0 Comments
ഹദീസ് പഠിക്കുമ്പോൾ മനുഷ്യൻ... ഈ പ്രപഞ്ചത്തിലെ മഹാവിസ്മയങ്ങളിൽ ഒന്ന്. സർഗ്ഗശേഷിയും പ്രതിഭാധനത്വവും കൊണ്ട് അനുഗൃഹീതൻ. സ്വതന്ത്രമായി ആവിഷ്കരിക്കാനും സ്വയം നിർമ്മിക്കാനും കഴിവുള്ളവൻ. വിപുലമായ സാധ്യതകളുള്ള സവിശേഷമായ അസ്തിത്വത്തിന്റെ ഉടമ. അനശ്വരതക്കു വേണ്ടിയുള്ള അടങ്ങാത്ത ദാഹം. ആത്മപ്രകാശനത്തിന്റെ വഴികൾ തേടിയുള്ള യാത്രകൾ. കല, സാഹിത്യം, സംഗീതം, ശാസ്ത്രം, ഗണിതം, തത്വചിന്ത, നിരൂപണം, ലാവണ്യം, ആസ്വാദനം... എല്ലാം ഈ യാത്രകളിൽ കണ്ട വഴിയടയാളങ്ങൾ. അവയൊന്നും ദാഹം തീർക്കാൻ മാത്രം ഉതകുന്നില്ല. മൃഗതൃഷ്ണ പോലെ മോഹിപ്പിച്ച് നിരാശപ്പെടുത്തുക മാത്രം. ലക്ഷ്യത്തിന് രണ്ടു പടി ഇപ്പുറം നിന്നു പോകുന്ന പോലെ ചുണ്ടിനും കപ്പിനും ഇടയിൽ ഇനിയുമെത്ര ദൂരം!!! ഞാൻ ആത്മാവിൽ അനുഭവിക്കുന്നത് വാദിഈ മുമ്പേ പറഞ്ഞു. അല്ലാഹുവിന്റെ കരുണാ കടാക്ഷം അദ്ദേഹത്തിനുമേൽ വർഷിക്കട്ടെ. അസ്സ്വഹീഹുൽ മുസ്നദ് 1/9 നമുക്ക് വായിക്കാം: وإني إذا فتحت صحيح البخاري وقلت: قال الإمام البخاري رحمه الله: حدثنا عبد الله بن يوسف قال: حدثنا مالك أو فتحت صحیح مسلم وقلت: قال الإمام مسلم رحمه الله: حدثنا يحي بن يحي قال: قرأت على مالك أنسى جميع مشاغل الدنيا ومشاكلها [الشيخ مقبل الوادعي في الصحيح المسند 9/1] «സ്വഹീഹുൽ ബുഖാരി തുറന്നുവെച്ച് ഞാൻ വായിച്ചു തുടങ്ങിയാൽ “ഇമാം ബുഖാരി പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് അബ്ദുല്ലാഹ് ബിൻ യൂസുഫ്. അദ്ദേഹം പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് മാലിക്... " അല്ലെങ്കിൽ, സ്വഹീഹു മുസ്ലിം തുറന്നുവെച്ച് ഞാൻ വായിച്ചു തുടങ്ങിയാൽ “ഇമാം മുസ്ലിം പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് യഹ്യാ ബിൻ യഹ്യാ. അദ്ദേഹം പറയുന്നു: ഇതു നാം മാലിക് മുമ്പാകെ വായിച്ച് സ്ഥിരപ്പെടുത്തിയത്... " ദുനിയാവിന്റെ എല്ലാ വ്യവഹാരങ്ങളും വ്യാകുലതകളും ഞാൻ മറക്കും. » ഇമാം ബുഖാരിയുടെ കൂടെ ഒരു യാത്ര, മഹാന്മാരായ ഗുരുവര്യന്മാരെയെല്ലാം സന്ദർശിക്കാനുള്ള സുവർണ്ണാവസരം, സമയ രഥത്തിൽ പിറകോട്ടുള്ള യാനം, അറിവിന്റെ തീരത്തിരുന്ന് നബി صلى الله عليه وسلم-യെയും അനുചരന്മാരെയും കേൾക്കാനുള്ള മഹാഭാഗ്യം, ദുനിയാവിന്റെ അതിരുകൾ ഭേദിച്ച് അനശ്വരതയിൽ എവിടെയോ ആത്മീയതയുടെ ഓരമണയുന്ന