൽഗുണങ്ങളിൽ പ്രധാനമായതാണ്. മനുഷ്യൻ അബദ്ധം പിണയുന്നവനാണ്. സത്യവിശ്വാസിക്ക് തന്റെ തെറ്റുകളിൽ ഖേദം ഉണ്ടാകും, ഉണ്ടാകണം. മറിച്ച്, അതിൽ മൂടുറച്ച് അതുമായി മരിച്ചുപോകാൻ ഇടവരരുത്. അതിന്റെ ഭാരമുപേക്ഷിച്ച് സമാധാനമടഞ്ഞ് യാത്ര തിരിക്കണമെങ്കിൽ റൂഹ് തൊണ്ടക്കുഴി-യിലെത്തും മുമ്പേ തൗബചെയ്യൽ നിർബന്ധമാണ്. ഖേദിക്കാൻ ഇടവരുത്തിയ പാപത്തിന്റെ അടയാളങ്ങൾ തൗബയുടെ തെളിനീരു-കൊണ്ട് മായ്ക്കപ്പെടും. വാവിട്ടുപോകും മുമ്പേ ശരിക്കൊന്ന് ആലോചിക്കാനായാൽ, കൈവിട്ടു പോകും മുമ്പേ ഒന്ന് നിയന്ത്രിക്കാൻ കഴിഞ്ഞാൽ തീരാ ദുഃഖത്തിൽ നിന്നും ഖേദ ഭാരത്തിൽ നിന്നും സുരക്ഷിതനാകാം. തൗഫീഖ് അല്ലാഹുവിൽ നിന്നു മാത്രം. — അബൂ തൈമിയ്യ ഹനീഫ് ബാവ 30 ദുൽ ഹിജ്ജ 1446 / 25 ജൂൺ 2025
0 Comments
അല്ലാഹുവിനെ മാത്രം ആശ്രയിക്കുക. ആശ്രയമരുളാൻ ആത്യന്തികമായി അവൻ മാത്രമേയുള്ളു. മറ്റെല്ലാം അവൻ നിശ്ചയിച്ച ഉപകരണങ്ങൾ മാത്രം. അതിനാൽ എല്ലാം അവനിൽ ഭരമേൽപിക്കുക. ഏത് ചെറുതും വലുതുമായ കാര്യസാധ്യത്തിനു വേണ്ടിയും അവനിലേക്ക് മാത്രം തിരിയുക. ഉപാധികളിലേക്കും ഉപകരണങ്ങളിലേക്കും മനസ്സ് പായാതിരിക്കുക. അവനോട് മാത്രം സാഹായാർത്ഥന നടത്തുക. ആത്യന്തികമായി സഹായം നൽകാൻ അവനു മാത്രമേ കഴിയൂ. മറ്റാരോടും സഹായം തേടാതിരിക്കുക. മനസ്സിന്റെ ഭാവങ്ങളിൽ, മിഴിയുടെ ചലനങ്ങളിൽ, നാവിന്റെ ഇടർച്ചകളിൽ സദാ അല്ലാഹുവിനോടുള്ള ഈ ആശ്രിതത്വവും സഹായാർത്ഥനയും നിറയുക. താൻ സ്വയംപര്യാപ്തനല്ല, അല്ലാഹുവിനെ ആശ്രയിക്കാതെ ഒരു നിമിഷാർദ്ധം പോലും തനിക്ക് നിലനിൽപില്ല എന്ന ബോധ്യത്തിൽ സദാ അവനോട് കേഴുക. ഇതാണ് സഹായാർത്ഥന (استعانة) യുടെ പൊരുൾ.
~ ഖുർആൻ വിവരണം രണ്ടാം വാള്യത്തിൽ നിന്ന് നബി ﷺ സുത്റഃക്ക് അരികിലാണ് നമസ്കരിക്കാൻ നിൽക്കാറുണ്ടായിരുന്നത്. നബി ﷺ ക്കും ചുമരിനും ഇടയിൽ മൂന്ന് മുഴമാണുണ്ടായിരുന്നത്. [നസാഈ, അഹ്മദ്]
അവിടുന്ന് പറയാറുണ്ടായിരുന്നു: «സുത്റഃയിലേക്കല്ലാതെ നീ നമസ്കരിക്കരുത്. നിന്റെ മുന്നിലൂടെ മുറിച്ചുകടക്കാൻ നീ ആരെയും അനുവദിക്കുകയുമരുത്. അവൻ വിസമ്മതിക്കുകയാണെങ്കിൽ നീ അവനോട് പൊരുതുക; തന്റെ സഹചാരിയായ പിശാചാണ് അവന്റെ കൂടെയുള്ളത്.» [ഇബ്നു ഖുസൈമഃ സ്വഹീഹിൽ ഉദ്ധരിച്ചത്] അവിടുന്ന് പറയുന്നു: «നിങ്ങളിൽ ആരെങ്കിലും സുത്റഃയിലേക്ക് നമസ്കരിക്കുന്നുവെങ്കിൽ അവൻ അതിനോട് അടുത്ത് നിൽക്കട്ടെ. പിശാച് അവന്റെ നമസ്കാരം മുറിക്കുകയില്ല.» [അബൂ ദാവൂദ്, നസാഈ മുതലായവർ സുനനുകളിൽ ഉദ്ധരിച്ചത്] മേൽ വചനം മുല്ലാ അലി അൽ ഖാരി -رحمه الله- വിശദീകരിക്കുന്നു: "ഇതിൽനിന്ന് ഉപലബ്ധമാകുന്ന കാര്യമിതാണ്: നമസ്കരിക്കുന്നവനു മേൽ പിശാച് ആധിപത്യം നേടുന്നതിന് സുത്റഃ തടസ്സം നിൽക്കുന്നു. നമസ്കരിക്കുന്നവന്റെ സത്യസന്ധതക്കും അല്ലാഹുവിലേക്ക് ഉന്മുഖമായി നിൽക്കുന്നതിനും അനുസരിച്ചിരിച്ച് അത് പൂർണ്ണമോ ഭാഗികമോ ആയിരിക്കും. സുത്റഃ ഇല്ലാതിരിക്കുന്നത് താൻ ചെയ്തുകൊണ്ടിരിക്കുന്ന താഴ്മ, വണക്കം, പരായാണത്തിലും ദിക്റിലും ചിന്തമാഗ്നനായിരിക്കൽ പോലുള്ളതിൽനിന്ന് അവനെ വ്യതിചലിപ്പിക്കാൻ പിശാചിന് സൗകര്യം നൽകുന്നു." ഇമാം അൽബാനി -رحمه الله- അതിന് അടിക്കുറിപ്പ് നൽകി: "ഞാൻ പറയട്ടെ: സൂന്നത്ത് പിന്തുടരുന്നതിനെ കുറിച്ചും തൽഫലമായുണ്ടാകുന്ന അളവറ്റ നേട്ടങ്ങളെ കുറിച്ചും താങ്കൾ ഒന്ന് ആലോചിച്ച് നോക്കൂ!!" മൊഴിമാറ്റം : അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال الإمام ابن القيم رحمه الله: إن مخالفة الهوى تقيم العبد في مقام من لو أقسم على الله لأبره فيقضي له من الحوائج أضعاف أضعاف ما فاته من هواه فهو كمن رغب عن بعرة