0 Comments
സുഫ് യാൻ അഥൗരീ رحمه الله ഈ രണ്ടു ഈരടികൾ ചൊല്ലാറുള്ളത് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ടെന്ന് ഖാലിദ് ബിൻ നിസാർ رحمه الله പറയുന്നു: ഓരോരോ ആവശ്യങ്ങൾ നിറവേറ്റാനായ് നാം, പ്രഭാത പ്രദോഷങ്ങളിൽ ഇറങ്ങിത്തിരിക്കുന്നു. ജീവിച്ചിരിക്കുന്നവന്റെ ആവശ്യങ്ങളുണ്ടോ അവസാനിക്കുന്നു! മനുഷ്യൻ മരിക്കുമ്പോൾ മാത്രം അവന്റെ ആവശ്യങ്ങളും കൂടെ മരിക്കുന്നു. അവൻ അവശേഷിക്കുന്ന കാലമത്രയും അവന്റെ ആവശ്യങ്ങളും കൂടെയുണ്ടാകും! - അബൂ തൈമിയ്യ ഹനീഫ് ബാവ قال ابن أبي حاتم: حدثنا عبد الرحمن نا طاهر بن خالد بن نزار قال قال أبي: كثيرا ما كنت اسمع سفيان الثوري يتمثل بهذين البيتين
نروح ونغدو لحاجاتنا * وحاجة من عاش لا تنقضي تموت مع المرء حاجاته * وتبقى له حاجة ما بقي (الجرح والتعديل) അന്തശ്ചോദനയാൽ പ്രസവിച്ചയുടനെ കുഞ്ഞിനെ പെട്ടിയിലാക്കി നൈൽ നദിയിൽ ഒഴുക്കി മൂസാ നബിയുടെ പെറ്റുമ്മ.
ആ സമയത്തെ അവരുടെ മാനസികാവസ്ഥ അറിയാൻ ഖുർആനിലെ ഖസ്വസ്വ് 10-ാം സൂക്തം വായിച്ചു നോക്കിയാൽ മതി. "അങ്ങനെ, മൂസായുടെ മാതാവിന്‍റെ മനസ്സ് ശൂന്യമായിത്തീര്‍ന്നു..." [ഖുർആൻ | ഖസ്വസ്വ് 10] "മനസ്സ് ശൂന്യമായിത്തീരുക" എന്നത് ഒരു അവസ്ഥയാണ്, സവിശേഷമായോരു ജീവിതഘട്ടത്തെ പ്രതീകവത്ക്കരിക്കുന്ന മാനസികാവസ്ഥ. ജീവിതഘട്ടങ്ങൾ ഓരോന്നായി നാം കേറിയിറങ്ങുക തന്നെ വേണം. അനുഭവിച്ചോ.. അല്ലെങ്കിൽ നിങ്ങളും വരിയിലാണെന്ന് വെച്ചോ.. അത്രയേ പറയാനുള്ളു. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് വർഷങ്ങൾ ധാരാളം തന്നിലൂടെ കടന്നുപോകുന്നതിൽ ആഹ്ലാദിക്കുന്ന മനുഷ്യാ! നിന്റെ ആയുസ്സ് കുറയുന്നതു മാത്രമല്ലയോ നീ ആഘോഷിക്കുന്നത്. അബുദ്ദർദാഅ്, ഹസൻ رضي الله عنهما തുടങ്ങിയവർ പറയാറുണ്ടായിരുന്നു: "ദിവസങ്ങൾ മാത്രമാണു നീ. നിന്നിൽ നിന്ന് ഓരോ നാളും കഴിഞ്ഞുപോകുമ്പോൾ നീയെന്നതിൽ നിന്നൽപ്പമാണ് കൊഴിഞ്ഞു പോകുന്നത്. (لطائف المعارف) - ഇബ്നു റജബ് رحمه الله - അബൂ തൈമിയ്യ ഹനീഫ് يا من يفرح بكثرة مرور السنين عليه إنما تفرح بنقص عمرك قال أبو الدرداء والحسن رضي الله عنهما: إنما أنت أيام كلما مضى منك يوم مضى بعضك