അനുഭവം. ഇതാണ് വഴി, തനതായ വഴി, ലക്ഷ്യത്തിലെത്തുന്ന വഴി. മറ്റുള്ളവയെല്ലാം മായ. ഞാൻ ആസ്വദിക്കാൻ ശ്രമിച്ച പ്രതിഭാവിലാസങ്ങളും ആത്മപ്രകാശനങ്ങളും സർഗ്ഗക്രിയകളും എല്ലാം എല്ലാം ഇടുങ്ങിവരുന്നു, ഇരുട്ട് മൂടുന്നു, പ്രതിസന്ധികളിൽ മുട്ടി മുടങ്ങി നിൽക്കുന്നു. ഇതു മാത്രം മറിച്ചാണ്. അത് എന്നെ തുറന്നു വിടുന്നു, വിശാലതകളുടെ അനന്ത വിഹായുസ്സിലേക്ക്, അനുഭൂതികളുടെ അവാച്യമായ തലങ്ങളിലേക്ക്. അനുഭവിച്ചവനല്ലേ അറിയൂ. അനുകരിക്കുന്നവൻ അഭിനയിക്കുകയാവും. കേട്ടുകേൾവിക്കാർ അന്തംവിടുകയും ചെയ്യും. اللهم الرفيق الأعلى — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى عَنْ عَائِشَةَ، أَنَّهَا سَأَلَتْ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَتْ: إِنْ وَافَقَنِي لَيْلَةُ الْقَدْرِ فَمَاذَا أَقُولُ؟ فَقَالَ: قُولِي اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّي (رواه أحمد والترمذي وابن ماجه وصححه الألباني) "അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് പൊറുത്തു മാപ്പു തരുന്നവനാണ്. മാപ്പു നൽകുന്നത് ഇഷ്ടമുള്ളവനാണ്. അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് പൊറുത്ത് മാപ്പാക്കണേ!" അല്ലാഹുവേ! (يا الله) എന്നാണ് (اللهم) എന്നതിന്റെ അർത്ഥം. വിളിക്കാൻ നാമങ്ങൾക്കു മുൻപിൽ ഉപയോഗിക്കുന്ന (يا) എന്ന അക്ഷരത്തെ മാറ്റി പകരം നാമം അവസാനിക്കുന്നിടത്ത് വെച്ച (م) എന്ന അക്ഷരം അതേ ആശയത്തെ പ്രതിനിധീകരിക്കുന്നു. അല്ലാഹുവിന്റെ മഹത്തായ നാമത്തെ മുന്തിക്കുകയും അതുകൊണ്ട് തുടങ്ങി ആ നന്മയും ബറകതും സ്വായത്തമാക്കുക എന്ന ലക്ഷ്യം കൂടി അതിലുണ്ട്. മാത്രമല്ല 'മീം' ഒരുമിച്ചുകൂട്ടുന്നതിനെ (جمع) സൂചിപ്പിക്കുന്നതാണ്. തേടുന്നവൻ തന്റെ ഹൃദയത്തെ അല്ലാഹുവിന്റെ മുന്നിൽ സമ്മേളിപ്പിച്ച് നിർത്തി അവനിലേക്കു മാത്രം തിരിഞ്ഞിരിക്കുന്നു എന്ന് അത് അറിയിക്കുന്നു. അല്ലാഹുവിന്റെ അതിസുന്ദരമായ ഒരു നാമവും (عَفُوٌّ) അത്യുന്നതമായ ഒരു ഗുണവിശേഷവും (تُحِبُّ الْعَفْوَ) മുൻ നിർത്തി അവനോട് തവസ്സുൽ ചെയ്യലാണ് ഈ ദുആയിലെ മുഖ്യമായ ഒരു പാഠം. അല്ലാഹുവിനോട് അവന്റെ സൃഷ്ടികളിലൊരാളെയും തവസ്സുലാക്കൽ അനുവദനീയമല്ല. മറിച്ച് അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും മുൻ നിർത്തി