അബുദ്ദർദാഅ് رضي الله عنه പറഞ്ഞു:
"കപടഭക്തിയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽതേടുക." എന്താണ് കപടഭക്തി എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. "ശരീരം ഭക്തികാണിക്കുകയും ഹൃദയം ഭക്തി കാണിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടാൽ അതുതന്നയാണ് കപടഭക്തി" അദ്ദേഹം മറുപടി നൽകി. (ഇബ്നു അബീശൈബഃ മുസ്വന്നഫിൽ ഉദ്ധരിച്ചത് ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
അബൂഹുറയ്റഃ - رضي الله عنه - നിവേദനം. സ്വഹാബിമാരിൽ പെട്ട കുറച്ചാളുകൾ നബി ﷺയെ സമീപിച്ചുകൊണ്ട് ചോദിച്ചു: ഞങ്ങളിലൊരാൾക്ക് പറയാൻ പോലും കഴിയാത്ത ഗുരുതരമായ കാര്യങ്ങൾ ഞങ്ങൾക്ക് മനസ്സിൽ വരുന്നു? അവിടുന്ന് ചോദിച്ചു: നിങ്ങൾക്ക് അങ്ങനെ അനുഭവപ്പെടുന്നുണ്ടോ? അവർ പറഞ്ഞു: അതെ. അവിടുന്ന് പറഞ്ഞു: അത് തെളിഞ്ഞ വിശ്വാസമാണ്. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) ഇത്തരം വസ് വാസുകൾ തെളിഞ്ഞ ഈമാനിന്റെ ലക്ഷ ണമാണ്. വിശ്വാസികളെയാണ് പിശാച് പിടികൂടുക. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن أبي هريرة قال: جاءَ ناسٌ مِن أصْحابِ النبيِّ ﷺ، فَسَأَلُوهُ: إنّا نَجِدُ في أنْفُسِنا ما يَتَعاظَمُ أحَدُنا أنْ يَتَكَلَّمَ به، قالَ: وقدْ وجَدْتُمُوهُ؟ قالوا: نَعَمْ، قالَ: ذاكَ صَرِيحُ الإيمانِ
[مسلم في صحيحه] ഫുളൈൽ ബിൻ ഇയാദ് - رحمه الله - പറയുന്നു :
▪️മുഅ്മിനാണെങ്കിൽ മറച്ചുപിടിച്ച് ഗുണദോഷിക്കും. ▪️എന്നാൽ തെമ്മാടി മറയെല്ലാം വലിച്ചുകീറി അധിക്ഷേപിക്കും. [ابن رجب في رسالته الفرق بين النصيحة والتعيير] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഇബ്നു ഹസം - رحمه الله - പറയുന്നു:
ഗുണദോഷിക്കുന്നത് രഹസ്യ മാക്കുക, പരസ്യമാക്കരുത്. കാര്യം വ്യംഗ്യമായി പറയുക, മനസ്സിലാകുന്നില്ലെങ്കിൽ മാത്രം വ്യക്തമായി പറയുക. തന്റെ ഉപദേശം സീകരിക്കണ മെന്ന് നിബന്ധന വെക്കാതിരിക്കുക. ഈവക കാര്യങ്ങൾ ലംഘിക്കുന്ന പക്ഷം നീ ഉപദേശകനല്ല, അക്രമിയാണ്. (ഇബ്നു ഹസം | അൽഅഖ്ലാഖു വസ്സിയർ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് വിചാരണക്ക് ഹാജരാക്കപ്പെടുന്നത് ഏകാകിയായി, പിറന്നപടി, ഉടുതുണിയില്ലാതെ, നഗ്നപാദനായിട്ടായിരിക്കും. അന്തസ്ഥവും ആഗന്തുകവുമായ ലക്ഷ്യങ്ങളും സാക്ഷികളും അണി നിരന്നിരിക്കുന്നു. ഇടതും വലതും ആരുമില്ല. നേതാജി കീ അമർ രഹേ എന്ന് മുദ്രാവാക്യം വിളിക്കാൻ ലക്ഷം ലക്ഷം പിന്നാലെയില്ല. മുന്നോട്ട് നോക്കുമ്പോൾ കത്തിയാളുന്ന