لطائف المعارف ഇമാം അബ്ദുറഹ്'മാൻ അസ്സഅദി رحمه الله പറഞ്ഞു:
ബുദ്ധിമാൻ മനസ്സിലാക്കുന്നു അവന്റെ ശരിയായ ജീവിതമെന്നാൽ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണ്. അതാകട്ടെ വളരെ ഹ്രസ്വമാണ്. വിഷമത്തിലും വ്യഥയിലും മനസ്സിനെ തളച്ചിട്ട് അതിനെ പിന്നെയും വെട്ടിച്ചുരുക്കുന്നത് അവനു ഭൂഷണമല്ല. (الوسائل المفيدة للحياة السعيدة) - അബൂ തൈമിയ്യ ഹനീഫ് ബാവ ഉമർ ഇബ്നു ദർ رحمه الله നിവേദനം: അല്ലാഹുവിനെ സൂക്ഷിക്കാൻ വസിയ്യത്ത് ചെയ്തുകൊണ്ട് സഈദ് ഇബ്നു ജുബൈർ رحمه الله എന്റെ പിതാവിന് ഒരു കത്തയച്ചു, അതിൽ അദ്ദേഹം പറഞ്ഞു: "അബൂ ഉമർ! ഒരു മുസ്'ലിമിന്റെ നിലനിൽപ്പ് (ജീവിതം) ഓരോ ദിവസവും നേട്ടമാണ്." നിർബന്ധമായ കർമ്മങ്ങളെയും നമസ്കാരത്തെയും, അല്ലാഹുവിനെ പ്രകീർത്തിക്കാൻ അവൻ വിഭവമായി നൽകുന്ന അവസരങ്ങളെയും കുറിച്ച് അദ്ദേഹം പ്രത്യേകം ഉണർത്തുകയുണ്ടായി. - അബൂ തൈമിയ്യ ഹനീഫ് ബാവ عَنْ عُمَرَ بْنِ ذَرٍّ، قَالَ: كَتَبَ سَعِيدُ بْنُ جُبَيْرٍ إِلَى أَبِي كِتَابًا أَوْصَاهُ فِيهِ بِتَقْوَى اللهِ، وَقَالَ: «يَا أَبَا عُمَرَ، إِنَّ بَقَاءَ الْمُسْلِمِ كُلَّ يَوْمٍ غَنِيمَةٌ». وَذَكَرَ الْفَرَائِضَ وَالصَّلَوَاتِ وَمَا يَرْزُقُهُ اللهُ مِنْ ذِكْرِهِ
(الحلية) ഇമാം ഇബ്'നുൽ ഖയ്യിം رحمه الله പറഞ്ഞു: "സമയം പാഴാക്കുന്നത് മരണത്തേക്കാൾ കഠിനമാണ്. കാരണം സമയം നഷ്ടമാക്കുന്നത് നിന്നെ അല്ലാഹുവിൽ നിന്നും, പാരത്രിക ഭവനത്തിൽ നിന്നും ബന്ധമറ്റുകളയും. മരണമോ, ദുനിയാവിൽ നിന്നും, അതിലെ ആളുകളിൽ നിന്നുമേ വിച്ഛേദിക്കൂ." - അബൂ തൈമിയ്യ ഹനീഫ് قال ابن القيم رحمه الله إضاعة الوقت أشدُّ من الموت؛ لأنَّ إضاعة الوقت تقطعك عن الله والدار الآخرة، والموتُ يقطعك عن الدنيا وأهلها (الفوائد) സുബ്ഹ് നമസ്കാരത്തിൽ ഓതിയത് സൂറത്തുൽ ഇൻശിഖാഖ്. 19-ാം സൂക്തത്തിൽ എത്തിയപ്പോൾ പെട്ടെന്നൊന്ന് നിന്നുപോയി. അത് ഹൃദയത്തിൽ എന്തോ കോറിയിട്ടു:
(നിങ്ങൾ ഘട്ടങ്ങൾ ഓരോന്നായി കേറിപ്പോവുക തന്നെ ചെയ്യും) നമസ്കാരം കഴിഞ്ഞു. ദിക്റുകൾ ചൊല്ലിക്കൊണ്ടിരിക്കുമ്പോഴും. മനസ്സിൽ അതു തന്നെ. (നിങ്ങൾ ഘട്ടങ്ങൾ ഓരോന്നായി കേറിപ്പോവുക തന്നെ ചെയ്യും) വർഷങ്ങൾക്കു മുമ്പ് വായിച്ചു മറന്നത് പ്രജ്ഞയിൽ തെളിഞ്ഞുവന്നു. ഇബ്‌നു അബ്ബാസ് –رضي الله عنه– ൻെറ വ്യാഖ്യാനം. (മാറിവരുന്ന ജീവിതാവസ്ഥകൾ ഓരോന്നായി നിങ്ങൾ തരണം ചെയ്യേണ്ടിവരും.) വരും, വരും, വരും... താണ്ടിക്കടന്ന ജീവിതാവസ്ഥകൾ! ആടിയുലഞ്ഞ മനുഷ്യബന്ധങ്ങൾ!! ഇപ്പോൾ കേറിനിൽക്കുന്ന ജീവിതഘട്ടം!!! നടുക്കം, തിക്തം, ഘോരം... ദിക്റുകളിൽനിന്ന് ദുആയിലേക്ക് മാറി. (അല്ലാഹുവേ! നിന്നോടു ഞാൻ കാവൽ തേടുന്നു: • കെട്ട അയൽവാസിയിൽനിന്ന്, • അകാലത്തിലേ നരപ്പിച്ചുകളയുന്ന പാതിയിൽനിന്ന്, • എന്നോട് ഏമാനനായി വർത്തിക്കുന്ന പുത്രനിൽനിന്ന്, • എനിക്കു ദണ്ഡനമായി ഭവിക്കുന്ന ധനത്തിൽ നിന്ന്, • സൂത്രശാലിയായ സുഹൃത്തിൽനിന്ന് - അവന്റെ കണ്ണ് എന്നെ വീക്ഷിക്കുകയും ഹൃദയം എന്നെ നിരീക്ഷിക്കുകയും ചെയ്തു കൊണ്ടേയിരിക്കും. ഒരു നന്മ കണ്ടാൽ അവനത്ത് കുഴിച്ചുമൂടും. തിന്മ കണ്ടാൽ അവനത് അടിച്ചുപരത്തും. [അൽബാനി | സ്വഹീഹ: 3137] കേറിനിൽക്കുന്നത് വല്ലാത്തൊരു ഘട്ടത്തിൽ തന്നെ. നെടുവീർപ്പോടെ ഞാൻ അത് ഓർത്തെടുത്തു. അടുത്തെന്നോ ഞാനത് മൊഴിമാറ്റം നടത്തിട്ടുണ്ടല്ലോ. ഉമർ ബിൻ സ്വാലിഹിനോട് ഇമാം അഹ് മദ് –رحمه الله– പറയുന്നു: (അബൂ ഹഫ്‌സ്, ശ്രദ്ധിക്കുക ! മനുഷ്യർക്ക് ഒരു കാലം വരാനിരിക്കുന്നു, അന്ന് അവർക്കിടയിൽ ജീവിക്കുന്ന മുഅ്മിനിൻെറ അവസ്ഥ ചീഞ്ഞുനാറുന്ന ശവശരീരം പോലെയായിരിക്കും. കാപട്യക്കാരുടെ നേരെയല്ലാതെ വിരലുകൾ ചൂണ്ടാത്ത കാലം. — ഇബ്‌നു മുഫ് ലിഹ് | ആദാബു ശ്ശറഇയ്യ: ശവശരീരം –جيفة– ജീവനില്ലാത്തത്, അനങ്ങാനാവാത്തത്, ആർക്കും വേണ്ടാത്തത്, പുറത്ത് തള്ളിയത്, കാണാൻ ഇഷ്ടപ്പെടാത്തത്, നാറ്റം കൊണ്ട് മൂക്കു പൊത്തുന്നത്. അതാണ് ജീവിതാവസ്ഥകളിൽ ഈ ഘട്ടത്തിൻെറ സവിശേഷത. കേറും, അതിൽ എല്ലാവരും കേറുക തന്നെ ചെയ്യും. നിങ്ങളും വരിയിലാണ്. അൽപം കാത്തിരിക്കുക. — അബൂ ത്വാരീഖ് സുബൈർ മുഹമ്മദ് ഉമർ ബിൻ സ്വാലിഹിനോട് ഇമാം അഹ് മദ് –رحمه الله– പറയുന്നു:
അബൂ ഹഫ്സ്വേ ! ജനങ്ങളുടെമേൽ ഒരു കാലം വരാനിരിക്കുന്നു, അന്ന് അവർക്കിടയിൽ ഒരു മുഅ്മിൻ ചീഞ്ഞുനാറുന്ന ശവശരീരം പോലെയായിരിക്കും . വിരലുകൾക്കെല്ലാം അന്ന് ചൂണ്ടിക്കാണിക്കാനുണ്ടാവുക കാപട്യക്കാരനെ മാത്രമായിരിക്കും. (ഇബ്നു മുഫ് ലിഹ് | ആദാബു ശ്ശറഇയ്യ:) - അബൂ ത്വാരിഖ് സുബൈര്‍