فأعطي عوضها درة ومتبع الهوى يفوته من مصالحه العاجلة والآجلة والعيش الهنيء مالا نسبة لما ظفر به من هواه البتة [روضة المحبين ونزهة المشتاقين] അഭീഷ്ടങ്ങൾക്ക് എതിര് നിൽക്കുകയാണെങ്കിൽ ശ്രേഷ്ഠദാസന്റെ മഹനീയ സ്ഥാനമാണ് നിങ്ങൾക്ക് ലഭിക്കുക; എന്തെന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ പേരിൽ ഒരു കാര്യം ആണയിട്ടാൽ അവൻ അത് നിറവേറ്റിക്കൊടുക്കാതിരിക്കില്ല. തന്നെയുമല്ല, ഇഷ്ടങ്ങളിൽ നിന്ന് നഷ്ടമായതിനെക്കാൾ ഇരട്ടികളായി നിങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കപ്പെടുകയും ചെയ്യും. അതായത്, ചാണകത്തെ വെറുത്തപ്പോൾ പകരം പവിഴം ലഭിച്ചവനെപ്പോലെയാകും നിങ്ങൾ. എന്നാൽ, സ്വന്തം അഭീഷ്ടങ്ങൾ പിന്തുടരുന്നവനാകട്ടെ, ഇഹപര നന്മകളെയും ആനന്ദകരമായ ജീവിതത്തെയുമാണ് നഷ്ടപ്പെടുത്തുന്നത്. തന്നിഷ്ടം കൊണ്ട് നേടുന്നതൊന്നും അതുമായി തുലനം പോലും അർഹിക്കുന്നില്ല.
― ഇബ്നുൽ ഖയ്യിം | റൗളതുൽ മുഹിബ്ബീൻ (മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ്) Your browser does not support viewing this document. Click here to download the document. كَانَ الرَّبِيْعُ بنُ خُثَيْمٍ إِذَا قِيْلَ لَهُ: كَيْفَ أَصْبَحْتُم؟ قَالَ:ضُعَفَاءَ مُذْنِبِيْنَ، نَأْكُلُ أَرْزَاقَنَا، وَنَنْتَظِرُ آجَالَنَا (سير أعلام النبلاء) റബീഅ് ബിൻ ഖുഥൈം رحمه الله യോട്, എന്താ രാവിലത്തെ വിശേഷം എന്ന് ചോദിക്കപ്പെട്ടാൽ അദ്ദേഹം പറയുമായിരുന്നു: പാപികളായ ദുർബ്ബലന്മാർ, നമുക്ക് വിധിച്ചത് ഭക്ഷിക്കുന്നു, നമ്മുടെ അവധി കാത്തിരിക്കുന്നു. (സിയറു അഅ്ലാമിന്നുബലാഅ്) - അബൂ തൈമിയ്യ ഹനീഫ് عن عبد الله بن عمرو -رضي الله عنه- قال لَقَتْلُ الْمُؤْمِنِ أَعْظَمُ عِنْدَ اللهِ مِنْ زَوَالِ الدُّنْيَا [البيهقي في السنن الكبرى موقوفا] അബ്ദുല്ല ബിൻ അംറ് -رضي الله عنه- പറയുന്നു:
ഒരു വിശ്വാസിയെ വധിക്കുന്നത് അല്ലാഹുവിന്റെയടുക്കൽ ദുനിയാവു തന്നെ ഇല്ലാതാകുന്നതിനെക്കാളും ഗൗരവമേറിയതാണ്. [ബൈഹഖി സുനനുൽ കുബ്റായിൽ മൗഖൂഫായി ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈര് മുഹമ്മദ് Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَبْدِ اللهِ بْنِ عُمَرَ - رَضِيٍ الله عَنْهُمَا - قَالَ: كانَ مِنْ دُعَاءِ رَسُولِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ ـ « اللَّهُمَّ! إنِّي أَغُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجمِيعِ سَخَطِكَ » [أخرجه مسلم في صحيحه] അബ്ദുല്ലാ ബിന് ഉമര് رضي اللّه عنه നിവേദനം. നബി صلى اللّه عليه وسلم യുടെ പതിവ് ദുആയില് പെട്ടതാണ് : « അല്ലാഹുവേ, നിന്റെ അനുഗ്രഹം ഇല്ലാതാകുന്നതില്നിന്ന്, നീ നൽകിയ സൌഖ്യം മാറ്റപ്പെടുന്നതിൽനിന്ന്, നിന്റെ പൊടുന്നനെയുള്ള പരീക്ഷണങ്ങളില്നിന്ന്, നിന്റെ എല്ലാവിധ അതൃപ്തികളില്നിന്ന്, ഞാന് നിന്നോട് കാവല് തേടുന്നു. » ( മുസ്ലിം സ്വഹീഹില് ഉദ്ധരിച്ചത്) അല്ലാഹുവിന്റെ അനുഗ്രഹങ്ങള് ക്ലിപ്തപ്പെടുത്താനാവില്ല. പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള് കൊണ്ട് അവന് നമ്മെ മൂടിയിരിക്കുന്നു. അവന്റെ നിഅ്മത്തുകള് അപാരവും അളവറ്റതുമാണ്. നിസ്സംശയം നമുക്ക് പറയാം, സന്മാര്ഗ്ഗമാണ് അല്ലാഹു നല്ലിയ ഏറ്റവും വലുത്; അതു കഴിഞ്ഞാല് പിന്നെ ആഫിയത്തും. നാം അനുഭവിച്ചു കൊണ്ടിരുന്ന ഒരനുഗ്രഹം ഇല്ലാതായാല്, സൗഖ്യവും സന്തോഷവും പോയി വിഷമം വന്നാല്, ഇടിത്തീ പോലെ അപ്രതീ-ക്ഷിതമായ പരീക്ഷണങ്ങള് ഇറങ്ങിയാല് അതിനെ കുറിച്ച് നാം വിലയിരുത്തേണ്ടത് എങ്ങനെയാണ്?