നരകം മാത്രം.! അന്ന് നോക്കുന്നത് ഹൃദയത്തിലേക്കാണ്. അവയിലുള്ളത് ചികഞ്ഞെടുത്താണ് വിചാരണ. يَوْمَ تُبْلَى السَّرَآئرُ രഹസ്യങ്ങൾ ചികഞ്ഞെടുത്ത് വിചാരണ ചെയ്യപ്പെടുന്ന ദിവസം. (ത്വാരിഖ് 9) وَحُصَّلَ مَا فِي الصُّدُورِ ഹൃദയാന്തരങ്ങളിലുള്ളത് ശേഖരിച്ച് ഹാജരാക്കുകയും ചെയ്താൽ. (ആദിയാത് 10) مَّنۡ خَشِیَ ٱلرَّحۡمَـٰنَ بِٱلۡغَیۡبِ وَجَاۤءَ بِقَلۡب مُّنِیبٍ മറഞ്ഞ നിലയിൽ റഹ്മാനായ അല്ലാഹുവിനെ ഭയപ്പെടുകയും അനുതപിക്കുന്ന ഹൃദയവുമായി വരുകയും ചെയ്തവന്ന്. (ഖാഫ് 33) إِلَّا مَنۡ أَتَى ٱللَّهَ بِقَلۡب سَلِیم കളങ്കരഹിത ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവർ ഒഴികെ. (ശുഅറാ 89)
- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് മിസ്അർ رحمه الله പറയുന്നു: "ഞാൻ ഗുണദോഷിച്ച ഒരാളും എൻ്റെ കുറ്റവും കുറവും പരതുന്നതായി ഞാൻ കാണാതിരുന്നിട്ടില്ല." [ഇബ്നു ഖുതൈബഃ | ഉയൂനുൽ അഖ്ബാർ] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال مسعر رحمه الله"ما نصحت أحدا قط إلا وجدته يفتش عن عيوبي "
[ابن قتيبة في عيون الأخبار] പ്രശസ്ത താബിഈവര്യൻ ബക്ർ ബിൻ അബ്ദില്ലാ അൽ മുസ്നി رحمه الله പറയുന്നു: "നോമ്പോ നമസ്കാരമോ വർദ്ധിപ്പിച്ചതുകൊണ്ടല്ല അബൂബക്ർ അവരെ മുൻകടന്നത്. മറിച്ച്, തന്റെ ഹൃദയത്തിൽ രൂഢമൂലമായ ഒന്നുകൊണ്ടാണ്." (ഇബ്നു റജബ് ലത്വാഇഫിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال بكر بن عبد الله المزني رحمه الله
"ما سبقهم أبو بكر بكثرة صيام ولا صلاة، ولكن بشيء وقر في صدره" [ابن رجب في لطائف المعارف] “കാര്യം, ഈമാനിന്റെ നില ഒരു വ്യക്തിയിൽ താണുപോകുമ്പോഴെല്ലാം അവന്റെ ഐഹിക മോഹങ്ങൾ അതിരുകളില്ലാതെ നീണ്ടുപോകും. ഭൗതികമായ ആസക്തികളോടും ആസ്വാദന ങ്ങളോടുമുള്ള അവന്റെ അഭിനിവേശം വർദ്ധി ക്കുകയും ചെയ്യും." - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് وقال قائل
إنه الإيمان؛ كلما انخفص مستواه في العبد طال أمله في الدنيا، وازدادت تطلعاته لملذات الدنيا وشهواتها ആസ്വിം ബിൻ അലി رحمه الله ക്ക് വാസിത്വിൽ നിന്ന് തൻ്റെ രണ്ടു പെൺകൊടിമാരയച്ച കത്ത് വന്നു: ഞങ്ങളുടെ ഉപ്പാ, “ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് പറയി പ്പിക്കാനായി ആ മനുഷ്യൻ (അബ്ബാസീ ഖലീഫയായ മുഅ്തസ്വിം) അഹ്മദ് ബിൻ ഹൻബലിനെ പിടികൂടി ചമ്മട്ടികൊണ്ടടിച്ച വിവരം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ആയതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണേ. അയാൾ നിങ്ങളോടതിന് ആവശ്യപ്പെട്ടാൽ നിങ്ങൾ ഒരു നിലക്കും അതിന് ഉത്തരം ചെയ്യരുതേ. അല്ലാഹു തന്നെ സത്യം! ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് നിങ്ങൾ പറഞ്ഞതായി കേൾക്കേണ്ടി വരുന്നതിനെക്കാൾ നിങ്ങളുടെ മരണവാർത്ത കേൾക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം." - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് وجاء كتاب ابنتي عاصم من واسط
يا أبانا! إنه بلغنا أن هذا الرجل أخذ أحمد بن حنبل، فضربه بالسوط على أن يقول القرآن مخلوق فاتق الله، ولا تجبه إن سألك فوالله لأن يأتينا نعيك أحب إلينا من أن يأتينا أنك قلت القرآن مخلوق (تهذيب الكمال ٥١٤/١٣) അലി ബിൻ അൽ മദീനി رحمه الله പറയുന്നു : അഹ്'മദ് ബിൻ ഹൻബലിനെ ഞാൻ യാത്രയാക്കവേ അദ്ദേഹത്തോട് ചോദിച്ചു: എന്നോട് എന്തെങ്കിലും വസിയ്യത്ത് ചെയ്യാനുണ്ടോ? അദ്ദേഹം പറഞ്ഞു: ഉണ്ട്, തഖ്'വയെ നിന്റെ പാഥേയമാക്കുക, പരലോകത്തെ നിന്റെ മുന്നിൽ നാട്ടിനിർത്തുക. (മനാഖിബുൽ ഇമാം അഹ്'മദ്) വിവ: അബൂ തൈമിയ്യ ഹനീഫ് قال علي بن المديني
« وَدَّعت أحمد بن حنبل فقلتُ له: توصيني بشيء؟ قال: نعم، اجعل التقوى زادك، وانصب الآخرة أمامك » (مناقب الإمام أحمد بن حنبل) മിഖ്ദാം ബിൻ മഅ്ദീകരിബ് അൽ കിന്ദി رضي الله عنه നിവേദനം. തീർച്ചയായും നബി ﷺ പറയുകയുണ്ടായി: ഒരാൾ തന്റെ സോഫയിൽ ചാരിക്കിടന്ന്, എന്റെ വചനങ്ങളിലൊന്ന് അയാളോട് ഉദ്ധരിക്കപ്പെടുന്ന കാലം വരാറായി. അപ്പോൾ അയാൾ പറയും : നമുക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിന്റെ ഗ്രന്ഥമുണ്ടല്ലോ. അതിൽ ഹലാലായി കാണുന്നതിനെ നാം നിയമാനുസാരമായി ഗണിക്കും. അതിൽ ഹറാമായി കാണുന്നതിനെ നാം നിഷിദ്ധമായി കാണുകയും ചെയ്യും. അറിയുക! അല്ലാഹുവിന്റെ ദൂതൻ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയതിനു തുല്യമാണ്.[ഇബ്നു മാജഃ, സുനനിൽ ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن المقدام بن معدي كرب الكندي، أن رسول الله ﷺ قال : يوشك الرجل متكئا على أريكته، يحدث بحديث من حديثي، فيقول: بيننا وبينكم كتاب الله عز وجل، فما وجدنا فيه من حلال استحللناه، وما وجدنا فيه من حرام حرمناه، ألا وإن ما حرم رسول الله مثل ما حرم الله
[ابن ماجه في سننه، وصححه الألباني] ഇംറാൻ ബിൻ ഹത്വാൻ അഹ്ലുസ്സുന്നഃക്കാരനായിരുന്നു. ഹദീസ് പണ്ഡിതൻ, നിവേദകൻ, സുന്നത്തിന്റെ വാഹകൻ ബുഖാരി പോലും ഹദീസ് സ്വീകരിച്ച നിവേദകൻ പ്രശസ്തനായ കവി... അങ്ങനെയായിരുന്നു പഴയ ഇംറാൻ.
