സുബ്ഹ് നമസ്കാരത്തിൽ ഓതിയത് സൂറത്തുൽ ഇൻശിഖാഖ്. 19-ാം സൂക്തത്തിൽ എത്തിയപ്പോൾ പെട്ടെന്നൊന്ന് നിന്നുപോയി. അത് ഹൃദയത്തിൽ എന്തോ കോറിയിട്ടു:
(നിങ്ങൾ ഘട്ടങ്ങൾ ഓരോന്നായി കേറിപ്പോവുക തന്നെ ചെയ്യും) നമസ്കാരം കഴിഞ്ഞു. ദിക്റുകൾ ചൊല്ലിക്കൊണ്ടിരിക്കുമ്പോഴും. മനസ്സിൽ അതു തന്നെ. (നിങ്ങൾ ഘട്ടങ്ങൾ ഓരോന്നായി കേറിപ്പോവുക തന്നെ ചെയ്യും) വർഷങ്ങൾക്കു മുമ്പ് വായിച്ചു മറന്നത് പ്രജ്ഞയിൽ തെളിഞ്ഞുവന്നു. ഇബ്‌നു അബ്ബാസ് –رضي الله عنه– ൻെറ വ്യാഖ്യാനം. (മാറിവരുന്ന ജീവിതാവസ്ഥകൾ ഓരോന്നായി നിങ്ങൾ തരണം ചെയ്യേണ്ടിവരും.) വരും, വരും, വരും... താണ്ടിക്കടന്ന ജീവിതാവസ്ഥകൾ! ആടിയുലഞ്ഞ മനുഷ്യബന്ധങ്ങൾ!! ഇപ്പോൾ കേറിനിൽക്കുന്ന ജീവിതഘട്ടം!!! നടുക്കം, തിക്തം, ഘോരം... ദിക്റുകളിൽനിന്ന് ദുആയിലേക്ക് മാറി. (അല്ലാഹുവേ! നിന്നോടു ഞാൻ കാവൽ തേടുന്നു: • കെട്ട അയൽവാസിയിൽനിന്ന്, • അകാലത്തിലേ നരപ്പിച്ചുകളയുന്ന പാതിയിൽനിന്ന്, • എന്നോട് ഏമാനനായി വർത്തിക്കുന്ന പുത്രനിൽനിന്ന്, • എനിക്കു ദണ്ഡനമായി ഭവിക്കുന്ന ധനത്തിൽ നിന്ന്, • സൂത്രശാലിയായ സുഹൃത്തിൽനിന്ന് - അവന്റെ കണ്ണ് എന്നെ വീക്ഷിക്കുകയും ഹൃദയം എന്നെ നിരീക്ഷിക്കുകയും ചെയ്തു കൊണ്ടേയിരിക്കും. ഒരു നന്മ കണ്ടാൽ അവനത്ത് കുഴിച്ചുമൂടും. തിന്മ കണ്ടാൽ അവനത് അടിച്ചുപരത്തും. [അൽബാനി | സ്വഹീഹ: 3137] കേറിനിൽക്കുന്നത് വല്ലാത്തൊരു ഘട്ടത്തിൽ തന്നെ. നെടുവീർപ്പോടെ ഞാൻ അത് ഓർത്തെടുത്തു. അടുത്തെന്നോ ഞാനത് മൊഴിമാറ്റം നടത്തിട്ടുണ്ടല്ലോ. ഉമർ ബിൻ സ്വാലിഹിനോട് ഇമാം അഹ് മദ് –رحمه الله– പറയുന്നു: (അബൂ ഹഫ്‌സ്, ശ്രദ്ധിക്കുക ! മനുഷ്യർക്ക് ഒരു കാലം വരാനിരിക്കുന്നു, അന്ന് അവർക്കിടയിൽ ജീവിക്കുന്ന മുഅ്മിനിൻെറ അവസ്ഥ ചീഞ്ഞുനാറുന്ന ശവശരീരം പോലെയായിരിക്കും. കാപട്യക്കാരുടെ നേരെയല്ലാതെ വിരലുകൾ ചൂണ്ടാത്ത കാലം. — ഇബ്‌നു മുഫ് ലിഹ് | ആദാബു ശ്ശറഇയ്യ: ശവശരീരം –جيفة– ജീവനില്ലാത്തത്, അനങ്ങാനാവാത്തത്, ആർക്കും വേണ്ടാത്തത്, പുറത്ത് തള്ളിയത്, കാണാൻ ഇഷ്ടപ്പെടാത്തത്, നാറ്റം കൊണ്ട് മൂക്കു പൊത്തുന്നത്. അതാണ് ജീവിതാവസ്ഥകളിൽ ഈ ഘട്ടത്തിൻെറ സവിശേഷത. കേറും, അതിൽ എല്ലാവരും കേറുക തന്നെ ചെയ്യും. നിങ്ങളും വരിയിലാണ്. അൽപം കാത്തിരിക്കുക. — അബൂ ത്വാരീഖ് സുബൈർ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|