ആകയാൽ, ജീവിതത്തിലെ വിഷമസന്ധികളിൽ ഉഴലുന്നവർ ആദ്യം വേണ്ടത് ആത്മപരിശോധന നടത്തുകയാണ്. എവിടെയാണ് പിഴച്ച-തെന്നു കണ്ടെത്തണം. അത് തിരുത്തി നേർവഴിയിൽ വന്നെങ്കിൽ മാത്രമേ ജീവിതാവസ്ഥകളിൽ ഗുണകരമായ മാറ്റം സംഭവിക്കുകയുള്ളു. എല്ലാ തിരിച്ചടികളുടെയും മുഖ്യമായ കാരണം മനുഷ്യൻ രഹസ്യമായി ചെയ്യുന്ന തെറ്റുകളാണ്. പകൽമാന്യന്മാരായി ചമയാൻ ആർക്കും സാധിക്കും. പാതിരാസമയങ്ങളിൽ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാ-നാണ് പ്രയാസം. അവരറിയുന്നില്ല, ജനങ്ങളെ കണ്ണു വെട്ടിക്കാമെങ്കിലും അല്ലാഹുവിൽനിന്ന് ഒന്നും മറച്ചുപിടിക്കാനാവില്ലെന്ന്. ചുരുക്കത്തിൽ, രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിന്റെ അതൃ-പ്തിക്കും കോപത്തിനും കാരണമായിത്തീരുന്ന സർവ്വ കാര്യങ്ങളിൽനിന്നും അകന്നു നിൽക്കുക, പരമാവധി അവന്റെ കല്പനാവിലക്കുകൾ പാലിച്ച് സൂക്ഷ്മതയോടെ ജീവിക്കുക. സദാ അല്ലാഹുവിന്റെ കാവൽ തേടുക. അറിയുക! അവന്റെ കാവലല്ലാതെ മറ്റൊന്നും നമ്മെ രക്ഷിക്കാനില്ല. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 26 റമദാൻ 1446 / 26 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. بِسْمِ اللهِ الرَّحْمنِ الرَّحِيمِ വയറിനു മീതെയാണ് തല ആരും തലതിരിക്കാതിരുന്നാൽ മതി അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عَنْ أَبِي هُرَيْرَةَ رضي الله عنه، قَالَ: «كَانَ رَسُولُ اللهِ صلى الله عليه وسلم يَقُولُ: اللَّهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَر [مسلم في صحيحه] അബൂ ഹുറയ്റഃ നിവേദനം. നബി ﷺ ഇപ്രകാരം ദുആ ചെയ്യാറുണ്ടായിരുന്നു. അല്ലാഹുവേ, എന്റെ ദീൻ നീയെനിക്ക് നന്നാക്കിത്തരേണമേ, അതാണല്ലോ എന്റെ കാര്യം തെറ്റിപ്പോകാതിരിക്കാനുള്ള അവലംബം. എന്റെ ദുനിയാവും നീ എനിക്കു നന്നാക്കിത്തരേണമേ, അതിലാണല്ലോ എന്റെ ലൗകിക ജീവിതം കുടികൊള്ളുന്നത്. എന്റെ പരലോകം നീ എനിക്കു നന്നാക്കിത്തരേണമേ, അതാണല്ലോ എനിക്ക് മടങ്ങിപ്പോകാനുള്ള സങ്കേതം. ജീവിതം എനിക്ക് നീ എല്ലാ വിധ നന്മകളിലുമുള്ള വർദ്ധനവ് ആക്കേണമേ, മരണം എനിക്ക് നീ എല്ലാ വിധ തിന്മകളിൽ നിന്നുമുള്ള സമാശ്വാസവുമാക്കേണമേ. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) എരിയുന്ന പൊരിയുന്ന വയറ് പ്രശ്നമല്ലാതില്ല, എന്നാൽ അതല്ല വലിയ പ്രശ്നം. മതമാണ്, മതമാണ് ഏറ്റവും വലുതും ആത്യന്തികവുമായ പ്രശ്നം. തലക്കുമീതെ വയറിനെ കൊണ്ടു പോയി വെക്കുന്നവർക്ക് കാര്യങ്ങൾ നേരെ ചൊവ്വേ ഗ്രഹിക്കാൻ കഴിയണമെന്നില്ല. അവർക്ക് മൂല്യങ്ങളെല്ലാം കുഴാമറിഞ്ഞ് പോവുക സ്വാഭാവികം. ആത്മാവിന്റെ അനശ്വരതയെ കുറിച്ചവർക്ക് ലവലേശം ധാരണയുണ്ടാവില്ല. പാരത്രിക ജീവിതത്തിലവർക്ക് വിശ്വാസിക്കാനുമാവില്ല. നന്മതിന്മകളില്ല, പുണ്യപാപങ്ങളില്ല, വിധിവിലക്കുകളില്ല, ശിക്ഷാരക്ഷകളില്ല. എത്ര ശുഷ്കമാണ്, എത്ര ഉർവരമാണ് അവരുടെ ജീവിതം !! അവർക്കെന്തറിയാം, ഐഹിക ജീവിതത്തിന്റെ പുറം പൂച്ചുകളല്ലാതെ?!! അല്ലാഹു പറയുന്നു: يَعْلَمُونَ ظَاهِرًا مِّنَ الْحَيَاةِ الدُّنْيَا وَهُمْ عَنِ الْآخِرَةِ هُمْ غَافِلُونَ (الروم : ٧) ഐഹിക ജീവിതത്തിന്റെ കേവലമായ ബാഹ്യമോടിയല്ലാതെ മറ്റൊന്നും അവർക്കറിയില്ല. പാരത്രിക ജീവിതത്തെ കുറിച്ചാണെങ്കിലോ പൂർണ്ണമായും അശ്രദ്ധയിലുമാകുന്നു അവർ. (റൂം: 7)
കേരളത്തിലെ സാമൂഹിക സാഹചര്യങ്ങൾ അതീവ സങ്കീർണ്ണവും ചരിത്രത്തിൽ ഉദാഹരണങ്ങൾ ഇല്ലാത്തതുമാണ്.
