0 Comments
നബി صلى الله عليه وسلم യുടെ ഒട്ടകം അള്ബാ..! മറ്റൊരു മൃഗത്തിനും അതിനെ മറികടക്കാൻ കഴിയുമായിരുന്നില്ല. ഒരു ഗ്രാമീണൻ തൻ്റെ വാഹനവുമായി അതിനെ മറികടന്നു. അനുയായികൾക്ക് അത് വിഷമമായി. നബി صلى الله عليه وسلم പറഞ്ഞു: إن حقا على الله أن لا يرفع شيئا من الدنيا إلا وضعه ഭൂലോകത്ത് ഏതൊന്നിനെ അല്ലാഹു ഉയർത്തിയാലും നിർബന്ധമായും അതിനെ അവൻ ഒന്ന് താഴ്ത്താതിരിക്കില്ല -അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് സോഷ്യൽ മീഡിയ വഴി കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങളിൽ കൗതുകമോ അത്ഭുതമോ തോന്നുന്നതെന്തും അപ്പുറത്തേക്ക് എടുത്തുകൊടുക്കുക എന്നത് ദുനിയാവിന്റെ കാര്യങ്ങളിലെന്നപോലെ ദീനിന്റെ കാര്യത്തിലും സർവ്വ സാധാരണമായിരിക്കുന്നു. അവസാനം വാട്സ് ആപ്പ് തീരുമാനിച്ചു ഫോർവേഡിനൊരു ലിമിറ്റുവെക്കാൻ!
അത്തരം ഫോർവേഡുകളിൽ ദീനിനെ ബാധിക്കുന്ന ചില കാര്യങ്ങൾ ഉണർത്തൽ അനിവാര്യമാണ്. ദീൻ നസ്വീഹത്താണ്. അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, അവന്റെ കിതാബിനോടും, മുസ്'ലിംകളെ ഭരിക്കുന്ന ഭരണാധികാരികളോടും, അവരിലെ പൊതുജനങ്ങളോടുമുള്ള നസ്വീഹത്ത്. ദീനിനെക്കുറിച്ചുള്ള അറിവു സ്വീകരിക്കലും നൽകലും അമാനത്താണ്. അമാനത്ത് ഏറ്റെടുക്കുന്നതിലും നിറവേറ്റുന്നതിലും അങ്ങേയറ്റം ദുർബ്ബലനാണു മനുഷ്യൻ. അർഹതയില്ലാത്തതും, അവനവനെക്കൊണ്ട് ആകാത്തതും, ആവശ്യമില്ലാത്തതുമൊക്കെ ഇരന്നുവാങ്ങി അപകടത്തിൽ അകപ്പെടുന്ന അക്രമിയും അജ്ഞനുമാണവൻ. കാതും കണ്ണും ഹൃദയവും കണക്കുബോധിപ്പിക്കേണ്ട സൂക്ഷിപ്പു സ്വത്തുകളാണ്. തലയിൽ കയറ്റുന്നതും വയറിൽ നിറക്കുന്നതുമൊക്കെ സൂക്ഷിക്കേണ്ടത് അല്ലാഹുവിനോടുള്ള ലജ്ജയിൽപെട്ടതാണ്. നാണമില്ലെങ്കിൽ പിന്നെന്ത്! • • • • • നല്ലതേ കേൾക്കാവൂ, നല്ലതേ കാണാവൂ, എങ്കിൽ മാത്രമേ ഹൃദയം നന്നാവൂ. സത്യം മാത്രമേ പറയാവൂ എന്ന് എല്ലാരും പറയും. കേട്ടു നിറക്കുന്നത് മുഴുവൻ കള്ളവും പൊള്ളയും അഭീഷ്ടങ്ങളുമാണെങ്കിൽ പിന്നെ ആ ഹൃദയത്തിൽ നിന്നെങ്ങിനെ സത്യം നാവുകൊണ്ട് പുറത്തെടുക്കാനാവും? ഒരുത്തൻ കള്ളനാകാൻ സാക്ഷാൽ 916 കള്ളനാകണമെന്നില്ല, നാറിയവനെ പേറിയാൽ തന്നെ മതി നാറാൻ. നബി صلى الله عليه وسلم പറഞ്ഞു: عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ» (مسلم) "ഒരു മനുഷ്യന് കളവായി മതിയാകും; കേട്ടതൊക്കെ സംസാരിക്കുക എന്നത്." കേട്ട വാക്കിന്റെ നിജസ്ഥിതി എന്താണെന്നറിയാതെ, അല്ലെങ്കിൽ നിജസ്ഥിതി തിരിച്ചറിയാനുള്ള കഴിവില്ലാതെ, 'കേട്ടപ്പോൾ നല്ലതെന്നു തോന്നി', 'നല്ല ഒരു സന്ദേശം അതിലില്ലേ', 'നല്ല അവതരണശൈലി', 'മനസ്സിനെ ഒന്ന് പിടിച്ചുകുലുക്കി', 'കണ്ണുകളെ ഈറനണിയിച്ചു...' ഇങ്ങനെ പല മണ്ണാങ്കട്ടയുമുണ്ട് എന്നതുമാത്രമാണ് ഫോർവേഡു ചെയ്യുന്നവന്റെ ആവനാഴിയിലെ ആയുധങ്ങളെങ്കിൽ കളവു പ്രചരിപ്പിച്ചതിൽ അറിയാതെ അവനും കൂട്ടുപ്രതിയായി മാറും. സത്യവും അതിലുണ്ടല്ലോ?! കൂട്ടത്തിൽ ഒരു സത്യം, അതിനെ മാർക്കറ്റുചെയ്യാൻ അസത്യങ്ങളുടെയും അധർമങ്ങളുടെയും ഘോഷയാത്ര. സത്യത്തിന് അതിന്റെ അർഹതപ്പെട്ട ഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ അതിന്റെ യാതൊരാവശ്യവുമില്ല. മറിച്ചാണു വസ്തുത. സത്യത്തിന്റെ നേരിയ മറപിടിച്ച് അസത്യമാണ് ചിലവഴിക്കപ്പെടുക. ആയിരം അസത്യങ്ങളെ ആനയിച്ചുകൊണ്ടുവരാനാണ് അസത്യത്തിന്റെ വാഹകർ സത്യത്തെ അവയുമായി കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്നത്. സത്യം സ്വയം തന്നെ സ്വതസ്പഷ്ടമാണ്. അഹങ്കാരമില്ലാത്ത ഹൃദയങ്ങൾക്ക് അത് സുവ്യക്തമാണ്. അസത്യത്തിനുമേൽ വിജയം വരിച്ച് നിലനിൽക്കാനും പ്രചരിക്കാനും അർഹതപ്പെട്ട ഹൃദയങ്ങളെ കീഴടക്കാനും അതിന് അസത്യത്തിന്റെയും അധർമത്തിന്റെയും അകമ്പടി ആവശ്യമില്ല. • • • • • ഉദ്ധരണികൾ, സ്രോതസ്സുകൾ... ഗൂഗിളും സോഷ്യൽ മീഡിയയുമല്ല അറിവിന്റെ സ്രോതസ്സുകളും ഉദ്ധരണികളുടെ ഗ്രന്ഥശാലകളും. അറിവ് ഉദ്ധരിക്കുന്നതിൽ ഉത്തരവാദിത്തമുള്ളവരെന്ന് നമ്മൾ നല്ലവിചാരം വെച്ചുപുലർത്തിപ്പോന്നിരുന്ന പലരിൽ നിന്നും അനുഭവിക്കേണ്ടിവന്ന ചില കയ്പുകളുണ്ട്. ഗ്രന്ഥങ്ങളുടെ വാള്യവും പേജു നമ്പറും മാത്രമേ അവരെല്ലാം കണ്ടിട്ടുള്ളൂ, ഗ്രന്ഥങ്ങൾ നേരിൽ കണ്ടവരില്ല. ഓരോരുത്തനും തനിക്ക് മുമ്പ് ഉദ്ധരിച്ചവനെ വിശ്വസിച്ചു. യഥാർത്ഥ ഗ്രന്ഥം തിരഞ്ഞു പോകുന്നവൻ ഉദ്ധരണിയിൽ കുറവും കൂടുതലുമൊക്കെ കണ്ടെത്തും. മഹാന്മാരുടെ പേരും ഏതാണ്ട് അവർ പറഞ്ഞേക്കാൻ സാധ്യതയുള്ള വാക്കുകളുമെന്നു തോന്നിയാൽ സാത്വികരായ ചിലർ അവലംബമാക്കുകയും ഉദ്ധരിക്കുകയും പരിഭാഷപ്പെടുത്തുകയുമൊക്കെ ചെയ്തേക്കും. യഥാർത്ഥത്തിൽ അവരുടെ അവലംബം ഗൂഗിളും സോഷ്യൽ മീഡിയയുമാണ്. അവിടെ വിലസുന്ന കള്ളന്മാരായ അഭീഷ്ടക്കാർ ബോധപൂർവ്വം നടത്തുന്ന കൈക്രിയകൾക്ക് വിധേയമായതായിരിക്കും അവയിൽ പലതും. എടുത്തുദ്ധരിച്ച സാത്വികരെക്കുറിച്ച നല്ലവിചാരത്തിൽ അറിയാതെ അത് ചിലവാകും. എവിടെ അമാനത്ത്?! അത് നഷ്ടപ്പെടുന്നത് അന്ത്യനാളിന്റെ അടയാളത്തിൽ പെട്ടതാണല്ലോ. • • • • • ഇതു പറയുമ്പോൾ പഴയ ഒരു ഓർമ പുത്തനായി ഇന്നും നിലനിൽക്കുന്നു. ഇതു പറയുമ്പോൾ പഴയ ഒരു ഓർമ പുത്തനായി ഇന്നും നിലനിൽക്കുന്നു. അറബിക്കോളേജിലെ അവസാന വർഷത്തിന്റെ തൊട്ടു മുമ്പാണ് സുബൈർ മൗലവിയെ പരിചയപ്പെടുന്നത്. ഖുറാഫികൾക്ക് മറുപടി പ്രസംഗം നടത്താൻ കിതാബുകളിലെ ഉദ്ധരണികൾ ധാരാളം പറഞ്ഞു തന്നിരുന്ന ഒരുപാട് ഉസ്താദുമാരെ അഞ്ചു വർഷത്തോളം പരിചയമുണ്ടായിരുന്നു. അവരിൽ നിന്ന് വേറിട്ട ഒരു രീതി ആദ്യമായി കണ്ടത് അത്ഭുതപ്പെടുത്തി. ഇതുവരെ പ്രസംഗത്തിന് ഉസ്താദുമാർ അവർ കുറിച്ചുവെച്ചിരുന്ന കുറിപ്പുകളിൽ നിന്ന് നോട്ട് തരുന്നതേ ശീലമുണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തിൽ ഏറെ സഹായിച്ചിരുന്ന വ്യക്തി പലപ്പോഴും അദ്ദേഹം രചിച്ചിട്ടുള്ള കൃതികളിലേക്കാണ് മടക്കുക. ആ മലയാള പുസ്തകങ്ങളിൽ ഉദ്ധരിച്ചിട്ടുള്ളവയും അവർ തരുന്ന നോട്ടുകളും കിതാബുകൾ മുഴുവൻ വായിച്ചു പഠിച്ചവരെപ്പൊലെ ഉദ്ധരിച്ചു പ്രസംഗിക്കാനുള്ള പരിശീലനവും അവർ തന്നെ നൽകിയിരുന്നു. എന്നാൽ ഓരോ ഇബാറത്തും തന്റെ വീട്ടിലെ സ്വീകരണമുറിയിലിരിക്കുന്ന കിതാബുകൾ തുറന്നുവെച്ചു തന്ന് എന്നെക്കൊണ്ടു തന്നെ വായിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം എനിക്കു പഠിപ്പിച്ചു തന്നത്. عَنِ الْقَاسِمِ، قَالَ: دَخَلَت عَلَى عَائِشَةَ، فَقُلْتُ: يَا أُمَّه اكْشِفِي لِي عَنْ قَبْرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَصَاحِبَيْهِ رَضِيَ اللَّهُ عَنْهُمَا، «فَكَشَفَتْ لِي عَنْ ثَلَاثَةِ قُبُورٍ لَا مُشْرِفَةٍ، وَلَا لَاطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ» അബൂദാവൂദ് തന്റെ സുനനിൽ ഉദ്ധരിച്ച ഈ സംഭവം അദ്ദേഹം എഴുതിവെച്ച പഴയ ഒരു കടലാസിൽ നിന്നാണ് എനിക്കു വായിച്ചു തന്നത്. അബൂദാവൂദിന്റെ സുനൻ അദ്ദേഹത്തിന്റെ വീട്ടിൽ ഇല്ലായിരുന്നു. ആ സന്ദർഭത്തിൽ അദ്ദേഹം നൽകിയ ഉപദേശം ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നു. "ഹനീഫാ ജ്ജ് ലൈബ്രറിറീന്ന് കിതാബെടുത്ത് നോക്കി ഉറപ്പിച്ചിട്ടേ ഇത് പറയാവൂ.." جزاه الله خيراً അത് വലിയൊരു വിജ്ഞാനം തന്നെയാണ്. — അബൂ തൈമിയ്യ ഹനീഫ് (അവസാനിച്ചിട്ടില്ല ..ബാക്കി പറയാം إن شاء الله) ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിന്നുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധന21/8/2020 അഹ്മദ് ബിൻ ഹൻബൽ رحمه الله യോട് ചോദിച്ചു: ഒരു വ്യക്തി നോമ്പുപിടിക്കുന്നു, നമസ്കരിക്കുന്നു, ഇഅ്തികാഫിരിക്കുന്നു... അതാണോ താങ്കൾ കൂടുതൽ ഇഷ്ടപ്പെടുന്നത്, അതോ ബിദ്അത്തുകാരെ തുറന്നു കാണിക്കുന്നതോ? അദ്ദേഹം പറഞ്ഞു: ഒരാൾ എഴുന്നേറ്റുനിന്നു, നമസ്കരിച്ചു, ഇഅ്തികാഫിരുന്നു... എങ്കിൽ അത് അദ്ദേഹത്തിന് സ്വന്തമായുള്ളതാണ്. ബിദ്അത്തുകാരെ തുറന്നുകാണിച്ചാൽ അത് മുസ്ലിംകൾക്കുള്ളതാണ്. അതാണ് ഉത്തമം. (ഇബ്നു തൈമിയ്യ ഫതാവായിൽ ഉദ്ധരിച്ചത്) ജനം അനിശ്ചിതത്വത്തിലും ആശയക്കുഴപ്പങ്ങളിലും അകപ്പെടുമ്പോൾ ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിന്നുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ്. (ഇബ്നു തൈമിയ്യ, അർറദ്ദു അലസ്സുബൂകി) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:
അല്ലാഹു നിന്നോട് ആവശ്യപ്പെടുന്നത് ദുഃഖങ്ങളിൽ നിന്നകന്ന് സദാ സന്തോഷവാനായിരിക്കണമെന്നാണ്. മനുഷ്യന് യഥാർത്ഥത്തിൽ മൂന്ന് അവസ്ഥകളാണുള്ളത്. കഴിഞ്ഞുപോയ അവസ്ഥ. സന്നിഹിതമായിരിക്കുന്ന അവസ്ഥ, ഭാവിയിൽ വരാനിരിക്കുന്ന അവസ്ഥ. കഴിഞ്ഞുപോയതും അതിലെ അല്ലലുകളും മനുഷ്യൻ മറക്കാൻ ശ്രമിക്കുക തന്നെ വേണം. കാരണം, അതിൽ സംഭവിച്ചതുമായി അത് അവസാനിച്ചു കഴിഞ്ഞു. അതൊരു ദുരിതമായിരുന്നെങ്കിൽ നീ പറയുക: اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا "അല്ലാഹുവേ, എനിക്കു വന്നുഭവിച്ച ദുരിതത്തിൽ നീ പ്രതിഫലം നൽകേണമേ, അതിനേക്കാൾ നല്ലത് എനിക്കു നീ പകരം നൽകേണമേ". അങ്ങനെ അത് മറക്കാൻ ശ്രമിക്കണം. അതുകൊണ്ടാണ് വിലാപം വിലക്കിയിട്ടുള്ളതും. അതിന്റെ കാരണമെന്തെന്നോ? അത് ദുഃഖങ്ങളെ പുതുക്കുകയും ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുകയും ചെയ്യും. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ, അതിനെ സംബന്ധിച്ച അറിവ് അല്ലാഹുവിന്റെ അടുക്കലാണ്. നീ അല്ലാഹുവിനെ അവലംബിക്കുക. കാര്യങ്ങൾ നിന്റെ മുന്നിലെത്തുമ്പോൾ പരിഹാരം കാണുക. എന്നാൽ അല്ലാഹു നിന്നോട് ഒരുക്കിവെക്കാൻ കൽപ്പിച്ചിട്ടുള്ള കാര്യങ്ങൾ നീ തയ്യാറാക്കുക. സന്നിഹിതമായിരിക്കുന്ന വർത്തമാനകാലം മാത്രമാണ് നിനക്ക് കൈകാര്യം ചെയ്യാൻ കഴിയുക. നടന്നുകൊണ്ടിരിക്കുന്നതിലെ ആകുലതയും, നഷ്ടപ്പെട്ടതിന്റെ അല്ലലും, ഭാവിയെക്കുറിച്ച ആശങ്കയും വലിച്ചിഴച്ചുകൊണ്ടുവരുന്ന സകല കാര്യങ്ങളിൽ നിന്നും നീ അകന്നു നിൽക്കണം; സദാ സമാധാനവും ഹൃദയവിശാലതയുമുള്ളവനായി അല്ലാഹുവിലേക്ക്, അവന്നുള്ള ആരാധനകളിലേക്ക്, ഇഹപരഗുണം നൽകുന്ന കാര്യങ്ങളിലേക്ക് മുന്നേറുന്നതിന്നു വേണ്ടി. ഇത് നീ പരിശീലിച്ചാൽ സമാധാനമുള്ളവനാകും. അതല്ല, കഴിഞ്ഞുപോയ കാര്യങ്ങളിലോ ഭാവിയെക്കുറിച്ച ആശങ്കയിലോ അല്ലാഹുവിന്റെ നിയമം അനുവദിക്കാത്ത വിധേന മനസ്സിനെ തളർത്തുകയാണെങ്കിൽ നീ മനസ്സിലാക്കിക്കണം; തളർന്നുപോകും നീ, ഒരുപാടു നന്മകൾ നിനക്ക് നഷ്ടമാകും. (ശർഹു രിയാളിസ്വാലിഹീൻ) - അബൂ തൈമിയ്യ ഹനീഫ് ശൈഖ് മുഹമ്മദ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞു " ആനുകാലിക വിദ്യാഭ്യാസം കൊണ്ട് ഒരാളും വഞ്ചിതനാകേണ്ടതില്ല. നിശ്ചയമായും അത് ഒരു പിഴച്ചവനെ നേർമാർഗം കാണിക്കുകയോ ഒരു മുഉമീനിന് സൻമാർഗം വർദ്ധിപ്പിക്കുകയോ ചെയ്യില്ല; അളളാഹു ഉദ്ദേശിച്ചതല്ലാതെ. നിശ്ചയമായും സന്മാർഗ്ഗവും
വെളിച്ചവും റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ടു വന്നതെന്തോ അത് മാത്രമാണ്" ( തഹ്ദീറുസ്സാജിദി മിൻ ഇതിഖാതിൽ ഖുബൂരി മസാജിദ 157) - ബശീർ പുത്തൂർ ഈ ശിൽപം എത്ര മനോഹരം
അല്ലാഹുവേ, നിന്റെ സൃഷ്ടിവൈഭവത്തിന്റെ നിദർശനം. മാനവൻ! ഉണ്മയും ചേതനയും ബുദ്ധിയും വിവേകവുമുള്ള ആദിമൻ. ദേഹവും ദേഹിയും മനസ്സും മനഃസാക്ഷിയുള്ള പ്രതിഭാധനൻ. കലയുടെ, സൗന്ദര്യത്തിന്റെ ആസ്വാദനത്തിന്റെ നെടുനായകൻ. വിനയൻ! എളിമയുടെ, ആത്മാർത്ഥതയുടെ, വിശുദ്ധിയുടെ നിറകുടം. കരുണയുടെ, സാഹോദര്യത്തിന്റെ, സഹാനുഭൂതിയുടെ പാരാവാരം. ദയയുടെ, ആർദ്രതയുടെ, ദീനാനുകമ്പയുടെ അനർഘപ്രവാഹം. നീതിയുടെ, നിഷ്പക്ഷതയുടെ, നിസ്വാർത്ഥതയുടെ മൂർത്തീഭാവം. മർത്യനാണു മനുഷ്യൻ, വന്നവഴിയെ തിരിച്ചു പോവേണ്ടവൻ. നിസ്സഹായനാണു മനുഷ്യൻ, ഒരുഗ്രാം കോവിഡിനോടു തോറ്റവൻ. പരിമിതികളുടെ, പ്രതിസന്ധികളുടെ മുമ്പിൽ മുട്ടു മടക്കേണ്ടവൻ. അവശതയും ആശ്രിതത്വവും കൊണ്ട് സർവദാ മേലോട്ടു നോക്കേണ്ടവർ. തനിക്കു താൻ പോന്നവൻ എന്നു തോന്നുമ്പോൾ എല്ലാം തീരുന്നവൻ. പിന്നെയവൻ നരാധമൻ, ഹിംസ്രജന്തു, അരുതെന്നു പറയേണ്ട കാട്ടാളൻ. തനിക്കു താൻ പോന്നവനാണെന്നു തോന്നി തുടങ്ങിയാൽ സന്ദേഹമേ വേണ്ട, മനുഷ്യൻ പരിധിയില്ലാത്ത ധിക്കാരിയായി. അങ്ങനെ വേണ്ട മനുഷ്യാ നിന്റെ റബ്ബിലേക്കു തന്നെയാണു മടക്കം. അറപ്പുളവാക്കുന്ന ഇന്ദ്രിയത്തിൽ നിന്ന് സങ്കലനം നടന്ന സിക്താണ്ഡത്തിൽനിന്ന് എളിവനായി തുടങ്ങി കരുത്തനായി വളർന്ന് അവശനായി തിരിച്ചു പോകാനുള്ള മനുഷ്യാ അരുത് മനുഷ്യാ, അരുത് ! അഹങ്കാരമരുത് ! — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى
ഇബ്നു മസ്ഊദ് رضي الله عنه പറയുന്നു : لا تسأل أحدا عن وده إياك، ولكن انظر ما في نفسك له، فإن في نفسه مثل ذلك، فإن الأرواح جنود مجندة، فما تعارف منها ائتلف، وما تناكر منها اختلف ആരോടും അദ്ദേഹത്തിന് നിന്നോടുള്ള സ്നേഹത്തെ കുറിച്ച് ആരായേണ്ടതില്ല; പകരം, അദ്ദേഹത്തോട് നിന്റെ മനസ്സിലുള്ളതെന്ത് എന്നു നോക്കിയാൽ മതി. അതിനു തുല്യമായത് അവന്റെ മനസ്സിൽ നിന്നോടും ഉണ്ടായിരിക്കും. കാരണം, ആത്മാക്കൾ പുതുതായി നിയമിക്കപ്പെട്ട പട്ടാളക്കാരാണ്. പരസ്പരം മനസ്സിലാക്കിയവ ഐക്യത്തോടെ മുന്നേറും. പരസ്പര മമതയില്ലാത്തവ അന്യോന്യം കലഹിച്ചുകൊണ്ടിരിക്കും. (ഇബ്നു അബ്ദിൽ ബർ തംഹീദിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് • മദീനയിലെ ഇമാം, മാലിക് رحمه الله ആണ് ഭുവനപ്രശസ്തമായ അല് മുവത്ത്വഅ് രചിച്ചത്. • മദീനയില് വെച്ചുതന്നെ ഇബ്നു അബീ ദിഅ്ബ് അതിനെക്കാള് വലിയ മറ്റൊരു മുവത്ത്വഅ് രചിച്ചു. • “നിങ്ങളുടെ കൃതികൊണ്ട് ഇനിയെന്തു കാര്യം?” ഇമാം മാലിക്കിനോട് ആരോ ചോദിച്ചു. • "അല്ലാഹുവിന്ന് വേണ്ടിയുള്ളത് അവശേഷിക്കും" അദ്ദേഹം പ്രതിവചിച്ചു. • അബുദിഅ്ബും അദ്ദേഹത്തിന്റെ മുവത്ത്വയും എവിടെ?!! (ഇമാം സുയൂത്വിയുടെ തദ്രീബുർറാവി കാണുക) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|