വിരൂപനെങ്കിലും സൌന്ദര്യാസ്വാദകനായിരുന്ന ഇംറാൻ ലാവണ്യവും ചാരുതയുമുള്ള ഒരു പെണ്ണിനെ കെട്ടാൻ മോഹിച്ചു. ഖവാരിജുകളിൽപെട്ട ഒരു സുന്ദരിയെ തന്നെ കെട്ടാൻ കിട്ടി. വിവാഹാനന്തരം അവളെ സുന്നത്തിലേക്ക് മാറ്റാമെന്നു വ്യാമോഹിച്ചു ശ്രമിച്ചു, നടന്നില്ല. കാര്യം അങ്ങനെയാണല്ലോ. അവളുടെ സൌന്ദര്യത്തിൽ വീണ ഇംറാന് തിരിച്ചു കേറാനായില്ല അവൾ അയാളെ ഖവാരിജ് പക്ഷത്തേക്ക് മാറാൻ നിർബന്ധിച്ചു. അപ്പോഴേക്കും മതത്തെക്കാൾ മദം വലുതായിക്കഴിഞ്ഞിരുന്നു.അങ്ങനെ അയാളും പ്രതിലോമകാരിയായി. ഖാരിജിയായി.അലി ബിൻ അബീ ത്വാലിബി رضي الله عنه നെ വധിച്ച ഇബ്നു മുൽജിമിനെ കുറിച്ച് പാടി, ആ പുകഴ്ത്തു പാട്ട് ചരിത്രത്താളുകളിൽ കിടപ്പുണ്ട്. അല്ലാഹുവിന്റെ മുഖാമുഖമുള്ള വിചാരണയിൽ ഇനി എന്തു പറയും? പാഠം: മേലിൽ ആരും കെട്ടിക്കുടുങ്ങാതിരിക്കാൻ സൂക്ഷിക്കുക. - അബൂ താരിഖ് സുബൈർ മുഹമ്മദ് ഉദ്ധരണികളുടെ ആധിക്യം കൊണ്ടോ, അധികരിച്ച വാദമുഖങ്ങൾ കൊണ്ടോ ഉണ്ടാകുന്ന ഒന്നല്ല അറിവ്. മറിച്ച്, ഹൃദയത്തിലേക്ക് ഇട്ടുകൊടുക്കുന്ന ഒരു പ്രകാശമാണത്. അതു മുഖേന ആ അടിമ സത്യം ഗ്രഹിക്കുന്നു, സത്യാസത്യങ്ങൾ വേർതിരിക്കുന്നു, സംക്ഷിപ്തമായ വാക്യങ്ങളിലൂടെ ഉദ്ദിഷ്ടകാര്യം ആവിഷ്കരിക്കുന്നു. [ഇബ്നു റജബ് | ഫദ്ലു ഇല്മിസ്സലഫ്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് فليس العلم بكثرة الرواية ولا بكثرة المقال ولكنه نور يقذف في القلب يفهم به العبد الحقَّ ويميِّز به بينه وبين الباطل ويعبِّر عن ذلك بعباراتٍ وجيزة محصلة للمقاصد
[ابن رجب | فضل علم السلف على الخلف] قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، وَلَمَنِ ابْتِي فَصَبَرَ فَوَاهَا നബി ﷺ പറയുന്നു: ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! പരീക്ഷിക്കപ്പെട്ടിട്ട് ക്ഷമിച്ചവനും; അവനു സബാഷ്!! "ولمن ابتلي" "പരീക്ഷിക്കപ്പെട്ടവനും" എന്ന വചനം അർത്ഥമാക്കുന്നത്: അല്ലാഹു അവനെ പരീക്ഷിക്കുമെന്നത് മുൻനിർണ്ണയം ചെയ്തിട്ടുള്ളതും, അത് അവനു കണക്കാക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ് എന്നത്രെ. അതിനാൽ അവൻ സത്യമാർഗ്ഗത്തിൽ ഉറച്ചുനിന്നു. ഫിത്നഃ സർവ്വനാശമാണ്; അവൻ അത് സൂക്ഷിക്കുകയും എല്ലാം ക്ഷമിക്കുകയും ചെയ്തു. ഫിത്നഃയിൽ അകപ്പെട്ടവരുടെ കൂടെപോയില്ല. ഫിത് നയുടെ ചെളിയിൽ വീണതുമില്ല. തിന്മ ഇളക്കിവിട്ടുകൊണ്ടോ, അതിനു പ്രചാരം നൽകിക്കൊണ്ടോ ഫിത് നയിൽ ഭാഗഭാക്കായതുമില്ല. എല്ലാം സഹിച്ചു, താൻ ഇരയായ അന്യായങ്ങ ളൊക്കെയും ക്ഷമിച്ചു, അങ്ങനെ രക്ഷപ്പെട്ടു. "فواها" "അപ്പോൾ സബാഷ്!" എന്ന വചനത്തിന്റെ അർത്ഥമോ? അത് അത്ഭുതം പ്രകടിപ്പിക്കാനുള്ള വാക്കാണ്. സത്യമാർഗ്ഗത്തിൽ ക്ഷമിച്ചു നിന്നവൻ, അണുഅളവ് വ്യതിചലിക്കാതിരുന്നവൻ, ഫിത്നഃയിൽ നിന്ന് രക്ഷപ്പെട്ടവൻ, അവന്റെ ധാതു വൈശിഷ്ട്യം അത്ഭുതകരം തന്നെ എന്നു സാരം.
