നന്ദിയുള്ള അടിമകളാവുക; ശരിയായ സലഫികളാവുക
— അബു തൈമിയ്യ ഹനീഫ്
നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുക
Written by Abu Taymiyya Haneef in 28 Apr 2014 |
സലഫിയ്യത്തിന്റെ രാജവീധിയിലേക്ക് വഴിതെളിയുക എന്നത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്. എഴുപത്തിരണ്ട് പിഴച്ച വഴികളിൽ നിന്ന് രക്ഷപ്പെട്ട് , നേരെ സ്വർഗ്ഗത്തിലേക്ക് പോകുന്ന കൂട്ടത്തിൽ എത്തിപ്പെടുക ; അത് വലിയ ഒരു തൗഫീഖാണ്. അല്ലാഹു നൽകുന്ന ഏതൊരു അനുഗ്രഹവും പോലെ , കാത്തു സൂക്ഷിക്കാൻ ഏറെ തരപ്പെട്ടതാണത് .
അനുഗ്രഹങ്ങൾ നില നിൽക്കുകയും അതിൽ വർദ്ധനവ് നൽകപ്പെടുകയും ചെയ്യുന്നവർ , അഥവാ നന്ദിയുള്ള അടിമകൾ, എത്ര കുറവാണ് ! ശുക്‌റിന് അതിന്റെ റുക്‌നുകളുണ്ട് , ഹൃദയം കൊണ്ട് അനുഗ്രഹത്തെ അംഗീകരിക്കാൻ കഴിയലാണ് അവയിൽ ഒന്നാമത്തേത് . (നിഷേധിക്കുന്ന നാവും പേനയുമൊക്കെ ഈ റുക്‌നിന്റെ അഭാവം പ്രകടമാക്കുന്ന അടയാളങ്ങളിൽ പെട്ടതാണ്) . രണ്ടാത്തേത് : നാവുകൊണ്ട് അനുഗ്രഹത്തെ എടുത്തുപറയാനും ,അനുഗ്രഹദാതാവിനെ സ്തുതിക്കാനും കഴിയലാണ്. അവൻ തൃപ്തിപ്പെടുന്ന മാർഗ്ഗത്തിൽ അനുഗ്രഹത്തെ ഉപയോഗപ്പെടുത്തുകയും ചെലവിടുകയും ചെയ്യലാണ് മൂന്നാമത്തേത്. അനുഗ്രഹങ്ങൾ വന്നുചേർന്ന വഴികളെ മറക്കുകയും , നിഷേധത്തിന്റെ വാക്കുകൾ പറയുകയും , അല്ലാഹുവിന് ഇഷ്ടമില്ലാത്ത മാർഗ്ഗത്തിലോ , വെറും ദുനിയാവിന്റെ താൽപര്യങ്ങൾക്കോ വേണ്ടിമാത്രം അവ വിനിയോഗിക്കുകയും ചെയ്യുന്നത് നന്ദികേടാണ്. നന്ദികെട്ടവരിൽ നിന്ന് അനുഗ്രഹങ്ങൾ എടുത്തുമാറ്റപ്പെടുക മാത്രമല്ല ; അല്ലാഹുവിന്റെ ശിക്ഷ അവരുടെമേൽ കടുത്തതായിരിക്കും . സലഫിയ്യത്തിന്റെ ശരിയായ രാജവീഥിയെ തിരിച്ചറിയാനും , അതാണ് സത്യമാർഗ്ഗമെന്ന് അടുത്തറിയാനുമൊക്കെ അല്ലാഹു അവസരം നൽകി അനുഗ്രഹിച്ച എത്രയോ ആളുകൾ ; ആ രാജവീഥിയിൽ അവസാന നിശ്വാസം വരെ ഉറച്ചു നിൽക്കാൻ കഴിയാതെ പോയി അവർക്ക് . ശൈഖ് മുഹമ്മദ് നാസ്വിറുദ്ധീൻ അൽ അൽബാനി رحمه الله പറഞ്ഞു : "അല്ലാഹുവിലേക്കുള്ള മാർഗ്ഗം സുദീർഘമാണ്. നാം ആ മാർഗ്ഗത്തിൽ ഒരു ആമയെപ്പോലെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആ മാർഗ്ഗത്തിന്റെ അറ്റം വരെയെത്തുക എന്നതല്ല ലക്ഷ്യം ; മറിച്ച് ആ മാർഗ്ഗത്തിലായിക്കൊണ്ടു നാം മരിക്കുക എന്നതാണ്." ശൈഖ് മുഹമ്മദ് അൽ അഞ്ചരി حفظه الله പറഞ്ഞു: " തങ്കലിപികളാൽ എഴുതപ്പെടേണ്ട വാക്കുകളാണിവ. ഓരോ സലഫിയും, അന്തിമഫലമെന്തെന്നു നോക്കാതെ , വിശുദ്ധ ഖുർആനും സുന്നത്തും സഹാബികളെപ്പോലെ മനസ്സിലാക്കി , നന്മയിൽ അവിശ്രമം മുന്നിടുകയാണ് വേണ്ടത്. നന്മയുടെ മാർഗ്ഗത്തിൽ അറ്റം വരെയെത്തുവാൻ സാധിച്ചില്ലെങ്കിലും , സലഫീ ആദർശം മുറുകെപ്പിടിച്ചു ജീവിച്ച് ആ മാർഗ്ഗത്തിൽ മരണം വരെ നിലനിൽക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യം എന്ന സന്ദേശമാണ് അൽബാനി നൽകുന്നത് ". സലഫിയ്യത്ത് ഒരു മഹത്തായ അഖീദയും മൻഹജുമാണ് , അറിവും അമലുമാണ് . എത്രത്തോളം അറിവും അമലും വർദ്ധിക്കുന്നുവോ അതിനനുസരിച്ചാണ് അതിൽ അടിയുറക്കുക . വെറും വ്യാമോഹങ്ങളുടെ കൂമ്പാരവുമായി നടക്കുന്നവർ ഇടക്കുവെച്ച് കാലിടറിവീഴുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല . സലഫുകൾ പറയാറുള്ളതുപോലെ , " നശിച്ചവൻ എങ്ങനെ നശിച്ചു എന്നതിലല്ല അത്ഭുതം , മറിച്ച് ; രക്ഷപ്പെട്ടവൻ എങ്ങനെ രക്ഷപ്പെട്ടു എന്നതിലാണ്." അവർ പറയാറുണ്ടായിരുന്നു : " ഹൃദയങ്ങൾ ദുർബ്ബലമാണ് , ശുബുഹത്തുകളാകട്ടെ ; റാഞ്ചിയെടുത്ത് കൊണ്ട് പോകുന്നവയുമാണ്." ഫിത്‌നകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം ദീനിൽ ശരിയായ ഇൽമും ഫിഖ്‌ഹും നേടലാണ് . അതാകട്ടെ അതിന്റെ ശരിയായ രീതിയിലുമായിരിക്കണം . അല്ലാമ സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു : " മനുഷ്യൻ തന്റെ ജീവിതത്തിന്റെ അന്ത്യനിമിഷം വരെ ഫിത്‌നയുടെ കൂടെ ജീവിക്കേണ്ടിവരും ; എന്നല്ല ഖബറിൽ വെച്ചുകഴിഞ്ഞാലും ശരി . അതുകൊണ്ട് ഈ കാര്യം വളരെയധികം ഗൗനിക്കേണ്ടതാണ്. ഫിത്‌നയിൽ നിന്നുള്ള രക്ഷ : ഒന്നാമതായി , അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കലാണ് . പക്ഷെ അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുക എന്നത് അല്ലാഹുവിന്റെ ദീനിൽ ഫിഖ്‌ഹ് നേടുന്നതിലൂടെയല്ലാതെ സാധ്യമാവില്ല . അല്ലാഹുവിന്റെ ദീനിൽ ഫിഖ്‌ഹ് നേടലാകട്ടെ ; വെറുതെയോ , വ്യാമോഹം കൊണ്ടോ സാധ്യമാവില്ല . അല്ലാഹു പറഞ്ഞതു പോലെ : " അവരുടെ കൂട്ടത്തിൽ ഉമ്മിയ്യുകളുണ്ട് , കിതാബ് അവർക്ക് അറിയില്ല ; വെറും വ്യാമോഹങ്ങളല്ലാതെ , അവർ വെറുതെ ഊഹിക്കുക മാത്രമാണ് ." ( അൽ ബഖറ : 78 ) ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ , പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല . അല്ലെങ്കിൽ കുറേ റഫർ ചെയ്യുന്നതിലുമല്ല , അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല . അഹ്‌ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ . ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക .നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ് . ഇന്ന് ചിലർ കരുതുന്നപോലെ ; സ്വയം സഹജമാകുന്നതല്ല . ഇപ്പോൾ ചില ആളുകളുണ്ട് അവർ കുറച്ച് കിതാബുകൾ സംഘടിപ്പിക്കും , എന്നിട്ട് ഹദീസിന്റെയും ജർഹ് തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്‌സീറുമൊക്കെ സ്വന്തമായി വായിക്കും , അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും . ഇല്ല , അത് അടിസ്ഥാനമില്ലാത്തതും അടിത്തറയിൽ പടുത്തുയർത്തപ്പെടാത്തതുമായ അറിവുമാത്രമാണ് ; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല . അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും , അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". ( അൽ ഫിഖ്‌ഹു ഫിദ്ദീൻ ഇസ്‌മതുൻ മിനൽ ഫിതൻ പേ:21 ) അഹ്‌ലുൽ ഇൽമിന്റെ മുന്നിൽ ക്ഷമയോടെ , ദൈർഘ്യം മടുക്കാതെ ഇരുന്ന് ചിട്ടയിലും ക്രമത്തിലും , അഖീദയും ഇബാദത്തുകളും അടിസ്ഥാന വിജ്ഞാനങ്ങളും, ഇടപാടുകളിലും ക്രയവിക്രയങ്ങളിലുമുള്ള ശർഇന്റെ വിധിവിലക്കുകളും ..., അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും സലഫുകളുടെ ഫഹ്‌മനുസരിച്ച് പഠിക്കുകയും , അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യലാണ് സലഫിയ്യത്ത് . അപ്രകാരം കൃത്യമായും ക്രമമായും അഹ്‌ലുൽ ഇൽമിൽ നിന്ന് പഠിച്ച് , പരമാവധി അമൽ ചെയ്തിട്ടുള്ളവർ മാത്രമാണ് ദഅ്വത്ത് എന്ന ഭാരിച്ച ഉത്തരവാദിത്തത്തിന് അർഹരായിത്തീരുന്നത് . അല്ലാതെ അൽപ്പന്മാരായ റുവൈബിളകളല്ല സലഫീ മൻഹജിലെ ദാഇമാർ . അത്തരക്കാരാണല്ലോ സമൂഹത്തിൽ ഇന്ന് മുഫ്‌തിമാരായി അവരോധിക്കപ്പെട്ടിട്ടുള്ളത് ?! " അടുക്കള വിട്ടു പോയില്ല അറിവുള്ളോരെ കണ്ടില്ല അറിവുലളൊന്നും പഠിച്ചില്ല ഫത്‌വക്കൊട്ടും മുട്ടില്ല !! " ജാഹിലീങ്ങൾ മിണ്ടാതിരുന്നെങ്കിൽ തന്നെ ഒരുവിധം ഭിന്നതകളെല്ലാം തീരുമായിരുന്നു ! സലഫിയ്യത്ത് സ്വീകരിച്ചു എന്ന് പറഞ്ഞു നടക്കുകയും ഇടക്കുവെച്ച് തനി സ്വഭാവം പുറത്തുകാണിച്ച് ദീനിന്റെ വാഹകരുടെ മാംസം തിന്നുന്നവരായി നശിക്കുകയും ചെയ്യുന്നവരെ കണ്ടിട്ട് ആരും മൂക്കത്ത് വിരൽ വെച്ചിട്ട് കാര്യമില്ല . ഫിത്‌ന മുന്നിട്ട് വരുമ്പോൾ അറിവുള്ളവർക്ക് തിരിച്ചറിയാനാവും. ചെയ്യേണ്ട പണിയൊക്കെ ചെയ്‌ത് , നശിപ്പിക്കാനുദ്ദേശിച്ചതൊക്കെ നശിപ്പിച്ച് പിന്തിരിഞ്ഞു നടക്കുമ്പോൾ എല്ലാ ജാഹിലിനും ബോധ്യമാകും. പക്ഷേ, അന്ന് ഉപകരിച്ചുകൊള്ളണമെന്നില്ല. " അവർ കാണുന്നില്ലേ , അക്കൂട്ടർ എല്ലാ വർഷത്തിലും ഒന്നോ രണ്ടോ തവണ ഫിത്‌നയിലകപ്പെടുന്നത് ; പിന്നെ അവർ തൗബ ചെയ്യുകയോ , ആലോചിച്ചു മനസ്സിലാക്കുകയോ ഇല്ല ." ( തൗബ :126 ) അല്ലാഹു സംരക്ഷണം നൽകിയവൻ മാത്രമാണ് സുരക്ഷിതൻ . അവനവന്റെ കഴിവുകളിൽ അഭയം പ്രാപിക്കുന്നവനാണ് മൂഢൻ. അല്ലാഹുവിൽ അഭയം പ്രാപിക്കുന്നവന് അവൻ മതിയായവനാണ്. അവനിലുള്ള ഇഖ്‌ലാസ് ; അത് സംരക്ഷണത്തിന്റെ സബബാണ്. അൽ ഇഖ്‌ലാസ്, അൽ ഇഖ്‌ലാസ് !! അല്ലാഹു നമുക്ക് സ്ഥൈര്യം നൽകട്ടെ ; ദുനിയാവിലും പരലോകത്തും. • • • • • • •
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|