ബഹുസ്വരസമൂഹത്തിലെ സഹവർത്തിത്വ ജീവിതത്തിന്റെ ഏറ്റവും സഹിഷ്ണുത നിറഞ്ഞ ഒരേടാണ് കേരളത്തിലെ പൊതുസമൂഹo. ഓണവും നോമ്പും വിഷുവും പെരുന്നാളും ക്രിസ്മസും ഒക്കെ സ്വാഭാവികമായ ഒരു താളലയത്തോടെ നിസ്സംഗമായി കടന്നു പോകും. അതിൽ ചേരാതെയും ചേർന്നും മുസ്ലിം സ്വത്വവും അസ്തിത്വവും പോറലേൽക്കാതെ നിലനിൽക്കുകയും ചെയ്യും. അതിനിടയിൽ മത നിരാസവും സ്വതന്ത്ര ചിന്തയും വർഗ്ഗീയതയും നിരീശ്വര വാദവും യുക്തിവാദവും പല അടരുകളായി കൊണ്ടും കൊടുത്തും പരസ്പരം സഹകരിച്ചും സാംശീകരിച്ചും ഒഴുകുകയാണ് ചെയ്യുക. പൊതു ജീവിതത്തിന്റെ അടർത്തി മാറ്റാൻ കഴിയാത്ത വിദ്യാഭ്യാസം, ആതുര സേവനം, തൊഴിൽ കച്ചവട രംഗങ്ങൾ തുടങ്ങിയവയിലെല്ലാം മുസ്ലിംകൾ അവരുടെ മതപരവും സാംസ്കാരികവുമായ വ്യതിരിക്തതകൾ കാത്തു സൂക്ഷിച്ചു കൊണ്ട് തന്നെ ക്രിയാത്മകമായി ഇടപെടുകയും തങ്ങളുടേതായ സവിശേഷ ഭൂമികകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഏകദേശം ഒരു വ്യാഴവട്ടക്കാലമായി കേരളത്തിലെ മുസ്ലിം സാമൂഹിക പരിസരം ഏറെ അപകടകരമായ ഒരു തലത്തിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട് എന്ന യാഥാർഥ്യം പറയാതിരിക്കാൻ നിർവ്വാഹമില്ല. സങ്കീർണ്ണമായ പല കാരണങ്ങളും അതിന് പിന്നിൽ ഉണ്ടാകാമെങ്കിലും, വളരെ പ്രകടവും അനിഷേധ്യവുമായ ചില വസ്തുതകളുണ്ട്. അതിലൊന്ന്, ഹൈന്ദവ വർഗ്ഗീയത ഭരണസിരാ കേന്ദ്രങ്ങളിൽ പിടിമുറുക്കുകയും അതിന്റെ വിഷലിപ്തമായ ദ്രംഷ്ട്രങ്ങൾ പല രൂപത്തിലും ഭാവത്തിലുമായി മുസ്ലിങ്ങളെ ലക്ഷ്യം വെക്കുകയും ചെയ്തപ്പോൾ, പരസഹായത്തിനു വേണ്ടി നിസഹായരായി കൈ നീട്ടിയപ്പോൾ, അത് വരെ അകലം സൂക്ഷിച്ചിരുന്ന പാരമ്പര്യ ഇസ്ലാമിക മതവിരുദ്ധ ശക്തികളായ കമ്മ്യുണിസ്റ്റുകളും നിരീശ്വര വാദികളായ വിഭാഗങ്ങളുമായും ഒരു വെടി നിർത്തലോ അല്ലെങ്കിൽ കൈ കോർക്കലോ ഉണ്ടായിട്ടുണ്ട്. മതവിരുദ്ധത, വിശിഷ്യാ ഇസ്ലാം മത വിദ്വേഷം രക്തത്തിൽ അലിഞ്ഞു ചേർന്ന മതനിരാസ സംഘങ്ങൾ ഈയവസരം മുതലെടുക്കുകയും പരസ്പരവിശ്വാസം ജനിപ്പിക്കുന്ന വിധത്തിൽ ഇടപെടുകയും മുസ്ലിം സമൂഹത്തിൽ അതുവരെ അവരെക്കുറിച്ചുണ്ടായിരുന്ന അസ്പൃശ്യ മനോഭാവത്തിന് അയവു വരികയും ചെയ്തു. ഇത് വളരെ അപകടകരവും ദൂരവ്യാപക പ്രത്യാഖാതങ്ങൾ വിളിച്ചു വരുത്തുന്നതായിരുന്നു. തുടർച്ചയായി അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്വാധീനം അതിന് ആക്കം കൂട്ടി. വിദ്യാഭ്യാസ സാമൂഹിക രംഗത്തെല്ലാം അവരുടെ ഒളിയജണ്ടകൾ തിരുകിക്കയറ്റുകയും, വിദ്യാഭ്യാസത്തിന്റെയും പുരോഗമനത്തിന്റെയും മറവിൽ അവർ ആസൂത്രിതമായി മൂല്യനിരാസത്തിന്റെയും അപമാനവികതയുടെയും വിത്തുകൾ പാകിത്തുടങ്ങി. സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ ശാക്തീകരണവും വളക്കൂറുള്ള മണ്ണാണെന്ന് മറ്റാരേക്കാളും അവർ മനസ്സിലാക്കി. കേരളമുസ്ലിങ്ങളിൽ നവോദ്ധാനം അവകാശപ്പെട്ടു സ്ത്രീ പള്ളിപ്രവേശവും മുസ്ലിം സ്ത്രീ വിദ്യാഭ്യാസവും പ്രസംഗിച്ചു നടന്ന മുസ്ലിം നവോദ്ധാന പ്രസ്ഥാനങ്ങൾ പരോക്ഷമായിട്ടാണെങ്കിലും അവരെ പിന്തുണക്കുകയും പച്ചക്കൊടി കാണിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ മറവിൽ മുസ്ലിം പെൺകുട്ടികൾ കരുവാക്കപ്പെടുകയാണെന്നു അധികമാരും തിരിച്ചറിഞ്ഞില്ല. ഫെമിനിസവും മതവിരുദ്ധ ചിന്തകളും മൂല്യ നിരാസവും മൂല്യശോഷണവും പതിയെപ്പതിയെ കുട്ടികളിലേക്കും അവിടെ നിന്ന് കുടുംബങ്ങളിലേക്കും പടർന്ന് കൊണ്ടിരുന്നു. ഇസ്ലാമിക മൂല്യങ്ങളിലും അച്ചടക്കത്തിലും ജീവിച്ച മുസ്ലിം കുടുംബങ്ങളിൽ അസ്വസ്ഥതകൾ തലപൊക്കി. വിവാഹം, കുടുംബ ജീവിതം ശിശുപരിപാലനം തുടങ്ങിയ മാനവികതയുടെ മൗലിക മുല്യങ്ങളോട് യുവ തലമുറക്ക് പുച്ഛവും അവജ്ഞയും ഉടലെടുത്തു. അവരുടെ ഫസ്റ്റ് പ്രയോറിറ്റി, ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കലും, ഉയർന്ന ജോലി നേടലുമാണെന്ന ചിന്ത വളർന്നു വന്നു. സമൂഹത്തിൽ സ്ത്രീ ജനങ്ങൾ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളും കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങളും അതിന് വളം നൽകി. മൈ ബോഡി മൈ ചോയിസ് മുദ്രാവാക്യങ്ങൾ മുസ്ലിം കുടുംബങ്ങളിലെ പതിവ് മുദ്രാവാക്യങ്ങളായി. എങ്ങിനെയെങ്കിലും നല്ല നിലയിൽ വിവാഹം കഴിച്ചു വിടാൻ വെമ്പൽ കൊണ്ട മാതാപിതാക്കളോട്, എനിക്ക് വിവാഹം വേണ്ട എന്ന് തുറന്നടിക്കുന്നവർ പോലും അവരിലുണ്ടായി. ചോര നീരാക്കി പോറ്റി വളർത്തിയ കുട്ടികളിൽ നിയന്ത്രണം നഷ്ടപ്പെടുന്നത് കണ്ടു രക്ഷിതാക്കൾ നെടുവീർപ്പിട്ടു. ഒരു പരിധി വരെ നിയന്ത്രിച്ചു പോന്നിരുന്ന ആൺപെൺ സൗഹൃദങ്ങൾ വ്യാപകവും അനിയന്ത്രിതവുമായി. മദ്യവും മയക്കു മരുന്നും പലർക്കും ഭക്ഷണം പോലെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്നു. സമയത്തും അസമയത്തും യുവതീ യുവാക്കൾ ബൈക്കെടുത്തു പുറത്തു പോവുകയും കഫെകളിലും ബീച്ചുകളും മാളുകളിലും കറങ്ങി നടക്കുകയും ചെയ്യുന്ന കാഴ്ചകൾ പുതുമയില്ലാതായി. പരിഹാരമാർഗ്ഗങ്ങൾ സ്ത്രീ ഏതൊരു കുടുംബത്തിന്റെയും ആണിക്കല്ലാണ്. എല്ലാ നന്മകളുടെയും ആധാരം കുടുംബമെന്ന സ്ഥാപനമാണ്. ആ സ്ഥാപനത്തിന് മൂല്യശോഷണം സംഭവിച്ചു കഴിഞ്ഞാൽ സമൂഹത്തിന്റെ നാശമാണ് സംഭവിക്കുക. ഏതൊരു സമൂഹത്തിന്റെയും നട്ടെല്ല് ആ സമൂഹത്തിലെ യുവതയാണ്. കലാലയങ്ങൾ, അധ്യാപകർ, ഭിഷൻഗ്വരന്മാർ, തൊഴിലാളികൾ, ബുദ്ധിജീവികൾ ഒക്കെ ഒരു ഉത്തമ സമൂഹത്തിന്റെ നാഡീ ഞരമ്പുകളാണ്. സമൂഹത്തിനെ നേർവഴിക്കു നടത്തണമെങ്കിൽ മൂല്യബോധമുള്ള തലമുറ വളർന്നു വരണം. നിലനിൽക്കുന്ന സ്ഫോടനാത്മകമായ സാഹചര്യത്തിന് മോചനം ഉണ്ടാകണമെങ്കിൽ മതമൂല്യങ്ങളിലേക്കു തിരിച്ചു നടക്കൽ അനിവാര്യമാണ്. അള്ളാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ ചര്യയും പിൻപറ്റുകയും മാനവികവും മാനുഷികവുമായ മൂല്യങ്ങൾ സ്വീകരിക്കാൻ യുവതയെ പരിശീലിപ്പിക്കുകയും ചെയ്യൽ അനിവാര്യമാണ്. കേരളത്തിൽ, മുസ്ലിം പണ്ഡിതന്മാരും നേതാക്കളും വിദ്യാഭ്യാസവിചക്ഷണരും ബുദ്ധിജീവികളും മഹല്ല് കമ്മിറ്റികളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസവും സമ്പത്തും ഒരു സമൂഹത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമാണ് എന്നത് വെറും തെറ്റിധാരണയാണ്. വിദ്യാഭ്യാസം കൊണ്ട് വകതിരിവുണ്ടാകണം. അഹങ്കാരവും താൻപ്രമാണിത്തവും കാണിക്കുന്നതിന് പകരം, അള്ളാഹുവിന്റെ ഔന്നിത്യം ഉൾക്കൊള്ളുകയും വിനയവും വിവേകവുമുണ്ടാകണം. കൊലപാതകപാരമ്പരയും മയക്കുമരുന്നിന്റെ വ്യാപനവും വാണിജ്യവും വിവാഹേതരബന്ധങ്ങളും ഒളിച്ചോട്ടങ്ങളുമൊന്നും വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടല്ല. എന്ന് മാത്രമല്ല ഇത്തരം അധാർമ്മികതയുടെ ചങ്ങലയിലെ കണ്ണികൾ പലപ്പോഴും സമൂഹത്തിലെ ഉന്നതരും അഭ്യസ്തവിദ്യരുമാണ്. സാമൂഹിക വിരുദ്ധവും അസാന്മാർഗ്ഗികവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ കുടുംബ പശ്ചാത്തലവും ഗാർഹികാന്തരീക്ഷവും നന്നേ ദുർബലവും അസ്വാരസ്യങ്ങൾ നിറഞ്ഞതുമായിരിക്കും. ഇസ്ലാമിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ അതിന് പരിധിയും വ്യവസ്ഥയുമുണ്ട്. ലിബറൽ ചിന്താഗതിക്കാരും മതനിരാസകരും പ്രചരിപ്പിക്കുന്ന വിധത്തിലുള്ള സ്വാതന്ത്ര്യമോ സൗഹാർദ്ദമോ അല്ല അത് — ബഷീർ പുത്തൂർ ധാർമിക അപചയവും മൂല്യ ശോഷണവും ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അതിന്റെ ചേരുവകൾ പല ഘട്ടങ്ങളിലായി വിത്യസ്ത തലങ്ങളിൽ രൂപപ്പെട്ട് സമൂഹത്തെ കാർന്നു തിന്നാൻ പാകത്തിൽ വളരുന്നതാണ്.