മറ്റൊരു ഉദാഹരണം പറയാം: പാപങ്ങളിൽനിന്ന് സ്ഫുടം ചെയ്യപ്പെട്ട ഹൃദയങ്ങളേ, സബാഷ്! റഹ്മാനായ അല്ലാഹുവിന് വഴിപ്പെടാൻ ധൃതിപ്പെടുന്ന ശരീരാവയവങ്ങളേ, സബാഷ്! ഇതു പോലെ... അല്ലാഹുവേ, ഫിത്നഃകളിൽനിന്ന്, പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ഫിത്നഃകളിൽനിന്നും ഞങ്ങളെ നീ അകറ്റേണമേ, ഒരു ജനതക്ക് നീ ഫിത്നഃ ഉദ്ദേശിക്കുന്നുവെങ്കിൽ, ഫിത്നഃക്കാരാവാതെ, ഫിത്നഃക്ക് വിധേയരാവാതെ ഞങ്ങളെ നീയങ്ങ് എടുക്കണേ... - ശൈഖ് അബൂ ഉസ്മാൻ അൽ അൻജരി വിവ: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് یَعۡلَمُونَ ظَـٰهِرࣰا مِّنَ ٱلۡحَیَوٰةِ ٱلدُّنۡیَا وَهُمۡ عَنِ ٱلۡـَٔاخِرَةِ هُمۡ غَـٰفِلُونَ- الروم ٧ "ദുൻയവിയായ ജീവിതത്തിൽ നിന്ന് പ്രത്യക്ഷമായവയിൽ അവർ അറിവുള്ളവരും അവർ പാരത്രിക ജീവിതത്തെക്കുറിച്ചാകട്ടെ, അവർ ശ്രദ്ധയില്ലാത്തവരുമാണ്" റൂം -7 സത്യ നിഷേധികളായ ആളുകളെക്കുറിച്ചാണ് ഈ വചനത്തിലെ പരാമർശമെങ്കിലും മനുഷ്യവർഗ്ഗം മൊത്തത്തിൽ ഇതിന്റെ പരിധിയിൽ വരുന്നുവെന്നതാണ് വസ്തുത. ഭൗതിക ജീവിതത്തിലെ സുഖങ്ങളും നേട്ടങ്ങളും മാത്രം അന്വേഷിക്കുകയും, അതിലെ വിഭവങ്ങളും സമ്പാദ്യവും സൗകര്യങ്ങളും നേടിയെടുക്കാൻ അവിശ്രമം പ്രയത്നിക്കുകയും, കൃഷിയിലും കച്ചവടത്തിലും മറ്റു ജീവിതായോധന മാർഗ്ഗങ്ങളിൽ വ്യാപൃതരാവുകയും, സൂക്ഷ്മമായി ലാഭനഷ്ടങ്ങളെക്കുറിച്ചു ബോധവാനാവുകയും ചെയ്യുന്ന മനുഷ്യൻ, പരലോകത്തെക്കുറിച്ചു അറിവില്ലാത്തവനും അശ്രദ്ധനുമായിത്തീരുന്ന അവസ്ഥ എത്ര ശോചനീയമാണെന്ന് ഈ വചനം അനാവരണം ചെയ്യുന്നുണ്ട്. ഇബ്നു കസീർ رحمه الله ഈ ആയത്തിന്റെ തഫ്സീറിൽ പറയുന്നു : أَكْثَرُ النَّاسِ لَيْسَ لهم علم إلا بالدنيا وأكسابها وشؤونها وَمَا فِيهَا، فَهُمْ حُذَّاقٌ أَذْكِيَاءُ فِي تَحْصِيلِهَا وَوُجُوهِ مَكَاسِبِهَا، وَهُمْ غَافِلُونَ عَمَّا يَنْفَعُهُمْ فِي الدَّارِ الْآخِرَةِ، كَأَنَّ أَحَدَهُمْ مُغَفّل لَا ذِهْنَ لَهُ وَلَا فِكْرَةَ "ഭൂരിഭാഗം ആളുകൾക്കും ദുനിയാവിനെക്കുറിച്ചും അതിന്റെ സമ്പാദനത്തെക്കുറിച്ചും അതിലുള്ള മറ്റു വിഭവത്തെക്കുറിച്ചുമല്ലാതെ മറ്റു യാതൊരു വിവരവുമില്ല. അത് സ്വരുക്കൂട്ടുന്നതിലും വെട്ടിപ്പിടിക്കുന്നതിന്റെ മാർഗ്ഗങ്ങളെക്കുറിച്ചും അവർ ജാഗരൂകരും അതിസമർത്ഥരുമാണ്. പരലോക ജീവിതത്തിനു ഗുണം ലഭിക്കുന്ന കാര്യങ്ങളിൽ അവർ തികഞ്ഞ അശ്രദ്ധയിലാണ്. ബുദ്ധിയും ചിന്താശേഷിയുമില്ലാത്ത ഒരുവനെപ്പോലെ" قَالَ الْحَسَنُ الْبَصْرِيُّ: وَاللَّهِ لَبَلَغَ مِنْ أَحَدِهِمْ بِدُنْيَاهُ أَنَّهُ يَقْلِبُ الدِّرْهَمَ عَلَى ظُفْرِهِ، فَيُخْبِرُكَ بِوَزْنِهِ، وَمَا يُحْسِنُ أَنْ يُصَلِّيَ ഹസനുൽ ബസ്വരി رحمه الله പറഞ്ഞു :- "അല്ലാഹുവാണ് സത്യം, ദുനിയാവുമായി ബന്ധപ്പെട്ട് ഒരാളുടെ (അറിവും പാടവവും ഏത് വരെ) എത്തി നിൽക്കുന്നുവെന്ന് നോക്കിയാൽ, തന്റെ വിരൽത്തുമ്പിൽ നാണയം വെച്ച് കറക്കി അതിന്റെ തൂക്കം പറയും ! പക്ഷെ അവന് നമസ്കരിക്കാനറിയില്ല !! قال ابن عباس يعني : الْكُفَّارُ، يَعْرِفُونَ عُمْرَانَ الدُّنْيَا، وَهُمْ فِي أَمْرِ الدِّينِ جُهَّالٌ ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു : "അവർ സത്യനിഷേധികളാണ്. ഭൗതിക ജീവിതത്തിന്റെ നാഗരിക വിജ്ഞാനത്തിൽ അവർ അറിവുള്ളവരാണ്. ദീനിന്റെ കാര്യത്തിലാകട്ടെ അവർ അജ്ഞരുമാണ്" (തഫ്സീർ ഇബ്നു കസീർ) ഇമാം ബഗവി رحمه الله പറയുന്നു :- "سَاهُونَ عَنْهَا جَاهِلُونَ بِهَا، لَا يَتَفَكَّرُونَ فِيهَا وَلَا يَعْمَلُونَ لَهَا" "അതിനെക്കുറിച്ച് (പരലോകത്തെക്കുറിച്ച്) അവർ അജ്ഞരും അശ്രദ്ധരുമാണ്, അതിനെക്കുറിച്ചവർ ഉറ്റാലോചിക്കുകയോ അതിന് വേണ്ടി പണിയെടുക്കുകയോ ചെയ്യുന്നില്ല" ( തഫ്സീറുൽ ബഗവി)
മാനവരാശി ആകമാനമായാലും സത്യനിഷേധികൾ സവിശേഷമായാലും , ഏതൊരാളുടെയും ചിന്താമണ്ഡലത്തിൽ ഒരു നിമിഷമെങ്കിലും കോളിളക്കം സൃഷ്ട്ടിക്കാൻ ഈ വചനം പര്യാപ്തമത്രെ. - ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|