|
അല്ലാമാ ഇബ്'നു സഹ്'മാൻ رحمه الله പറഞ്ഞു: അതിശയമാണ്, വല്ലാത്ത അതിശമാണ്; പണ്ഡിതന്മാരല്ലാത്തവരും, ശൈഖുമാരിൽ ആരുടെയും അടുക്കൽ നിന്ന് കിതാബുകൾ പഠിച്ചിട്ടില്ലാത്തവരുമായ ആളുകൾക്ക് ചെവികൊടുക്കുകയും, അവരുടെ വാക്കുകൾ സ്വീകരിക്കുകയും, എന്നിട്ട് അവർ പറയുന്നതിലും ഉദ്ധരിക്കുന്നതിലും നല്ലവിചാരം വെച്ചു പുലർത്തുകയും, അവരേക്കാൾ നന്നായി പണ്ഡിതന്മാരുടെ വാക്കുകളെ മനസ്സിലാക്കുന്നവരും, അല്ലാഹുവിന്റെ റസൂലും صلى الله عليه وسلم സ്വഹാബത്തും ഈ ഉമ്മത്തിലെ സലഫുകളും ഇമാമീങ്ങളും ഏതൊരു നിലപാടിലായിരുന്നുവോ, ആ സത്യത്തിലേക്ക് ജനങ്ങളെ വഴികാണിക്കുകയും അതിലൂടെ അവരെ നയിക്കുകയും ചെയ്യുക എന്നതല്ലാതെ ജനങ്ങളിൽ നിന്ന് മറ്റൊന്നും ലക്ഷ്യം വെക്കാത്തവരായ മുസ്'ലിമീങ്ങളുടെ പണ്ഡിതന്മാരെയും ശൈഖുമാരെയും കുറിച്ച് ദുർവ്വിചാരം വെച്ചു പുലർത്തുകയും ചെയ്യുന്നവരുടെ കാര്യം (വല്ലാത്ത അതിശയമാണ്). എന്നാൽ അറിവു നടിച്ചു നടക്കുന്ന ഈ പടു ജാഹിലുകളുണ്ടല്ലോ, അവരിൽ അധികവും, അവരുടെ കൂട്ടത്തിൽ പണ്ഡിതന്മാരിൽ നിന്നും പഠിച്ചിട്ടില്ലാത്തവർ പ്രത്യേകിച്ചും, അവർ ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുകയാണെങ്കിൽ തന്നെ അവരുടെ സ്വന്തം നഫ്സിലേക്കു തന്നെയാണ് ക്ഷണിക്കുന്നത്. ജനങ്ങളുടെ മുഖങ്ങൾ അവരിലേക്ക് തിരിക്കുവാൻ വേണ്ടി, മേൽകോയ്മയും സ്ഥാനമാനങ്ങളും ആളുകളുടെമേൽ നേതൃത്വും തേടിക്കൊണ്ട്. അവരോട് (മതവിധികൾ) ചോദിക്കപ്പെട്ടാൽ അറിവില്ലാതെ ഫത്'വ പറയും. അങ്ങനെ സ്വയം പിഴക്കുകയും ജനങ്ങളെ വഴി പിഴപ്പിക്കുകയും ചെയ്യും. - അബു തൈമിയ്യ ഹനീഫ് قال ابن سحمان في منهاج أهل الاتباع ( ٢٤ )
العجب كل العجب ممن يصغي ويأخذ بأقوال أناس ليسوا بعلماء ولاقرءوا على أحد من المشايخ فيحسنون الظن بهم فيما يقولونه وينقلونه, ويسيئون الظن بمشايخ أهل الإسلام وعلمائهم الذين هم أعلم منهم بكلام أهل العلم , وليس لهم غرض في الناس إلا هدايتهم وإرشادهم إلى الحق الذي كان عليه رسول الله صلى الله عليه وسلم وأصحابه وسلف الأمة وأئمتها أما هؤلاء المتعالمون الجهال فكثير منهم خصوصا من لم يتخرج على العلماء منهم وإن دعوا الناس إلى الحق فإنما يدعون إلى أنفسهم ليصرفوا وجوه الناس إليهم طلبا للجاه والشرف والترؤس على الناس, فإذا سئلوا أفتوا بغير علم فضلوا وأضلوا ( صيانة السلفي ١٩ )
0 Comments
ഇബ്നു ഉഥൈമീൻ മാത്രമല്ല മറ്റു പലരും ഈ അഭിപ്രായക്കാരുണ്ട്, എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ തന്നെ മറിച്ച് അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരുമുണ്ട്.
