സത്യത്തിന്റെ പ്രഭ വിതറുന്നവർ ദുർബലമാവുമ്പോഴെല്ലാം അസത്യത്തിന്റെ ശക്തിയും അതിന്റെ അന്ധകാരവും വർദ്ധിക്കും. അപ്പോൾ സുവ്യക്തമായ സത്യത്തിന്റെ ധ്വജം ഉയർത്തിപ്പിടിക്കുകയും സുന്നത്തിനെ പുനരുജ്ജീവിപ്പിക്കുകയും ബിദ്അത്തിനെ തീർത്തുകളയുകയും ചെയ്യുകയെന്നത് അഹ്ലുസ്സുന്നത്തിന്റെ നിർബന്ധ ബാധ്യതയായിത്തീരുന്നു. - ശൈഖ് മുഹമ്മദ് അൽ അഞ്ജരി വിവ: ബഷീർ പുത്തൂർ كلما ضعف القائمون بنور الفرقان إزدادت قوة الباطل وظلمته ، فكان لزاماً على أهل السنة القيام بواجب رفع راية الفرقان المبين بإحياء السنة وإماتة البدعة
" الشيخ محمد العنجري حفظه الله "
0 Comments
ഫുളൈൽ ബിൻ ഇയാദ് -رَحِمَهُ اللهُ- പറയുന്നു:
സ്വന്തം നിലയും വിലയും അറിയുക എന്നതാണ് അദബിന്റെ തലക്കെട്ട്. [ഹിൽയഃ 10-168] ഇബ്നുൽ മുബാറക് -رَحِمَهُ اللهُ- യോട് ഒരാൾ ആവശ്യപ്പെട്ടു: എനിക്ക് ഒരു സദുപദേശം (വസ്വിയ്യത്) നൽകാമോ? അദ്ദേഹം പറഞ്ഞു: നീ നിന്റെ നിലയും വിലയുമറിയുക. [അൽ ജർഹു വത്തഅ്ദീൽ 1-280] അർത്ഥപൂർണ്ണമായ ഈ രണ്ടു വാക്യങ്ങളും ഉദ്ധരിച്ചത് ശൈഖ് അബുൽ ഫദ്ൽ മുഹമ്മദ് സ്സ്വുവൈഇയാണ്. ഞാൻ ചോദിച്ചു: എങ്ങനെയാണ് ഒരു മനുഷ്യൻ തന്റെ നിലയും വിലയും മനസ്സിലാക്കുക? ഈ ആശയത്തിന് വല്ല വിശദീകരണവുമുണ്ടോ? ഉത്തരം: - നിനക്ക് ഭവിക്കുന്നത് നന്മയോ തിന്മയോ ആവട്ടെ, ഇവിടെ പുലരുന്ന എല്ലാം അല്ലാഹുവിന്റെ മുൻനിർണ്ണയമനുസരിച്ചാണെന്ന വിധിവിശ്വാസം നീ സ്വീകരിക്കുക. - അദ്ധ്വാനം, ഉൽപാദനപരമായ പ്രയത്നം, വൈദഗ്ധ്യം പോലുള്ള അനിവാര്യവും നിയമാനുസൃതവുമായ നിമിത്തങ്ങളും കാരണങ്ങളും അനുവർത്തിക്കുന്നതിൽ ഉപേക്ഷവരുത്തുക എന്നത് അഖീദഃയിലുള്ള വീഴ്ചയാണെന്ന് നീ വിശ്വസിക്കുക. - നിയമാനുസൃതമായ നിമിത്തങ്ങളെയും കാരണങ്ങളെയും സർവ്വാശ്രയമായി കാണുക എന്നത് അല്ലാഹുവിൽ പങ്കുചേർക്കലാണെന്ന് നീ വിശ്വസിക്കുക. അപ്പോൾ നിനക്ക് നിന്റെ നിലയും വിലയും അറിയാൻ കഴിയും. ഒരു മുസ്ലിം നിയമാനുസൃതമായ നിമിത്തങ്ങളും കാരണങ്ങളും അനുവർത്തിക്കുന്നത് അല്ലാഹുവിന്റെ പ്രീതി നേടാനാണ്. മീതയുള്ള കൈയിന് കീഴിലുള്ള കൈയിനെക്കാൾ നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- കൽപിച്ച ഒരു മികവില്ലേ? ആ മേന്മ കരസ്ഥമാക്കാനാണ്. ഇബ്നുൽ ഖയ്യിം -رَحِمَهُ اللهُ- പറയുന്നു: "അല്ലാഹു നിശ്ചയിച്ച നിമിത്തങ്ങൾ അനുവർത്തിക്കുന്നതിലൂടെയല്ലാതെ തൗഹീദിൻറെ യാഥാർത്ഥ്യം പൂർണ്ണമാവില്ല. അവയെ അസാധുവാക്കുക എന്നത് തവക്കുലിനു തന്നെ ഭംഗം വരുത്തുകയേയുള്ളു". അതു കൊണ്ടാണ് അല്ലാഹു ഇപ്രകാരം നമ്മെ അഭിസംബോധന ചെയ്തത്: "വിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ ജാഗ്രത കൈക്കൊള്ളുവീൻ". അപ്പോൾ സ്വന്തം നിലയും വിലയുമറിയാൻ കഴിയുക, ആത്മത്തെ ഒട്ടും വിലകുറച്ചു കാണാതെ അതിന്റെ ഘനം ശരിയാം വിധം കണക്കാക്കുമ്പോൾ മാത്രമാണ്. അതേ പോലെ അതിനു താങ്ങാനാവാത്തത് അതിനെ വഹിപ്പിക്കാതിരിക്കലും നിർബ്ബന്ധമാണ്. ഇങ്ങനെയാണ് അബൂദർ -رَضِيَ اللهُ عَنْهُ- നിവേദനം ചെയ്യുന്ന ഹദീസിലുള്ളത്. അദ്ദേഹം പറയുന്നു, നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- എന്നോട് പറഞ്ഞു: "അബൂ ദർ, താങ്കളെ ഒരു ദുർബ്ബലനായിട്ടാണ് എനിക്ക് കാണാൻ കഴിയുന്നത്. ഞാൻ എനിക്ക് ഇഷ്ടപ്പെടുന്നതെന്തോ അതു തന്നെയാണ് താങ്കൾക്കും ഇഷ്ടപ്പെടുന്നത്. താങ്കൾ രണ്ടുപേരുടെ നേതൃത്വം പോലും ഏറ്റെടുക്കരുത്. ഒരു അനാഥയുടെയും ധനം കൈകാര്യം ചെയ്യാൻ ഏൽക്കുകയുമരുത്". ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം: ഒരിക്കൽ അബൂ ദർ -رَضِيَ اللهُ عَنْهُ- ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് എന്നെ ഒരു സ്ഥാനപതിയായി നിയമിക്കുന്നില്ലേ? അപ്പോൾ തന്റെ കൈകൊണ്ട് എന്റെ ചുമലിൽ തട്ടിയിട്ട് പറഞ്ഞു: "അബൂ ദർ, താങ്കൾ ദുർബ്ബലനാണ്. നിശ്ചയമായും അത് ഒരു അമാനത്താണ്. അന്ത്യനാളിൽ അപമാനത്തിനും ഖേദത്തിനും ഹേതുവാണത് - അർഹത പ്രകാരം ഏറ്റെടുക്കുകയും തന്റെ കടമകൾ കൃത്യമായി നിവേറ്റുകയും ചെയ്തവനൊഴികെ". നിൽക്കൂ, ഒരു നിമിഷം! അബൂ ദർ -رَضِيَ اللهُ عَنْهُ- ന്റെ മഹത്വം, ത്യാഗം, നിസ്വാർത്ഥത, മതപരമായ അറിവ്, മൂപ്പുമുറ, സത്യസന്ധത എന്നിവയെ കുറിച്ച് ഒരു മുസ്ലിമും സംശയിക്കുകയില്ല. തന്നിഷ്ടം പറയാത്ത നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അബ്ദുല്ലാഹ് ബിൻ അംറ് -رَضِيَ اللهُ عَنْهُ- നിവേദനം. നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- പറയുന്നത് ഞാൻ കേട്ടു: "ഭൂമി വഹിച്ചവരിൽ, ആകാശം വിരിച്ചവരിൽ അബൂ ദർറിനെക്കാൾ ശുദ്ധ സാത്വികനായ ഒരു മനുഷ്യൻ വേറെയില്ല". തനിക്ക് ശർഅ് കൽപിച്ച ഈ ഉന്നതസ്ഥാനത്തിനു പുറമെ, സത്യസന്ധത, മതപരമായ പരിജ്ഞാനം, മൂപ്പുമുറ, ജനതതികളുടെ ഗുരുഭൂതനായ അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് -صَلَى اللهُ عَلَيْهِ وَسَلَّمَ-യോടൊപ്പമുള്ള ദീർഘസഹവാസം മുതലായ യോഗ്യതകൾ ഉള്ളപ്പോൾ തന്നെ അദ്ദേഹം നബി -صَلَى اللهُ عَلَيْهِ وَسَلَّمَ- പറഞ്ഞതു പോലെയാണ്: "താങ്കൾ ദുർബ്ബലനാണ്". അതിനാൽ ഒരു മുസ്ലിം സ്വന്തം നിലയും വിലയും അറിഞ്ഞിരിക്കണം. ഒട്ടും അഹങ്കാരമോ വിലോപമോ വരുത്താതെ അത് കണക്കാക്കണം. സ്വന്തം നിലയും വിലയും അറിഞ്ഞവന് അല്ലാഹു റഹ്മത് ചൊരിയട്ടെ. -ശൈഖ് മുഹമ്മദ് അൽഅൻജരി മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഈഗോ പിടിപെട്ട ഒരു രോഗിക്ക് ഉച്ചരിക്കാൻ കഴിയാത്ത വാക്കുകൾ
1- എനിക്കു തെറ്റി.. 2- എനിക്കറിയില്ലാ.. 3- അവൻ എന്നെക്കാൾ നല്ലവനാ.. 4- നന്മയോർത്ത്, ചെയ്തുകൊടുത്തവനോട് നന്ദിയുടെ ഒരു വാക്ക് ഉമർ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ ദുതരേ, ഒരാൾ നന്ദി കാണിക്കുന്നത് ഞാൻ കണ്ടു. താങ്കൾ അദ്ദേഹത്തിന് രണ്ടു ദീനാർ നൽകിയെന്ന് അദ്ദേഹം പറഞ്ഞല്ലോ. അവിടുന്ന് പ്രതിവചിച്ചു: എന്നാൽ ഒരാൾക്കു ഞാൻ പത്ത് മുതൽ നൂറുവരെ ദീനാർ നൽകി. അയാൾ നന്ദി കാണിച്ചില്ല, അത് ഓർത്തതുമില്ല. ശൈഖ് മുഹമ്മദ് അൽ അഞ്ചരീ മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
ശൈഖ് മുഹമ്മദ് നാസ്വിറുദ്ധീൻ അൽബാനി رحمه الله പറഞ്ഞു: ആനുകാലിക വിദ്യാഭ്യാസം കൊണ്ട് ഒരാളും വഞ്ചിതനാകേണ്ടതില്ല. നിശ്ചയമായും അത് ഒരു പിഴച്ചവനെ നേർമാർഗം കാണിക്കുകയോ ഒരു മുഉമീനിന് സൻമാർഗം വർദ്ധിപ്പിക്കുകയോ ചെയ്യില്ല; അളളാഹു ഉദ്ദേശിച്ചതല്ലാതെ. നിശ്ചയമായും സന്മാർഗ്ഗവും വെളിച്ചവും റസൂലുല്ലാഹി ﷺ കൊണ്ടു വന്നതെന്തോ അത് മാത്രമാണ്. (തഹ്ദീറുസ്സാജിദി മിൻ ഇതിഖാതിൽ ഖുബൂരി മസാജിദ പേജ്: 161) - ബഷീർ പുത്തൂർ قال الإمام المحدث المجدد محمد ناصر الدين الألباني رحمه الله
ولا يَغْتَرَّ أحَدٌ بالثقافة العصرية، فإنها لا تَهدي ضالاًّ ، ولا تَزيدُ المؤمنَ هدىً إلاَّ ما شاء الله، وإنما الهدى والنور فيما جاء به الرسول ﷺ (تحذير الساجد من اتخاذ القبور مساجد ص١٦١) ഇത് ഇജ്തിഹാദിയായ മസ്അലയാണ്. യോഗ്യരായ പ്രാമാണികരായ ഉലമാക്കൾ ഇജ്തിഹാദ് നടത്തി നിവൃത്തി വരുത്തേണ്ട വിഷയമാണ്. കക്ഷിത്വവും താൻപ്രമാണിത്തവും സ്വന്തം യുക്തിയും അഖലും കൊണ്ട് വന്ന് ദീനിന്റെ മുമ്പിൽ വെക്കരുത്.
കിബാറുൽ ഉലമ പറഞ്ഞാൽ അത് മാത്രമാണ് ദീൻ എന്ന് കരുതിയാൽ കഥ കഴിഞ്ഞു ! അവർ ഏതൊരു ദലീലിന്റെ അടിസ്ഥാനത്തിലാണോ വിധി പറഞ്ഞത് എന്ന് പരിശോധിച്ച് കൊണ്ടാണ് അതിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിശ്ചയിക്കുന്നത്. അതായത്, കിബാറുൽ ഉലമ പറഞ്ഞു എന്നത് കൊണ്ട് അത് മാത്രമാണ് ദീൻ എന്ന് പറയരുത്. ഉദാഹരണത്തിന് തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ വിഷയത്തിൽ സൗദിയിലെ കിബാറുകളുടെയും ലജ്നയുടെയും ഫത്വ പതിനൊന്നിലധികം ആകാമെന്നാണ്. അതിനോട് യോജിക്കുന്നവരുണ്ടാകാം. പക്ഷെഈ വിഷയത്തിൽ ദലീൽ എവിടെയാണ് ? അതുപോലെ ഏത് മസ്അലയിലും ദലീൽ എവിടെയാണ് എന്നതാണ് വിഷയം. അതാണ് പരിഗണിക്കേണ്ടത്. ഞാൻ പിടിച്ച മുയലിനു രണ്ട് കൊമ്പ് എന്ന നിലയിൽ വാഗ്വാദങ്ങളുടെ കവാടം തുറക്കേണ്ടതില്ല. ഇത് അള്ളാഹുവിന്റെ ദീൻ ആണെന്ന് മനസ്സിലാക്കുക.അഭിപ്രായ വൈരുധ്യങ്ങളിൽ സഹിഷ്ണുത പുലർത്തുക ! — ബഷീർ പുത്തൂർ ശൈഖ് അഹ്മദ് ശാക്കിർ ഇമാം അഹ്മദിന്റെ رحمهما الله മുസ്നദ് തഹ്ഖീഖ് നടത്തിയപ്പോൾ, അബ്ദുറഹ്മാൻ യഹ്യ അൽ മുഅല്ലിമി رحمه الله, ശൈഖ് അഹ്മദ് ഷാക്കിറിന്റെ തഹ്ഖീക്കിൽ ചില ഭാഗങ്ങളിൽ സംഭവിച്ച ഏതാനും പിഴവുകളും തിരുത്തലുകളും ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹത്തിന് ഒരു കത്തെഴുതുകയുണ്ടായി. ശൈഖ് അഹ്മദ് ശാക്കിർ ഈ തിരുത്തലുകൾ കണ്ടപ്പോൾ അദ്ദേഹത്തിന് അവ നന്നായി തോന്നുകയും ഇമാം അഹ്മദിന്റെ മുസ്നദിലെ തഹ്ഖീക്കിന്റെ അവസാന ഭാഗത്തിൽ ചേർത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ ശൈഖ് അഹ്മദ് ശാക്കിർ മക്കയിൽ വന്നപ്പോൾ, അബ്ദുറഹ്മാൻ അൽമുഅല്ലിമി അൽ യമാനിയെ കാണാൻ ആഗ്രഹിക്കുകയും മക്കയിലെ ഹറമിലെ ലൈബ്രറിയിൽ പോവുകയും ചെയ്തു. അന്ന് അതിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശൈഖ് സുലൈമാൻ ബിൻ അബ്ദുറഹ്മാൻ അസ്സ്വനീഉ رحمه الله ആയിരുന്നു. സ്വനീഉമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അബ്ദുറഹ്മാൻ അൽ മുഅല്ലിമി അവർക്ക് രണ്ടുപേർക്കുമായി ചായയും വെള്ളവും കൊണ്ട് വന്ന് വെച്ചിട്ട് പുസ്തക പാരായണത്തിനായി പോയി. കുറച്ചു കഴിഞ്ഞപ്പോൾ അഹ്മദ് ശാക്കിർ തന്റെ സ്വത സിദ്ധമായ ഈജിപ്ഷ്യൻ സ്ലാങ്ങിൽ عاوز أشوف الشيخ المعلمي اليماني "എനിക്ക് ശൈഖ് മുഅല്ലിമി അൽ യമാനിയെ ഒന്ന് കാണണം." എന്ന് പറഞ്ഞു. അപ്പോൾ ശൈഖ് സ്വനീഉ അദ്ദേഹത്തോട് "താങ്കൾക്കിപ്പോൾ ചായയും വെള്ളവും കൊണ്ട് വന്ന് തന്ന ആളാണ് മുഅല്ലിമി." എന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ ശൈഖ് അഹ്മദ് ശാക്കിർ رحمه الله കരഞ്ഞു പോയി ! (سلسلة رسائل المعلمي - عمارة القبور ويليها الأحاديث التي استشهد بها المسلم في بحث الخلاف في اشتراط العلم باللقاء- ص ٨) വിവ: ബശീർ പുത്തൂർ ശൈഖ് മുഹമ്മദ് അൽ അഞ്ചരീ حفظه الله പറഞ്ഞു:
ശൈഖ് നാസിറുദ്ദീൻ അൽബാനിക്ക് അല്ലാഹു കരുണചെയ്യട്ടെ. ആ മനുഷ്യൻ, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെങ്ങാനും ഒരു ഗ്രന്ഥശാലയിൽ നിന്ന് നീക്കം ചെയ്താൽ, ആ ഗ്രന്ഥശാല ദരിദ്രമായിത്തീയും. ഒന്നു സങ്കൽപ്പിച്ചു നോക്കൂ സഹോദരങ്ങളേ, എത്രയോ, ആയിരക്കണക്കായ ഗ്രന്ഥങ്ങൾ, മാസ്റ്റേഴ്സ്, പി.എച്ച്.ഡി തിസീസുകളും അല്ലാത്തവയുമായ എത്രയോ ഗ്രന്ഥങ്ങൾ, ഒരു ഗ്രന്ഥശാലയിൽ നിന്ന് അവ നീക്കം ചെയ്തു എന്നുവെച്ച്, അവയുടെ സാന്നിധ്യമോ അസാന്നിധ്യമോ ഒരു അടയാളവും ഉണ്ടാക്കുന്നില്ല. എന്നാൽ അൽബാനി رحمه الله - അദ്ദേഹത്തെ ഉന്നതമായ ഫിർദൌസിന്ന് അർഹരായവരിലുൾപ്പെടുത്താൻ അല്ലാഹുവിനോട് ഞാൻ തേടുന്നു. അല്ലാഹുവേ, വിശാലമായ കാരുണ്യം അദ്ദേഹത്തിന് നൽകേണമേ! നീയാണല്ലോ അർഹമു റാഹിമീൻ (ഏറ്റവും വലിയ കാരുണ്യവാൻ)- അൽബാനി, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെങ്ങാനും ഒരു ഗ്രന്ഥശാലയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടാൽ, അത് ദരിദ്രമായിത്തീയും. കാരണം അദ്ദേഹം നബിയിൽ നിന്നുള്ള സ്വഹീഹായ ഹദീസുകളിലേക്ക് നമ്മെ എത്തിച്ചു. കാര്യങ്ങൾ അവയുടെ വിപരീതം കൊണ്ട് വ്യക്തമാകും! - അബൂ തൈമിയ്യ ഹനീഫ് പ്രമുഖ താബിഈ വര്യനായ ഇമാം മുഹമ്മദ് ഇബ്ൻ സീരീൻ റഹ് മതുള്ളാഹി അലൈഹി പറഞ്ഞു "നിശ്ചയം, ഈ ഇൽമു ദീനാകുന്നു. അതിനാൽ ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നത് എന്ന് നോക്കിക്കൊള്ളുക" - മുഖദ്ദിമ സ്വഹീഹു മുസ്ലിം. ഒരാൾ ഏറ്റവുമധികം ഭയപ്പെടേണ്ടത്, അയാളുടെ മതവിശ്വാസത്തിന് പോറലേൽക്കുന്നതിനെക്കുറിച്ചാണ്. അതിനു ഹേതുവാകുമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് അവൻ സദാ ബോധവാനായിരിക്കണം. സലഫുകൾ ഏറ്റവുമധികം ജാഗ്രത കാണിച്ചിരുന്ന