തവസ്സുലാക്കേണ്ടതാണ്. عَفُوٌّ എന്നത് അല്ലാഹുവിന്റെ നാമമാണ് عَفْو എന്ന ദാതുവിൽ നിന്നുള്ള فَعُول രൂപമാണത്. അത് مُبالَغة യെ അഥവാ ആ നാമത്തിൽ ഉൾചേർന്നിരിക്കുന്ന ആശയത്തിന്റെ അതിശയോക്തിയെ അറിയിക്കുന്നു. عفا എന്നാണ് അതിന്റെ ക്രിയാ രൂപം. അതിന്റെ അടിസ്ഥാന അർത്ഥം المحو والطمس തേച്ചു മായ്ച്ച് ഇല്ലാതാക്കി എന്നാണ്. മരുഭൂമിയിലെ കാലടികളെ കാറ്റു വന്നു മായ്ച്ച് അടയാളങ്ങൾ നീക്കിക്കളയുന്നതിന് ഈ പദമാണ് ഉപയോഗിക്കുക. പാപങ്ങളുടെ അടയാളങ്ങളെ മായ്ച്ച് ധാരാളമായി മാപ്പു നൽകി ശിക്ഷിക്കാതെ വിടുന്നവനാണ് عَفُوّ ആയ റബ്ബ്. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ പെട്ടതാണ് അവൻ عفو നെ ഇഷ്ടപ്പെടുന്നു എന്നത്. അവന്റെ അതിമനോഹരമായ നാമവും അത് ഉൾകൊള്ളുന്ന അത്യുന്നതമായ ഈ ഗുണവും മുൻ നിർത്തി അവനോട് ചോദിക്കുന്നത് നമ്മുടെ തെറ്റുകുറ്റങ്ങളെല്ലാം പൊറുത്ത് മാപ്പു നൽകി, അവയുണ്ടാക്കിയ അടയാളങ്ങളെല്ലാം തേച്ചു മായ്ച്ച് ശിക്ഷിക്കാതെ വിടണമെന്നാണ്. നോമ്പും സുദീർഘമായ നമസ്കാരവും ഖുർആൻ പാരായണവും ദിക്റുകളും ദുആകളും സ്വദഖയും തുടങ്ങി ഒട്ടനേകം പുണ്യകർമങ്ങളനുഷ്ഠിച്ച് ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി, ലൈലതുൽ ഖദർ വരെയുള്ള അതിമഹത്തായ പുണ്യത്തിന് സാക്ഷിയാകാൻ അല്ലാഹു അവസരം നൽകിയ സന്ദർഭത്തിലാണ് ഇങ്ങനെ ദുആ ചെയ്യാൻ നമ്മുടെ ഉമ്മാക്ക് അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പഠിപ്പിച്ചുകൊടുത്തത്. അഹന്തയുടെയും താൻപോരിമയുടെയും അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന വാക്കുകളാണ് ഈ ദുആയിലുള്ളത്. ഇത്രയൊക്കെ ചെയ്തു എന്ന വലിപ്പത്തരമല്ല, വന്നുപോയ വീഴ്ചകളെക്കുറിച്ച് ഓർമിക്കാനാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. അത് വല്ലാത്ത ഒരു സുരക്ഷാ കവചമാണ്. إياك نعبد വിന്റെ കൂടെ وإياك نستعين എന്നു പറയാൻ കൽപ്പിച്ച പോലെയാണത്. അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യമില്ലായിരുന്നെങ്കിൽ നന്മയുടെ വഴിയിലെത്താനാവില്ലെന്ന ബോധ്യവും, തന്റെമേൽ അർപ്പിതമായ ബാധ്യതകൾ നിറവേറ്റുന്നതിൽ വരുത്തിയ വീഴ്ചകളെക്കുറിച്ച ആകുലതയും, തന്നിൽ നിന്നു സംഭവിച്ച അബദ്ധങ്ങളെ ഓർത്തുള്ള ആശങ്കയും ഒരു ദാസനെ അവന്റെ അഹന്തയുടെ മുനയൊടിച്ച്, ഉബൂദിയ്യത്ത് സാക്ഷാൽകാരിക്കാൻ സഹായിക്കും. - അബൂ തൈമിയ്യ ഹനീഫ് ബാവ ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു : ഞാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോട് പകർച്ചവ്യാധിയെക്കുറിച്ചു ചോദിക്കുകയുണ്ടായി. അപ്പോൾ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹി വ സല്ലം എന്നോട് പറഞ്ഞു: " അത്, അള്ളാഹു അവനുദ്ദേശിക്കുന്നവരുടെ മേൽ ഇറക്കുന്ന ശിക്ഷയായിരുന്നു. അങ്ങിനെ മുഉമിനീങ്ങൾക്ക് അവനതിനെ ഒരു അനുഗ്രഹമാക്കി. അതിനാൽ, ആരെയാണോ പകർച്ചവ്യാധി പിടിപെടുകയും എന്നിട്ട് , അള്ളാഹു തനിക്ക് രേഖപ്പെടുത്തിയത് എന്താണോ അത് മാത്രമേ തന്നെ ബാധിക്കുകയുള്ളുവെന്നു മനസ്സിലാക്കിക്കൊണ്ട് പ്രതിഫലേച്ഛയോടെയും ക്ഷമയോടെയും തന്റെ നാട്ടിൽ കഴിച്ചു കൂട്ടുകയും ചെയ്യുന്നത്, അവന് രക്തസാക്ഷിയുടേതിന് തുല്യമായ പ്രതിഫലമുണ്ട്" (സ്വഹീഹുൽ ബുഖാരി) ഈ ഹദീസിന്റെ ശറഹിൽ ഇമാം ഇബ്നുഹജർ റഹിമഹുള്ളാ ഫത്ഹുൽ ബാരിയിൽ പറയുന്നു:- " ഈ വചനത്തിൽ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർക്കെല്ലാം ശഹീദിന്റെ പ്രതിഫലം ലഭിക്കുമെന്ന കാര്യം ഈ ഹദീസിന്റെ താൽപര്യമാണ് ; (ഇക്കാരണമായി) മരണപ്പെട്ടിട്ടില്ലെങ്കിൽ പോലും ! (ഫത്ഹുൽ ബാരി 10/194) من جلس في بيته فله أجر شهيد
قال النبي : ليس من رجل يقع الطاعون، فيمكث في بيته صابرًا محتسبا ، يعلم أنه لا يصيبه إلا ما كتب الله له، إلا كان له مثل أجر الشهيد (صحيح : رواه البخاري : ٥٧٣٤، وأحمد: ٢٤٣٥٨) هذا يشمل كل من من صبر واحتسب وتوكل، مات بالوباء أم لم يمت قال ابن حجر: اقتضى منطوقه أن من اتصف بالصفات المذكورة يحصل له أجر الشهيد وإن لم يمت (فتح الباري ١٠/١٩٤).
ബിദ്അത്തുകൾ ഒഴിവാക്കി സുന്നത്തിനെ മുറുകെ പിടിച്ചാൽ സമയവും ലാഭിക്കാം, ജീവനും രക്ഷിക്കാം; ഇരു ലോകങ്ങളിലും. قال رسول الله صلى الله عليه وسلم، يقول: إن طول صلاة الرجل، وقصر خطبته، مئنة من فقهه، فإطيلوا الصلاة، وقصروا الخطبة، وإن من البيان السحر (رواه مسلم) "തീര്ച്ചയായും ഒരാളുടെ നമസ്കാരത്തിൻ്റെ ദൈർഘ്യവും ഖുതുബയുടെ ചുരുക്കവും അവൻ്റെ അറിവിന്റെ അടയാളത്തിൽ പെട്ടതാണ്." (മുസ്'ലിം)
സുന്നത്തിലേക്ക് മടങ്ങുന്നത് എത്ര നല്ല കാര്യം. ആ നിയ്യത്തിലായിരുന്നെങ്കിൽ ഈ സമയം ചുരുക്കലുകൾ!! - അബൂ തൈമിയ്യ ഹനീഫ് ശ്രദ്ധിക്കുക!
