0 Comments
അബ്ദുല്ല ബ്നു അംറ് رضي الله عنه നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: "രണ്ട് ഗുണങ്ങൾ, അല്ലെങ്കിൽ സ്വഭാവങ്ങൾ: മുസ്ലിമായ ഒരു അടിമ അവയിൽ വീഴ്ചവരുത്താതെ സൂക്ഷിക്കുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല. അവ രണ്ടും വളരെ എളുപ്പമാണ്, എന്നാൽ അവ പ്രാവർത്തികമാക്കുന്നവർ വളരെ കുറച്ചുമാത്രമാണ്. എല്ലാ നമസ്കാരശേഷവും പത്ത് തസ്ബീഹും, പത്ത് തഹ്മീദും, പത്ത് തക്ബീറും ചൊല്ലുക. അത് നാവിൽ നൂറ്റി അമ്പതും ത്രാസിൽ (മീസാനിൽ) ആയിരത്തി അഞ്ഞൂറുമാണ്. ഉറങ്ങാൻ കിടക്കുന്ന നേരത്ത് മുപ്പത്തിനാല് തക്ബീറും, മുപ്പത്തിമൂന്ന് തഹ്മീദും, മുപ്പത്തിമൂന്ന് തസ്ബീഹും ചൊല്ലുക. അത് നാവിൽ നൂറും ത്രാസിൽ ആയിരവുമാണ്." അബ്ദുല്ല رضي الله عنه പറയുന്നു: "അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم തന്റെ കൈകൊണ്ട് അവ എണ്ണം പിടിക്കുന്നത് ഞാൻ കണ്ടു." അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ എങ്ങിനെയാണ് അവ രണ്ടും വളരെ എളുപ്പവും, എന്നാൽ അവ പ്രാവർത്തികമാക്കുന്നവർ വളരെ കുറച്ചുമാത്രവും ആകുന്നത്?" അദ്ദേഹം പറഞ്ഞു: ”നിങ്ങളിലൊരുത്തന്റെ അടുക്കൽ അവൻ - പിശാച് - ഉറങ്ങാൻ കിടക്കുന്ന നേരത്ത് വരും, എന്നിട്ട് അവ ഉരുവിടുന്നതിന്നു മുമ്പേ ഉറക്കിക്കളയും. നമസ്കാരസമയത്തു വരും, എന്നിട്ട് അവ ചൊല്ലുന്നതിന്നു മുമ്പേ വല്ല ആവശ്യവും ഓർപ്പെടുത്തും.” (അഹ്മദ്) • • • • • ഇബ്നു ഹിബ്ബാന്റെ രിവായത്തിൽ: "രണ്ട് ഗുണങ്ങൾ: മുസ്ലിമായ ഒരു മനുഷ്യൻ അവ ഇഹ്സാഅ' ചെയ്യുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല. (ആശയം മനസ്സിലാക്കി പഠിച്ച് കർമപഥത്തിൽ സൂക്ഷിക്കലാണ് ഇഹ്സാഅ') അവ രണ്ടും വളരെ എളുപ്പമാണ്, എന്നാൽ അവ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നവർ വളരെ കുറച്ചുമാത്രമാണ്. എല്ലാ നമസ്കാരശേഷവും പത്ത് തസ്ബീഹും, പത്ത് തഹ്മീദും, പത്ത് തക്ബീറും ചൊല്ലുക." • • • • • ഇമാം ബുഖാരി അദബുൽ മുഫ്റദിൽ ഉദ്ധരിച്ച രിവായത്തിൽ: "നിങ്ങളിൽ ആരാണ് ഒരു രാപ്പകലിൽ രണ്ടായിരത്തി അഞ്ഞൂറ് തിന്മകൾ ചെയ്യാറുള്ളത്?". • • • • • ഹദീസിൽ നിന്നുള്ള ചില പാഠങ്ങൾ: 1- നമസ്കാരശേഷമുള്ള ദിക്റുകളിലെ വ്യത്യസ്ത ഇനങ്ങളിൽ നിന്നും സ്ഥിരപ്പെട്ട ഒന്നിനെ കുറിച്ച ഉണർത്തൽ. 2- പത്തു തവണ വീതമെങ്കിലും അവ ചൊല്ലാൻ കഴിയാതെ പോകുന്നത് വലിയ നഷ്ടം തന്നെ. 3- ഹൃദയം തൊടാതെ നാവുകൊണ്ട് ശരവേഗത്തിൽ ഉരുവിട്ടുപോകുന്നതും ഗുണകരമല്ല എന്നതാണ് ഇബ്നു ഹിബ്ബാന്റെ രിവായത്തിൽ വന്ന احصاء എന്ന പദം അറിയിക്കുന്ന പാഠം. 