ഒരു മുപ്പത് വർഷം മുമ്പ് വരെ കേരളത്തിലെ പൊതുജീവിതം പരിശോധിച്ച് നോക്കിയാൽ ബോധ്യപ്പെടുന്ന ഒരുപാട് വ്യത്യാസങ്ങൾ കാണാൻ പറ്റും. വിദ്യാഭ്യാസ ആരോഗ്യ സാമ്പത്തിക തൊഴിൽ രംഗങ്ങളിലെല്ലാം നന്നേ ദുർബലമായ ഒരു സമൂഹ ഘടനയായിരുന്നു നിലനിന്നിരുന്നത്. അതിൽ മുസ്ലിം ജീവിത പശ്ചാത്തലം ഏറെ പരിതാപകരമായിരുന്നു. കാലക്രമേണ മുസ്ലിം വിദ്യാഭ്യാസ നിലവാരം അഭുതപൂർവ്വമായ വളർച്ച കൈവരിക്കുകയും വിശിഷ്യാ മുസ്ലിം പെൺകുട്ടികൾ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടുകയും തങ്ങളുടെ അസ്തിത്വം അടയാളപ്പെടുത്തുകയും ചെയ്തു. അതോടെ മുസ്ലിം സമൂഹം നേരിട്ട സ്ത്രീധനമെന്ന ഭീഷണി പത്തി മടക്കുകയും വിവാഹ കമ്പോളത്തിൽ പെൺകുട്ടികൾ ആർജവത്തോടെ തലയുയർത്തി നിൽക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. അതേ സമയത്ത് തന്നെ ജോലിക്കായി കേവലമൊരു പാസ്പോർട്ടിന്റെ ബലത്തിൽ ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന യുവാക്കൾ അഭ്യസ്തവിദ്യരാവുകയും ഉന്നത തസ്തികകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യം മുസ്ലിം സമൂഹത്തിലെ സാമ്പത്തിക ഉൽക്കർഷ ശതഗുണീഭവിക്കാനും ജീവിതത്തിന്റെ സകല മേഖലകളിലും അതിന്റെ ഗുണഫലങ്ങൾ പ്രതിഫലിക്കാനും തുടങ്ങി. കേരളത്തിന്റെ പാദയോരങ്ങളിലും കുഗ്രാമങ്ങളിലും കണ്ടിരുന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും രൂപവും ഭാവവും മാറി. ഭക്ഷണരീതികളും വസ്ത്രവിധാനങ്ങളും പരിഷ്കൃതമായി. ജീവിത നിലവാരം മെച്ചപ്പെട്ടു. കേരള മുസ്ലിംകൾക്കിടയിൽ നിലനിന്നിരുന്ന സംഘടനാ സങ്കുചിതങ്ങളും കണ്ടു കുടായിമയും ഒരു പരിധി വരെ അപ്രത്യക്ഷമായി. ഉല്പതിഷ്ണു വിഭാഗമായി സ്വയം വിശേഷിപ്പിച്ചിരുന്ന മുജാഹിദുകളിൽ പോലും ആദർശപരമായ വ്യതിരിക്തത ഇല്ലാതായി. പൊതുവെയുള്ള ഇസ്ലാമികമായ അച്ചടക്കവും വിശ്വാസപരമായ വിമലീകരണവും പല കാരണങ്ങളാലും സമൂഹത്തിൽ ദുർബലമായി. മത രാഷ്ട്രീയ സാമൂഹിക സമവാക്യങ്ങൾ അസന്തുലിതമാവുകയും, നിലനിന്നിരുന്ന സാമൂഹിക ക്രമത്തിന്റെ താളം പിഴക്കുകയും ചെയ്തു. സാധാരണഗതിയിൽ മുസ്ലിം പ്രദേശങ്ങളിൽ നിലനിന്നിരുന്ന മഹല്ല് സംവിധാനത്തിന്റെ സ്വാധീനവും ശക്തിയും നാൾക്കുനാൾ കുറഞ്ഞു വന്നു. മഹല്ല് കമ്മറ്റികൾക്കു വ്യക്തികളിലും കുടുംബങ്ങളിലും നിലനിന്നിരുന്ന നിയന്ത്രണം താരതമ്യേനെ കുറഞ്ഞു വന്നു. — ബഷീർ പുത്തൂർ 👉 മദ്യവും മയക്കു മരുന്നും വ്യാപകം
👉 രക്തബന്ധത്തിന്റെ വിലമറന്ന കൊലപാതകങ്ങൾ 👉 മനസാക്ഷി മരവിപ്പിക്കുന്ന നരഹത്യകൾ 👉 യുവതീ യുവാക്കളുടെ അഴിഞ്ഞാട്ടങ്ങളും ഒളിച്ചോടലുകളും 👉 വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ 👉 മാതാപിതാക്കളെ അനുസരിക്കാത്ത മക്കൾ 👉 അച്ചടക്കവും മര്യാദയുമില്ലാത്ത പെൺകുട്ടികൾ 👉 ആരേയും വകവെക്കാത്ത യുവ തലമുറ 👉 രക്ഷിതാക്കൾക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ട മക്കൾ 👉 തോന്നുമ്പോൾ പോവുകയും തോന്നുന്ന സമയത്ത് കയറി വരികയും ചെയ്യുന്ന ന്യുജൻ യുവത 👉 ധാർമ്മിക മൂല്യങ്ങൾക്ക് വില നൽകാത്ത ആധുനിക സമൂഹം 🔹 ഇതൊക്കെയാണ് ഇന്നത്തെ സാമൂഹിക അവസ്ഥയുടെ നേർ ചിത്രം 🔻 വിദ്യാലങ്ങളിൽ വടി ഒഴിവാക്കുകയും മാതാപിതാക്കൾ പോലും മക്കളെ ശാസിക്കുന്നത് വിലക്കുകയും വിദ്യാഭ്യാസത്തിനു മാനുഷിക മാനവിക മുല്യങ്ങളെക്കാൾ പ്രാധാന്യം നൽകുകയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം സമ്പത്ത് മാത്രമാണെന്ന് തെറ്റിദ്ധരിക്കുകയും സ്ത്രീ വർഗം കുടുംബസ്ഥാപനത്തിന്റെ ആണിക്കല്ലാണെന്ന വിശ്വാസത്തെ തകർത്തെറിഞ്ഞ്, "ആരേയും ആശ്രയിക്കാതെ പുരുഷനെപ്പോലെ ഒറ്റക്കാലിൽ നിൽക്കാൻ പഠിക്കണമെന്ന" കാഴ്ചപ്പാട് വളർത്തുന്ന വിദ്യാഭ്യാസ സാമൂഹിക ബോധവും ഒരു ജനസമൂഹത്തെ ഏത് അവസ്ഥയിലെത്തിച്ചു എന്നതിന്റെ ആകത്തുകയാണ് മുകളിൽ പറഞ്ഞത്. പരിഹാരം 👇 ✔️ ധാർമിക ബോധവും സദാചാരവും സമൂഹത്തിൽ വളർത്തണം ✔️ വിശ്വാസ വിമലീകരണത്തിനു ഊന്നൽ നൽകണം ✔️ മൂല്യബോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം ✔️ സ്ത്രീകൾ ഗൃഹാങ്കണത്തിലേക്കു മടങ്ങണം ✔️ പുരുഷന്മാർ, ഇച്ഛാശക്തിയും ആർജ്ജവവും കാണിക്കണം ✔️ സ്ത്രീകൾ സന്താന പരിപാലനത്തിന്റെ മഹത്വം തിരിച്ചറിയണം ✔️ ഏറ്റവും ഉത്കൃഷ്ടമായ വിദ്യാലയം വീടകങ്ങളാകട്ടെ. ✔️ മാതാപിതാക്കൾ മക്കളുടെ ഏറ്റവും നല്ല അധ്യാപകരാകട്ടെ. ✔️ അച്ചടക്കവും മാന്യതയുമുള്ള കുട്ടികൾ വളർന്നു വരട്ടെ. ✔️ സമ്പത്ത് ആവശ്യമാണ്; അനിവാര്യമാണ്. എന്നാൽ അതെല്ലാമല്ല ✔️ സമ്പത്തിനേക്കാൾ അവശ്യം ധാർമ്മികതയാണ്. ✔️ മാറ്റങ്ങൾ തുടങ്ങേണ്ടത് വ്യക്തികളിൽ നിന്നും കുടുംബത്തിൽ നിന്നുമാണ് ✔️ പോലീസും നിയമസംവിധാനവും അവസാനത്തെ ആശ്രയം മാത്രമാണ് ✔️ ഓർക്കുക, കുടുംബ പരിരക്ഷ ഗൃഹ നാഥനിലാണ് : സർക്കാറിലല്ല ! ✔️ വിദ്യാഭ്യാസം അനിവാര്യമാണ്. എന്നാൽ അത് അവസാന വാക്കല്ല. ധാർമ്മികതക്ക് ബദലുമല്ല. 🔻കുടുംബമെന്ന അടിസ്ഥാന ആശയത്തെ ദുർബലപ്പെടുത്തുകയും, അധാർമികത വളർത്തുകയും ലിബറൽ ചിന്താഗതി പ്രോത്സാഹിപ്പിക്കുകയും മൂല്യനിരാസത്തിനു വളം വെക്കുകയും, അച്ചടക്കമില്ലായ്മ പുരോഗതിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മുഴുവൻ പ്രത്യയശാസ്ത്രങ്ങളും ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുക. 🔹ദിശാബോധമുള്ള ഒരു തലമുറയുടെ പുനഃസൃഷ്ടിക്കായി സ്വയം തയ്യാറെടുക്കുക. - ബഷീർ പുത്തൂർ Your browser does not support viewing this document. Click here to download the document. ഈമാനിന്റെ സപ്തസ്തംഭങ്ങളിലൊന്നാണ് അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം. സംഭവിക്കുന്നവയെല്ലാം അവൻ മുൻകൂട്ടി നിർണ്ണയിച്ചവ മാത്രമാണെന്ന ദൃഢബോധ്യം. അല്ലാഹു പറയുന്നു: وَخَلَقَ كُلَّ شَیۡءٍ فَقَدَّرَهُۥ تَقۡدِیرًا - [الفرقان ٢] “അവൻ എല്ലാറ്റിനെയും സൃഷ്ടിക്കുകയും, അതിനെ അവൻ മുൻനിർണ്ണയ പ്രകാരം കണക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു.” [ഫുർഖാൻ 2] مَاۤ أَصَابَ مِن مُّصِیبَةٍ فِی ٱلۡأَرۡضِ وَلَا فِیۤ أَنفُسِكُمۡ إِلَّا فِی كِتَـٰبٍ مِّن قَبۡلِ أَن نَّبۡرَ أَهَاۤ إِنَّ ذَ ٰلِكَ عَلَى ٱللَّهِ یَسِیرٌ ٢٢ لِّكَیۡلَا تَأۡسَوۡا۟ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُوا۟ بِمَاۤ ءَاتَىٰكُمۡۗ وَٱللَّهُ لَا یُحِبُّ كُلَّ مُخۡتَالٍ فَخُورٍ ٢٣ [الحديد] “ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ ബാധിച്ച യാതൊന്നും, അതിനെ നാം സൃഷ്ടിയായി പുലർത്തുന്നതിനു മുമ്പ് ഒരു രേഖയിൽ ഉൾ-പ്പെടുത്താതെ വിട്ടിട്ടില്ല. തീർച്ചയായും അത് അല്ലാഹുവിനെ സംബന്ധി-ച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. നിങ്ങൾക്കു നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കാനും, നിങ്ങൾക്കവൻ നൽകിയതിന്റെ പേരിൽ ഉന്മാദം കാണിക്കാതിരിക്കാനും വേണ്ടി തന്നെയാണത്. അല്ലാഹു ഒരു അഹങ്കാരിയെയും ദുരഭിമാനി-യെയും ഇഷ്ടപ്പെടുന്നില്ല.” [ഹദീദ് 22, 23] عَنِ الْوَلِيدِ بْنِ عُبَادَةَ، أَنَّ أَبَاهُ عُبَادَةَ بْنَ الصَّامِتِ لَمَّا احْتُضِرَ سَأَلَهُ ابْنُهُ عَبْدُ الرَّحْمَنِ وَقَالَ: يَا أَبَهْ، أَوْصِنِي قَالَ: أَجْلِسُونِي يَا بَنِيَّ فَأَجْلَسُوهُ. قَالَ: يَا بُنَيَّ اتَّقِ اللَّهَ، وَلَنْ تَتَّقِ اللَّهَ تَعَالَى حَتَّى تُؤْمِنَ بِاللَّهِ تَعَالَى، وَلَنْ تُؤْمِنَ بِاللَّهِ حَتَّى تُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ، وَتَعْلَمَ أَنَّ مَا أَصَابَكَ لَمْ يَكُنْ يُخْطِئُكَ. سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «الْقَدَرُ عَلَى هَذَا، مَنْ مَاتَ عَلَى غَيْرِ هَذَا أَدْخَلَهُ اللَّهُ تَعَالَى النَّارَ [رواه ابن أبي عاصم