അങ്ങനെ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായാൽ നമ്മൾ അതിൽ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നതോ, ഭൂരിപക്ഷത്തിനനുസരിച്ചോ ഒന്നുമല്ല നിലപാടെടുക്കേണ്ടത്. പണ്ഡിതന്മാർ നിരത്തിയ പ്രമാണങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. അല്ലാഹുവിന്റെ കിതാബിലേക്കും റസൂലുല്ലയുടെ സുന്നത്തിലേക്കും മടക്കുന്നതിൽ ശരിയായത് ആരുടേതോ അതാണ് പിന്തുടരേണ്ടത്. അത് ഒരുപക്ഷേ ന്യൂനപക്ഷമാകാം പക്ഷേ അവരായിരിക്കും അപ്പോൾ സത്യത്തിന്റെ പക്ഷം. പണ്ഡിതന്മാരുടെ വാക്കുകളെ പ്രമാണമാക്കുകയല്ല; മറിച്ച് പണ്ഡിതന്മാരുടെ വാക്കുകളിൽ പ്രമാണത്തെ തിരയുകയാണ് നമ്മുടെ കർത്തവ്യം. പണ്ഡിതവചനങ്ങളിൽ നമ്മളാഗ്രഹിക്കുന്ന ഇളവുകൾ ലക്ഷ്യം പരതി, യോജിച്ചതു മാത്രം തെരഞ്ഞു നടക്കുന്നവൻ അറിയാതെ മതവിരോധത്തിലെത്തുമെന്നാണ് ഇമാം ഇബ്നുൽ ഖയ്യിമും മറ്റു പലരും പറഞ്ഞിട്ടുള്ളത്. മേൽ വിഷയത്തിലും ഇതു തന്നെയാണ് സ്ഥിതി. അല്ലാമാ ഇബ്നു ഉഥൈമീൻ പറഞ്ഞ അഭിപ്രായമല്ല, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, അല്ലാമാ സ്വിദ്ദീഖ് ഹസൻ ഖാൻ, അല്ലാമാ അൽബാനി തുടങ്ങിയവർ നിരത്തിയ പ്രമാണങ്ങളാണ് ബലപ്പെട്ടവ. വിശദമായി അവയുടെ ബലാബലം മനസ്സിലാക്കാൻ അബൂത്വാരിഖിന്റെ വിവരണം അവലംബിക്കുക. അല്ലാഹു നമ്മെ ഹിദായത്തിലാക്കട്ടെ. - അബു തൈമിയ്യ ഹനീഫ് നമസ്കാര ശേഷമുള്ള കൂട്ട പ്രാർത്ഥന ബിദ്'അത്താണ് (കൂട്ട തക്'ബീറോ ?!)
എന്തുകൊണ്ട് ? നബി صلى الله عليه وسلم അഞ്ചുനേരത്തെ നമസ്കാര ശേഷം ഉച്ചത്തിൽ, ഈണത്തിൽ, നമ്മളിന്ന് പല പള്ളികളിലും കാണുന്ന പോലെ, ദുആ ചെയ്യുകയും സ്വഹാബത്ത് അതിന് ആമീൻ പറയുകയം ചെയ്തതായി സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല. കൂട്ട തക്'ബീറിന്റെ സ്ഥിതിയോ ? നബി صلى الله عليه وسلم അഞ്ചുനേരത്തെ നമസ്കാര ശേഷം ഉച്ചത്തിൽ, ഈണത്തിൽ, നമ്മളിന്ന് പല പള്ളികളിലും കാണുന്ന പോലെ, തക'ബീറ് ചൊല്ലുകയും സ്വഹാബത്ത് അതേറ്റുചൊല്ലുകയും ചെസ്തതായി സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ടോ ?!! ദുൽ ഹിജ്ജ പത്തിലും ചെറിയപെരുന്നാൾ രാവിലും, പള്ളിമിനാരങ്ങളിൽ, ലൌഡ് സ്പീക്കറുകൾ വഴി, നമസ്കാരങ്ങൾക്കു ശേഷം കൂട്ടമായി നടത്തുന്ന തക്'ബീറിന്റെ വിധിയെപ്പറ്റി അല്ലാമാ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه ചോദിക്കപ്പെട്ടു, അപ്പോൾ മഹാനായ അദ്ദേഹം മറുപടി പറഞ്ഞു: ദുൽ ഹിജ്ജ പത്തിലെ തക്'ബീർ നമസ്കാരങ്ങൾക്കുശേഷമെന്ന് ബന്ധിക്കപ്പെട്ടതല്ല. അപ്രകാരം തന്നെ ചെറിയപെരുന്നാൾ രാവിലും, നമസ്കാരങ്ങൾക്കുശേഷമെന്ന് ബന്ധിക്കപ്പെട്ടതല്ല. അവർ അത് നമസ്കാരങ്ങൾക്കുശേഷവുമായി പ്രത്യേകം ബന്ധിപ്പിക്കുന്നത് വിമർശന വിധേയമാണ് . പിന്നെ അവർ അതിനെ കൂട്ടമായിട്ടാക്കിയതും വിമർശന വിധേയമാണ് . കാരണം അത് സലഫുകളുടെ രീതിക്കെതിരാണ് . അവർ അത് പള്ളിമിനാരങ്ങളിലൂടെ ഉയർത്തുന്നതും വിമർശന വിധേയമാണ് . ഈ മൂന്നു കാര്യങ്ങൾ ഇവയൊക്കെയും വിമർശന വിധേയമാണ് . നമസ്കാരങ്ങൾക്കു ശേഷം ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്, അറിയപ്പെട്ടതും സ്ഥിരമായിട്ടുള്ളതുമായ ദിക്'റുകൾ ചൊല്ലുക, പിന്നെ അതിൽ നിന്ന് വിരമിച്ചാൽ തക്'ബീറ് ചൊല്ലുക എന്നതുമാണ് . അപ്രകാരം തന്നെ അത് എല്ലാവരും കൂട്ടമായി ചെയ്യാതിരിക്കലാണ് ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്. മറിച്ച് എല്ലാവരും ഒറ്റക്കൊറ്റക്ക് ചൊല്ലുക, അതാണ് ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്. അനസ് ബിനു മാലികിൽ നിന്നുള്ള ഹദീസിൽ വന്നതുപോലെ; അവർ ഹജ്ജിന്റെ വേളയിൽ നബി صلى الله عليه وسلم യോടൊപ്പമായിരുന്നു , അവരിൽ തഹ്'ലീൽ ( لا إِلٰهَ إلا الله ) ചൊല്ലുന്നവർ ഉണ്ടായിരുന്നു, അവരിൽ തക്'ബീർ ചൊല്ലുന്നവർ ഉണ്ടായിരുന്നു, അവർ എല്ലാവരും ഒരേ അവസ്ഥയിലായിരുന്നില്ല. (ഫതാവാ അർകാനിൽ ഇസ്'ലാം) - അബു തൈമിയ്യ ഹനീഫ് നാളെ (ദുൽഹിജ്ജ 9- ആഗസ്റ്റ് 20) അറഫാ ദിനം. അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: അറഫാദിനം പോലെ, അല്ലാഹു അവന്റെ അടിമയെ ഇത്രയധികം നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു നാളുമില്ല. അവൻ അടുത്തുവരും, എന്നിട്ട് അവന്റെ മലക്കുകളോട് അവരെക്കുറിച്ച് അഭിമാനം കൊള്ളും, അവരോടു പറയും: എന്താണ് ഇവർ ആഗ്രഹിക്കുന്നത്. (മുസ്'ലിം) അഥവാ, അല്ലാഹുലിന്റെ റഹ്'മത്തും പാപമോചനവും ആഗ്രഹിച്ച് വന്നവരാണവർ. അവർക്ക് അവൻ അത് നൽകിയിരിക്കുന്നു എന്നർത്ഥം. അറഫാ ദിനത്തിലെ നോമ്പ്: നബി പറഞ്ഞു: അറഫാ ദിനത്തിലെ നോമ്പ്, അല്ലാഹുവിൽ നിന്നു ഞാൻ പ്രതിഫലമായി പ്രതീക്ഷിക്കുന്നത്, കഴിഞ്ഞ വർഷത്തേയും വരുന്ന വർഷത്തേയും പാപങ്ങൾ പൊറുത്തു തരുമെന്നാണ്.(മുസ്'ലിം) അറഫാ ദിനത്തിലെ ദുആ: നബി പറഞ്ഞു: ഏറ്റവും ഉത്തമമായ ദുആ, അറഫാ നാളിലെ ദുആയാണ്. ഞാനും എനിക്കു മുൻപുള്ള നബിമാരും പറഞ്ഞതിൽ ഏറ്റവും ഉത്തമമായത്, لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ (തിർമുദി-അൽബാനി:ഹസൻ)
- അബു തൈമിയ്യ ഹനീഫ് അറഫാ ദിവസത്തെ നോമ്പുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടും. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുല്‍ഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും പറമ്പിലും മഹല്ലിലും നാട്ടിലും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താല്‍ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും.
ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്നത്. മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ. ബലിപെരുന്നാള്‍ വിഷയത്തില്‍ മറ്റു നാട്ടുകാരെല്ലാം മക്കക്കാരെ പിന്തുടരുകയാണ് വേണ്ടതെന്ന് ഇമാം അഹ് മദിനെ പോലുള്ളവര്‍ പറഞ്ഞതിന്‍റെ സാംഗത്യവും അതു തന്നെയാണ്. അല്ലാതെ ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണം എന്നല്ല. അങ്ങനെ പറയാന്‍ തെളിവൊന്നുമില്ല. പരിഗണനീയരായ പണ്ഡിതന്മാരാരും അങ്ങനെ പറഞ്ഞിട്ടുമില്ല. അത് പ്രായോഗികവുമല്ല. ഈ വര്‍ഷം [1439/2018] ആഗസ്ത് 21 ചൊവ്വാഴ്ചയാണ് കേരളത്തിലുള്ളവര്‍ അറഫാ നോമ്പ് പിടിക്കേണ്ടത് എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. അത് തെറ്റാണ്. അന്ധമായ അനുകരണമോ, സംഘടനാപരമായ പക്ഷപാതമോ അല്ലാതെ മറ്റൊരടിസ്ഥാനവും അതിനില്ല. ആഗസ്ത് 11 ശനിയാഴ്ച സൂര്യനസ്തമിച്ച ശേഷം ദുല്‍ഹിജ്ജ മാസപ്പിറവി കാണുകയും, അത് മക്കയിലെ ഭരണാധികാരി അംഗീകരിച്ച്, ആഗസ്ത് 12 ഞായറാഴ്ച ദുല്‍ഹിജ്ജ ഒന്നായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. തടദിസ്ഥാനത്തില്‍ ആഗസ്ത് 20 തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെ അറഫാ ദിനമായി നിശ്ചയിച്ചിട്ടുള്ളത്. അക്കാര്യം യഥാസമയത്ത് അറിഞ്ഞിട്ടും അത് അംഗീകരിക്കാതെ, കേരളത്തിലുള്ള ചിലര്‍ അവരുടെ പറമ്പില്‍ തന്നെ മാസപ്പിറവി കാണണമെന്ന് വാശിപിടിച്ചതു കൊണ്ടാണ് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്. ഈ വങ്കത്തം മറച്ചു പിടിക്കാന്‍ വേണ്ടി അവരുന്നയിക്കുന്ന ഒരു ദുര്‍ന്യാായമാണ് മക്കയുടെ എതിര്‍ ദിശയില്‍ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവര്‍ക്ക് എങ്ങനെയാണ് ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കാന്‍ കഴിയുക എന്നുള്ളത്. ശുദ്ധമായ ഒരു അസംബന്ധം മാത്രമാണിത്. രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക: 1. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്ന് അഹ് ലുസ്സുന്നത്തില്‍പെട്ട ആരും പറയുന്നില്ല. അതിനു പ്രമാണ രേഖകളുടെ പിന്‍ബലമില്ല, പരിഗണനീയമായ പണ്ഡിതാഭിപ്രായങ്ങള്‍ പോലുമില്ല. അത് ഒട്ടും പ്രായോഗികവുമല്ല. മറിച്ച്, അറഫാ ദിവസം ഒന്നേയുള്ളു. അത് ദുല്‍ഹിജ്ജ ഒമ്പതിനാണ്. ദുല്‍ഹിജ്ജ ഒമ്പത് ഓരോ പറമ്പും പ്രദേശവും മാറുന്നതിനുസരിച്ച് മാറ്റേണ്ട ഒന്നല്ല. ഇങ്ങനെയാണ് മഹാന്മാരായ ഇമാമുകളും മുഹഖിഖുകളായ ഉലമാക്കളും പറഞ്ഞിട്ടുള്ളത്. 2. മക്ക മനുഷ്യാധിവാസ കേന്ദ്രങ്ങളുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ നിന്ന് കിഴക്കോട്ട് 12 മണിക്കൂറും, പടിഞ്ഞാറോട്ട് 12 മണിക്കൂറും ചേരുന്നതാണ് ഭൂമിയിലെ ഒരു ദിവസം. അതു കൊണ്ട് തന്നെ, ലോകത്തിന്‍റെ ഏത് കോണില്‍ വസിക്കുന്നവനും അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാന്‍ കഴിയും. മാസപ്പിറവി പ്രാദേശികമായി തന്നെ കാണണമെന്നും, തദടിസ്ഥാനത്തില്‍ പ്രാദേശികമായി ദുല്‍ഹിജ്ജ 9 എന്നാണോ വരുന്നത് അന്നാണ് അറഫാ നോമ്പ് പിടിക്കേണ്ടതെന്ന് ജല്‍പിക്കുകയും ചെയ്യുന്നവര്‍ അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാനുള്ള തൌഫീഖ് സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രമാണ രേഖകളാണ്, യുക്തിയല്ല മതകാര്യങ്ങള്‍ക്ക് അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഒരാളും ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കാനിടയില്ല. മറിച്ച്, യുക്തി പ്രമാണ രേഖകള്‍ക്കും അതീതമാണെന്ന് കരുതുന്ന ചില അല്‍പബുദ്ധികളാണ് ഈ അസംബന്ധം എഴുന്നള്ളിക്കാറുള്ളത്. മാസപ്പിറവി ലോകത്ത് എവിടെ കണ്ടാലും പരിഗണിക്കേണ്ടതാണ്. പ്രാദേശികമായ കാഴ്ച നിര്‍ബന്ധമില്ലാത്തതാണ്. പ്രമാണബദ്ധവും പ്രായോഗികവുമായ ഈ നിലപാടിനെ ഖണ്ഡിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് മറുപടി പറഞ്ഞ് ആത്മസംതൃപ്തി നേടാന്‍ ചില അല്‍പന്മാരുടെ കുബുദ്ധിയില്‍ ഉദിക്കുന്ന കാര്യമാണ് 'മക്കയുടെ ഏതിര്‍ ദിശയില്‍ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവര്‍ ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" എങ്ങനെ അറഫാ നോമ്പ് പിടിക്കും' എന്നുള്ള ചോദ്യം. തിങ്കളാഴ്ച അറഫാ നോമ്പ് പിടിച്ച് ബുധനാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ നോമ്പിനും പെരുന്നാളിനും ഇടയില്‍ ഒരു ദിവസത്തെ വിടവ് വരില്ലേ? ഇങ്ങനെ ഒരു സംശയം സ്വാഭാവികം മാത്രം. അങ്ങനെ ഒരു ശൂന്യദിനം വരുന്നതിന് ഒരു കുഴപ്പവുമില്ല. ദീനില്‍ അതിന് തെളിവുണ്ട് താനും. ഹദീസുര്‍ റഹ്ത്വ് നല്‍കുന്ന രണ്ടാമത്തെ പാഠവും അതു തന്നെയാണ്. റമളാന്‍ 29 ന് മദീനയില്‍ മാസപ്പിറവി ദൃശ്യമായില്ല. അടുത്ത ദിവസം അവര്‍ നോമ്പ് തുടര്‍ന്നു. വൈകുന്നേരം അസ്ര്‍ നമസ്കരിച്ചിരിക്കുമ്പോള്‍ ഒരു യാത്രാ സംഘം വരുന്നു. തലേദിവസം അവര്‍ മാസപ്പിറവി കണ്ടത് നബി صلى الله عليه وسلم യെ ബോധിപ്പിക്കുന്നു. അവിടുന്ന് നോമ്പ് മുറിക്കുന്നു. മറ്റുള്ളവരോട് മുറിക്കാന്‍ കല്‍പിക്കുന്നു. പിറ്റേ ദിവസം കാലത്ത് പെരുന്നാള്‍ ആഘോഷിക്കാന്‍ മുസ്വല്ലയിലേക്ക് പുറപ്പെടാനും നിര്‍ദ്ദേശിക്കുന്നു. റമളാന്‍ 29 ദിവസം മാത്രം. പിന്നെ ഒരു ശൂന്യദിനം. പിറ്റേദിവസം പെരുന്നാള്‍!! ഈ തിങ്കളാഴ്ച (20.08.2018) അറഫാ ദിനം. അന്ന് തന്നെ അറഫാ നോമ്പ് പിടിക്കലാണ് സുന്നത്ത്. പെരുന്നാള്‍ ആഘോഷിക്കേണ്ടത് മുസ്ലിം ലോകത്തോടൊപ്പം ചൊവ്വാഴ്ചയും. സങ്കടകരമെന്ന് പറയട്ടെ, കേരളത്തില്‍ അങ്ങനെ ഒരു തീരുമാനമുണ്ടായില്ല - والله المستعان ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കാന്‍ സാഹചര്യം ലഭിക്കാത്തവര്‍ ഏതു നാട്ടിലാണോ ഉള്ളത് ആ നാട്ടിലെ മുസ്ലിംകളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കട്ടെ. അതിനാണ് കല്‍പനയുള്ളത്. അങ്ങനെ ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കേണ്ടി വന്നാല്‍ ഹദീസുര്‍ റഹ്ത്വിന്‍െറ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ശൂന്യദിനമായി കണക്കാക്കാവുന്നതുമാണ്. والله أعلم - അബു ത്വാരിഖ് സുബൈർ തിങ്കളാഴ്ച അറഫാ ദിനം. അന്ന് തന്നെ അറഫാ നോമ്പ് പിടിക്കുക. ചൊവ്വാഴ്ചയായിരുന്ന പെരുന്നാള്‍ ആഘോഷിക്കേണ്ടത്. കേരളത്തില്‍ തീരുമാനം മറിച്ചായി - والله المستعان - ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കാന്‍ സാഹചര്യമില്ലെങ്കില്‍, അവിടെയുള്ളവര്‍ ആ നാട്ടുകാരുടെ കൂടെ പെരുന്നാള്‍ ആഘോഷിക്കുക. ഹദീസു റഹ്ത്വിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ശൂന്യ ദിനമായി കണക്കാക്കാം. الله أعلم - അബു ത്വാരിഖ് സുബൈർ وَمَا كَانَ ٱللَّهُ لِيُعَذِّبَهُمۡ وَأَنتَ فِيهِمۡۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمۡ وَهُمۡ يَسۡتَغۡفِرُون നബിയേ, താങ്കൾ അവരില്‍ ഉണ്ടായിരിക്കെ, അവരെ ശിക്ഷിക്കുവാന്‍ അള്ളാഹു (ഒരുക്കം) ഇല്ല; അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല. (സൂറത്തുൽ അൻഫാൽ)
ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറയുന്നു : "അവരിൽ രണ്ടു നിർഭയത്വങ്ങൾ ഉണ്ടായിരുന്നു. 1- നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയും, 2-ഇസ്തിഗ്ഫാറും (പശ്ചാത്താപവും). നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ പോയി. ഇസ്തിഗ്ഫാർ ബാക്കിയായി ( തഫ്സീർ ഇബ്നു കഥീർ) - ബശീർ പുത്തൂർ ഇന്ന് (ഓഗസ്റ് 12 - 2018) ദുൽഹിജ്ജ ഒന്നാണ്. ദുൽഹിജ്ജ ഒന്ന് തൊട്ടു പത്തു വരെയുള്ള ദിനങ്ങൾ ഏറെ പുണ്യകരമായ ദിനങ്ങളാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഇതിനെക്കുറിച്ച് പറഞ്ഞത് أفضل أيام الدنيا എന്നാണു. അതായത് ദുനിയാവിലെ ദിവസങ്ങളിൽ ഏറ്റവും പവിത്രമായ ദിവസങ്ങൾ എന്ന്. ഈ ഹദീസിനെ അടിസ്ഥാനമാക്കിയാണ് ശൈഖുൽ ഇസ്ലാം ഇബ്‌നു തീമിയയെപ്പോലുള്ള ഉലമാക്കൾ രാത്രികളിൽ ഏറ്റവും പവിത്രമായത് റമദാനിലെ അവസാനത്തെ പത്തിലേതാണെങ്കിൽ പകലുകളിൽ ഏറ്റവും പവിത്രമായത് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങൾ എന്ന് പറഞ്ഞത്.
മക്കയിൽ ലോക മുസ്‌ലിംകൾ പരിശുദ്ധ ഹജ്ജ് കർമ്മങ്ങളിൽ പ്രവേശിക്കുന്നതും അറഫാ ദിനവും ഈ ദിനങ്ങളിലാണ് സമ്മേളിക്കുന്നത് എന്നത് ഇതിന്റെ സവിശേഷത വർദ്ധിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഈ അമൂല്യമായ അവസരം ഉപയോഗപ്പെടുത്താനും ഇബാദാത്തുക്കൾ കഴിവിന്റെ പരമാവധി വർധിപ്പിക്കാനും സത്യവിശ്വാസികൾ പ്രയത്നിക്കേണ്ടതുണ്ട്. ഐച്ഛിക നമസ്കാരങ്ങളും നോമ്പുകളും ദിക്ർ, ദുആ ഖുർആൻ പാരായണം ദാനധർമ്മങ്ങൾ തുടങ്ങി വിവിധവും വ്യത്യസ്തവുമായ ഇബാദത്തുകളുടെ വാതായനം മലർക്കെത്തുറക്കപ്പെട്ടു കഴിഞ്ഞു. ഇവിടെ വളരെ വിചിത്രമായ ഒരു കാര്യം ഓര്മവരുന്നുണ്ട്. കേരളത്തിലെ സാധാരണ മുസ്‌ലിംകൾ മതപരമായ വിഷയങ്ങളിൽ ജാഗ്രത പുലർത്തുന്നവരാണ്. എന്നാൽ ദുൽഹിജ്ജ മാസവുമായി ബന്ധപ്പെട്ടു അറഫാ ദിനത്തിലെ നോമ്പ് നോൽക്കുന്നതല്ലാതെ ആദ്യ പത്തു ദിനങ്ങൾക്ക് വേണ്ട പ്രാധാന്യവും പരിഗണനയും നൽകിയതായി കാണുന്നില്ല. വെള്ളിയാഴ്ചകളിലെ ഖുതുബകളിലോ മറ്റു മത പ്രഭാഷണ വേദികളിലോ ദുൽഹിജ്ജ മാസത്തിന്റെ പ്രാധാന്യവും പരിഗണനയും വിശതീകരിക്കുന്നത് സാധാരണ ഗതിയിൽ എന്ത് കൊണ്ടോ കേൾക്കാറില്ല. ഏതായാലും അവഗണിക്കാനും വിസ്മരിക്കാനും കഴിയാത്ത അത്ര പ്രാധാന്യമുള്ള ദിനങ്ങളിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് ആനുഷംഗികമായി ഓർമിപ്പിക്കുകയാണ്. - ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
April 2026
Categories
All
|
RSS Feed