കാര്യം അതീവ രഹസ്യമാണ്. സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ യുടെ തലപ്പത്തിരിക്കുന്നവർക്കോ, പെൻറഗൺ ആസ്ഥാനത്തുള്ളവർക്കോ അറിയാത്ത രഹസ്യമാണിത്. റഷ്യൻ ചാര സംഘടനയായ കെ.ജി.ബിക്കോ, ഇസ്രയേലിൻറെ മൊസാദിനോ ഇതു വരെ ലഭിച്ചിട്ടില്ലാത്ത രഹസ്യം. ഇന്ത്യയുടെ റോ, ഐ.ബി പോലുള്ള ഏജൻസികൾക്കോ, ചൈന, ജപ്പാൻ, കൊറിയ, നാറ്റോ സഖ്യ രാഷ്ട്രങ്ങൾ തുടങ്ങി... ആർക്കും ഇന്നോളം കിട്ടാത്ത രഹസ്യം. ട്രംപ് മുതൽ പുടിൻ വരെയുള്ളവർക്കും, അലി ഖാംനഈ മുതൽ നെതന്യാഹു വരെയുള്ളവർക്കും, മോദി മുതൽ അമിത് ഷാ വരെയുള്ളവർക്കും ഈ രഹസ്യം മനസ്സിലായിരുന്നുവെങ്കിൽ ലോകത്തിൻറെ ചിത്രം തന്നെ മാറുമായിരുന്നു. കീഴ്ലോകത്തെ, ചെറു ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള നശ്വരമായ പാഴ്സ്വപ്നങ്ങൾ വിട്ട്, ഉപരിലോകത്തെ, അതിരുകളില്ലാത്ത അനശ്വര സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ ഏവരെയും പ്രാപ്തരാക്കുന്ന ഈ പ്രപഞ്ച രഹസ്യത്തിനു വേണ്ടി പൊരുതുമായിരുന്നു അവർ. കാര്യം ചുരുക്കിപ്പറയാം: ഏതാണ്ട് ഒന്നര സഹസ്രാബ്ദം മുമ്പ്, ഏഴാകാശങ്ങൾക്കും ഉപരിയിൽനിന്ന് ഒരു ദൂതൻ കനത്ത കാവലിൽ കീഴ് ലോകത്തേക്ക് വരുന്നു. ഭൂലോകത്ത് അന്ന് സർവ്വർക്കും വിശ്വസ്തനായിരുന്ന അൽഅമീനിന് ഒരു ദൂത് കൈമാറുന്നു. വല്ലാത്ത ഒരു പ്രപഞ്ച രഹസ്യം തന്നെയായിരുന്നു അത്. അവിടുന്ന് അത് തൻറെ അനുചരന്മാർക്ക് പകർന്നുകൊടുക്കുന്നു. കൈമോശം സംഭവിക്കാതിരിക്കാനായി ഋജ്ജുമാനസനും ബുദ്ധിമാനുമായിരുന്ന ഇബ് നു മസ്ഊദ് സത്യസന്ധമായ നിലയിൽ തന്നെ അർഹരായ ചിലർക്കത് കൈമാറ്റം ചെയ്യുന്നു. അത് ഇപ്രകാരം സംഗ്രഹിക്കാം: “അല്ലാഹു നിങ്ങൾക്കിടയിൽ വിഭവങ്ങൾ വീതംവെച്ചതു പോലെ സ്വഭാവങ്ങളും വീതംവെച്ചു തന്നിരിക്കുന്നു. നിശ്ചയം, അല്ലാഹു അവൻ സ്നേഹിക്കുന്നവർക്കും സ്നേഹിക്കാത്തവർക്കും ഭൌതിക നേട്ടങ്ങൾ നൽകിക്കൊണ്ടിരിക്കും. എന്നാൽ, അവൻ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈമാൻ നൽകുകയുള്ളു. ആർക്കെങ്കിലും ധനം ചെലവഴിക്കാൻ പിശുക്ക് തോന്നുന്നുവെങ്കിൽ, ജിഹാദ് ചെയ്യാൻ ശത്രുവിനെ കുറിച്ച് പേടിയാണെങ്കിൽ, പരിത്യാഗം ചെയ്യാൻ രാവിനെ കുറിച്ച് ഭീതിയാണെങ്കിൽ, ഈ അപദാനങ്ങൾ ആവർത്തിച്ച് അധികരിപ്പിച്ച് ഉരുവിട്ടുകൊള്ളട്ടെ: [ سبحان الله ] ഞാൻ അല്ലാഹുവിൻറെ വിശുദ്ധി ഉയർത്തിപ്പിടിച്ച് അവൻറെ മഹത്വം വാഴ്ത്തുന്നു. [ الحمد لله ] സ്തോത്രങ്ങളെല്ലാം അല്ലാഹുവിന് [ لا إله إلا الله ] ന്യായമായും ആരാധിക്കപ്പെടേണ്ടവൻ അല്ലാഹു മാത്രം [ الله أكبر ] ഏറ്റവും വലിയവൻ അല്ലാഹു നിശ്ചയം, ഇവയാണ് സേനാമുഖത്തെ മുന്നണിപ്പോരാളികൾ, ഇടതും വലതുമുള്ള കാവൽ പോരാളികൾ, മാറി മാറി പടപൊരുതുന്ന സേനാ വിഭാഗങ്ങൾ. ഇവ തന്നെയാണ് ഉദാത്തമായ അവശേഷിപ്പുകൾ”. [ ഉദ്ധരണം: അൽബാനി, സ്വഹീഹഃ 6/482 ] - അബൂ ത്വാരിഖ് സുബൈര് മുഹമ്മദ്
ഇമാം ബുഖാരി റഹിമഹുള്ള : സ്വഹീഹുൽ ബുഖാരിയിൽ : കിതാബുൽ അദബ് അബു ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബിസ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു "ഒരു മുഉമിനിനെ ഒരേ മാളത്തിൽ നിന്ന് രണ്ട് തവണ പാമ്പ് കടിക്കാവതല്ല " — ബഷീർ പുത്തൂർ صحيح البخاري كِتَابٌ : الْأَدَبُ بَابٌ : لَا يُلْدَغُ الْمُؤْمِنُ مِنْ جُحْرٍ مَرَّتَيْنِ
6133 (المجلد : 8 الصفحة : 31) حَدَّثَنَا قُتَيْبَةُ ، حَدَّثَنَا اللَّيْثُ ، عَنْ عُقَيْلٍ ، عَنِ الزُّهْرِيِّ ، عَنِ ابْنِ الْمُسَيَّبِ ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : " لَا يُلْدَغُ الْمُؤْمِنُ مِنْ جُحْرٍ وَاحِدٍ مَرَّتَيْنِ " അബുബക്കർ റദിയള്ളാഹു അൻഹുവിന്റെ മകൾ അസ്മാഉ റദിയള്ളാഹു അൻഹയിൽ നിന്ന്: ഞങ്ങൾ ഇഹ്റാമിലായിരിക്കെ പരപുരുഷന്മാരിൽ നിന്ന് ഞങ്ങളുടെ മുഖങ്ങൾ ഞങ്ങൾ മറക്കാറുണ്ടായിരുന്നു) ഹാകിം - അദ്ദേഹം പറഞ്ഞു: ബുഖാരിയുടെയും മുസ്ലിമിന്റെയും നിബന്ധനയൊത്ത സ്വഹീഹായ ഹദീസാണ്. അൽബാനി പറഞ്ഞു: മുസ്ലിമിന്റെ മാത്രം നിബന്ധനയൊത്തതാണ്.
ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു : ഞങ്ങൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയോടൊപ്പം ഇഹ്റാമിലായിരിക്കെ യാത്രാസംഘങ്ങൾ ഞങ്ങൾക്കരികിലൂടെ കടന്നു പോകാറുണ്ടായിരുന്നു. അവർ ഞങ്ങളുടെ നേരെയെത്തിയാൽ ഞങ്ങളിലൊരുവൾ അവളുടെ ജിൽബാബ് (മേൽവസ്ത്രം) തലയിൽ നിന്ന് മുഖത്തേക്ക് താഴ്ത്തിയിടും. അവർ പോയിക്കഴിഞ്ഞാൽ ഞങ്ങളത് മാറ്റും. അഹ്മദ്, അബൂദാവൂദ്. അൽബാനി പറഞ്ഞു. വിവിധ പരമ്പരയിൽ വന്ന ഹദീസുകൾ കൊണ്ട് ഇതിന്റെ സനദ് ഹസൻ ആണ്. ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത് ? ആരെയാണ് പിൻപറ്റേണ്ടത് ? നബിയോടൊപ്പം സഹവസിച്ച സ്വഹാബികൾ പങ്ക് വെച്ച അനുഭവങ്ങളാണോ അതല്ല കെ എൻ എമ്മിന്റെ നിലപാടുകളോ ? - ബഷീർ പുത്തൂർ
إن الرقى والتمائم والتولة شرك " നിശ്ചയം മന്ത്രവും , ഏലസ്സും , തീവലത്തും ശിർക്കാണ് " [ അഹമ്മദ് , അബു ദാവൂദ് ] والتولة بكسر التاء المثناة من فوق وفتح الواو واللام نوع من السحر يجلب المرأة إلى زوجها شرك من أفعال المشركين أي : لأنه قد يفضي إلى الشرك إذا اعتقد أن لها تأثيرا حقيقة - ബശീർ പുത്തൂർ
മുആദ് ബിൻ ജബൽ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: ഏതൊരു സ്ത്രീ തന്റെ ഭർത്താവിനെ ഈ ദുനിയാവിൽ വെച്ച് ദ്രോഹിക്കുമ്പോഴും ഹൂറികളിൽപെട്ട അവന്റെ ഇണ പറഞ്ഞുകൊണ്ടിരിക്കും: അദ്ദേഹത്തെ നീ ഉപദ്രവിക്കരുത്, അല്ലാഹു നിന്നെ ശപിക്കട്ടെ, അദ്ദേഹം നിന്റെയടുക്കൽ താൽക്കാലികമായി തങ്ങുന്നവൻ മാത്രമാണ്. (നീ അവനു യോജിച്ച ഇണയല്ല) അദ്ദേഹം നിന്നെ പിരിഞ്ഞ് ഞങ്ങളുടെ അടുക്കലേക്ക് വരാറായിരിക്കുന്നു. (തിർമുദി, അൽബാനി സ്വഹീഹാക്കിയത്) - അബൂ ത്വാരിഖ് عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: لَا تُؤْذِي امْرَأَةٌ زَوْجَهَا فِي الدُّنْيَا إِلَّا قَالَتْ زَوْجَتُهُ مِنَ الْحُورِ الْعِينِ: لَا تُؤْذِيهِ قَاتَلَكِ اللهُ؛ فَإِنَّمَا هُوَ عِنْدَكِ دَخِيلٌ يُوشِكُ أَنْ يُفَارِقَكِ إِلَيْنَا (رواه أحمد والترمذي وصححه الألباني) അബൂഹുറൈറ رضي الله عنه പറയാറുണ്ടായിരുന്നു: തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് വിശാലമാവുകയും, അതിൽ മലക്കുകൾ സന്നിഹിതരാവുകയും, പിശാചുക്കൾ അതിനെ വെടിയുകയും, അതിലെ ഐശ്വര്യങ്ങൾ വർധിക്കുകയും ചെയ്യും; അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടുന്നതിനാൽ. തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് ഇടുങ്ങിയതാവുകയും, മലക്കുകൾ അതിനെ വെടിയുകയും, അതിൽ പിശാചുക്കൾ സന്നിഹിതരാവുകയും, അതിലെ ഐശ്വര്യങ്ങൾ കുറയുകയും ചെയ്യും; അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടാതിരിക്കുന്നതിനാൽ. - അബൂ തൈമിയ്യ ഹനീഫ് عن حَفْص بْنُ عِنَانٍ الْحَنَفِيُّ، أَنَّ أَبَا هُرَيْرَةَ، كَانَ يَقُولُ: «إِنَّ الْبَيْتَ لَيَتَّسِ عَلَى أَهْلِهِ وَتَحْضُرُهُ الْمَلَائِكَةُ وَتَهْجُرُهُ الشَّيَاطِينُ، وَيَكْثُرُ خَيْرُهُ أَنْ يُقْرَأَ فِيهِ الْقُرْآنُ، وَإِنَّ الْبَيْتَ لَيَضِيقُ عَلَى أَهْلِهِ وَتَهْجُرُهُ الْمَلَائِكَةُ، وَتَحْضُرُهُ الشَّيَاطِينُ، وَيَقِلُّ خَيْرُهُ أَنْ لَا يُقْرَأَ فِيهِ الْقُرْآنُ» (الدارمي) [تعليق المحقق] إسناده صحيح وهو موقوف على أبي هريرة |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|