സുബൈർ ബ്‌നു അദിയ്യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ അനസ് ബ്‌നു മാലിക് رضي الله عنه ന്റെ അടുക്കൽ ചെന്ന്, ഹജ്ജാജിൽ നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് ആവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:
"നിങ്ങൾ ക്ഷമിക്കുവീൻ, കാരണം നിങ്ങൾക്ക് ഒരുനാളും വരികയില്ല; അതിനു ശേഷമുള്ളത് അതിനേക്കാൾ മോശമായിട്ടല്ലാതെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതുവരെ." ഇത് ഞാൻ നിങ്ങളുടെ നബി صلى الله عليه وسلم യിൽ നിന്ന് കേട്ടതാണ്. (ബുഖാരി) ഇബ്‌നു ഹജർ رحمه الله പറഞ്ഞു: സ്വഹാബത്ത് ഉണ്ടായിരുന്ന കാലമാണ് അതിന്റെ ശേഷമുള്ള കാലത്തേക്കാൾ ഉത്തമം; നബി صلى الله عليه وسلم യുടെ വചനം തെളിയിക്കുന്നതാണത് : "ഏറ്റവും ഉത്തമരായവർ എന്റെ ഈ തലമുറയാണ്" (ഇത് രണ്ടു സ്വഹീഹുകളിലും വന്നതാണ്). അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ഈ വചനവും: "എന്റെ സ്വഹാബത്ത് എന്റെ ഉമ്മത്തിനുള്ള സുരക്ഷയാണ്, എന്റെ സ്വഹാബത്ത് പോയിക്കഴിഞ്ഞാൽ എന്റെ ഉമ്മത്തിനു മുന്നറിയിപ്പു നൽകപ്പെട്ടവ (ഫിത്‌നകൾ) വന്നെത്തുകയായി." (മുസ്‌ലിം ഉദ്ധരിച്ചതാണിത്). പിന്നെ അബ്ദുല്ല ബ്‌നു മസ്‌ഊദിൽ നിന്നുള്ള വിവരണം എനിക്കു കാണാൻ കഴിഞ്ഞു - അത് ഉൾകൊള്ളാൻ ഏറ്റവും അർഹമായതാണ് - ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ത് എന്ന് വ്യക്തമാക്കുന്നതുമാണ്. ... അദ്ദേഹം പറഞ്ഞു: "നിങ്ങൾക്ക് ഒരു നാളും വരികയില്ല, അത് അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ മോശമായിട്ടല്ലാതെ; അന്ത്യനാൾ സംഭവിക്കും വരെ. ഞാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്ന ജീവിത സൗകര്യങ്ങളോ, സാമ്പത്തിക നേട്ടമോ നഷ്ടമാകുമെന്നല്ല. മറിച്ച്, നിങ്ങൾക്ക് ഒരു നാളും വരികയില്ല അത് അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ അറിവു കുറഞ്ഞതായിട്ടല്ലാതെ. പണ്ഡിതന്മാർ പോയാൽ പിന്നെ ജനങ്ങൾ എല്ലാരും ഒരുപോലെയായി. പിന്നെ അവർ നന്മ കൽപ്പിക്കില്ല, തിന്മ വിലക്കില്ല, അപ്പോഴാണവർ നശിക്കുക". ... ഒരുകാലവും നിങ്ങൾക്ക് വരികയില്ല; അത് അതിന്റെ മുൻപുള്ളതിനേക്കാൾ വളരെ മോശമായിട്ടല്ലാതെ. എന്നാൽ ഞാൻ ഇതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു ഭരണാധികാരിയേക്കാൾ നല്ല മറ്റൊരു ഭരണാധികാരി, അല്ലെങ്കിൽ ഒരു വർഷത്തേക്കാൾ മുന്തിയ വർഷമോ അല്ല. മറിച്ച്, നിങ്ങളിലെ ഉലമാക്കളും ഫുഖഹാക്കളും പോയിത്തീരും,പിന്നെ അവർക്ക് പിന്മുറക്കാരെ നിങ്ങൾക്ക് കണ്ടെത്താനാവില്ല, പിന്നെ ഒരു വിഭാഗം വരും; സ്വേച്ഛാനുസാരം മതവിധി പറയുന്നവർ." (ഫത്‌ഹുൽബാരി) - അബൂ തൈമിയ്യ ഹനീഫ് ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു "അല്ലാഹുവിലുള്ള തവക്കുൽ രണ്ടു വിധമാണ്. അതിലൊന്ന്: ഒരടിമ അവന്റെ ഭൗതികമായ സൗഭാഗ്യങ്ങളും ആവശ്യങ്ങളും കരഗതമാക്കുന്നതിനും ദുനിയവിയായപ്രയാസങ്ങളും ദുരിദങ്ങളും തടയുന്നതിനും വേണ്ടിയുള്ളത്.
രണ്ടാമത്തേത് : ഈമാൻ, യഖീൻ, ജിഹാദ്, ദഅവത് തുടങ്ങി അവനി(അല്ലാഹു)ഷ്ടപ്പെട്ടതും തൃപ്തിയുള്ളതുമായ കാര്യങ്ങൾ നേടിയെടുക്കാനുള്ളത്. ഈ രണ്ടിനങ്ങൾക്കിടയിലുംഅല്ലാഹുവിനല്ലാതെ മറ്റാർക്കും കണക്കാക്കാൻ കഴിയാത്തത്ര ശ്രേഷ്ടതകളുണ്ട്. രണ്ടാമത് പറഞ്ഞഇനത്തിൽ ഒരടിമ അല്ലാഹുവിനോട് വേണ്ട വിധത്തിൽ എപ്പോഴാണോ തവക്കുൽ ചെയ്യുന്നത്അപ്പോൾ ഒന്നാമത്തെ ഇനത്തിലുള്ളതിന് കൂടി പൂർണ്ണമായ രൂപത്തിൽ തന്നെ അത് മതിയാകും. എന്നാൽ രണ്ടാമത്തേത് ഇല്ലാതെ ഒന്നാമത്തേതിലാണ് ഒരടിമ തവക്കുൽ ചെയ്യുന്നതെങ്കിൽ അതുംഅവന് മതിയാകുന്നതാണ്. പക്ഷെ, അവൻ (അല്ലാഹു) ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയുംചെയ്യുന്നവയിൽ തവക്കുൽ ചെയ്തവന്റെ പരിണിതി അവനുണ്ടാവുകയില്ല. അപ്പോൾ ഏറ്റവുംമഹത്തായ തവക്കുൽ സന്മാർഗത്തിലും തൗഹീദിലും നബിചര്യ പിൻപറ്റുന്നതിലുംധർമ്മയുദ്ധത്തിലുമുള്ള തവക്കുലാണ്. അതാണ് പ്രവാചകന്മാരുടെയും സവിശേഷരായ അവരുടെഅനുയായികളുടേയും തവക്കുൽ" (അൽ ഫവാഇദ് ) - ബഷീർ പുത്തൂർ
|
IslamBooks.inBooks and Articles on Islam, correct and pure. Archives
May 2022
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|