في السنة وصححه الألباني] വലീദ് ബിൻ ഉബാദഃ رحمه الله നിവേദനം: തന്റെ പിതാവ് ഉബാദഃ ബിൻ സ്വാമിത് رضي الله عنه വിന്ന് മരണമാസന്നമായ സന്ദർഭത്തിൽ അദ്ദേഹ-ത്തിന്റെ മകൻ അബ്ദുറഹ്മാൻ ചോദിച്ചു: "എന്റെ പിതാവേ എനിക്കൊരു വസ്വിയ്യത്തു നൽകിയാലും." അദ്ദേഹം പറഞ്ഞു: "എന്റെ മക്കളേ, എന്നെ ഒന്ന് ഇരുത്തിയാലും." അപ്പോൾ അവർ അദ്ദേഹത്തെ ഇരുത്തി. അദ്ദേഹം പറഞ്ഞു: "എന്റെ പൊന്നു മകനേ, നീ അല്ലാഹുവിനെ സൂക്ഷി-ക്കുക. അല്ലാഹുവിൽ വിശ്വസിക്കാതെ നീ അല്ലാഹുവിനെ സൂക്ഷിച്ചവനാ-കില്ല. ഖദറിൽ — അതിലെ നന്മയിലും തിന്മയിലും — വിശ്വസിക്കാതെ, നിനക്കു വന്നുഭവിച്ചത് നിന്നെവിട്ടു മാറിപ്പോകേണ്ടതല്ല എന്ന ജ്ഞാനമു-ൾക്കൊള്ളാതെ, നീ അല്ലാഹുവിൽ വിശ്വസിച്ചവനാകില്ല. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “ഇതിന്മേലാണ് ഖദറിലുള്ള വിശ്വാസം നിലകൊള്ളുന്നത്. ഈ വിശ്വാസത്തിലല്ലാതെ ഒരാൾ മരിച്ചാൽ അവനെ അല്ലാഹു നരകത്തിൽ പ്രവേശിപ്പിക്കും." [ഇബ്നു അബീ ആസ്വിം സുന്നഃ യിൽ ഉദ്ധരിച്ചത്] عَنْ مَسْرُوقٍ، قَالَ: قَالَ عَبْدُ اللَّهِ لَأَنْ أَعُضَّ عَلَى جَمْرَةٍ حَتَّى تَبْرُدَ أَحَبُّ إِلَيَّ مِنْ أَنْ أَقُولَ لِشَيْءٍ قَدْ قَضَاهُ اللَّهُ: لَيْتَهُ لَمْ يَكُنْ [الزهد لأبي داود] മസ്റൂഖ് رحمه الله നിവേദനം. അബ്ദുല്ല ബിൻ മസ്ഊദ് رضي الله عنه പറയുന്നു: “അല്ലാഹു തീരുമാനിച്ച ഒരു കാര്യത്തെ സംബന്ധിച്ച് “അത് അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ” എന്ന് ഞാൻ പറയുന്നതിനെക്കാൾ, ഒരു തീക്കനൽ അത് തണുക്കുവോളം കടിച്ചുപിടിക്കുന്നതാണ് എനിക്കിഷ്ടം.” [അബൂ ദാവൂദ് സുഹ്ദിൽ ഉദ്ധരിച്ചത്] നമസ്കാരത്തിൽ നബി ﷺ ചൊല്ലിയിരുന്ന ദീർഘമായ ദുആ-യുടെ ഭാഗമാണ്: وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ [رواه النسائي عن عمار بن ياسر وصححه الألباني] “അല്ലാഹുവേ, നിന്റെ തീരുമാനം വന്നുകഴിഞ്ഞാൽ സംതൃപ്തിയടയാനുള്ള തൗഫീഖ് നിന്നോട് ഞാൻ ചോദിക്കുന്നു.”
[നസാഈ സുനനിൽ അമ്മാർ ബിൻ യാസിർ رضي الله عنهما യിൽനിന്ന് നിവേദനം ചെയ്തത്] — അബൂ തൈമിയ്യ ഹനീഫ് ബാവ 7 ശഅബാൻ 1446 / 6 ഫെബ്രുവരി 2025 അല്ലാഹു പറയുന്നു: یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّـٰدِقِینَ - التوبة ١١٩ “അല്ലയോ വിശ്വാസികളേ! നിങ്ങൾ അല്ലാഹുവിനെ സൂക്ഷി ക്കുക, സത്യസന്ധരുടെ കൂടെയായിരിക്കുകയും ചെയ്യുക.” [തൗബ 119] ഈ വചനത്തിലെ “സത്യസന്ധരുടെ കൂടെയായിരിക്കുകയും ചെയ്യുക.” എന്നതിന്റെ വിവക്ഷ വിവരിക്കുന്നിടത്ത് ഇമാം ഇബ്നു ജരീർ رحمه الله ഉദ്ധരിക്കുന്നു: عن نافع ... قال: مع النبي ﷺ وأصحابه ... عن الضحاك ... قال: مع أبي بكر وعمر وأصحابهما، رحمةُ الله عليهم - جامع البيان നാഫിഅ് رحمه الله പറയുന്നു:
നബി ﷺ യുടെയും അവിടുത്തെ സ്വഹാബത്തിന്റെയും കൂടെ. ളഹ്ഹാക് رحمه الله പറയുന്നു: അബൂബക്റിന്റെയും ഉമറിന്റെയും അവരുടെ അനുചരന്മാരു ടെയും കൂടെ. [ജാമിഉൽ ബയാൻ] - അബൂ തൈമിയ്യ ഹനീഫ് ശൈഖ് സ്വാലിഹുൽ ഉതൈമീൻ റഹിമഹുള്ള പറയുന്നു : ️നിന്റെ ഹൃദയത്തിൽ രൂഡമൂലമായ ഈമാനിനെ അവലംബിക്കുകയും ശൈത്താൻ നിന്നിൽ ആധിപത്യം പുലർത്തുകയില്ലെന്നു ധരിക്കുകയും തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന ദേഹേച്ഛ നിന്നെലേക്ക് പടർന്ന് പിടിക്കുകയും ചെയ്യില്ലെന്ന് നീ വിശ്വസിക്കരുത്. മറിച്ച്, നീ സദാ സ്ഥൈര്യം ചോദിച്ചു കൊണ്ട് അല്ലാഹുവിലേക്ക് അഭയം തേടിക്കൊണ്ടിരിക്കുക (തഫ്സീർ സൂറത് യാസീൻ -24) — ബഷീർ പുത്തൂർ قال ابن عثيمين رحمه الله
لا تعتمد على ما في قلبك من رسوخ الإيمان مثلا، وتعتقد أنه لن يتسلط عليك الشيطان، ولن يتسرب إليك هوى النفس الأمارة بالسوء، بل كن دائما لاجئا إلى الله تعالى سائلا الثبات (تفسير سورة يس ٢٤) |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|