4- احصاء എന്നാൽ: പദങ്ങൾ കൃത്യമായി പഠിക്കുകയും, അർത്ഥം ഗ്രഹിക്കുകയും, അവയിലടങ്ങിയ കർമങ്ങൾ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കലുമാണ്. 5- നാവിനു വളരെ എളുപ്പമായ ഈ വാക്കുകൾ നാളെ നന്മയുടെ ത്രാസിൽ വലിയ കനം നൽകുന്നവയാണ്. 6- അല്ലാഹുവിന്റെ പരിശുദ്ധിയും മഹത്വവും. അവന്റെ ഏകത്വവും ഉൾക്കൊള്ളുന്ന അതി ബൃഹത്തായ വാക്കുകളാണവ എന്നതാണ് ത്രാസിൽ അവ കനപ്പെട്ടതാകാൻ കാരണം. 7- നന്മകൾക്ക് പത്തിരട്ടി പ്രതിഫലം. 8- നന്മകൾ തിന്മകളെ മായ്ക്കും. والله أعلم - അബൂ തൈമിയ്യ ഹനീഫ് عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «خَصْلَتَانِ، أَوْ خَلَّتَانِ لَا يُحَافِظُ عَلَيْهِمَا عَبْدٌ مُسْلِمٌ إِلَّا دَخَلَ الْجَنَّةَ، هُمَا يَسِيرٌ، وَمَنْ يَعْمَلُ بِهِمَا قَلِيلٌ، يُسَبِّحُ فِي دُبُرِ كُلِّ صَلَاةٍ عَشْرًا، وَيَحْمَدُ عَشْرًا، وَيُكَبِّرُ عَشْرًا، فَذَلِكَ خَمْسُونَ وَمِائَةٌ بِاللِّسَانِ، وَأَلْفٌ وَخَمْسُ مِائَةٍ فِي الْمِيزَانِ، وَيُكَبِّرُ أَرْبَعًا وَثَلَاثِينَ إِذَا أَخَذَ مَضْجَعَهُ، وَيَحْمَدُ ثَلَاثًا وَثَلَاثِينَ، وَيُسَبِّحُ ثَلَاثًا وَثَلَاثِينَ، فَذَلِكَ مِائَةٌ بِاللِّسَانِ، وَأَلْفٌ فِي الْمِيزَانِ» فَلَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْقِدُهَا بِيَدِهِ، قَالُوا: يَا رَسُولَ اللَّهِ كَيْفَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ؟ قَالَ: «يَأْتِي أَحَدَكُمْ - يَعْنِي الشَّيْطَانَ - فِي مَنَامِهِ فَيُنَوِّمُهُ قَبْلَ أَنْ يَقُولَهُ، وَيَأْتِيهِ فِي صَلَاتِهِ فَيُذَكِّرُهُ حَاجَةً قَبْلَ أَنْ يَقُولَهَا» (أحمد وأبو داود - وصححه الألباني) وفي رواية:"فَأَيُّكُمْ يَعْمَلُ فِي الْيَوْمِ وَاللَّيْلَةِ أَلْفَيْنِ وَخَمْسَمِائَةِ سَيِّئَةٍ؟" (البخاري في الأدب المفرد) وفي رواية: خَصْلَتَانِ لَا يُحْصِيهُمَا رَجُلٌ مُسْلِمٌ إِلَّا دَخَلَ الْجَنَّةَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ يُسَبِّح اللَّهَ دُبُرَ كُلِّ صَلَاةٍ عَشْرًا ... (ابن حبان وصححه الألباني) وفي رواية:"فَأَيُّكُمْ يَعْمَلُ فِي الْيَوْمِ وَاللَّيْلَةِ أَلْفَيْنِ وَخَمْسَمِائَةِ سَيِّئَةٍ؟" (البخاري في الأدب المفرد)
സോഷ്യൽ മീഡിയ വഴി കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങളിൽ കൗതുകമോ അത്ഭുതമോ തോന്നുന്നതെന്തും അപ്പുറത്തേക്ക് എടുത്തുകൊടുക്കുക എന്നത് ദുനിയാവിന്റെ കാര്യങ്ങളിലെന്നപോലെ ദീനിന്റെ കാര്യത്തിലും സർവ്വ സാധാരണമായിരിക്കുന്നു. അവസാനം വാട്സ് ആപ്പ് തീരുമാനിച്ചു ഫോർവേഡിനൊരു ലിമിറ്റുവെക്കാൻ!
അത്തരം ഫോർവേഡുകളിൽ ദീനിനെ ബാധിക്കുന്ന ചില കാര്യങ്ങൾ ഉണർത്തൽ അനിവാര്യമാണ്. ദീൻ നസ്വീഹത്താണ്. അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, അവന്റെ കിതാബിനോടും, മുസ്'ലിംകളെ ഭരിക്കുന്ന ഭരണാധികാരികളോടും, അവരിലെ പൊതുജനങ്ങളോടുമുള്ള നസ്വീഹത്ത്. ദീനിനെക്കുറിച്ചുള്ള അറിവു സ്വീകരിക്കലും നൽകലും അമാനത്താണ്. അമാനത്ത് ഏറ്റെടുക്കുന്നതിലും നിറവേറ്റുന്നതിലും അങ്ങേയറ്റം ദുർബ്ബലനാണു മനുഷ്യൻ. അർഹതയില്ലാത്തതും, അവനവനെക്കൊണ്ട് ആകാത്തതും, ആവശ്യമില്ലാത്തതുമൊക്കെ ഇരന്നുവാങ്ങി അപകടത്തിൽ അകപ്പെടുന്ന അക്രമിയും അജ്ഞനുമാണവൻ. കാതും കണ്ണും ഹൃദയവും കണക്കുബോധിപ്പിക്കേണ്ട സൂക്ഷിപ്പു സ്വത്തുകളാണ്. തലയിൽ കയറ്റുന്നതും വയറിൽ നിറക്കുന്നതുമൊക്കെ സൂക്ഷിക്കേണ്ടത് അല്ലാഹുവിനോടുള്ള ലജ്ജയിൽപെട്ടതാണ്. നാണമില്ലെങ്കിൽ പിന്നെന്ത്! • • • • • നല്ലതേ കേൾക്കാവൂ, നല്ലതേ കാണാവൂ, എങ്കിൽ മാത്രമേ ഹൃദയം നന്നാവൂ. സത്യം മാത്രമേ പറയാവൂ എന്ന് എല്ലാരും പറയും. കേട്ടു നിറക്കുന്നത് മുഴുവൻ കള്ളവും പൊള്ളയും അഭീഷ്ടങ്ങളുമാണെങ്കിൽ പിന്നെ ആ ഹൃദയത്തിൽ നിന്നെങ്ങിനെ സത്യം നാവുകൊണ്ട് പുറത്തെടുക്കാനാവും? ഒരുത്തൻ കള്ളനാകാൻ സാക്ഷാൽ 916 കള്ളനാകണമെന്നില്ല, നാറിയവനെ പേറിയാൽ തന്നെ മതി നാറാൻ. നബി صلى الله عليه وسلم പറഞ്ഞു: عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ» (مسلم) "ഒരു മനുഷ്യന് കളവായി മതിയാകും; കേട്ടതൊക്കെ സംസാരിക്കുക എന്നത്." കേട്ട വാക്കിന്റെ നിജസ്ഥിതി എന്താണെന്നറിയാതെ, അല്ലെങ്കിൽ നിജസ്ഥിതി തിരിച്ചറിയാനുള്ള കഴിവില്ലാതെ, 'കേട്ടപ്പോൾ നല്ലതെന്നു തോന്നി', 'നല്ല ഒരു സന്ദേശം അതിലില്ലേ', 'നല്ല അവതരണശൈലി', 'മനസ്സിനെ ഒന്ന് പിടിച്ചുകുലുക്കി', 'കണ്ണുകളെ ഈറനണിയിച്ചു...' ഇങ്ങനെ പല മണ്ണാങ്കട്ടയുമുണ്ട് എന്നതുമാത്രമാണ് ഫോർവേഡു ചെയ്യുന്നവന്റെ ആവനാഴിയിലെ ആയുധങ്ങളെങ്കിൽ കളവു പ്രചരിപ്പിച്ചതിൽ അറിയാതെ അവനും കൂട്ടുപ്രതിയായി മാറും. സത്യവും അതിലുണ്ടല്ലോ?! കൂട്ടത്തിൽ ഒരു സത്യം, അതിനെ മാർക്കറ്റുചെയ്യാൻ അസത്യങ്ങളുടെയും അധർമങ്ങളുടെയും