മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യുദ്ധാർജിത സമ്പത്ത് വിഹിതം വെക്കുന്ന വേളയിൽ, സ്വഹാബികൾക്കിടയിൽ നിന്നൊരാൾ " മുഹമ്മദ്, നീ നീതി പാലിക്കണം" എന്ന് വിളിച്ചു പറയുന്നു. " ഞാൻ നീതി പാലിച്ചില്ലെങ്കിൽ, മറ്റാരാണ് നീതി പാലിക്കുക" ? എന്നു പ്രതിവചിച്ച പ്രവാചകനോട് ഉമർ റദിയള്ളാഹു അൻഹു " ഞാൻ അവന്റെ ഗളഛേദം നടത്തട്ടേ എന്നു ചോദിച്ചു? അതു വിലക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "ഇവന്റെ മുതുകിൽ നിന്നു ഒരു വിഭാഗം വരാനുണ്ട്. വിശുദ്ധ ഗ്രന്ഥം അവർ പാരായണം ചെയ്യും. പക്ഷെ, അതവരുടെ കണ്ഡനാഡി വിട്ടുകടക്കില്ല. ദീനിൽ നിന്നു അവർ, ഒരു അസ്ത്രം അതിന്റെ ലക്ഷ്യസ്ഥാനം തുളച്ചു പുറത്തു പോകുന്നത് പോലെ അവർ പുറത്തു പോകും. ഞാൻ അവരെ കാണുകയാണെങ്കിൽ, തമൂദു ഗോത്രത്തെ നശിപ്പിച്ചത് പോലെ നശിപ്പിക്കുമായിരുന്നു".
കാലം പിന്നെയും കഴിഞ്ഞു. ഖലീഫയായ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ വധത്തോടെ ഈ വിഭാഗം അവരുടെ സായുധ വിപ്ലവം ആരംഭിച്ചു. അതിനു ശേഷം അലി റദിയള്ളാഹു അൻഹുവുമായി നടന്ന രക്തരൂക്ഷിത കലാപങ്ങൾ. പ്രമാണങ്ങൾ സ്വഹാബത് എങ്ങിനെ മനസ്സിലാക്കിയോ അങ്ങിനെ മനസ്സിലാക്കുന്നതിനു പകരം, അവർ അവരുടെ യുക്തിയെ ആശ്രയിക്കുകയും സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകുകയും ചെയ്തു. ഖുർആനിൽ നിന്നുള്ള ഉദ്ധരണികൾ സന്ദർഭത്തിൽ നിന്നു അടർത്തി മാറ്റി അവർ സ്വഹാബത്തിനോട് യുദ്ധം ചെയ്തു. "നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിലും, തെറ്റായ ലക്ഷ്യത്തിനു വേണ്ടി ദുർവ്യാഖ്യാനിച്ചു എന്ന അലി റദിയള്ളാഹുവിന്റെ പ്രസിദ്ധ വചനം ഇവരെക്കുറിച്ചാണ്. ഹറൂറികൾ എന്നു വിശേഷിപ്പിക്കട്ടെ ഇവരുടെ രക്തപങ്കിലമായ ചരിത്രം ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ സുവിദിതമാണ്. കാലം പിന്നെയും ഏറെ പിന്നോട്ടു പോയി. പല സംഭവങ്ങൾക്കും ലോകം സാക്ഷ്യം വഹിച്ചു. ഉസ്മാൻ റദിയള്ളാഹു അൻഹുവിനു നേരെ ഉയർത്തിയ വാൾത്തല പിന്നീട് ഉറയിലേക്കു മടങ്ങിയില്ല. ഖവാരിജുകൾക്കു പുതിയ പിന്മുറക്കാർ വന്നു. ആധുനിക ലോകത്തു, സയ്യിദ് ഖുതുബും മൗദുദിയും ഖവാരിജ് ആശയങ്ങൾ പൊടിതട്ടിയെടുത്തവരിൽ പ്രധാനികളാണ്. ഭരണാധികാരികളിലെ ന്യുനതകൾ പെരുപ്പിച്ചു കാണിക്കുകയും അവർക്കെതിരിൽ ശുദ്ധരായ സാധാരണ മനസ്സുകളെ വൈകാരികമായി പ്രകോപിപ്പിക്കുകയും ചെയ്യുക ഇവരുടെ പ്രധാന രീതിയാണ്. ഭരണകൂടങ്ങളുമായി സദാ ശീത സമരം നിലനിർത്തുന്ന ഇവർ തരം കിട്ടിയാൽ രക്തരൂക്ഷിത സായുധ സംഘട്ടനത്തിലേക്കു കടക്കുക പതിവാണ്. അടുത്തകാലത്തായി അറബ്-മുസ്‌ലിം രാജ്യങ്ങളിൽ " മുല്ലപ്പൂ വിപ്ലവമെന്നു" പേരിട്ടു വിളിച്ച ഭരണ വിരുദ്ധ വികാരങ്ങളുടെ വേലിയേറ്റത്തിൽ അക്ഷരാർത്ഥത്തിൽ ആധുനിക ഖവാരിജുകൾ നീന്തിത്തുടിച്ചു അഭിരമിക്കുകയായിരുന്നു. ഇന്ന്, നിരപരാധിത്വം തെളിയിക്കാൻ വിയർക്കുന്ന കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങളുടെ പ്രസംഗങ്ങളിലും പ്രസിദ്ധീകരണങ്ങളിലും വരെ "മുല്ലപ്പൂ വിപ്ലവ" ത്തിന്റെ പോരിശകൾ പാടിപുകഴ്ത്തപ്പെട്ടു. ഇസ്‌ലാമിക അധ്യാപനങ്ങൾക്കു തെറ്റായ വായന നടത്തുകയും അവ പ്രായോഗിക ബുദ്ധിക്കു അനുഗുണമായ വ്യാഖ്യാനിക്കുകയും ചെയ്യുന്ന മുഴുവൻ ആളുകളും അവസാനം ഖവാരിജിയ്യത്തിന്റെ ഏതെങ്കിലും ഒരു പോയെന്റിൽ ചെന്നു ചേരുമെന്നാണ് വസ്തുത. ഇപ്പോൾ പരക്കെ, ആക്ഷേപ ശരങ്ങൾ തിരിച്ചു വെച്ച " സലഫിസം" എന്നത് ഒരു പുകമറ മാത്രം. അക്ഷരാർത്ഥത്തിൽ ഖവാരിജുകളെ എന്നും തിരിച്ചറിയുകയും അവരുടെ വിശേഷണങ്ങൾ ചൂണ്ടികാട്ടുകയും പൊതുജനങ്ങൾക്ക് അവരുടെ അപകടത്തെക്കുറിച്ചു ശക്തമായി മുന്നറിയിപ്പ് നടത്തുകയും ചെയ്തത്, യഥാർത്ഥ സലഫികൾ മാത്രമാണ്. അതിനു ജീവിച്ചിരിക്കുന്ന തെളിവുകളാണ് സലഫി ഉലമാക്കളും അവരുടെ ബ്രഹത്തായ ഗ്രന്ഥങ്ങളും. ഇന്ന് ഐസിസിനെതിരിൽ വാചാലരാകുന്ന മിക്ക പ്രസ്ഥാനങ്ങളും ഒരിക്കലെങ്കിലും അവരുടെ ആശയം ചുമന്നവരോ അവരോടും അവരുടെ ആശയത്തോടും മൃദുല സമീപനം പുലർത്തിയവരോ ആണെന്നതിൽ തർക്കമേയില്ല. യൂസുഫുൽ ഖറദാവി തൊട്ടു ഇങ്ങേ തലയിൽ മഅദനി വരെ അതിലെ ഇനിയും വിസ്മരിക്കപ്പെടാത്ത കണ്ണികൾ മാത്രം. എന്നാൽ, എന്നാൽ, സലഫികൾക്കു എന്നും ഖവാരിജുകളുടെ വിഷയത്തിൽ ഒറ്റ നിലപാടേയുള്ളൂ. ചരിത്രപരമായിതന്നെ അവരെ വ്യവഛേദിക്കുകയും പ്രാമാണികമായി അവരുടെ തെറ്റായ ആശയങ്ങളെ ഖണ്ടിക്കുകയും ചെയ്യുന്നവർ സലഫികൾ മാത്രമാണ് എന്നു പരിശോധിച്ചാൽ ആർക്കും മനസ്സിലാകും. രാഷ്ട്രീയ വിഷയങ്ങളിൽ അമിതാവേശം കാണിക്കുകയും ഇപ്പോൾ ഐസിസ് ഇസ്‌ലാമല്ല എന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നവരും സഹയാത്രികരും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഇനിയും വിയർക്കേണ്ടി വരും. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|