ഇക്കാര്യം ആനുകാലിക മുസ്ലിംകൾ പാടേ അവഗണിച്ച മട്ടാണ്. ഖുർആൻ, ഇസ്ലാം, സുന്നത്ത്, ദീൻ തുടങ്ങിയ വിഷയങ്ങളിൽ ആരെന്തു പ്രസംഗിച്ചാലും, അവ അൽപം ആകർശണീയമാണെങ്കിൽ അമ്പരപ്പോടെ കാതോർത്തു നിൽക്കുകയും മറ്റുള്ളവരെ അത് കേൾപിക്കുകയും ചെയ്യുന്നതിൽ പലരും മത്സരിക്കുകയാണ്. പറയുന്നത് ദീനിനെക്കുറിച്ചാണ് എന്നത് മാത്രമല്ല പരിഗണിക്കേണ്ടത്. മറിച്ചു, ആ പറയുന്ന ആൾ സുന്നത്തിന്റെ ആളാണോ ? അതല്ല ബിദ്അത്തിന്റെ ആളാണോ ? ഇക്കാര്യം നിർബന്ധമായും പരിഗണിക്കപ്പെടണം. അതിനു വാചാലതയോ, ശബ്ദഗാംഭീര്യമോ, ജനങ്ങളിലുള്ള സ്വാധീനമോ ഒന്നും തടസ്സമാകരുത്. അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളെക്കുറിച്ച് ഇയാളുടെ നിലപാട് എന്താണ്? ആരുടെ കൂടെയാണ് ഇയാൾ സഹവസിക്കുന്നത്? ഇയാളുടെ സഹചാരികൾ ആരെല്ലാമാണ്? ഇയാളെക്കുറിച്ച് പ്രാമാണികരായ ഉലമാക്കൾ എന്ത് പറയുന്നു? ഒരാളിൽ നിന്ന് ദീൻ കേൾക്കാൻ/സ്വീകരിക്കാൻ പാടുണ്ടോ എന്നത് ഇത്തരം കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇനി ഒരാളെക്കുറിച്ച് കൃത്യമായി അറിയില്ലെങ്കിൽ, അയാൾ സുന്നത്തിന്റെ ആളാണെന്നു അർത്ഥശങ്കക്കിടയില്ലാത്ത വിധം അറിയുന്നത് വരെ അയാളിൽ നിന്ന് ദീൻ കേൾക്കാനോ സ്വീകരിക്കാനോ പാടില്ല. ഇമാം ഇബ്നു സീരീൻ റഹ്മതുള്ളാഹി അലൈഹിയുടെ മുകളിലെ ഉദ്ധരണി ഇമാം മുസ്ലിം തന്റെ വിഖ്യാത ഗ്രന്ഥമായ "സ്വഹീഹു മുസ്ലിമിന്റെ" മുഖവുരയിൽ എടുത്തു ചേർത്തത് ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ്. അബ്ദു റഹ്മാൻ ബിൻ അബീ ലൈല പറയുന്നു. നൂറ്റി ഇരുപതോളം സ്വഹാബിമാരെ ഈ പള്ളിയിൽ (മസ്ജിദുന്നബവിയിൽ) ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ആരോടെങ്കിലും വല്ല ഫത് വയോ ഹദീസോ ആരെങ്കിലും ചോദിച്ചാൽ, തന്നെക്കാൾ തന്റെ സഹോദരനാണ് അതിനു (ഉത്തരം പറയാൻ) മതിയായവൻ എന്നായിരുന്നു അവർ അഭിലഷിച്ചിരുന്നത്. പിന്നീട് ഇന്ന് അറിവ് അവകാശപ്പെടുന്ന ചിലർ പല വിഷയങ്ങളിലും മറുപടി പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. ഉമർ ബിൻ ഖത്താബ് റദിയള്ളാഹുവിന്റെ മുമ്പിലായിരുന്നു ഇത്തരം വിഷയങ്ങൾ വന്നത് എങ്കിൽ അദ്ദേഹം ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികളെ വിളിച്ചു കൂട്ടി അവരോടു കൂടിയാലോചന നടത്തുമായിരുന്നു." قَالَ عَبْدُ الرَّحْمَنِ بْنُ أَبِي لَيْلَى أَدْرَكْتُ فِي هَذَا المَسْجِدِ مِئَةً وَعِشْرِينَ مِنْ أَصْحَابِ رَسُولِ اللهِ صلَّى اللهُ عَلَيْهِ وَسَلَّمَ، مَا أَحَدٌ يُسْأَلُ عَنْ حَدِيثٍ أَوْ فَتْوَى إِلاّ وَدّ أنّ أَخَاهُ كَفَاهُ ذَلِكَ، ثُمّ قَدْ آلَ الأَمْرُ إِلَى إِقْدَامِ أَقْوَامٍ يَدّعُونَ العِلْمَ اليَوْمَ يُقْدِمُونَ عَلَى الجَوَابِ فِي مَسَائلَ لَوْ عَرَضَتْ لِعُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ لَجَمَعَ أَهْلَ بَدْرٍ وَاسْتَشَارَهُمْ (305 /1) شرح السنة للبغوي — ബഷീർ പുത്തൂർ
നുറുങ്ങുകൾ - ശൈഖ് മുഹമ്മദ് ബ്നു ഉമർ ബാസ്മൂൽ
ആയുസ്സ് കൂടും തോറും കുറയുന്നു. ദുനിയാവിലെ ജീവിതമാണ് കർമത്തിന്റെ ഗോദ. എല്ലാ മനുഷ്യരും നേരം വെളുക്കുമ്പോൾ പുറപ്പെടുന്നു; തന്റെ ആത്മാവിനെ വിൽക്കാനായി. ഒന്നുകിൽ (അല്ലാഹുവിന്ന് വിറ്റ്) അതിനെ മോചിപ്പിച്ചവനാകുന്നു. അല്ലങ്കിൽ (പിശാചിന്ന് വിറ്റ്) അതിനെ നശിപ്പിച്ചവനാകുന്നു. നിന്റെ ജീവിതമെന്നാൽ നിന്റെ ആയുസ്സാണ്. നിന്റ ആയുസ്സെന്നാൽ നീ ജീവിക്കുന്ന ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും എന്നുവേണ്ട, മണിക്കൂറുകളും മിനുറ്റുകളും സെക്കന്റുകളുമാണ്. മനുഷ്യന്റെ ഹൃദയമിടിപ്പുകൾ അവനോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്; ജീവിതമെന്നാൽ മിനിറ്റുകളും സെക്കന്റുകളുമാണെന്ന്. അത് സൽകർമങ്ങളിൽ ജീവിച്ചു തീർത്താൽ നീ അതിൽ ലാഭം നേടിയവനായി. അത് കളിതമാശകളിൽ ജീവിച്ചു തീർത്താൽ നീ അതിൽ നഷ്ടവാനായി. അത് തിന്മകളിൽ ജീവിച്ചു തീർത്താൽ നീ അതിൽ നഷ്ടവാനും പാപിയുമായി; പശ്ചാതപിക്കാത്തിടത്തോളം! - അബു തൈമിയ്യ ഹനീഫ് തഖ്'വകൊണ്ട് ബോധനം നൽകപ്പെട്ട ആത്മാവ് സത്യം തിരിച്ചറിയുന്ന നിമിഷം അതിനെ മുറുകെപ്പിടിക്കും; അല്ലാഹുവിന്റെ തീരുമാനത്തിൽ സംതൃപ്തിയോടെ.
എന്നാൽ അഭീഷ്ടത്തെ (ബിദ്അത്തിനെ) പിന്തുടരുന്നവനാകട്ടെ, സ്വന്തം നഫ്സിനെയും അഭീഷ്ടത്തെയും സഹായിക്കാനുദ്ദേശിക്കുന്നവനാണവൻ. അതിനാൽ സത്യം കൺമുന്നിൽ കാണും, പക്ഷേ അതിലവൻ സംതൃപ്തനാവില്ല. കാരണം അവൻ തന്റെ അഭീഷ്ടം കൊണ്ട് രോഗം പിടിപെട്ടവനാണ്. അല്ലാഹുവിനോട് നാം രക്ഷ തേടുന്നു. ശൈഖ് മുഹമ്മദ് അൽ അഞ്ചരീ - അബു തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|