ഘോഷയാത്ര. സത്യത്തിന് അതിന്റെ അർഹതപ്പെട്ട ഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ അതിന്റെ യാതൊരാവശ്യവുമില്ല. മറിച്ചാണു വസ്തുത. സത്യത്തിന്റെ നേരിയ മറപിടിച്ച് അസത്യമാണ് ചിലവഴിക്കപ്പെടുക. ആയിരം അസത്യങ്ങളെ ആനയിച്ചുകൊണ്ടുവരാനാണ് അസത്യത്തിന്റെ വാഹകർ സത്യത്തെ അവയുമായി കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്നത്. സത്യം സ്വയം തന്നെ സ്വതസ്പഷ്ടമാണ്. അഹങ്കാരമില്ലാത്ത ഹൃദയങ്ങൾക്ക് അത് സുവ്യക്തമാണ്. അസത്യത്തിനുമേൽ വിജയം വരിച്ച് നിലനിൽക്കാനും പ്രചരിക്കാനും അർഹതപ്പെട്ട ഹൃദയങ്ങളെ കീഴടക്കാനും അതിന് അസത്യത്തിന്റെയും അധർമത്തിന്റെയും അകമ്പടി ആവശ്യമില്ല. • • • • • ഉദ്ധരണികൾ, സ്രോതസ്സുകൾ... ഗൂഗിളും സോഷ്യൽ മീഡിയയുമല്ല അറിവിന്റെ സ്രോതസ്സുകളും ഉദ്ധരണികളുടെ ഗ്രന്ഥശാലകളും. അറിവ് ഉദ്ധരിക്കുന്നതിൽ ഉത്തരവാദിത്തമുള്ളവരെന്ന് നമ്മൾ നല്ലവിചാരം വെച്ചുപുലർത്തിപ്പോന്നിരുന്ന പലരിൽ നിന്നും അനുഭവിക്കേണ്ടിവന്ന ചില കയ്പുകളുണ്ട്. ഗ്രന്ഥങ്ങളുടെ വാള്യവും പേജു നമ്പറും മാത്രമേ അവരെല്ലാം കണ്ടിട്ടുള്ളൂ, ഗ്രന്ഥങ്ങൾ നേരിൽ കണ്ടവരില്ല. ഓരോരുത്തനും തനിക്ക് മുമ്പ് ഉദ്ധരിച്ചവനെ വിശ്വസിച്ചു. യഥാർത്ഥ ഗ്രന്ഥം തിരഞ്ഞു പോകുന്നവൻ ഉദ്ധരണിയിൽ കുറവും കൂടുതലുമൊക്കെ കണ്ടെത്തും. മഹാന്മാരുടെ പേരും ഏതാണ്ട് അവർ പറഞ്ഞേക്കാൻ സാധ്യതയുള്ള വാക്കുകളുമെന്നു തോന്നിയാൽ സാത്വികരായ ചിലർ അവലംബമാക്കുകയും ഉദ്ധരിക്കുകയും പരിഭാഷപ്പെടുത്തുകയുമൊക്കെ ചെയ്തേക്കും. യഥാർത്ഥത്തിൽ അവരുടെ അവലംബം ഗൂഗിളും സോഷ്യൽ മീഡിയയുമാണ്. അവിടെ വിലസുന്ന കള്ളന്മാരായ അഭീഷ്ടക്കാർ ബോധപൂർവ്വം നടത്തുന്ന കൈക്രിയകൾക്ക് വിധേയമായതായിരിക്കും അവയിൽ പലതും. എടുത്തുദ്ധരിച്ച സാത്വികരെക്കുറിച്ച നല്ലവിചാരത്തിൽ അറിയാതെ അത് ചിലവാകും. എവിടെ അമാനത്ത്?! അത് നഷ്ടപ്പെടുന്നത് അന്ത്യനാളിന്റെ അടയാളത്തിൽ പെട്ടതാണല്ലോ. • • • • • ഇതു പറയുമ്പോൾ പഴയ ഒരു ഓർമ പുത്തനായി ഇന്നും നിലനിൽക്കുന്നു. ഇതു പറയുമ്പോൾ പഴയ ഒരു ഓർമ പുത്തനായി ഇന്നും നിലനിൽക്കുന്നു. അറബിക്കോളേജിലെ അവസാന വർഷത്തിന്റെ തൊട്ടു മുമ്പാണ് സുബൈർ മൗലവിയെ പരിചയപ്പെടുന്നത്. ഖുറാഫികൾക്ക് മറുപടി പ്രസംഗം നടത്താൻ കിതാബുകളിലെ ഉദ്ധരണികൾ ധാരാളം പറഞ്ഞു തന്നിരുന്ന ഒരുപാട് ഉസ്താദുമാരെ അഞ്ചു വർഷത്തോളം പരിചയമുണ്ടായിരുന്നു. അവരിൽ നിന്ന് വേറിട്ട ഒരു രീതി ആദ്യമായി കണ്ടത് അത്ഭുതപ്പെടുത്തി. ഇതുവരെ പ്രസംഗത്തിന് ഉസ്താദുമാർ അവർ കുറിച്ചുവെച്ചിരുന്ന കുറിപ്പുകളിൽ നിന്ന് നോട്ട് തരുന്നതേ ശീലമുണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തിൽ ഏറെ സഹായിച്ചിരുന്ന വ്യക്തി പലപ്പോഴും അദ്ദേഹം രചിച്ചിട്ടുള്ള കൃതികളിലേക്കാണ് മടക്കുക. ആ മലയാള പുസ്തകങ്ങളിൽ ഉദ്ധരിച്ചിട്ടുള്ളവയും അവർ തരുന്ന നോട്ടുകളും കിതാബുകൾ മുഴുവൻ വായിച്ചു പഠിച്ചവരെപ്പൊലെ ഉദ്ധരിച്ചു പ്രസംഗിക്കാനുള്ള പരിശീലനവും അവർ തന്നെ നൽകിയിരുന്നു. എന്നാൽ ഓരോ ഇബാറത്തും തന്റെ വീട്ടിലെ സ്വീകരണമുറിയിലിരിക്കുന്ന കിതാബുകൾ തുറന്നുവെച്ചു തന്ന് എന്നെക്കൊണ്ടു തന്നെ വായിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം എനിക്കു പഠിപ്പിച്ചു തന്നത്. عَنِ الْقَاسِمِ، قَالَ: دَخَلَت عَلَى عَائِشَةَ، فَقُلْتُ: يَا أُمَّه اكْشِفِي لِي عَنْ قَبْرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَصَاحِبَيْهِ رَضِيَ اللَّهُ عَنْهُمَا، «فَكَشَفَتْ لِي عَنْ ثَلَاثَةِ قُبُورٍ لَا مُشْرِفَةٍ، وَلَا لَاطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ» അബൂദാവൂദ് തന്റെ സുനനിൽ ഉദ്ധരിച്ച ഈ സംഭവം അദ്ദേഹം എഴുതിവെച്ച പഴയ ഒരു കടലാസിൽ നിന്നാണ് എനിക്കു വായിച്ചു തന്നത്. അബൂദാവൂദിന്റെ സുനൻ അദ്ദേഹത്തിന്റെ വീട്ടിൽ ഇല്ലായിരുന്നു. ആ സന്ദർഭത്തിൽ അദ്ദേഹം നൽകിയ ഉപദേശം ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നു. "ഹനീഫാ ജ്ജ് ലൈബ്രറിറീന്ന് കിതാബെടുത്ത് നോക്കി ഉറപ്പിച്ചിട്ടേ ഇത് പറയാവൂ.." جزاه الله خيراً അത് വലിയൊരു വിജ്ഞാനം തന്നെയാണ്. — അബൂ തൈമിയ്യ ഹനീഫ് (അവസാനിച്ചിട്ടില്ല ..ബാക്കി പറയാം إن شاء الله)
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|